Thursday, June 30, 2011

ചെക്ക് ഒപ്പിടുമ്പോള്‍

ബാങ്കില്‍ തന്റെ പേരിലുള്ള അക്കൌണ്ടില്‍ മതിയായ തുകയുണ്ടെന്ന് ധരിപ്പിച്ച് ചെക്ക് ഒപ്പിട്ട് കൊടുക്കുകയും അക്കൌണ്ടില്‍ തുകയില്ലന്ന കാരണത്താലോ മറ്റ് കാരണങ്ങളാലോ ആ ചെക്ക് മാറാതെയും തുക ലഭിക്കാതെയും വന്നാല്‍ ചെക്ക് ഒപ്പിട്ട് നല്‍കിയ കക്ഷിക്കെതിരെ ചെക്ക് കൈ വശം ഉള്ള ആള്‍ക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ നിയമം അനുവാദം നല്‍കുന്നു.

ചെക്ക് നല്‍കിയ ബാങ്കിന്റെ അധികാര പരിധിയില്‍ വരുന്നതോ ചെക്ക് മടക്കിയ ബാങ്കിന്റെ പരിധിയില്‍ വരുന്നതോ ചെക്ക് കൊടുത്ത ആളിന്റെയോ കൈവശം ഉള്ള ആളിന്റെയോ താമസ സ്ഥല പരിധിയില്‍ വരുന്നതോ ആയ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ചെക്ക് കേസ് ഫയല്‍ ചെയ്യേണ്ടത്.

നെഗോഷ്യബില്‍ ഇന്‍സ്റ്റ്രമന്റ് ആക്റ്റ് സെക്ഷന്‍ 138പ്രകാരമോ ചിലപ്പോള്‍ ക്രിമിനല്‍ നടപടി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമോ യുക്താനുസരണം ചെക്ക് കേസ്ഫയല്‍ ചെയ്യാന്‍ കഴിയും.

കേസ് തെളിയിക്കപ്പെട്ടാല്‍ തടവ് ശിക്ഷയോ, പിഴയോ ചിലപ്പോള്‍ രണ്ടും കൂടിയോ ചെക്ക് ഒപ്പിട്ട ആള്‍ അനുഭവിക്കേണ്ടി വരുന്നു. ചെക്ക് തുകയുടെ ഇരട്ടിവരെ പിഴ ചുമത്താന്‍ കോടതിക്ക് അധികാരമുണ്ട്.

പണമിടപാടിന്റെ ഉറപ്പിലേക്കോ ജാമ്യമായോ ഒപ്പിട്ട ചെക്ക് നല്‍കിയാലും ചെക്കിലെ ഒപ്പിന്റെ ഉത്തരവാദിത്വം ചെക്ക് ഒപ്പിട്ട ആള്‍ക്ക് മാത്രമാണ്.

പണം കടം കൊടുക്കുന്ന ആളിന്റെ നിര്‍ബന്ധം കാരണത്താലും കടം വാങ്ങുന്ന ആളിന്റെ പരാധീനതയും പണത്തിന്റെ അത്യാവശ്യവും കാരണം പലരും തീയതി വെക്കാതെയും തുക എഴുതാതെയും ചെക്ക് ലീഫ് ഒപ്പിട്ട് നല്‍കാറുണ്ട്. ഗതി ഇല്ലാത്ത അവസ്ഥയില്‍ അപ്രകാരം ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ട് നല്‍കുന്നവന്‍ പിന്നീട് വലിയ കുഴപ്പങ്ങള്‍ക്ക് ഇരയാകാറുമുണ്ട്. ചെക്ക് ലഭിച്ച ആള്‍ അയാള്‍ക്ക് ഇഷ്ടമുള്ള തുക ചെക്കിലെഴുതി കേസ് ഫയല്‍ ചെയ്യുമ്പോള്‍ അയാളുടെ ദയാദാക്ഷണ്യങ്ങള്‍ക്കായി ചെക്ക് ഒപ്പിട്ട് നല്‍കിയ ആള്‍ പുറകേ നടക്കേണ്ടി വരുന്നു., ചെക്ക് കൈവശം ഉള്ള ആള്‍ ആവശ്യപ്പെടുന്ന തുക നല്‍കി ഇടപാട് തീര്‍ക്കേണ്ടി വരുന്നു; അല്ലാത്ത പക്ഷം ചെക്ക് ഒപ്പിട്ട ആള്‍ അഴി എണ്ണേണ്ടിയും വരുന്നു. നമ്മുടെ കയ്യക്ഷരത്തിലല്ല തുക എഴുതിയിരിക്കുന്നത് എന്ന വാദം പലപ്പോഴും നിലനില്‍ക്കാറില്ല. ചെക്ക് ഒപ്പിട്ടവന്‍ അതിലെ തുകക്ക് ഉത്തരവാദിയാണെന്ന വിധത്തില്‍ ധാരാളം കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്.

