Sunday, February 28, 2010

ഞാന്‍ ചിത്രന്‍ നമ്പൂതിരിപ്പാട്....

മറ്റൊരു വിഷയത്തിലേക്കു ചിന്ത പോകാതിരിക്കാൻ പരമാവധി ശ്രമിച്ചു,എല്ലാ ശ്രദ്ധയും എഴുതുന്നതിൽ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുമ്പോൾ അതാ മൊബെയിൽ ബെൽ അടിക്കുന്നു.
"
ആരെങ്കിലും ഏതോ അത്യാവശ്യത്തിനു വിളിക്കുകയായിരിക്കാം എന്നാലും സമയത്തു....."
ഏകാഗ്രത നഷ്ടപെട്ട ദുഃഖത്തോടെ മൊബെയിൽ തുറക്കുന്നു.
"ഹലോ ആരാണു....."
" ഞാൻ ചിത്രൻ നമ്പൂതിരിപ്പാടു .നിങ്ങളുടെ ബിസ്സിനസ്സ്‌, ഉദ്യോഗം , വിവാഹ ജീവിതം ,ഭാവി കാര്യങ്ങൾ മറ്റു എല്ലാ കാര്യങ്ങളും വിശദമായി സംസാരിക്കാന്‍ എന്നെ ഫോൺ നമ്പറിൽ വിളിക്കൂ......"
മൊബെയിലിലെ പരസ്യമാണു.
ഇരച്ചു കയറി വന്ന കോപം മൊബൈൽ ഓഫാക്കുന്ന ബട്ടണിൽ ശക്തിയായി അമർത്തുന്നതിലുംമേശപ്പുറത്തേക്കു മൊബൈൽ വലിച്ചെറിയുന്നതിലുമായി വ്യാപിപ്പിച്ചു അരിശം തീർത്തു.
"അവന്റെ......ഭാവിയും ഭൂതവും.... വിളിക്കാൻ കണ്ട നേരം....."
ഇനി മറ്റൊരു രംഗം.
ധൃതിയിൽ കുളിച്ചെന്നു വരുത്തി തല തുവർത്തുമ്പോഴാണു മൊബൈൽ കൂവുന്നതു കേട്ടതു. ഒരു മിനിട്ടുവൈകിയാൽ ബസ്സ്‌ കടന്നു പോകും.ഇന്നത്തെ എല്ലാ പരിപാടിയും പൊളിയും.ഒട്ടും സമയം കളയാനില്ല. എങ്കിലും ഓടിച്ചെന്നു മൊബൈൽ തുറന്നു.
"ഇനി നിങ്ങൾക്കു ഗൾഫിലേക്കു ചുരുങ്ങിയ ചിലവിൽ വിളിക്കാം കേൾക്കൂ......"
പരസ്യം തന്നെ.
പൂർണ്ണമായും കേൾക്കാൻ ക്ഷമ ഉണ്ടായില്ല.മൊബൈലിനു കേടു പറ്റിയാലും സാരമില്ല. അതുകട്ടിലിലേക്കു എറിഞ്ഞു.
"അവൾക്കു വിളിക്കാൻ കണ്ട നേരം........അവളുടെ അമ്മായി അപ്പനെ ഗൾഫിലേക്കു അയക്കട്ടെ....." ആരോടെന്നില്ലാതെ അരിശത്തിൽ പിറുപിറുത്തു.
താഴെ പറയുന്നത് ഒരു മരണ വീട്ടില്‍ നടന്നതാണ്.
മരിച്ച ആളുടെ ഏക മകൻ ഗൾഫിലാണു. മരണ വിവരം അവനെ അറിയിച്ചു. വരുന്ന കാര്യത്തിനുഅവൻ ഉടനെ തിരികെ വിളിക്കും.
അവനെ കാത്തിരിക്കണോ?
ശവം ദഹിപ്പിക്കുന്നതിനു മുമ്പു അവനു വരാൻ കഴിയുമോ?
വരുന്നെങ്കിൽ ഏതു ഫ്ലൈറ്റിലയിരിക്കും അവൻ വരിക? നെടുമ്പാശ്ശേരിയിൽ വണ്ടിയുമായി പോകണോ?
എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും അവന്റെ ഫോൺ വിളിയിൽ അടങ്ങിയിരിക്കുന്നതിനാൽകുടുംബാംഗങ്ങൾ എല്ലാവരും അവന്റെ ഫോൺ വിളി പ്രതീക്ഷിച്ചു ഫോൺ ബെല്ലിനായികാത്തിരിക്കുകയാണു.
അതാ മൊബൈൽ കരയുന്നു.
ഓടിച്ചെന്നെടുത്തു.
എല്ലാവരുടെയും മുഖങ്ങളിൽ ഉൽക്കണ്ഠ തെളിഞ്ഞു കാണാം.
മൊബൈൽ ബട്ടൺ അമരുന്നു.
" ഗാനം ചുരുങ്ങിയ ചെലവിൽ കോപ്പി ചെയ്യാൻ സ്റ്റാർ അമർത്തൂ വെറും....രൂപാ മാത്രം......."
ഫോൺ അറ്റന്റ്‌ ചെയ്തവന്റെ മുഖത്തെ ഭാവം നിങ്ങൾ ഒന്നു സങ്കൽപ്പിക്കൂ.
സന്ദർഭം തിരിച്ചറിയാതെ വരുന്ന മൊബൈൽ പരസ്യങ്ങൾ! എപ്പോഴും ഏതു നേരവും ആരെയും വിളിച്ചുപരസ്യം കേൾപ്പിക്കാം.
ഇതിനു ആരാണു അവർക്കു അനുവാദവും അധികാരവും നൽകിയതു.
എന്റെ മൊബൈലിൽ എന്നെ വിളിക്കുന്ന ആൾ എന്റെ ശത്രു ആയാലും മിത്രം ആയാലും അതു ഞാനുംവിളിക്കുന്ന ആളുമായുള്ള ബന്ധത്താലാണു വിളി ഉണ്ടാകുന്നതു. ഒരു ബന്ധവുമില്ലാതെ മറ്റൊരാളുടെവ്യാപാരവും ധനമോഹവും ലക്ഷ്യം വെച്ചു എനിക്കു അശേഷം താല്പര്യം ഇല്ലാത്ത കാര്യങ്ങൾ എന്നെകേൾപ്പിക്കാൻ ഇവർ എന്റെ ആരാണു?
ടി.വി. പരസ്യത്തിനായി ഞാൻ ഇരുന്നു കൊടുക്കേണ്ടി വരുന്നതു ചാനൽകാർ എനിക്കു സൗജന്യസേവനം ചെയ്തു തരുന്നത്കൊണ്ടാണു.എന്നെ ടി.വി. പരിപാടി കാണിക്കുന്നതിനു ചാനൽകാർഎന്നിൽ നിന്നും പ്രതിഫലം കൈപറ്റുന്നില്ലല്ലോ.മാത്രമല്ല നമ്മുടെ സമയവും സൗകര്യവും നമ്മുടെ ഹിതാനുസരണം ഉപയോഗിച്ചാണു നാം ടി.വി. കാണുന്നതു, പത്രങ്ങൾ വായിക്കുന്നത്‌. അതിനാൽ നാം കേൾക്കാനും കാണാനും വായിക്കാനും ഇഷ്ടപ്പെടാത്ത പരസ്യങ്ങൾ കാണാതിരിക്കാനും വായിക്കതിരിക്കാനും മുൻ കൂട്ടി നമുക്കു തീരുമാനം എടുക്കാൻ കഴിയുന്നു, ഒഴിഞ്ഞു മാറാൻ നമുക്കു സാധിക്കുന്നു. മൊബൈൽ പരസ്യങ്ങൾ അങ്ങിനെയല്ല.ഫോൺ ബെല്ല് അടിക്കുന്നു, ആരോ നമ്മളെ വിളിക്കുന്നു എന്ന ധാരണയോടെ വിശ്വാസത്തോടെ നാം മൊബൈൽ തുറക്കുകയാണു ചെയ്യുന്നതു; അപ്പോൾ നമ്മുടെ വിശ്വാസത്തിനും ധാരണക്കും എതിരെ അനവസരത്തിൽ പരസ്യങ്ങള്‍ കേൾക്കാൻ നമ്മൾ നിർബന്ധിതരാക്കപ്പെടുന്നു, ഇച്ഛാഭംഗത്തിനു ഇരയാക്കപ്പെടുന്നു.
മൊബൈൽ സേവന ദാതാവിന്റെ സിം കാർഡ്‌ ഉപയോഗിച്ചാൽ അവർ പ്രക്ഷേപണം ചെയ്യുന്ന എല്ലാ പരസ്യങ്ങളും കേട്ടേ മതിയാകൂ എന്നാണോ നിങ്ങളുടെ മറുപടി?
അവരുടെ സിം കാർഡോ റീ ചാർജു കൂപ്പണൊ എനിക്കു തരുമ്പോൾ അവർ എന്നിൽ നിന്നും പ്രതിഫലം കൈപറ്റുന്നുണ്ടല്ലോ!; അവർ ആവശ്യപ്പെടുന്ന അളവിൽ ഇന്ത്യൻ കറൻസി ആയി ഞാൻ അവർക്കു റീ ചാർജു കൂപ്പണിനും മറ്റും വില നൽകുന്നുണ്ടു.അവർ സൗജന്യ സേവനമല്ല എനിക്കു ചെയ്തു തരുന്നതു.അതിനാൽ അവരുടെ പരസ്യം എന്നെ കെട്ടി ഏൽപ്പിക്കാൻ അവർക്കു അധികാരമോ അവകാശമോ ഇല്ല.സിംകാർഡോ റീചാർജു കൂപ്പണോ നാം വില കൊടുത്തു വാങ്ങുമ്പോൾ അവരുടെ പരസ്യം കേട്ടു കൊള്ളാമെന്നു ഒരു ഉടമ്പടിയിലും നാം അവരുമായി ഒപ്പിടുന്നുമില്ല .അതിനാൽ അവരുടെ ഈ പ്രവൃത്തി എന്റെ ഇച്ഛക്കു മേൽ അവരുടെ കടന്നു കയറ്റമാണു.
നമ്മുടെ സമ്മതമില്ലാതെ നമുക്കു അഹിതമായി പരസ്യങ്ങൾ അനവസരത്തിൽ നമ്മളെ കേൾപ്പിക്കുന്നതിനു എതിരെ നമ്മൾ ശക്തിയായി പ്രതികരിക്കുക.



