Friday, January 28, 2011

പ്രിയ പ്രവാസി സുഹൃത്തുക്കളെ.....



പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളേ! നിങ്ങള്‍ ഇവിടെ നിന്നും ഉപജീവനാര്‍ത്ഥം വിദേശത്തേക്ക് പോയപ്പോള്‍ പാടവും പച്ചപ്പും എല്ലാം നിലനിന്നിരുന്നു. നിങ്ങളുടെ സ്വപ്നങ്ങളില്‍ ഇവ നിറം പുരട്ടിയിരുന്നു. “വെയിലേറ്റ് തളരുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പുംനിങ്ങളുടെ സ്മരണകളെ കോള്‍മയിര്‍ കൊള്ളിച്ചിരുന്നു. തിരികെ വരുമ്പോള്‍ ഇതെല്ലാം അതേ പടി നിലനിന്നു കാണാന്‍ തീര്‍ച്ച ആയും നിങ്ങള്‍ ഏവരും ആഗ്രഹിക്കുന്നുണ്ട് എന്നതും ഉറപ്പ്. പക്ഷേ നഗരത്തിന്റെ കടന്ന് കയറ്റത്തില്‍ ഇതെല്ലാം അവശേഷിക്കുമോ? ദാ ദൂരത്തേക്ക് നോക്കൂ... ടവര്‍ പൊങ്ങി നില്‍ക്കുന്നത് പോലെ ഇവിടെ കുറച്ച് കാലം കഴിയുമ്പോള്‍ കോണ്‍ക്രീറ്റ് വനങ്ങള്‍ ഉയര്‍ന്ന് വരും. ടവറിന്റെ മറുഭാഗം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു.എല്ലാ ആവാസ വ്യവസ്ഥിതിയെയും തകര്‍ത്ത് തരിപ്പണമാക്കുന്ന പ്രവണത.
ഇതിനെതിരെ നമ്മള്‍ പ്രതികരിക്കേണ്ടേ? കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ നിങ്ങളുടെ സങ്കല്‍പ്പ ഗൃഹം ഒരിക്കലും ഒരു വയല്‍ നികത്തി ആകരുത് എന്ന് നിങ്ങള്‍ തീരുമാനമെടുത്താലോ; ഒരു പരിധിവരെ നികത്തല്‍ ഒഴിവാക്കാം. അതോടൊപ്പം വയല്‍ നികത്തിനെതിരെ നിലവിലുള്ള നിയമം നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുക.

Sunday, January 23, 2011

ഗർഭപാത്രം ആവശ്യമുണ്ട്‌

ഇന്നലെ (21-1-2011) വീട്ടിൽ ലഭിച്ച പതിവു പത്രങ്ങളിൽ ഒന്നിന്റെ കൂടെ പത്രവിതരണക്കാരൻ അച്ചടിച്ച ഒരു നോട്ടീസ്‌ കൂടി പത്ര താളുകളിൽ അടക്കം ചെയ്ത്‌ ഈ പ്രദേശങ്ങളിൽ വിതരണം ചെയ്യ്യുകയുണ്ടായി ആ വക പരസ്യ നോട്ടീസുകൾ വായിക്കാൻ മെനക്കെടാതെ പത്രത്തിന്റെ വാർത്തകളിലേക്ക്‌ തിരിയുന്ന പതിവാണു എന്റേതെങ്കിലും നടേ സൂചിപ്പിച്ച നോട്ടീസിന്റെ തലക്കെട്ട്‌ എന്റെ ശ്രദ്ധയെ ആകർഷിച്ചതിനാൽ ഞാനത്‌ കയ്യിലെടുത്ത്‌ വായിച്ചു.

ഗര്‍ഭപാത്രം ആവശ്യമുണ്ട്
“കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് ഒരു കുട്ടിക്ക് വേണ്ടി ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നതിന് തയ്യാറാവുന്ന നിര്‍ദ്ധനരായ പ്രസവിക്കാന്‍ സാദ്ധ്യതയുള്ള സ്ത്രീകളെ തക്ക പ്രതിഫലത്തിന് ആവശ്യമുണ്ട്. ഗര്‍ഭകാലത്തെ താമസം, ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍ മുതലായവയ്ക്കുള്ള സകല ചെലവുകളും വഹിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ കോണ്ടാക്റ്റ് ചെയ്യേണ്ട .........
രണ്ട് ഫോണ്‍ നമ്പര്‍ നോട്ടീസിന് താഴെ കൊടുത്തിട്ടുമുണ്ട്.

നോട്ടീസിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല. സന്താനങ്ങൾ ഇല്ലാത്ത ദമ്പതികളുടെ ദുഃഖം ഞാൻ കാണാതിരിക്കുന്നുമില്ല.