ചെക്ക് ഒപ്പിട്ട് നല്‍കിയതിന് ശെഷം അത് ലഭിച്ച ആള്‍ ക്ലിപ്ത തീയതിയിലോ നിശ്ചിത കാലാവധിക്കുള്ളിലോ ചെക്ക് ബാങ്കില്‍ ഹാജരാക്കുമ്പോള്‍/മറ്റ് ബാങ്ക് വഴി അയക്കുമ്പോള്‍, മതിയായ തുക ഇല്ലാ എന്നകാരണം കാണിച്ച മെമ്മോ സഹിതം ചെക്ക് മടങ്ങിയാല്‍ മെമ്മോ ലഭിച്ച് 30ദിവസത്തിനകം ചെക്ക് കയ്യിലുള്ള ആള്‍ അഭിഭാഷകന്‍ മുഖേനെ ചെക്ക് ഒപ്പിട്ട ആള്‍ക്ക് നോട്ടീസ് നല്‍കേണ്ടതാണ്.ചിലപ്പോള്‍ അയാള്‍ നോട്ടീസ് കൈപ്പറ്റാം, കൈപ്പറ്റാതെ നോട്ടീസ് മടങ്ങിവരുകയും ചെയ്യാം. ആ തീയതി മുതല്‍ (കൈപറ്റിയതോ മടങ്ങിയതോ തീയതി) 15ദിവസത്തിന് ശേഷം ആരംഭിക്കുന്ന 30ദിവസത്തിനുള്ളില്‍ (ആകെ 45 ദിവസത്തിനുള്ളില്‍ )നെഗോഷ്യബില്‍ ഇന്‍സ്ട്രമന്റ് ആക്റ്റ് സെക്ഷന്‍ 138പ്രകാരം ബന്ധപ്പെട്ട കോടതിയില്‍ ചെക്ക് നല്‍കിയ ആള്‍ക്കെതിരെ (അയാള്‍ തുക തരാത്ത പക്ഷം) കേസ് ഫയല്‍ ചെയ്യാന്‍ കഴിയും.

ചെക്ക് ഒപ്പിട്ട് നല്‍കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇപ്രകാരമാണ്:-

ചെക്ക് ഒപ്പിട്ട് നല്‍കുമ്പോള്‍ തുകയും തീയതിയും എഴുതി നല്‍കുക.ചെക്കില്‍ കാണിച്ചിരിക്കുന്ന തീയതീയില്‍ ചെക്ക് തുക ബാങ്കില്‍ നമ്മുടെ അക്കൌണ്ടില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കാതിരിക്കുക.

ചെക്ക് ഇടപാട് തുക ബന്ധപ്പെട്ട കക്ഷിക്ക് നേരില്‍ നല്‍കി അവസാനിപ്പിക്കുമ്പോള്‍ നാം ആ കക്ഷിക്ക് ഒപ്പിട്ട് നല്‍കിയ ചെക്ക് ലീഫ് തിരികെ വാങ്ങാന്‍ ഒരിക്കലും മറക്കാതിരിക്കുക. ചെക്കിലെ തുക നേരില്‍ ലഭിച്ച ശേഷവും തുക തിരികെ വാങ്ങിയ ആള്‍ ( അയാള്‍ എത്ര അടുത്ത പരിചയക്കാരനായാലും ശരി ) ലീഫ് “നാളെ തരാം” “വീട്ടില്‍ എത്തിക്കാം” എന്ന് സൌഹൃദ ഭാവത്തില്‍ പറഞ്ഞാലും വഴങ്ങരുത്, ചെക്ക് ലീഫ് തിരികെ ലഭിച്ചതിന് ശേഷം മാത്രം തുക നല്‍കുക.