Tuesday, February 23, 2010

ഞാന്‍ ....വിളക്കുമാടം


വിളക്കു മാടത്തിനു ലൈറ്റ്‌ ഹൗസ്സ്‌ എന്നു ആംഗലേയം.
കിഴക്കൻ വെ നീസ്സിലെ വിളക്കുമാടം പ്രഭാത വെളിച്ചത്തിൽ ഞാൻ കണ്ടപ്പോൾ അതിനു എന്നോടു പലതും പറയാനുണ്ടു എന്നു തോന്നി. ഞാൻ ചെവിയോർത്തു.
ആലപ്പുഴ തുറമുഖത്തെ അഭിമുഖീകരിച്ചു നിൽക്കുന്ന വിളക്കു മാടമാണു ഞാൻ..40 സെക്കന്റിൽ ഒരു പ്രദിക്ഷണം പൂർത്തീകരിക്കുന്ന പ്രകാശ രശ്മികളുമായി ഉപയോഗശൂന്യമായി ഇപ്പോഴും ഞാൻ ജീവിക്കുന്നു.അറബിക്കടലിലൂടെ പോകുന്ന യാനങ്ങൾക്കു പണ്ടു ഞാൻ വഴികാട്ടി ആയിരുന്നു.അന്നു ഈ തുറമുഖത്തിന്റെ പുറംകടലിൽ ധാരാളം കപ്പലുകൾ നങ്കൂരമിട്ടു മലഞ്ചരക്കുകളും കയർ ഉൽ പ്പന്നങ്ങളും കയറ്റിയിരുന്നു. അരിയും ഗോതമ്പും മറ്റു ധാന്യങ്ങളും ഇറക്കുമതിയും ഉണ്ടായിരുന്നു.
എല്ലാം ഞാൻ കണ്ടു കൊണ്ടിരുന്നു.
പണ്ടു തിരുവിതാംകൂറിന്റെ തലസ്ഥാനത്തു ഒരു പീടികതിണ്ണയിൽ ഒരു പയ്യൻ ഉറങ്ങിയപ്പോൾ അവന്റെ പൃഷ്ടഭാഗത്തെ തുണി മാറി പോയതിനാൽ ഈ നഗരം ഉണ്ടായി എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?! ഉറക്കത്തിലായിരുന്ന കേശവദാസനെന്ന ആ ബാലന്റെ പൃഷ്ടം പുലർച്ച കണി കണ്ടതിനാൽ അരിശപ്പെട്ട രാജാവു അവനെ ജെയിലിൽ അടച്ചു. പക്ഷേ വളരെ നാളുകളായി നാട്ടിൽ ലഭ്യമല്ലാതിരുന്ന പഞ്ചസ്സാരയുമായി ഒരു കപ്പൽ തലസ്ഥാന നഗരിക്കു സമീപം തുറമുഖത്തു അന്നേദിവസം നങ്കൂരമിട്ടു എന്ന ശുഭ വാർത്ത അറിഞ്ഞു സന്തോഷിച്ച രാജാവു മെച്ചമായ കണിയാണു താൻ അന്നു കണ്ടതെന്നു തിരിച്ചറിഞ്ഞു ബാലനെ ജെയിലിൽ നിന്നും മോചിപ്പിച്ചു കൊട്ടാരത്തിൽ ജോലി നൽകി.കേസവദാസ്സൻ രാജാ കേശവദാസനായി.തിരുവിതാംകൂർ ദിവാനായി.ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ കൂട്ടത്തിൽ മണലാരണ്യമായി കിടന്ന ആലപ്പുഴ ഭാഗത്തു നഗരവും തുറമുഖവും സ്ഥപിച്ചു.നഗരത്തിലേക്കു ഗുജറാത്തികളെയും, വൊഹ്രമാരെയും ,നവറോജികളെയും ,സേട്ടുമാരെയും പഠാണികളെയും, സായിപ്പന്മാരെയും ക്ഷണിച്ചു കൊണ്ടു വന്നു.നഗരത്തിന്റെ പുഷ്കര കാലമായിരുന്നു പിന്നീടുള്ള വർഷങ്ങൾ.നഗരം മദ്ധ്യത്തിൽ കീറി വരയപ്പെട്ടു രണ്ടു കനാലുകളും കനാലുകൾക്കു കുറുകെ ധാരാളം പാലങ്ങളും നിർമ്മിക്കപ്പെട്ടു. കനാലുകളിലൂടെ കെട്ടുവള്ളങ്ങൾ കയർ കെട്ടുകളും കുരുമുളകു ചാക്കുകളുമായി തുഴ ഊന്നി നീങ്ങി. കനാലുകൾക്കിരുവശവും ഫാക്റ്ററികൾ ഉയർന്നു.തൊഴിൽ ശാലകളിൽ നിന്നും രാവിലെ 8നും 8.15നും 8.30നും 8.45നും വൈകുന്നേരം 3.30നും 3.45നും, 4നും സൈറണുകൾ മുഴങ്ങി നഗരവാസികൾക്കു ഘടികാരത്തിന്റെ ആവശ്യം ഇല്ലാതാക്കി.വൈകുന്നേരങ്ങളിൽ ഫാക്റ്ററികൾ വിട്ടു തൊഴിലാളികൾ കൂട്ടം കൂട്ടമായി നിരത്തുകളിൽകൂടി ഒഴുകി.തുറമുഖവും കനാലുകളും പാലങ്ങളും കണ്ടു പാശ്ചാത്യർ ആലപ്പുഴയെ കിഴക്കൻ വെ നീസ്സ്‌ എന്നു വിളിച്ചു.