നോട്ടീസ്‌ പത്ര താളുകളിൽ അടക്കം ചെയ്ത്‌ വീടുകളിൽ എത്തി ചേരുമ്പോൾ ഏത്‌ നോട്ടീസും തപ്പിതടഞ്ഞ്‌ വായിക്കൻ ശ്രമിക്കുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ നമ്മുടെ കുഞ്ഞുങ്ങളുടെമുഖങ്ങളിൽകണ്ട അര്‍ത്ഥം
മനസിലാക്കാൻ കഴിവില്ലായ്മയുടെ അമ്പരപ്പുംഞാൻ അവഗണിക്കുന്നു.

മലയാളി സമൂഹത്തിൽ "വാടക ഇടപാട്‌" സൃഷ്ടിക്കുന്ന അനുരണങ്ങൾ സാധാരണക്കാരനായഒരു നാട്ടുമ്പുറത്ത്കാരന്റെ കാഴ്ചപ്പാടിൽ എങ്ങിനെ ആയിരിക്കുമെന്നുള്ള എന്റെ ചിന്തകൾ ബൂലോഗത്ത്‌പങ്ക്‌ വൈക്കാമെന്ന് ഞാൻ കരുതുകയാണു.

ഓരോ സമൂഹത്തിനും അതിന്റേതായ സംസ്കാരം എപ്പോഴും നിലവിലുണ്ടായിരിക്കും. സംസ്കാരംരൂപപ്പെടുന്നതിൽ പ്രകൃതി, കാലാവസ്ഥ, വിശ്വാസങ്ങൾ, ആചാരം, സ്വഭാവം, ആഹാരംകാലാകാലങ്ങളായി നിലനിൽക്കുന്ന നാട്ടു നടപ്പുകൾ മുതലായവയെല്ലാം കാരണങ്ങളായി ഭവിച്ചിട്ടുണ്ട്‌.

അതിനാല്‍
തന്നെ വിവിധ ദേശങ്ങളിൽ വിവിധ സംസ്കാരങ്ങളുമാണു നിലനിൽക്കുന്നത്‌.

പന്ത്രണ്ട്‌ വയസ്സ്‌ കഴിഞ്ഞിട്ടും തന്റെ മകൾ ഒരു ബോയ്‌ ഫ്രണ്ടിനെ തേടിപിടിക്കാത്തതിനെ പറ്റിസായിപ്പ്‌ വേവലാതിപ്പെടുമ്പോൾ പന്ത്രണ്ട്‌ വയസ്സ്‌ വരെ കൂടെ കളിച്ചു വളർന്നിരുന്ന കളിക്കൂട്ടുകരനോട്മകൾ അകൽച്ച കാണിക്കുവനാണു മലയാളി പിതാവ്‌ ആഗ്രഹിക്കുന്നത്.

പരസ്യമായി ചുംബിക്കുന്നത്‌ സായിപ്പിനു ശ്ലീലവും മലയാളിക്ക്‌ അശ്ലീലവുമാണു.

മലയാളിക്ക് ഒരു വൃക്ഷത്തിന്റെ മറ കിട്ടിയാൽ മതി, പ്രകൃതിയുടെ വിളി വരുമ്പോൾ ശർ ........ന്നുമൂത്രം ഒഴിക്കാൻ;പക്ഷേ സായിപ്പ്‌ ബാത്തുറൂമിൽ മാത്രമേ മൂത്രം പാത്താൻ ഇഷ്ടപ്പെടുകയുള്ളൂ.

ചുരുക്കത്തിൽ നമ്മുടെ രീതികളും നമ്മുടെ സംസ്കാരവും നമുക്ക്‌ പ്രിയമായും അവരുടേത്‌ അപ്രിയവുംഅസ്വസ്ഥജനകവുമായി നമുക്ക്‌ അനുഭവപ്പെടുന്നു.നമുക്ക്‌ അപരിചിതമായ രീതികൾ നമ്മിലേക്ക്‌സംക്രമിക്കപ്പെടുമ്പോൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെന്തെല്ലാമായിരിക്കും.

അമ്മ എന്ന രണ്ട്‌ അക്ഷരം മറ്റെല്ലാ സമൂഹത്തേക്കാളും ഭാരതീയനു ഒരു വികാരം തന്നെആണു.അഛനോടുള്ള വികാര വായ്പിൽ നിന്നുംവ്യസ്തമായ ഒരു മാനമാണു പലർക്കും അമ്മയോടുള്ളസ്നേഹം. നിർവ്വചിക്കാനാവാത്ത അനുഭൂതിയാണത്‌.

കാഴ്ചപ്പാട്‌ മനസ്സിൽ വെച്ച്‌ കൊണ്ട്‌ നമുക്ക്‌ വിഷയത്തിലേക്ക്‌ വരാം.