ചിട്ടി, വാഹന ഇടപാടുകള്‍ തുടങ്ങിയവക്ക് ഈടിനായി നാം നല്‍കുന്ന ചെക്ക് ലീഫുകള്‍ എത്ര എണ്ണം നാം നല്‍കിയെന്ന് ഓര്‍മിച്ച് വെക്കുകയും ഇടപാട് തീരുമ്പോള്‍ അത്രയും എണ്ണം തിരികെ ലഭിച്ചെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക( അക്കൌണ്ടില്‍ കൂടി മാറിയവ കഴിച്ച് ബാക്കി ഉള്ളവ)

ചെക്ക് ലീഫുകള്‍ ഒപ്പിട്ട് കൈ വശം വെക്കരുത്. മറ്റ് ആരുടെ എങ്കിലും കൈ വശം ആ ലീഫുകള്‍ ലഭിച്ചാല്‍ അത് അപകടമാണ്.ആവശ്യം ഉള്ളപ്പോള്‍ മാത്രം ചെക്കില്‍ ഒപ്പിടുക.

ചെക്ക് ബുക്ക് അലക്ഷ്യമായി സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഏതെങ്കില്‍ കാരണ വശാല്‍ നമ്മുടെ ചെക്ക് ലീഫുകള്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കില്‍ വിവരം അറിയിക്കുക.

ചെക്ക് ഒപ്പിടുമ്പോള്‍ നമ്മുടെ അക്കൌണ്ടില്‍ മതിയായ തുക ഇല്ലെങ്കില്‍ നാം കുഴപ്പങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ് എന്ന് എപ്പോഴും ഓര്‍മ്മിക്കുക.

Thursday, June 23, 2011

ഭാവങ്ങള്‍ പലത്

ഹായ്...എന്തൂട്ടാ.... കാണുന്നേ!!!
ഞാന്‍ റെഡി.. പോട്ടം പിടിച്ചോ....
അയ്യേ!...നിങ്ങക്ക് നാണമില്ലേ മനുഷേരേ!
എന്നാലും ഓരോ മനുഷേരടെ കാര്യം...എന്താ കഥ....!!!


എല്ലാവര്‍ക്കും ക്ഷേമം തന്നെ അല്ലേ......

ഇവള്‍ സഫാ...ദേ! ഇവിടെ കാണാം......


.

Sunday, June 19, 2011

മരണവും കാത്ത്

കുട്ടികളുടെ ഐ.സിയുവിന്റെ വാതില്‍ക്കല്‍ ആ ചെറുപ്പക്കാരന്‍ വിഷാദമൂകനായി നില്‍ക്കുന്നത് ഞാന്‍ എത്രയോ നേരമായി കണ്ട്കൊണ്ടിരിക്കുന്നു.

അയാളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്ന് എനിക്കറിയില്ല. അഥവാ എന്ത് പറഞ്ഞാലും അയാളുടെ ദു:ഖം മാറ്റുവാന്‍ എനിക്ക് കഴിയില്ല. പലപ്പോഴും സമീപം ചെന്ന് ഞാന്‍ അയാളുടെ തോളില്‍ പതുക്കെ തട്ടും “സമാധാനിക്കൂ..സമാധാനിക്കൂ” എന്ന് മന്ത്രിച്ച്കൊണ്ട്. അപ്പോള്‍ അയാള്‍ ദയനീയമായി എന്നെ നോക്കും.