ഫാക്റ്ററികൾ വന്നപ്പോൾ മുതലാളിമാർ ഉണ്ടായി. കൂട്ടത്തിൽ ഫാക്റ്ററി മൂപ്പന്മാരും ജന്മമെടുത്തു.തൊഴിൽ പീഢനങ്ങളും അതിനെ ചെറുക്കാൻ തൊഴിൽ സമരങ്ങളും ഉണ്ടായി.കമ്മ്യൂണിസ്സവും വന്നു.പിന്നീടു നാടു ഭരിച്ചിരുന്നതും ഇപ്പോൾ നാടു ഭരിക്കുന്നതുമായ മന്ത്രിമാർ ആ ഫാക്റ്ററികളിൽ ജോലി എടുത്തിരുന്നു.അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനു സംഘടിതശേഷി കൈവന്നു.ഡാറാസ്മെയിൽ സായിപ്പിന്റെ കരണത്തു തൊഴിലാളിയുടെ കൈ പതിഞ്ഞു.അടിയും തിരിച്ചടിയും പതിവു സംഭവങ്ങളായി.പുന്നപ്ര-വയലർ വെടിവെപ്പും നടന്നു. തുടർന്നു ആലപ്പുഴ നല്ലവണ്ണം ചുവന്നു.കമ്മ്യൂണിസ്റ്റു എം.എൽ.എയും മന്ത്രിയും ഉണ്ടായി. തൊഴിലാളികൾക്കു ശമ്പള വർദ്ധനവു, ബോണസ്‌, ലീവു ഗ്രാറ്റുവിറ്റി, എല്ലാമെല്ലാം ലഭ്യമായി..പക്ഷേ..... തൊഴിലുടമകളുടെ പ്രയാണത്തെ പിടിച്ചു നിർത്താനോ തൊഴിൽ ഉറപ്പു വരുത്താനോ സാദ്ധ്യമായില്ല.
നിസ്സാരകാര്യങ്ങൾ ഊതി വലുതാക്കിപ്രശ്നങ്ങൾ സൃഷ്ടിച്ചു മുതലാളിമാർ ഫാക്റ്ററികൾ പൂട്ടി.ദോഷം പറയരുതല്ലോ തൊഴിലാളികൾക്കു മതിയായ കോമ്പൻസേഷൻ അവർ നൽകിയാണു ഫാക്റ്ററികൾ പൂട്ടിയതു.സ്വാതന്തൃയാനന്തരം വൊഹ്രമാരിൽ പലരും സേട്ടുമാരും പാക്കിസ്ഥാനിലേക്കും സായിപ്പന്മാർ ശീമയിലേകും കുടിയേറി.നാടൻ മുതലാളിമാർ മാത്രം അവശേഷിച്ചു. അവരിൽ ഭൂരിഭാഗവും പിന്നീടു തൊഴിൽ രംഗത്തു നിന്നും അപ്രത്യക്ഷരാകുന്നതാണു പിന്നീടു കണ്ടതു.
കിട്ടിയ കോമ്പൻസേഷൻ തൊഴിലാളികൾ അടിച്ചു പൊളിച്ചു ജീവിച്ചു.അദ്ധ്വാനിക്കുന്ന വിഭാഗം പിന്നെ തൊഴിലിനു അലയാൻ തുടങ്ങി.തൊഴിലില്ല. ശ്മശാന ഭൂമിയിലെ സ്മാരകശിലകൾ പോലെ കനാലിരുവശവും തൊഴിൽ ഇല്ലാത്ത തൊഴിൽ ശാലകൾ മൂക സാക്ഷികളായി നിലകൊണ്ടു.ഉടമകൾ ആ കെട്ടിടങ്ങളിൽ പലതും പൊളിച്ചു വിൽക്കുന്നതാണു നഗരം പിന്നീടു കണ്ടതു. കൂട്ടത്തിൽ തുറമുഖവും നശിച്ചു. കടൽപ്പാലം പോളിഞ്ഞു.ഗോഡൗണുകൾ നിലമ്പൊത്തി. കപ്പലുകൾ ഏഴു അയൽപക്കത്തു പോലും അടുക്കാതായി.
കണ്ണിൽ ചോര ഇല്ലാത്ത ജനപ്രതിനിധികൾ തൻ കാര്യങ്ങൾ നോക്കിയതല്ലതെ കാലാകാലങ്ങളായി വന്നു കൊണ്ടിരുന്ന ഈ നാശങ്ങൾ കണ്ടിലെന്നു നടിച്ചു.ഇന്നു തുറമുഖമില്ല. അങ്ങിനെ ഒരു നഗരത്തിന്റെ നാശം പൂർണ്ണമാണു.
ഇന്നു ഇവിടെ ടൂറിസ്സമാണു പ്രധന തൊഴിൽ.ദേശാടനം ചെയ്തു വരുന്ന സായിപ്പിനെ വീട്ടിൽ അതിഥിയായി താമസിപ്പിക്കുക, കെട്ടുവള്ളത്തിനു ഹൗസ്ബോട്ടു എന്നു പേരിട്ടു സായിപിനെ അതിൽ കയറ്റി കിഴക്കു വട്ടക്കായലും വേമ്പനാട്ടു കായലും കാണിച്ചു അവന്റെ മാലിന്യങ്ങൾ ഈ കായലുകളിൽ കലർത്തുക, എളുപ്പമുള്ളതും മാന്യവുമായ പണി! അങ്ങിനെ നഗരം കിഴക്കോട്ടു ശൃദ്ധതിരിച്ചപ്പോൾ പടിഞ്ഞാറ് ഭാഗം തുറമുഖം അടക്കം നശിച്ചു നാനാവിധമായി.
ഇന്നു തുറമുഖമില്ല. എന്നെ കൊണ്ടു ആവശ്യമില്ലെങ്കിലും ഞാൻ ഇപ്പോഴും വിളക്കു തെളിക്കുന്നു, ഒരിക്കലും വരാത്ത കപ്പലിനു വേണ്ടി.........

Saturday, February 20, 2010

ചെമ്മാനം പൂത്ത പോലെ....


എന്തുട്ട് ശേലാ കാണാന്‍!!! പക്ഷെ അടുത്ത് ചെന്നാല്‍ കട്ടാര മുള്ള് ആണെന്ന് മാത്രം . ചില മനുഷ്യരെ പോലെ. ഇതിന്റെ പേരാണ് ബോഗന്‍ വില്ലാ അഥവാ കടലാസ്സു പൂവ്.

Friday, February 19, 2010

ഞാന്‍ മുമ്പേ വന്നു.


മാർച്ച്‌ അവസാനം അതായതു മീനം അവസാനത്തിൽ ആണു ഞാൻ വരേണ്ടതു. അതു പണ്ടു.പക്ഷേഞാൻ ഫെബ്രുവരി ആദ്യത്തിലേ അതായതു കുംഭത്തിലേ ഇങ്ങു വന്നു.
കാലം തെറ്റി കണികൊന്ന പൂത്തോ അതോ കണികൊന്ന പൂത്തപ്പോൾ കാലത്തിനു തെറ്റിയോ? കുറച്ചുവർഷങ്ങളായി കണികൊന്ന നേരത്തേ പൂക്കുന്നതായി കാണുന്നു.