നിർദ്ധനത കാരണം ഗർഭപാത്രം വാടകക്ക്‌ കൊടുക്കാൻ ഒരു മലയാളി സ്ത്രീ തയാറായി എന്ന്സങ്കൽപ്പിക്കുക.

നമ്മുടെ സമൂഹത്തിന്റെ വീക്ഷണ പ്രകാരം അന്യ പുരുഷന്റെ രേതസ്സ്‌ സ്വന്തം ഗർഭപാത്രത്തിൽസ്വീകരിക്കുന്നത്‌ ഉചിതമല്ലാത്ത നടപടിയായി കണക്കാക്കപ്പെടുകയില്ലേ?

സ്ത്രീ ഭര്‍തൃമതി ആയിരിക്കുകയും ഭര്‍ത്താവ് അറിയാതെ അവള്‍ മറ്റൊരുപുരുഷന്റെ ബീജം തന്റെഗര്‍ഭപാത്രത്തില്‍ സ്വീകരിക്കുകയും ചെയ്യുന്നതെങ്കില്‍ അയാളോടുള്ള വഞ്ചന ആയി അത്കണക്കാക്കപെടുകയില്ലേ?

ഭര്‍ത്താവിന്റെ അറിവോടെയാണു അവള്‍ അപ്രകാരം ചെയ്യുന്നതെങ്കില്‍ സമൂഹ ദൃഷ്ടിയില്‍ അയാള്‍ഭാര്യയെ വിറ്റ് ജീവിക്കുന്നവനല്ലേ?

ധനത്തിന്റെ ആവശ്യം കൊണ്ടാണു സ്ത്രീ പ്രവര്‍ത്തിക്കു മുതിരുന്നതെന്ന ന്യായത്താല്‍സമൂഹത്തിന്റെ കാഴ്ചപ്പാടെന്ന കുറ്റ വിചാരണയില്‍ നിന്നും അവളെ നമുക്ക് ഒഴിവാക്കാം. വാടകക്കെടുത്ത ഗര്‍ഭപാത്രത്തില്‍ ബീജ നിക്ഷേപത്തെ തുടര്‍ന്ന് അവള്‍ ഗര്‍ഭിണി ആയതിനുശേഷമുള്ള അവസ്ഥയെ പറ്റി ചിന്തിക്കുകയും ചെയ്യാം.

തന്റെ ഉദരത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഗര്‍ഭസ്ത ശിശുവിനോടു ഏതൊരു മാതാവിനും ഉണ്ടാകുന്നവാത്സല്യവും സ്നേഹവും വാടകക്കെടുത്ത ഗര്‍ഭ പാത്രത്തില്‍ വളരുന്ന കുഞ്ഞിനോട് മാതാവിനുണ്ടാകുമോ? കാരണം പത്ത് മാസത്തിന് ശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞ് പിന്നീട്അവളില്‍ നിന്നും നിര്‍ബന്ധമായി പറിച്ചു മാറ്റപ്പെടുമെന്നാണല്ലോ ഉടമ്പടി.

പ്രകൃതി നല്‍കുന്ന മാതൃ സ്നേഹം,
പ്രസവ ശേഷം ഉടമ്പടി പ്രകാ‍രം മാറ്റപ്പെടുന്ന കുഞ്ഞിനോടു പിന്നീട്എപ്പോഴെങ്കിലും മാതാവില്‍ നൊമ്പരം സൃഷ്ടിക്കാന്‍ കാരണമാകില്ലേ? അന്ന് അവള്‍ക്ക്കുഞ്ഞിനെ കാണണമെന്ന് മനസില്‍ ആഗ്രഹം ഉടലെടുത്താല്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘംഅവളും വളര്‍ത്ത് മാതാപിതാക്കളും ഉള്‍പ്പെട്ട സമൂഹത്തില്‍ പേമാരി പെയ്യിക്കില്ലേ?

അതൊന്നും സംഭവിച്ചില്ലെന്ന് വെയ്ക്കുക. മറ്റൊരു കാര്യത്തെ പറ്റി ചിന്തിക്കാം.