പത്തനംതിട്ട ജില്ലയില്‍ നിന്നും കായംകുളത്തേക്ക് പോകുന്ന നിരത്തിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയില്‍ അല്‍പ്പദിവസങ്ങളായി ഞാനും ഒരു അന്തേവാസിയായി കഴിയുകയാണ്. എന്റെ മകന്‍ സൈഫുവിന്റെ ഭാര്യ പ്രസവിച്ച ശിശുവിനെ ഇവിടത്തെ ഐ.സി.യു.വില്‍ മറ്റൊരു ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത് അഡ്മിറ്റ് ചെയ്തിരിക്കുന്നതിനാല്‍ ഞാനും ഐ.സി.യു.വിന് മുമ്പില്‍ ദിവസങ്ങളായി നില്‍ക്കുന്നു. പലതും ഞാന്‍ കണ്ടു, പലതും എന്നെ ഭയപ്പെടുത്തി, അല്‍ഭുതപ്പെടുത്തി, വേദനിപ്പിച്ചു. അഡ്മിറ്റ് ചെയ്യുമ്പോള്‍ ആള്‍ക്കാരുടെ മുഖത്ത് കാണുന്ന പരിഭ്രമവും വേദനയും ഉല്‍ക്കണ്ഠയും എന്നിലേക്കു വ്യാപിച്ചു. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷവും ആശ്വാസവും എന്നെ സന്തോഷവാനുമാക്കി. അങ്ങിനെ എല്ലാവരുമായി പരിചയപ്പെട്ടു വരുമ്പോഴാണ് ആ ചെറുപ്പക്കാരനേയും ഞാന്‍ കണ്ടെത്തിയത്.

അയാള്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ തന്റെ ഭാര്യയുമായി എത്തിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ജീവിതത്തില്‍ ഏറെ ദു:ഖവും കഷ്ടപ്പാടും അനുഭവിച്ച ആ പാവത്തിന്റെ അമ്മക്ക് ക്യാന്‍സറായിരുന്നു. ഗള്‍ഫില്‍ മരുഭൂമിയില്‍ ചൂട് സഹിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയതും പിന്നെ കുറേ കടവുമായി ഒന്‍പത് ലക്ഷം രൂപാ അമ്മക്ക് വേണ്ടി അയാള്‍ ചിലവാക്കിയിട്ടും രോഗം മാറിയില്ല, അമ്മ മരിക്കുകയും ചെയ്തു. ഒരു സഹോദരന്‍ രോഗിയാണെങ്കിലും പഠനത്തിലുള്ള താല്പര്യം കണക്കിലെടുത്ത് ബാംഗ്ലൂരില്‍ താമസിപ്പിച്ച് അയാള്‍ പഠിപ്പിക്കുകയാണ്. ചെറിയ മരാമത്ത് പണികള്‍ കോണ്ട്രാക്റ്റ് എടുത്ത് ചെയ്ത് കിട്ടുന്ന തുകയാണ് ഏക വരുമാനം. അങ്ങിനെ ഇരിക്കെ ഭാര്യ ഗര്‍ഭിണി ആയി; പക്ഷേ ഗര്‍ഭകാലം പൂര്‍ണമാകുന്നതിനു മുമ്പ് അത് പോയി. വീണ്ടും ആ സ്ത്രീ ഗര്‍ഭിണി ആയി. ഗര്‍ഭകാലത്ത് നടന്ന പരിശോധനാ ഫലം ഇരട്ടകുട്ടികളാണ് ജന്മം കൊണ്ടതെന്നും ഗര്‍ഭസ്ഥ ശിശുക്കളില്‍ ഒരെണ്ണം ആകൃതി പോലും നഷ്ടപ്പെട്ടതാണെന്നും രണ്ടാമത്തേതിനു ഗുരുതരമായ അംഗവൈകല്യം ഉണ്ടെന്നും അത് ജനിച്ചാല്‍ അധിക നേരം ജീവിക്കില്ലാ എന്നും അതിനാല്‍ തന്നെ ആ ഗര്‍ഭം ഇല്ലാതാക്കുന്നതാണ് ഉത്തമം എന്നും അയാള്‍ക്ക് വിദഗ്ദ ഉപദേശം ലഭിച്ചതിനാല്‍ ആ പ്രവര്‍ത്തിക്ക് വേണ്ടിയാണ് ഈ ആശുപത്രിയെ അയാള്‍ സമീപിച്ചത്. പക്ഷേ ഇവിടെ നിന്നും അയാള്‍ക്ക് കിട്ടിയ വിവരം അയാളെ വളരെ സന്തോഷിപ്പിച്ചു. ഇരട്ടക്കുട്ടികളില്‍ ഒരു കുട്ടിയെ രക്ഷപെടുത്തി തരാമെന്നും എന്നാല്‍ അതിനു മൂന്ന് ലക്ഷം രൂപാ ചെലവാകുമെന്നും ആശുപത്രി അധികൃതര്‍ അയാളെ അറിയിച്ചു. ഒരു കുട്ടിയെ കിട്ടണമെന്ന ആഗ്രഹത്താല്‍ കിടപ്പാടം വരെ അയാള്‍ വില്‍ക്കാന്‍ തയാറായിരുന്നതിനാല്‍ ആശുപത്രിക്കാരുടെ എല്ലാ വ്യവസ്ഥയും അയാള്‍ സമ്മതിച്ചു. അങ്ങിനെ ദിവസങ്ങളും ആഴ്ചകളും പ്രതീക്ഷാനിര്‍ഭരമായി കടന്ന് പോയി. പല ടെസ്റ്റുകളും തുടര്‍ന്നുള്ള കുത്തി വൈപ്പുകളും ആയി ചികിത്സ തുടര്‍ന്നു. ധാരാളം പണം ചെലവുമായി. അങ്ങിനെ അവസാനം ഒരു സിസ്സേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. ഒരെണ്ണം ജീവനില്ലാത്ത അവസ്ഥയിലായിരുന്നു.അവശേഷിച്ച ആണ്‍കുട്ടിയെ ഉടന്‍ തന്നെ ഇന്റന്‍സ്സീവ് കെയര്‍ യൂണിറ്റിലെ വെന്റിലേറ്ററിലാക്കി. (പിറന്ന ഉടനെ മാതാവിന്റെ സാമീപ്യം നല്‍കാതെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കയറ്റുന്ന പ്രവണതയെ കുറിച്ച് മറ്റൊരു പോസ്റ്റ് ഞാന്‍ പിന്നീട് തയാറാക്കുന്നുണ്ട്) ഉടനെ വന്‍ തുക വിലയുള്ള കുത്തിവെപ്പ് ആവശ്യമുണ്ടെന്ന് പറഞ്ഞതിനാല്‍ ആ പാവം എവിടെയോ എല്ലാമോ ഓടി തുക സംഘടിപ്പിച്ച് കൊടുത്തു. കുത്തിവെപ്പ് കഴിഞ്ഞ് പിറ്റേന്ന് സ്കാന്‍ ചെയ്ത് കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ നിരീക്ഷിച്ചപ്പോല്‍ തലയില്‍ രണ്ട് ദ്വാരങ്ങള്‍ കാണപ്പെട്ടു. ആ കുട്ടി ജീവിക്കില്ലാ എന്നും തീര്‍ച്ച ആയി. വിവരം അറിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്‍ തളര്‍ന്ന് പോയി. “പിന്നെ എന്തിനാണ് സാറേ ഇവര്‍ എനിക്ക് ആശ തന്നത്. ഇത്രയും വലിയ തുകയുടെ കുത്തി വെപ്പ് നടത്തിയത്“ അയാള്‍ കേണു.