Wednesday, February 17, 2010

ആല്‍മാവും തങ്ങള്‍ ഉപ്പുപ്പയും


ഈ ചിത്രത്തിൽ ഒരു ആൽമരവും സമീപം ഒരുമിനാറവും മാത്രം എന്നു കരുതി അവഗണിക്കാൻ ഒരുമ്പെടരുതു; അൽപ്പം ചരിത്രം കൂടി കേൾക്കൂ!.
ആലപ്പുഴ പടിഞ്ഞാറേ പള്ളിയിലെ മസ്ജിദ്‌ കോമ്പൗണ്ടിന്റെ പടിഞ്ഞാറേ ഗേറ്റിനു സമീപമാണു ഇവ രണ്ടും സ്ഥിതിചെയ്യുന്നതു.
വളരെ വർഷങ്ങൾക്കു മുമ്പു ഈ ആൽമരം ഒരു തേന്മാവു ആയിരുന്നു. മുത്തലിബു തങ്ങൾ എന്ന ദിവ്യന്റെ മഖ്ബറയാണു സമീപം കാണുന്നതു.പണ്ടു വളരെ പണ്ടു ഇപ്പോൾ കാണുന്ന ആഡംബര നിർമിതിയിൽ അല്ലായിരുന്നു ഈ മഖ്ബറ.അന്നു കേവലം ഒരു കുടീരം. ചെറിയ ചുറ്റുമതിൽ.വല്ലപ്പോഴും വിശ്വാസികൾ വന്നു തിരി കത്തിച്ചു വെച്ചു പ്രാർത്ഥിക്കും ഇപ്പോഴുള്ള നേർച്ചയും ആഘോഷങ്ങളും ഒന്നുമില്ലാതിരുന്ന പ്രശാന്തമായ അന്തരീക്ഷം. അതിനു കാരണവുമുണ്ടു. അൻപതുകളിലും അറുപതുകളിലും ആലപ്പുഴയിൽ പട്ടിണി കൊടികുത്തി വാണിരുന്നു. നേരത്തോടു നേരമായാലും അടുപ്പിൽ തീകത്തിക്കാൻ വകയില്ലാത്ത കഷ്ടപ്പാടിന്റെ കാലഘട്ടത്തിൽ അന്നന്നത്തെ അരിക്കു വേണ്ടി ഉള്ള നെട്ടോട്ടത്തിൽ ഏതു ആഘോഷങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ സമയവും ധനവും കണ്ടെത്താൻ മനുഷ്യനു കഴിയുക. അതു കൊണ്ടൂതന്നെ മഖ്ബറകളും ചെറിയ അമ്പലങ്ങളും കുരിശടികളും സുഷുപ്തിയിലാണ്ടു കിടന്നു. വല്ലപോഴും ആരെങ്കിലും വന്നു പ്രാർത്ഥിച്ചെങ്കിലായി.
വരുമാനം ഇല്ലാത്തതു കൊണ്ടു മഹല്ലു കമ്മിറ്റികളോ കരയോഗങ്ങളോ സഭകളോ ഊർജസ്വലരായി കാണപ്പെട്ടതുമില്ല.എന്റെ വളരെ ചെറുപ്പത്തിൽ ആലപ്പുഴയിലും കേരളത്തിൽ പൊതുവെയും ഇതായിരുന്നു സ്ഥിതി.
ചെറുപ്പത്തിൽ ഞാൻ കാണുമ്പോൾ മഖ്ബറക്കു നാലുചുറ്റും ഒരു ചെറുചുറ്റുമതിലും പച്ചക്കൊടിയും ചുറ്റുമതിലിനുള്ളിൽ ഭൂമിയിൽ നിന്നും പൊങ്ങി നിൽക്കുന്ന മീസ്സാൻ കല്ലും(മറമാടിയിരിക്കുന്നതു എവിടെ എന്നു അടയാളപ്പെടുത്തുന്ന സ്മാരകശിലകൾ). അതിനു അരികിൽ ചെറു കാറ്റത്തും ഇലകൾ പൊഴിഞ്ഞിരുന്ന ഒരു ആൽമരവും മാത്രം.
"പണ്ടു അതു ഒരു തേന്മാവു ആയിരുന്നു " എന്റെ അപ്പച്ചി (പിതൃസഹോദരി) പറഞ്ഞു തന്നു."കുട്ടികൾ മാങ്ങക്കായി എപ്പോഴും കല്ലെറിയുമായിരുന്നു. ഈ കല്ലുകൾ ഉന്നം തെറ്റി കബറിൽ(ശവകുടീരം) തുരുതുരാ വീണു കൊണ്ടിരുന്നപ്പോൾ തങ്ങൾ ഉപ്പുപ്പ കബറിൽ കിടന്നു പ്രാർത്ഥിച്ചു;"റബ്ബേ ഈ ശല്യം ഒഴിവാക്കി തരണേ!" പടച്ച തമ്പുരാൻ ആ പ്രാർത്ഥന കേട്ടു എന്തതിശയം!!! പിന്നെ ആൾക്കാർ കാണുന്നതു മാവിന്റെ സ്ഥാനത്തു ഒരു ആൽമരമാണു. അതാണിപ്പോൾ അവിടെ കാണുന്ന ആൽമരം."
ഈ കഥ കേട്ടുകൊണ്ടിരുന്ന ഞങ്ങൾ കുട്ടികൾ പിന്നീടു മഖ്ബറക്കു സമീപം കൂടി പോകുമ്പോൾ നിശ്ശബ്ദത പാലിച്ചു. തങ്ങൾ ഉപ്പുപ്പ ഉറങ്ങുന്നു ഉണർത്തരുതു. പക്ഷേ എന്റെ ഉമ്മയുടെ അമ്മവൻ പറഞ്ഞു തന്നതു മറ്റൊരു കഥയാണു.
"എടാ പിള്ളാരേ, ആൽമരത്തിനു സമീപം മാവല്ല ഏതു മരം നിന്നാലും ആൽമരം അതിനെ വേടുകൾ കൊണ്ടു ചുറ്റിവളച്ചു തന്റെ ഉള്ളിലേക്കു ആവാഹിച്ചു അവസാനം അതിനെ ഇല്ലാതാക്കും അതു പലയിടത്തും സംഭവിച്ചിട്ടുണ്ടു. അപ്പോൾ ആൾക്കാർ അതിനെ ആൽമാവു എന്നു വിളികും.ആൽമാവു ഉണ്ടായതെങ്ങിനെയെന്നു പുടികിട്ടിയോ?"
ഞാൻ പറഞ്ഞു "പുടി കിട്ടി അങ്ങിനെയാണു ആത്മാവു ഉണ്ടായതു"
കുറച്ചു കാലങ്ങൾക്കു ശേഷം ഒരു നാൾ അതിശയകരമായ ഒരു വാർത്ത ആലപ്പുഴയിൽ പരന്നു."മുത്തലിബു തങ്ങളുടെ ഖബറിനു സമീപം നിന്നിരുന്ന ആൽമരത്തിൽനിന്നും തീയും പുകയും വരുന്നു പുകക്കു സാമ്പ്രാണിയുടെ മണം. തങ്ങൾ ഉപ്പുപ്പാ കബറിൽകിടന്നു പിന്നെയും കിറാമത്തു(അതിശയങ്ങൾ)കാണിക്കുന്നു. "
ഞങ്ങൾ സ്കൂളിൽ നിന്നും പടിഞ്ഞാറേ പള്ളി ലക്ഷ്യമാക്കി പാഞ്ഞു.
പള്ളിക്കു സമീപത്തു ചെന്നപ്പോൾ കണ്ടതു ജനസമുദ്രത്തെയാണു. ആൾക്കാർ കൂട്ടം കൂട്ടമായി നിന്നു കാര്യം ചർച്ച ചെയ്യുന്നു.
വാർത്ത സത്യമാണെന്നു എനിക്കു ബോദ്ധ്യമായി.വൃക്ഷത്തിന്റെ തലപ്പത്തു നിന്നും കാറ്റടിക്കുമ്പോൾ വലിയ തീക്കട്ടകളും ചാരവും പുറത്തേക്കു വരുന്നു. പക്ഷേ സാമ്പ്രാണി മണമൊന്നും അനുഭവപ്പെട്ടില്ല. ആൾബഹളത്തിനിടയിലൂടെ ഞാൻ നുഴഞ്ഞു കയറി.അവിടെ കുറേ പേരോടു കബർ വെട്ടി ഇക്കാ(മൃതദേഹം അടക്കുന്ന കുഴി വെട്ടാൻ പള്ളി ഭാരവാഹികൾ ചുമതലപ്പെടുത്തിയ ആൾ) സം സാരിക്കുകയാണു" "ഇതെന്താ ഹലാക്കെന്നു അറിയാമെന്നു കരുതി ഞാൻ മരത്തുമ്മേൽ വലിഞ്ഞു കയറി മുകളിൽ ചെന്നു; അപ്പോ അവിടെ ഇരിക്കുന്നു വേറൊരുത്തൻ പത്തീം പൊക്കി പിടിച്ചോണ്ടു;ഒരു സർപ്പം!!! എന്നെ കണ്ട ഉടൻ പത്തി ആട്ടി കാട്ടി;ഹെന്റള്ളോ!! ഞാൻ ചാടി ഇറങ്ങി ഓടി"
"തന്നെക്കാളും വിഷമുള്ള ഒരുത്തനോ എന്നു കണ്ടു അവൻ തലകുലുക്കിയതാ" ആരോ പതുക്കെ പറഞ്ഞതു കബർ വെട്ടി ഇക്കാ കേട്ടതുകൊണ്ടാവണം അയാൾ അങ്ങോട്ടു നോക്കി പറഞ്ഞു;
"വേണ്ടാ...വേണ്ടാ അതീ പിടിച്ചു കളിക്കണ്ടാ...."
"അതിനു നീ മരത്തേൽ കേറാൻ നോക്കിയപ്പോൾ മരം ബേക്കറിയിലെ ബോർമ്മ പോലെ ചൂടായിരിക്കുന്നു എന്നു പറഞ്ഞു മാറി നിന്നല്ലോ പിന്നെന്തിനു ഇപ്പോൾ ഈ അമിട്ടു പൊട്ടിക്കുന്നു" അതു പറഞ്ഞതു മൂസക്കുട്ടി ഇക്കാ ആയിരുന്നു. കബർ വെട്ടി സ്ഥലം കാലി ആക്കാൻ നോക്കി.