കുഞ്ഞു വളര്‍ന്ന് വലുതാകുമ്പോള്‍ എത്ര ഒളിപ്പിച്ചു വെച്ചാലും അവന്‍ വാടകക്കെടുത്തഗര്‍ഭപാത്രത്തില്‍ ജനിച്ചതാണെന്ന വിവരം അവനറിയും. വാടകഗര്‍ഭപാത്രത്തിന്റെ ഉടമയോടു അന്ന്അവന്റെ പ്രതികരണം എന്തായിരിക്കും? എന്നെ ചുമക്കുവാന്‍ ഗര്‍ഭപാത്രത്തിന് വാടക വാങ്ങിയ ഒരുസ്ത്രീയെന്നോ ?ഏതൊരു ഗര്‍ഭപാത്രത്തിലാണ് താന്‍ ജനിച്ചത് അതിന്റെ ഉടമയോട് പ്രകൃതിയാല്‍ഉണ്ടാകുന്ന മാതൃ സ്നേഹം അവനില്‍ ഉളവാകില്ലേ? അപ്രകാരം അവനില്‍ സ്നേഹ വികാരംഉളവാകുന്നില്ല എങ്കില്‍ മാതൃ-പുതൃ ബന്ധത്തിന്റെ അര്‍ത്ഥമെന്ത്? മാനുഷിക വികാരങ്ങളൊന്നുംകണക്കിലെടുക്കാത്ത വെറും യന്ത്ര മനുഷ്യരെയാണോഇനിയുള്ള കാലം മനുഷ്യന്‍ ഉല്‍പ്പാദിപ്പിക്കാന്‍ഉദ്ദേശിക്കുന്നത്.

ഇനി അഥവാ അവന്‍ ജനിച്ച ഗര്‍ഭപാത്രത്തിന്റെ ഉടമയെ കണ്ടെത്തി അവരോടു സ്നേഹ വാത്സല്യംകാണിക്കുന്നു എങ്കില്‍ അവനെ വളര്‍ത്തിയ രക്ഷിതാക്കളുടെ വിചാര വികാരങ്ങളെന്തൊക്കെആയിരിക്കും?

കാലം കഴിഞ്ഞു അവന്‍ വിവാഹിതനാകുമ്പോള്‍ വധുവിനോട് ഇപ്രാകരം പറയുമോ?
നില്‍ക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രം വാടകക്കെടുത്തതിലാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ജനിച്ച്കഴിഞ്ഞ് എന്നെ വാടകക്കാരിയില്‍ നിന്നും ഒഴിപ്പിച്ച് വാങ്ങി എന്നെ വളര്‍ത്തിയവരാണ് നില്‍ക്കുനസ്ത്രീയും ഭര്‍ത്താവും.”

അപ്പോഴേക്കും നമ്മുടെ ദേശത്തിന്റെ സംസ്ക്കാരവും രീതിയും കാലഗതിക്കനുസൃതമായി മാറുമായിരിക്കുംഅല്ലേ ?

നൊന്ത് പെറ്റ മാതാവിനോട് യാതൊരു മമതയുമില്ലാത്ത സന്തതികളാലും താന്‍ ഗര്‍ഭപാത്രത്തില്‍ ചുമന്ന്പ്രസവിച്ച സ്വന്തം മകനോടു യാതൊരു വാത്സല്യവുമില്ലാത്ത മാതാവിനാലും പരിപോഷിപ്പിക്കപ്പെട്ടസംസ്ക്കാര സമ്പന്നമായ ഒരു സമൂഹമായി നാം മാറ്റപ്പെടുമായിരിക്കാം.

Thursday, January 20, 2011

മകര നിലാവ്





ഇന്നലെ പൌര്‍ണമി ആയിരുന്നു .മകര നിലാവ് മഞ്ഞില്‍ ചന്ദനം ചാലിച്ച് ഭൂമി മേല്‍ കോരി ഒഴിച്ച രാത്രി.എത്ര കണ്ടിട്ടും മതിയാകാത്ത നിലാവ്. നിലാവ് കണ്ടപ്പോള്‍ വീണ്ടും ഞാന്‍ പഴയ സംഭവം ഓര്‍ത്തു. എതെന്നല്ലേ? ദേ! ഇവിടെ ഞെക്കുക.

Tuesday, January 18, 2011

ദിവസം ആരംഭിക്കുന്നു

ദിവസം ആരംഭിക്കുന്നു



കടപ്പുറത്ത് നിന്നും പ്രഭാത വെട്ടത്തില്‍ കിഴക്കന്‍ വെനീസിന്റെ ദൃശ്യം.

ദിവസം ആരംഭിക്കുന്നു



കടപ്പുറത്ത് നിന്നും പ്രഭാത വെട്ടത്തില്‍ കിഴക്കന്‍ വെനീസിന്റെ ദൃശ്യം.

കടപ്പുറത്ത് ഒരു കടിപിടി


ആലപ്പുഴ കടപ്പുറത്ത് കണ്ട ഒരു ദൃശ്യം.

നഗരത്തില്‍ നായ്ക്കളുടെ ശല്യം പെരുകുന്നു എന്ന പരാതി നിലനില്‍ക്കുമ്പോള്‍ തന്നെ വാഹന ശല്യം ഭയന്ന് പ്രഭാത സവാരിക്കായി കടല്‍തീരം ആശ്രയിക്കുന്നവര്‍ക്ക് ഭീഷണിയായി ഇവന്മാര്‍ അവിടെ ഭരണം ഏറ്റെടുത്തിരിക്കുകയാണ്.