കുട്ടിയുടെ മരണം ഉറപ്പായതിനാല്‍ വെന്റിലേറ്ററില്‍ നിന്നും അതിനെ പുറത്തെടുത്ത് ഐ.സി.യില്‍ തന്നെ കിടത്തി. അയാളുടെ ബന്ധുക്കള്‍ കുട്ടിയെ വിട്ട് കിട്ടാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു എങ്കിലും മരിക്കാതെ തരില്ലാ എന്ന് ആശുപത്രിക്കാര്‍ നിര്‍ബന്ധം പിടിച്ചു. മരിക്കാതെ കൊണ്ട് പോയിട്ട് എന്ത് ചെയ്യാനാണെന്ന ചിന്തയാല്‍ മരിച്ച് കഴിഞ്ഞ് കൊണ്ട് പോയാല്‍ മതിയെന്ന് പിന്നീട് എല്ലാവരും കൂടി തീരുമാനിച്ചു.പക്ഷേ അന്ന് വൈകുന്നേരം വരെ ആ കുട്ടി മരിച്ചില്ല, ജീവന്റെ നേര്‍ത്ത സ്പന്ദനവുമായി അത് കിടന്നു. കുട്ടിയുടെമരണവും കാത്ത് ആ ചെറുപ്പക്കാരനും. എന്തെല്ലാം ചിന്തകളായിരിക്കും ആ സമയങ്ങളിലെല്ലാം അയാളുടെ തലയില്‍ കൂടി കടന്ന് പോയത് എന്ന് ആര്‍ക്കറിയാം. ദു:ഖത്തിന്റെയും നിരാശയുടെയും ആള്‍ രൂപമായി അയാള്‍ അവിടെ നിന്നു.ബന്ധുക്കള്‍ വരുന്നവര്‍ അയാളോട് എന്തായെന്ന്ചോദിക്കും; അതായത് കുട്ടി മരിച്ചോ എന്ന്. അയാള്‍ കൈ കൊണ്ട് ആംഗ്യം കാണിക്കും; മരിച്ചില്ലാ എന്ന്. മരണവും കാത്ത് നില്‍ക്കേണ്ട ഗതികേടാണ് ആ സമയങ്ങളില്‍ അയാള്‍ അനുഭവിച്ചത്.സന്ധ്യക്ക് ഞാന്‍ കൊട്ടാരക്കര തിരികെ പോകുന്നത് വരെ ഈ നില തുടര്‍ന്നു. പോകുന്നതിനു മുമ്പ് അയാളുടെ മുമ്പില്‍ ഞാന്‍ പോയി നിന്നു ആ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ വേദനയുടെ കടല്‍ അവിടെ ഇരമ്പുന്നതായി എനിക്ക് തോന്നി.