അപ്പോൾ അദ്രമാനിക്കാ പറഞ്ഞു" ഹാ!!! മൂസ്സാകുട്ടീ നീ വഹാബി ആണു നീ അങ്ങിനെയേ പറയൂ, നിനക്കിതിൽ വിശ്വാസം വരില്ലാ, കണ്ടാലും കൊണ്ടാലും വിശ്വസിക്കൂലാ."
തനിക്കു പിൻ തുണ കിട്ടിയെന്നു കണ്ടപ്പോൾ കബർ വെട്ടി തിരിഞ്ഞു നിന്നു പറഞ്ഞു"ശരിയാ"
"എന്തു ശരിയാ? മൂസ്സകുട്ടി ഇക്കാ വീണ്ടും പറഞ്ഞു"പണ്ടു ഉണ്ടായിരുന്ന മാവിന്റെ ജീർണ്ണിച്ച ഭാഗങ്ങൾ ഇപ്പോഴും ആലിന്റെ വേടിനുള്ളിൽ അവശേഷിക്കുന്നുണ്ടു.മഖ്ബറക്കു സമീപം കത്തിച്ചുവെച്ച തിരി കാക്കയോ എലിയോ എടുത്തു മരത്തിനു മുകളിൽ മാവിന്റെ ജീർണ്ണിച്ച ഭാഗത്തുകൊണ്ടുവെച്ചു കാണും .അതു അവിടെ ഇരുന്നു നീറി നീറി കത്തി പിടിച്ചു അവസ്ഥയിൽ ആയതാണു"
"മൂസക്കുട്ടി അങ്ങിനെ വിശ്വസിച്ചാൽ മതി ഞങ്ങൾ ഇങ്ങ്നേം വിശ്വസിക്കാം" തർക്കം തുടരുന്നതിനിടയിൽ ഫയർ എൻ ജിൻ വന്നു മരത്തിനു മുകളിലേക്കു വെള്ളം ചീറ്റിച്ചു. തീ അണഞ്ഞു.
"കിറാമത്തു അവസാനിച്ച്‌" മൂസാകുട്ടി ഇക്കാ പരിഹസിച്ചു. അദ്രമാനിക്ക അതു ഏറ്റു പിടിച്ചു വഴക്കു ആരംഭിക്കും എന്ന മട്ടായപ്പോൽ ഞങ്ങൾ അവിടെ നിന്നു തടി സലാമത്താക്കി.
ഈ സംഭവങ്ങളെല്ലാം കഴിഞ്ഞു വർഷങ്ങൾ എത്രയോ കടന്നു പോയി.
നാട്ടിൽ പട്ടിണിയും ദാരിദ്യവും പഴങ്കഥകളായി.ആഹാരത്തിനായി വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്കു പകരം ആഹാരം കഴിക്കാൻ നിർബന്ധികുമ്പോൾ കരയുന്ന കുഞ്ഞുങ്ങൾക്കു പിറകേ ആഹാരവുമായി അമ്മമാർ നടക്കേണ്ട അവസ്ഥയായി.ചോറു വെക്കാൻ അരി വീട്ടിൽ സ്റ്റോക്കു ഉള്ളതിനാൽ അരി അന്വേഷിച്ചു നടന്നിരുന്ന സമയം മിച്ചം വന്നതു പഞ്ചായത്തു കമ്മിറ്റീ, മഹല്ലു കമ്മിറ്റീ, കരയോഗം തുടങ്ങിയവയിൽ ഭാരവാഹികളാകാൻ ഉപയോഗപ്പെടുത്തി. സ്ഥാനങ്ങൾ കുറവാകയാൽ അവ ലഭിക്കുന്നതിനായി മഖ്ബറ കമ്മിറ്റികളും അമ്പല പുനരുദ്ധാരണ കമ്മിറ്റികളും ക്യൂശടി ആഘോഷ കമ്മിറ്റികളും കൂണു പോലെ മുളച്ചു പൊന്താൻ തുടങ്ങി.മഖ്ബറകളും അമ്പലങ്ങളും കുരിശടികളും എലൂമിനേഷൻ ലൈറ്റുകളാൽ വെട്ടിതിളങ്ങി.ജനങ്ങൾ ദൈവങ്ങളെ ആഘോഷിച്ചേ അടങ്ങൂ എന്ന അവസ്ഥയിലെത്തിച്ചേർന്നിരിക്കുന്നു ഇപ്പോൾ.
ഇങ്ങിനെ മാറിയ ഈ കാലഘട്ടത്തിലൊരുദിവസം ഞാൻ ആലപ്പുഴയിലെത്തി മുത്തലിബു തങ്ങളുടെ കബറിനരികിലൂടെ നടന്നു പോയപ്പോൾ ബാല്യകാല സ്മരണകൾ മനസ്സിലേകു കടന്നുവന്നു. അന്നത്തെ മഖ്ബറക്കു എത്രയോ മാറ്റം വന്നിരിക്കുന്നു.
ഇപ്പോൾ അടിപൊളി മഖ്ബറ!!! പുതിയ എടുപ്പുകൾ, മിനാറം, മഖ്ബറ ഡ്യൂട്ടിക്കു മാത്രമായി ഒരാൾ!
സ്ത്രീകളുടെ പ്രവാഹം!വെള്ളിയാഴ്ച്ച രാവും തിങ്കളാഴ്ച്ച രാവുമാണു തിരകു എന്നറിഞ്ഞു. അവിടെ നിന്നും നേർച്ച വകയായി നൽകുന്ന എണ്ണ ഉപയോഗിച്ചാൽ ഏതു രോഗവും ഭേദമാകുമത്രേ!.
മഖ്ബറക്കു സമീപമുള്ള ഗേറ്റിനു വെളിയിൽ ഒരു മുസലിയാരും ഒരു ചെറുപ്പക്കാരനും വാദപ്രതിവാദത്തിലേർപ്പെട്ടിരിക്കുന്നതു കണ്ടപ്പോൾ കൗതകത്താൽ ഞാൻ അതു ശ്രദ്ധിച്ചു. അപ്പോൾ കേട്ട സംഭാഷണത്തിൽ ചിലതു താഴെ ചേർക്കുന്നു.
"നമുടെ പെണ്ണുങ്ങൾ മഖ്ബറയിൽ വന്നു പ്രാർത്ഥിക്കുന്നതിൽ എന്തു തെറ്റാണു നിങ്ങൾ കാണുന്നതു, കബർ സിയാറത്തു അനുവദനീയമല്ലേ?"
" അനുവദനീയമാണു മക്ബറയിൽ വരാമെങ്കിൽ പള്ളിയിൽ കയറ്റി നമസ്ക്കരിപ്പിച്ചൂടേ"
"അതു നിങ്ങളു ജമാതേ ഇസ്ലാമിക്കാരും മുജഹിദീങ്ങളും പള്ളി പണിഞ്ഞു കൊട്‌, ഞങ്ങടെ പള്ളി പെണ്ണുങ്ങളെ കേറ്റൂലാ"
"അഞ്ചു നേരോം ഈ പള്ളീന്നു വാങ്കിൽ കൂടി വിളിച്ചു പറയുന്നതു ഏകനായ ദൈവം അല്ലാതെ വേറൊരു ദൈവം ഇല്ലന്നല്ലേ, എന്നിട്ടു ഇവിടെ ഈ പെണ്ണുങ്ങളെ വരുത്തീട്ടു തങ്ങളേ രക്ഷിക്കണേ എന്നു പറയുന്നതു ശരിയാണോ?
" തങ്ങളെ ബർക്കത്തു കൊണ്ടു കാത്തു രക്ഷിക്ക്ണേ എന്നാണു പറയുന്നതു, ഏതു കോടതിയിലും ഒരു വക്കീലു വേണ്ടേ മോനേ?"
"അള്ളാടെ കോടതീ വേണ്ടാ ഉസ്താദേ, ദാ ഈ കരണ ഞരമ്പിനടുത്താ പടച്ചോൻ സ്ഥിതി ചെയ്യുന്നേന്ന ഖുറാനിൽ പറഞ്ഞിരികുന്ന്ന്നു നിങ്ങകും അറിയാലോ. അതിരിക്കട്ടെ, ഈ മഖ്ബറയിലെ എണ്ണ കൊടുത്ത്‌ എല്ലാ അസുഖവും മാറുമെങ്കിൽ അതു കുറച്ചു കുപ്പീലാക്കീ സർക്കാർ അശുപത്രിയിൽ എത്തിച്ചൂടേ? പാവത്തുങ്ങൾ രക്ഷപെടെട്ടേന്നു ഡോക്റ്ററന്മാർക്കും എളുപ്പമാകൂലോ."
" വേണ്ടാ....വേണ്ടാ...തങ്ങൾ ഉപ്പുപ്പാ ആണിവിടെ കിടക്കുന്നതു....തീ കൊള്ളി കൊണ്ടു തല ചോറിയണ്ടാ മോനേ...."
"പടച്ചോനെ പേടിച്ചാൽ പോരേ...."
"നിങ്ങൽ തർക്കിക്കാതെ സ്ഥലം കാലിയാക്കു....ഇവിടെ ഇങ്ങിനത്തെ തർക്കമൊന്നും വേണ്ടാ.. നിങ്ങളോടു സം സാരിച്ചതു തന്നെ അബദ്ധായീന്നാ തോന്നണേ...."
അതേ! വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും മൂസ്സാ കുട്ടിക്കയും അദ്രമാനിക്കായും പിൻ ഗാമികളിലൂടെ ഇപ്പോഴും തർക്കം തുടരുനു.
ജീവിച്ചിരിക്കുകയാണെങ്കിൽ ഒരിക്കൽ പോലും ഈ വക ആഘോഷങ്ങൾ അനുവദിക്കാത്ത ഉപ്പാപ്പ മഖ്ബറയിൽ സുഷുപ്തിയിലാണു, അന്ത്യ കാഹളം കേൾക്കുന്നതു വരെ.