Monday, January 17, 2011

തെന്മല ഒരു സന്ധ്യാദർശനം


കൊല്ലം ജില്ലയില്‍ കിഴക്ക് ഭാഗം എന്‍.എച്. ഇരുനൂറ്റി എട്ടിന് (കൊല്ലം-ചെങ്കോട്ട റോഡ്)സമീപം തെന്മല എന്ന സ്ഥലത്ത് ഈ അണക്കെട്ട് കാണാം.





കൊല്ലം ജില്ലയിലെ തെന്മല അണക്കെട്ട് .ഒരു സന്ധ്യാ ദര്‍ശനം.

Saturday, January 15, 2011

കുക്കുട ഭോഗം

( വർഷങ്ങൾക്കു മുമ്പു ആധുനികതയും അത്യന്താധുനികതയും മലയാള ചെറുകഥാ രംഗത്ത്‌ അരങ്ങു വാഴുന്ന കാലഘട്ടത്തിൽ ഞാൻ എഴുതിയതാണു കഥ.
ഞങ്ങളുടെ വീടിനു കുറച്ചകലെ താമസിച്ചിരുന്ന അവിവാഹിതനായ മദ്ധ്യവയസ്കൻ കോഴികൾക്കും കന്നുകാലികൾക്കും ഓരോ പേരു നൽകി അവർ ഇണ ചേരുന്നത്‌ കണ്ട്‌ ആസ്വദിച്ചിരുന്നു. അതു മാത്രമായിരുന്നു അയാളുടെ ഏക വിനോദം. അയാളെ മനസ്സിൽ ഉൾക്കൊണ്ടായിരുന്നു അന്നു കഥ എഴുതിയത്‌. എന്തുകൊണ്ടോ കഥ ഞാൻ തിരുത്തി എഴുതുകയോ പ്രസിദ്ധീകരിക്കാൻ അയക്കുകയോ ചെയ്തില്ല. കാലമേറെയും പഴയ ഫയലിൽ ഉറങ്ങിയ കഥ ഈയിടെ കണ്ണിൽപെട്ടു. കഥാനായകൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.ഇത്‌ പോസ്റ്റ്‌ ചെയ്യാമെന്ന്‌ കരുതുന്നു.)

കുക്കുടഭോഗം

കോഴിക്കൂടിന്റെ ഇരുമ്പ്‌ വലയിൽ മുഖം അമർത്തി കൂടിനകത്തേക്ക്‌ ദൃഷ്ടി പതിപ്പിച്ച്‌ മുട്ടുകാലിൽ താൻ ഇരിക്കാൻ തുടങ്ങിയിട്ടു ഏറെ മണിക്കൂറുകൾ കഴിഞ്ഞു എന്ന് ജോണിക്കുട്ടിക്ക്‌ തോന്നി.

തന്റെ കുട്ടൻ സൂസിയുടെ ചിന്നുവിനെ കീഴ്പ്പെടുത്തി ഇപ്പോൾ ഒരു പരുവമാക്കുമെന്ന് ജോണിക്കുട്ടിക്ക്‌ തീർച്ചയാണു.

എത്രയോ ദിവസങ്ങളായി മനസ്സിൽ കൊണ്ട്‌ നടക്കുന്ന അഭിലാഷമാണത്‌.

ചിന്നു അവളുടെ ഉടമസ്ഥയായ സൂസിയെപ്പോലെ തന്ത്രക്കാരി ആയതിനാൽ അരി വിതറി ചിന്നുവിനെ കൂട്ടിലേക്ക്‌ ആകർഷിക്കുവാൻ ജോണിക്കുട്ടി ഏറെ പാടുപെട്ടുവല്ലോ.

ജവഹർ തീയേറ്ററിൽ സെക്കന്റ്‌ ഷോ സിനിമക്ക് കയറിയപ്പോൾ മുൻ സീറ്റിലിരുന്ന സൂസിയുടെ സമൃദ്ധമായ പിൻ ഭാഗം കസേരയുടെ സീറ്റിനും ചാരിനും ഇടയിലൂടെ തള്ളി നിന്നതിൽ ഒന്ന് ഞോണ്ടി നോക്കാൻ തനിക്ക്‌ ഉണ്ടായ ആഗ്രഹം തടഞ്ഞു നിർത്താൻ കഴിയാതെ വന്നത്‌ തന്റെ കുഴപ്പമല്ലെന്നും അതിനു ഉത്തരവാദി സൂസിയുടെ പിൻ ഭാഗക്കാഴ്ച്ചയാണെന്നും ജോണീക്കുട്ടി വിശ്വസിച്ചു.