Monday, February 15, 2010

അസ്തമന ബാക്കി.





ഒരു അസ്തമനം ആകാശത്തും കടല്‍ തീരത്തും ബാക്കി വെച്ച കാഴ്ചകള്‍.

അസ്തമന ബാക്കി.





ഒരു അസ്തമനം ആകാശത്തും കടല്‍ തീരത്തും ബാക്കി വെച്ച കാഴ്ചകള്‍.

Friday, February 12, 2010

ചരിത്ര സാക്ഷി

പള്ളിയിൽ അടക്കിയിരുന്ന പോർത്തുഗീസ്സ്‌-ഡച്ചു നേതാക്കന്മാരുടെ ശവസംസ്കാര ശിലകൾ പിന്നീടു ഇളക്കിയെടുത്തു പള്ളിയുടെ തെക്കേ ഭിത്തിയിലും വടക്കേഭിത്തിയിലും സ്ഥാപിച്ചിരിക്കുന്നു. ഏറ്റവും പഴക്കമുള്ള പോർത്തുഗീസ്സ്‌ സ്മാരകശില വർഷം:-1582. ഡച്ചു:- വർഷം 1664.

Friday, February 5, 2010

ലുട്ടാപ്പി






സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ടു ലുട്ടാപ്പിയുടെ വേഷം കെട്ടിയ കുട്ടി. ഇവന്‍ സഹദ് .പഴയ ഒരുപോസ്റ്റില്‍ (http://sheriffkottarakara.blogspot.com/2009/07/blog-post_15.) മറ്റൊരു വേഷത്തില്‍കാണാം.

Thursday, February 4, 2010

ലുട്ടാപ്പി




സ്കൂള്‍ വാര്‍ഷികവുമായി ബന്ധപെട്ടു ലുട്ടാപ്പിയുടെ വേഷം കെട്ടിയ കുട്ടി.ഇവന്‍ ഹദ് .ദേ ഇവിടെ
ഞെക്കിയാല്‍ ഒരു പഴയ പോസ്റ്റില്‍ അവന്റെ മറ്റൊരു രൂപം കാണാം.

പിതാവിനെ തേടി ...

രാവിലെ മുതൽ കഠിനമായി ജോലി ചെയ്തതിന്റെ ക്ഷീണം, മടുപ്പു ഇവ അനുഭവപ്പെട്ടപ്പോൾ വീട്ടിൽ പോകാനായി കസേരയിൽ നിന്നും എഴുന്നേറ്റു.
മതി....ഇന്നു ഇത്രയും മതി. ഞാൻ മനസ്സിൽ കരുതി.
നാളെ ബലി പെരുന്നാൾ അവധിയാണു. ഇപ്പോൾ വരുന്ന ട്രെയിനിൽ പോയാൽ വീട്ടിൽ നേരത്തെ എത്താം.
പിതൃ-പുതൃ ബന്ധത്തിന്റെയും അനുസരണത്തിന്റെയും ഓർമ്മ പുതുക്കലും കൂടിയാണല്ലോ ബലി പെരുന്നാൾ. സഹസ്രാബ്ദങ്ങൾക്കു മുമ്പു മാതാപിതാക്കളും മക്കളും തമ്മിലുണ്ടായിരുന്ന അഭേദ്യമായ ബന്ധത്തിന്റെ കഥയാണു ഈ പെരുന്നാളിനു പറയാനുള്ളതു. അന്നു വൃദ്ധ സദനങ്ങൾ ഇല്ലായിരുന്നു.മാതാപിതാക്കളെ അനുസരിക്കുന്ന സന്തതികളും ഉണ്ടായിരുന്നു. പ്രിയ സന്തതിയോടുള്ള സ്നേഹം തന്റെ ആശയ പ്രചാരണത്തിനും പ്രവർത്തനങ്ങൾക്കും പ്രതി ബന്ധമായി വന്നാൽ പൊന്നുണ്ണിയെയും ത്യജിക്കാൻ തയാറാകുന്ന മാനസികാവസ്ഥയുടെ കഥ കൊച്ചു മക്കളോടു പറഞ്ഞു കൊടുക്കണം. അതിനു സമയം കണ്ടെത്തണം.
ഉടനെ വരുന്ന ട്രെയിനിൽ പോകാനുള്ള തിരക്കിൽ ഞാൻ ബാഗിൽ പേനയും കണ്ണടയും എടുത്തു വെച്ചു.അപ്പോഴാണു ബെഞ്ചു ക്ലാർക്കു ചേമ്പറിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടതു.
"ഒരു സ്ത്രീ കാണാൻ വന്നിരിക്കുന്നു."
"ആരായാലും ഇന്നു ഇനി വയ്യ, മറ്റന്നാൾ വരാൻ പറയുക" എന്റെ സ്വരത്തിൽ ഈർഷ്യ പ്രകടമായിരുന്നു .
"ജെയിലിലേക്കു പറഞ്ഞയച്ച ഹുസ്സൈന്റെ ഉമ്മയാണു.....കാസർഗോഡ്‌ നിന്നാണു വരുന്നതു.....എന്റെ ഈർഷ്യ കണ്ടു മടിച്ച ബഞ്ചുക്ലാർക്കു പതുക്കെ പറഞ്ഞു.
ഹുസ്സൈന്റെ കേസ്സു എനിക്കു ഓർമ്മ വന്നു. ......
ട്രൈനിലെ ഒരു പോക്കറ്റടി സംഘത്തെ അഞ്ചു ദിവസം മുമ്പു റെയിൽ വേ പ്രോട്ടക്ഷൻ ഫോഴ്സ്സു(ആർ.പി.എഫ്‌.) പിടിച്ചു കൊണ്ടു വന്നിരുന്നു.
ട്രയിനിൽ ആൾക്കാർ കയറും നേരം തിക്കും തിരക്കും ഉണ്ടാക്കി ആ ബഹളത്തിൽ പോക്കറ്റടിക്കുന്നവരും, പെട്ടി മോഷ്ടാക്കളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്ഥിരം കുറ്റവാളികൾ ആണു ഇവർ. റെയിൽ വേ കോടതിയിൽ ഹാജരാക്കിയാൽ ഈ വർഗക്കാർ ഉടനെ കുറ്റം സമ്മതിക്കുമായിരുന്നു.തൊണ്ടി കണ്ടെടുക്കാത്തതിനാലും പോക്കറ്റടി ശ്രമം സംശയിച്ചു മാത്രം കസ്റ്റഡിയിലെടുക്കുന്നതിനാലും മിക്കവാറും പെറ്റി ചാർജുകൾ ചുമത്തിയാണു ഈ മഹാന്മാരെ കൊണ്ടു വന്നിരുന്നതു.
കുറ്റം സമ്മതിച്ചു പിഴ ഒടുക്കി പോകാനുള്ള ത്വര അവരിൽ പ്രകടമായിരുന്നതു ആദ്യ കാലങ്ങളിൽ ഞാൻ നിരീക്ഷിച്ചു. പിഴ ശിക്ഷ വിധിച്ചാൽ പലപ്പോഴും പുറത്തുള്ള കൂട്ടുകാർ ഉടനെ തന്നെ പിഴ ഒടുക്കി അവരെ ഇറക്കി കൊണ്ടു പോകും.അവർ അടുത്ത ട്രൈനിൽ കയറി ഓപറേഷൻ നടത്തി അടച്ച പിഴ ഫൈൻ സഹിതം ജനങ്ങളിൽ നിന്നും ഈടാക്കുകയും ചെയ്യും. ഈ പ്രവണത മനസ്സിലായപ്പോൾ ഈ വക കേസുകളിൽ നിയമത്തിൽ അനുശാസിക്കുന്ന പരമാവധിതടവു ശിക്ഷ നൽകാൻ തുടങ്ങിയതോടെ പല സംഘങ്ങളും ട്രെയിനിലെ മോഷണത്തിൽ നിന്നും പിന്മാറി.
ഇപ്പോൾ പിടിച്ചു കൊണ്ടു വന്നതു അവശേഷിക്കുന്ന ഒരു സംഘത്തെ ആയിരുന്നു.ആ കൂട്ടത്തിൽ കാലു തളർന്ന ഒരു ചെറുപ്പക്കാരനെയും കണ്ടപ്പോൾ വിശദ വിവരങ്ങൾ അറിയാൻ അവന്റെ ചാർജു ഷീറ്റ്‌ നോക്കി.
മുഹമ്മദ്‌ ഹുസ്സൈൻ 20 വയസ്സു.കാസ്സർഗോഡ്‌.
ചെയ്ത കുറ്റം:- അനധികൃതമായി ട്രെയിനിൽ കയറി ഭിക്ഷാടനം, പൊതു ശല്യം തുടങ്ങിയവ. ഈ കുറ്റങ്ങൾക്കു 2000 രൂപ വരെ പിഴയോ 6 മാസ്സം തടവോ അഥവാ പിഴയും തടവും ഒരുമിച്ചോ ശിക്ഷ ലഭിക്കാം.
കൂട്ടത്തിൽ ഹാജരാക്കിയ കേസ്സിലെ ഒന്നാം പ്രതി മൈതീൻ കുട്ടി മുതൽ അഞ്ചാം പ്രതി നാരായണൻ വരെയുള്ളവർ മുൻ കുറ്റവാളികളാണു.ട്രെയിനിൽ അക്രമം കാണിച്ചതിനും മറ്റുമാണു ഇപ്പോൾ പിടിച്ചു കൊണ്ടു വന്നതു.അവർ കുറ്റം സമ്മതിച്ചു.അകത്തു പോയാൽ മട്ടൻ കറി കൂട്ടി ആഹാരം കിട്ടുമെന്നു അവർക്കു അറിയാം.
തടവും പിഴയും ശിക്ഷ അവർക്കു വിധിച്ചതിനു ശേഷം ഹുസ്സൈന്റെ കേസ്സു വിളിച്ചു.
അവൻ മുൻ കുറ്റവാളിയല്ല.വിക ലാംഗനുമാണു.അടുത്തു വരാൻ പറഞ്ഞപ്പോൾ കോർട്ടു ഹാളിലൂടെ ഡയസ്സിനു സമീപത്തേക്കു അവൻ കൈകുത്തി ഇഴഞ്ഞു വന്നു.
എന്നിൽ നിന്നും അവനു അനുകമ്പ ലഭിക്കുമെന്നു ശങ്കിച്ചതു കൊണ്ടാവാം ആർ.പി.എഫ്‌. ഓഫീസ്സർ പ്രോസക്യൂട്ടറുടെ ചെവിയിൽ എന്തോ പിറു പിറുത്തതും പ്രോസക്യൂട്ടർ എഴുന്നേറ്റു നിന്നതും.
" ഈ പ്രതി പോക്കറ്റടിക്കാരുടെ ഇൻഫോർമറാണു സർ;" പോസക്യൂട്ടർ ആരംഭിച്ചു.
"ഇയാൾ റിസർവ്വേഡ്‌ ക്ലാസ്സിൽ അനധികൃതമായി പ്രവേശിച്ചു ആദ്യം കമ്പാർട്ടുമന്റിന്റെ തറയും സീറ്റുകളുടെ അടിഭാഗവും തുണി കൊണ്ടു തുടച്ചു ചവറുകൾ നീക്കം ചെയ്യും.അതിനു ശേഷം ആൾക്കാരോടു കൈ നീട്ടി നിർബന്ധമായി കൂലി എന്ന വ്യാജേന പൈസ്സാ വാങ്ങി സ്ഥലം വിടും.ഇതിനിടയിൽ പെട്ടികൾ, ബാഗുകൾ, മുതലായവ എവിടെയെല്ലം ഇരിക്കുന്നു എന്നും മറ്റും മനസ്സിലാക്കി ട്രെയിനിലെ സ്ഥിരം മോഷ്ടാക്കൾകു അറിവു കൊടുക്കും.അവർ ഏതെങ്കിലും ഇരയെ ലക്ഷ്യം വെച്ചു അതു അടിച്ചു മാറ്റും. ഇവനാണു പോക്കറ്റടിക്കാരുടെ ഇൻഫോർമർ." പ്രോസക്യൂട്ടർ അവസാനിപ്പിച്ചു.