പക്ഷേ താനൊന്നു ഞോണ്ടിയതിനു അവൾ തൊട്ടടുത്ത സീറ്റിലിരുന്നു സിനിമാ കണ്ടിരുന്ന ഭർത്താവ്‌ ചാക്കോച്ചനോടു പതുക്കെ കുണൂ കുണാന്ന് പറയുമെന്നും ഇന്റർ വെൽ സമയം വിളക്കെല്ലാം തെളിഞ്ഞപ്പോൾ ചാക്കോച്ചൻ എഴുന്നേറ്റ്‌ തന്റെ നേരെ തിരിഞ്ഞ്‌
"
ഡേയ്‌ ജോണിക്കുട്ടിയേയ്‌, അവളെന്റെ പെമ്പ്രന്നോത്തിയാണടോ, ഞങ്ങൾക്കിന്ന് വീട്ടിൽ പോയി വേറെ പരിപാടിയുണ്ട്‌ മോനേ, അതോണ്ട്‌ തന്റെ കൂടെ വരാൻ സൂസിക്കിന്ന് സമയമില്ലെടാ ചക്കരേ...." എന്ന് സിനിമാ മോഡൽ സംഭാഷണം ഉച്ചത്തിൽ തട്ടി വിടുമെന്നും ജോണികുട്ടി പ്രതീക്ഷിച്ചില്ലല്ലോ.

താൻ പ്രതീക്ഷിച്ചത്‌ ചാക്കോച്ചൻ എഴുന്നേറ്റ്‌ തന്റ്‌ കരണത്ത്‌ കൈ വീശി ഒന്ന് പറ്റിക്കുമെന്നാണു.

അങ്ങിനെ നാലാളു കാണെ തന്നെ അടിച്ചാൽ തന്നെയും ഡയലോഗിനേക്കാളും എത്രയോ ഭേദമായിരുന്നു.

തുടർന്നുണ്ടായ സൂസിയുടെ ഒരു മാതിരി ആക്കിയ ചിരിയാണു ജോണിക്കുട്ടിയുടെ മർമ്മത്തിൽ തറച്ച്‌ കയറിയത്‌.

അതിനു ശേഷം പറമ്പിൽ നിൽക്കുമ്പോഴും കോഴികൾക്ക്‌ താൻ തീറ്റ കൊടുക്കുമ്പോഴും അവളുടെ പറമ്പിൽ ചികയുന്ന അവളുടെ പുന്നാര ചിന്നു കോഴിയെ നോക്കി അവൾ വിളിച്ച്‌ പറയും:-

"
ചിന്നൂ മോളേ! ഓരോ എമ്പോക്കികൾ ഇറങ്ങിയിട്ടുണ്ട്‌, ഞോണ്ടാൻ....സൂക്ഷിച്ചോളണേ ചിന്നൂ....."
അന്ന് തൊട്ടാണല്ലോ ജോണിക്കുട്ടിയുടെ ഉള്ളിൽ അവളെ കീഴ്പ്പെടുത്തണമെന്ന് അടക്കാനാവാത്ത ആഗ്രഹം ഉടലെടുത്തത്‌.

"
എവളെ ഒന്ന് തളക്കണം..."

തനിക്ക്‌ അതിനു കഴിയില്ലെന്നും താൻ അവളുടെ മുമ്പിൽ വെറും "ശൂ" ആണെന്നും തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ നിരാശയും വൈരാഗ്യവും ജോണിക്കുട്ടിയുടെ മനസിന്റെ സമനില തെറ്റിച്ചു.

അവളെ തളക്കാൻ പറ്റിയില്ലെങ്കിൽ അവളുടെ ചിന്നുവിനെ തറ പറ്റിക്കണം.

ചിന്നുവിനെ
കീഴ്പ്പെടുത്തുന്നതോടെ സൂസിയെ കീഴ്പ്പെടുത്തുന്ന സംതൃപ്തി തനിക്ക്‌ ലഭിക്കുമെന്ന് ജോണിക്കുട്ടി കണ്ടെത്തിയതിനാലാണല്ലോ ജോണിക്കുട്ടിയുടെ കരുത്തനായ പൂവൻ കോഴി കുട്ടനെ ഉശാറാക്കി ഏത്‌ നേരവും കൂട്ടിൽ നിന്ന്തുറന്ന് വിട്ടത്‌.

ജോണിക്കുട്ടി=കുട്ടൻ .

സൂസി
= ചിന്നു.

ഇങ്ങിനെയൊരു
സങ്കൽപ്പം മനസിൽ ഉടലെടുത്തതോടെയാണു കുട്ടൻ ഏത്‌ നേരവും ജോണികുട്ടിയുടെ വാൽസല്യ പാത്രവുമായത്.

പറമ്പിൽ അതിക്രമിച്ച്‌ കയറി അവിടെ മേഞ്ഞിരുന്ന ചിന്നുവിന്റെ പുറകെ കുട്ടൻ പലതവണ പാഞ്ഞുഎങ്കിലും ഓടി മാറുന്ന ചിന്നുവിന്റെ തല്ലിക്കൊല്ലുന്നത്‌ പോലുള്ള നിലവിളി കേട്ട്‌ വീട്ടിനു പുറത്ത്‌ വന്ന്‌കുട്ടനെ എറിയുന്ന സൂസി "പോടാ എമ്പോക്കീ പട്ടിക്കോഴീ...."എന്ന്‌വിളിക്കുന്നത് തന്നെ ഉദ്ദേശിച്ചാണെന്ന്‌ ജോണിക്കുട്ടിക്ക്‌ സംശയമേതുമില്ല.

അവസാനം ചിന്നുവിനെ തന്ത്രപൂർവ്വം അരി വിതറി ആകർഷിച്ച്‌ കൂട്ടിലാക്കുകയും കുട്ടനെ മാത്രംകൂട്ടിലേക്ക്‌ കടത്തി വിടുകയും ചെയ്തപ്പോൾ ബോക്സിംഗ്‌ മൽസരത്തിൽ ആദ്യ റൗണ്ടിൽ താൻജയിച്ചെന്ന്‌ ജോണിക്കുട്ടി കരുതി.

പക്ഷേ കുട്ടനെന്ന തെണ്ടി യാതൊരു അനക്കവുമില്ലതെ ഇങ്ങേ അറ്റത്ത്‌ചടഞ്ഞിരിക്കുന്നതെന്താണാവോ?

ചിന്നു അങ്ങേ അറ്റത്ത്‌ വിരണ്ട കണ്ണുകളോടെ ക്വാക്ക്‌ ക്വാക്ക്‌ എന്ന്‌ ശബ്ദിച്ചു കൊണ്ട്‌ കുട്ടനെ നോക്കിനിൽപ്പാണു.

"എടാ കുട്ടൻ കഴുവേറീ....തെണ്ടീ...." ജോണിക്കുട്ടി അമറുകയും കമ്പി വലയുടെ ഇടയിലൂടെ ഈർക്കിൽകടത്തി കുട്ടനെകുത്തുകയും ചെയ്തു.

"കൊക്കക്കോ" കുട്ടൻ പറഞ്ഞു.

"താൻ പോടോ" എന്ന്‌ പരിഭാഷ.

"തെണ്ടീ നിന്നെ ഞാൻ കണ്ടിച്ച്‌ മസാല പെരട്ടി ചുട്ടു തിന്നും...എഴുന്നേറ്റ്‌ ചവിട്ടെടാ അവളെ...."

"കാ...കൊക്കൊ....."

"പിന്നേയ്‌ ഇയാളു എന്നെ ഞൊട്ടും " എന്നാണു അതിന്റെ അർത്ഥമെന്ന്‌ കോഴിഭാഷ അറിയാവുന്ന ജോണിക്കുട്ടി തിരിച്ചറിഞ്ഞു.

"ഹും..ക്രും...കോ.." ചിന്നു പ്രതിവചിച്ചു.

"രണ്ട്‌ തെണ്ടികളും കൂടി എന്താ പറയുന്നേ...?" എന്നാണ്അവളുടെ ചോദ്യം.

സമയം സൂസി ഒരു കയ്യിൽ ബക്കറ്റും വെള്ളവുമായും മറു കൈ ബാലൻസ്‌ ഒപ്പിക്കാൻ എതിർവശത്തേക്ക്‌ വടി പോലെ നീട്ടിയും തന്റെ പറമ്പിന്റെ അതിരിലുള്ള അവളുടെ കക്കൂസിലേക്ക്‌ഓടിക്കയറി കതകടക്കുന്നത്‌ ജോണിക്കുട്ടി കണ്ടു.

"എടീ ചിന്നൂ മിണ്ടാതെടീ....നിന്റെ മറ്റോളു കക്കൂസിലുണ്ട്‌.“ ജോണിക്കുട്ടി കേണു.

കാര്യം പന്തിയല്ലെന്ന്‌ കണ്ടത്‌ കൊണ്ടാവാം കുട്ടൻ തലപൊക്കി ചിന്നുവിന്റെ നേരെ പ്രതിവചിച്ചു.

"ക്രോക്ക്‌ ക്കോ..." അതിന്റെ അർത്ഥം ജോണിക്കുട്ടിക്ക്‌ പിടി കിട്ടിയില്ല.

"തയാറായിക്കോടീ...ഞാനിതാ വരുന്നൂന്നോ മറ്റോ ആണോ....?"