" ഈ പറഞ്ഞതൊന്നും ചാർജിൽ ഇല്ലല്ലോ"ഞാൻ പറഞ്ഞു.
പ്രോസക്യൂട്ടർ തപ്പി തടഞ്ഞു"....അതു ....യഥാർത്ഥ വസ്തുത അറിയിച്ചെന്നേ ഉള്ളൂ....."
ഞാൻ പ്രതിയോടു തിരക്കി."ടിക്കറ്റു എടുക്കാതെ ട്രെയിനിൽ പ്രവേശിച്ചു ഭിക്ഷാടനം നടത്തുകയും പൊതു ശല്യം ഉണ്ടക്കുകയും ചെയ്തു എന്നു നിങ്ങൾക്കു എതിരെ കേസുണ്ടു.അങ്ങിനെ ഉള്ള കുറ്റം ചെയ്തുവോ?"
" ടിക്കറ്റു എടുത്തില്ല എന്നതു ശരിയാണു...തറ തുടച്ചു വൃത്തിയാക്കി കൈ നീട്ടി ചില്ലറ വാങ്ങിയതും ശരിയാണു....വിശന്നിട്ടാ സാറേ..."
"നിങ്ങൾ ചെയ്തതു നിയമത്തിന്റെ ദൃഷ്ടിയിൽ കുറ്റമാണു.തടവു ശിക്ഷ വരെ ലഭിക്കാം" ഞാൻ പറഞ്ഞു.
അവൻ പെട്ടെന്നു പറഞ്ഞു"വലിയപെരുന്നാൾ വരുന്നു.എനിക്കു ജെയിലിൽ പോകാൻ വയ്യാ, എനിക്കു ഉമ്മായെ കാണാൻ പോകണം...."
അവൻ പറഞ്ഞതു കേട്ടു കോടതിയിൽ ഉണ്ടയിരുന്നവർ ചിരി അമർത്തുന്നതു ഞാൻ കണ്ടു.
പ്രതി കുറ്റം സമ്മതിച്ചതിനാൽ,ട്രെയിനിൽ ടിക്കറ്റു എടുക്കാതെ പ്രവേശിച്ചതിനും ഭിക്ഷാടനത്തിനും മറ്റും മുഹമ്മദ്‌ ഹുസ്സൈനെ ആയിരം രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവിൽ പാർപ്പിക്കാനും വിധിച്ചു.പിഴ ഒടുക്കാത്തതിനാൽ അവനെ ജെയിലിൽ അയക്കേണ്ടി വന്നു.ആർ.പി.എഫ്‌.കാരെ വിളിച്ചു അവന്റെ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കാൻ ഏർപ്പാടുമാക്കി.
ഇപ്പോൾ ഇതെല്ലാം പെട്ടെന്നു ഓർമ്മയിൽ വന്നതിനാൽ ഞാൻ തിരികെ കസേരയിൽ ഇരുന്നു, ആ സ്ത്രീയെ വരാൻ അനുവദിച്ചു.
45 വയസ്സോളം പ്രായമുള്ള ഒരു പാവപ്പെട്ട സ്ത്രീ തൊഴു കയ്യോടെ ചേമ്പറിൽ കയറി വന്നു. മുഷിഞ്ഞ വേഷം.
"എന്താണു കാര്യം" ഞാൻ തിരകി.
"പോലീസ്സു കാരുടെ കത്തു കിട്ടി, ....ന്റ മോൻ ജേലിൽ ആണെന്നു..." അവർ വിമ്മലോടെ പറഞ്ഞു.
"അതിനു ഞങ്ങൾ ഇനി എന്തു ചെയണമെന്നാണു നിങ്ങൾ പറയുന്നതു...."എനിക്കു പോകാനുള്ള ട്രെയിൻ കടന്നു പോകുമെന്നുള്ള ഈർഷ്യയിൽ ഞാൻ കയർത്തു.
"പുലർച്ചക്കു വീട്ടീ ന്നിറങ്ങീതാ...ഓന്റെ ഇളേതിന്റെ കാതേൽ കിടന്ന ഒരു പൊട്ടു കമ്മലു ഊരി വിറ്റു ഇത്തിരി കാശുണ്ടാക്കി പെഴ ഒടുക്കാൻ കൊണ്ട്വന്നിട്ടിണ്ട്‌...കോടതി സമയം കഴിഞ്ഞെന്നു സാറമ്മാരു പറഞ്ഞീ...നാളെ ഞമ്മടെ പെരുന്നാളാ സാറേ...എബിടെ ആയിരുന്നാലും ഓൻ പെരുന്നളിനു വീട്ടീൽ വരും..ഈ പെരുന്നാളിനു ഓൻ ജേലിൽ കിടക്കുമ്പോ....ഞമ്മളെങ്ങിനെ" അവർ വിമ്മിവിമ്മി കരഞ്ഞു...."അതോർക്കുമ്പോനെഞ്ചു നീറുന്നു....അതാണു സാറിനെ കാണാമ്പന്നതു...പിഴ കൊണ്ടോമ്പന്നിട്ടുണ്ടു...അതു ബാങ്ങി പിഴ ഒടുക്കീന്നു ജേലിലേക്കു കത്തു തരണം....അവർ രണ്ടു കയ്യും കൂപ്പി എന്റെ നേരെ തല കുനിച്ചു.
മനസ്സിന്റെ മൂലയിൽ എവിടെയോ സഹതാപത്തിന്റെ ഉറവ പൊട്ടിയോ?!!!
ട്രെയിൻ പോകുന്നെങ്കിൽ പോകട്ടെ.ഞാൻ ബെഞ്ചു ക്ലാർക്കിനെ നോക്കി."കണക്കു ക്ലോസ്സു ചെയ്തോ"?
"ക്ലോസ്സ്‌ ചെയ്തു സർ"
"ലേറ്റ്‌ രസീതു എന്നെഴുതി പണം സ്വീകരിച്ചു ജെയിലിലേക്കു റിലീസ്‌ ഓർഡർ കൊടുത്തു വിടുക" വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കഴിഞ്ഞു ഞാൻ ആ സ്ത്രീയോട് ചോദിച്ചു.
"മകനെ വീട്ടിലിരുത്തിക്കൂടേ, അവന്റെ കാലു തളർന്നതാണല്ലോ"
"ഓന്റെ ബാപ്പാ കൊറച്ചു കാലത്തിനു മുമ്പു പൊറപ്പെട്ടു പോയീ സാറേ....ബാപ്പേം തിരക്കി ട്രെയിനായ ട്രെയിനോക്കെ അവൻ ഇഴഞ്ഞു നടക്ക്വാ.... ഉമ്മാ വിതുമ്പി.
ഞാൻ ഒന്നും പറഞ്ഞില്ല.അഥവാ എനിക്കു എന്താണു പറയാനുള്ളതു?!!!
കുറച്ചു സമയത്തിനുള്ളിൽ ആവശ്യമായുള്ള കടലാസ്സുകൾ ഒപ്പിടാനായി കൊണ്ടു വന്നു,ഒപ്പിട്ടു കൊടുത്തു;ആ സ്ത്രീ കോടതിയിലെ ശിപായിയോടൊപ്പം കത്തുമായി ജെയിലിലേക്കു പാഞ്ഞു പോയി.
എന്റെ ട്രെയിൻ കടന്നു പോയിരുന്നു.
പെരുന്നാൾ തലേ ദിവസമായ അന്നു ഏറെ വൈകിയാണു ഞാൻ വീട്ടിലെത്തിയതു.വീടിനു മുൻ വശം മുഖം വീർപ്പിച്ചിരിക്കുന്ന ഭാര്യയേയോ കുഞ്ഞു മക്കളേയേയോ ശ്രദ്ധിക്കാതെ അകത്തേക്കു കടന്നപ്പോൾ ആ ഉമ്മായും പിതാവിനെ അന്വേഷിക്കുന്ന മകനുമായുമായിരുന്നു മനസ്സിൽ.
വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ബലി പെരുന്നാൾ ദിവസം ഞാൻ ഹുസ്സൈനെ വീണ്ടും ഓർമ്മിച്ചു.
അവൻ ഇപ്പോഴും ട്രെയിനിൽ ചവറുകള്‍ തുടച്ചു മാറ്റിയും കമ്പാർട്ടുമന്റിൽ ഇരിക്കുന്ന ഓരോ മുഖത്തും അവന്റെ ബാപ്പായെ തിരക്കിയും ഇഴഞ്ഞു നടക്കുകയായിരിക്കുമോ?!!!!
(ഇതിലെ പേരുകള്‍ സാങ്കല്‍പ്പികമാണ് )

Wednesday, February 3, 2010

കുംഭം വരുന്നു.


മകരമാസം അവസാനിക്കാറായി .ഇനി കുംഭത്തിന്റെ വരവാണ്.പകല്‍ പത്തു മണിക്കുള്ള ആകാശ ദൃശ്യം .ആകാശവും ഭൂമിയും ചൂട് പിടിക്കുന്നു.