ഹദ്‌ തന്നെ! ദാ....കുട്ടന്‍ ചിന്നുവിന്റെ നേരെ പായുന്നു.

'അപ്‌...അപ്പ്‌...ആപ്പ്‌....തകർക്കെടാ അവളെ......സൂസിചിന്നൂ, പട്ടിച്ചി കോഴീ... ഇന്ന്‌ നിന്നെ എന്റെകുട്ടൻ പൊരിക്കും.."

ജോണിക്കുട്ടി കയ്യടിച്ച്‌ പ്രോൽസാഹിപ്പിച്ചു.

ചിന്നു കൂട്ടിൽ അലമുറയിട്ടു ഓടുന്നതും കുട്ടൻ ഒപ്പമെത്തി അവളുടെ വാലിൽ കൊത്തി പിടിക്കാൻആയുന്നതും ജോണിക്കുട്ടി ഉന്മാദ ലഹരിയോടെ നോക്കി നിന്നു.

അതേ നിമിഷത്തിൽ വാലിൽ കൊത്തി പിടിക്കാൻ ശ്രമിച്ച കുട്ടന്റെ മുഖത്തേക്ക്‌ ചിന്നു ശക്തിയായിവിസർജിച്ചു.

കുട്ടന്റെ തലയിലും ചുണ്ടിനു കീഴിലുമായി മനോഹരമായി വിരിഞ്ഞ്‌ നിന്ന ചുവന്ന പൂവിലൂടെ ചിന്നുവിന്റെ വിസര്‍ജ്ജനീയം ഒഴുകിയപ്പോൾ അത്‌ തന്റെ മുഖത്ത്‌ വന്ന്‌ വീണത്‌ പോലെ ജോണിക്കുട്ടിഅസഹ്യതയോടെ മുഖം തുടച്ചു.

കുട്ടൻ പാച്ചിൽ നിർത്തി പഴയ സ്ഥാനത്ത്‌ വന്നു നിന്നു. അവനും അസഹ്യത തോന്നിക്കാണണം.

ജോണിക്കുട്ടി കോഴിക്കൂടിന്റെ വാതിൽ തുറന്ന്‌ ചിന്നുവിനെ പുറത്തേക്ക്‌ ചാടിച്ചു.

കൂടിനു വെളിയിൽ വന്നഅവൾഉടനെ അകത്ത്‌ നില്‍ക്കുന്ന കുട്ടനെ ക്ഷണിക്കുന്നതാണ് ജോണിക്കുട്ടി കണ്ടത്.

"കൊക്ക്‌...കൊക്ക്‌..കോ...."

വാടോ ഞാന്‍ അനുവദിക്കാം..” എന്നാണ് ക്ഷണം.

അവളുടെ ക്ഷണവും കീഴടങ്ങാനുള്ള തയാറെടുപ്പും കണ്ടപ്പോള്‍ ജോണിക്കുട്ടിക്ക് കാലില്‍ നിന്നും ഒരു വിറ കയറി വരുന്നതായി തോന്നി.

അവന്‍ കുനിഞ്ഞ് കല്ലെടുത്ത് ചിന്നുവിനെ ആഞ്ഞെറിഞ്ഞു.

പോടീ, പട്ടിച്ചി കോഴീ....എന്റെ കുട്ടനെ നിനക്ക് കിട്ടില്ല...കടന്നോ കൂത്തിച്ചീ അവിടന്ന്...” ജോണിക്കുട്ടി പിന്നെയും പിന്നെയുംകല്ല് എറിഞ്ഞു കൊണ്ടേയിരുന്നു.

ചിന്നു കൊക്കൊക്കോ എന്ന് നിലവിളിച്ച് അടുത്ത പറമ്പിലേക്ക് ഓടിയപ്പോള്‍ കക്കൂസിന്റെ വാതില്‍ക്കല്‍ നിന്ന് വെള്ളം നനഞ്ഞ കൈ ഉടുത്തിരുന്ന കൈലിയില്‍ തുടച്ച് , ചിന്നുവിന്റെ പാച്ചില്‍ നിരീക്ഷിച്ച് , സൂസി തന്നെ രൂക്ഷമായി നോക്കുന്നത് ജോണിക്കുട്ടി നിസ്സംഗതയോടെ അവഗണിച്ചു.

സൂസിയുടെ രൂക്ഷത നിറഞ്ഞ നോട്ടത്തെ അവജ്ഞയോടെ നേരിടാന്‍ തനിക്ക് സാധിക്കുന്നത് ഇപ്പോള്‍ തന്റെ ഉള്ളില്‍ യാതൊരു കുറ്റബോധവും ഇല്ലാത്തത് കൊണ്ടാണെന്ന് ജോണിക്കുട്ടി തിരിച്ചറിഞ്ഞല്ലോ!!!.