പിറ്റേന്ന് രാവിലെയാണ് ആ കുട്ടി മരിച്ചത്. ഞാന്‍ ആശുപത്രിയില്‍ വരുന്നതിനു മുമ്പ് മൃതദേഹം കൊണ്ട് പോയി കഴിഞ്ഞിരുന്നു. മൃതദേഹം വിട്ടുകൊടുക്കുന്നതിനു മുമ്പ് പതിനയ്യായിരം രൂപ ബില്ല് ബാക്കി ഉണ്ടായിരുന്നത് നിര്‍ബന്ധമായി ആശുപത്രി അധികൃതര്‍ അയാളെ കൊണ്ട് അടപ്പിച്ചിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു.

Friday, June 3, 2011

അറസ്റ്റും നടപടികളും

പത്ര വാര്‍ത്തകളിലൂടെയും സാമൂഹ്യപരമായ ഇടപെടലുകളിലൂടെയും നമുക്ക് സുപരിചിതമായ ഒരു പദമാണ് അറസ്റ്റ്.
അറസ്റ്റിന്റെ നടപടി ക്രമങ്ങളെന്തെല്ലാമാണ്.?
വിദ്യാ സമ്പന്നരായ ആള്‍ക്കാര്‍ പോലും അറസ്റ്റിന്റെ നടപടി ക്രമങ്ങളെ പറ്റി അജ്ഞരായിരിക്കുന്നതിനാല്‍ അതിനെ സംബന്ധിച്ച് ഒരു ചെറു വിവരണം ആവശ്യമാണെന്ന് കരുതുന്നു.
ദി കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീഡര്‍ (ക്രിമിനല്‍ നടപടി നിയമം1973) എന്ന
നിയമ ഗ്രന്ഥത്തിലെ അഞ്ചാം ചാപ്റ്ററില്‍ 41മുതല്‍ 60വരെയുള്ള വകുപ്പുകളിലാണ് അറസ്റ്റിനെ സംബന്ധിച്ച നടപടി ക്രമങ്ങള്‍ വിവരിക്കുന്നത്.
കോടതി നല്‍കിയ വാറണ്ടോട് കൂടിയും അപ്രകാരമുള്ള വാറണ്ടില്ലാതെയും ഒരാളെ പോലീസിന് അറസ്റ്റ് ചെയ്യാം.
കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ ബന്ധപ്പെട്ട ന്യായാധിപന്റെ ഉത്തരവ് അനുസരിച്ച് തയാറാക്കിയ വാറണ്ട് ഉപയോഗിച്ച് വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന നടപടിയെ വാറണ്ട് പ്രകാരമുള്ള അറസ്റ്റ് എന്ന് പറയാം.
എന്നാല്‍ താഴെ പറയുന്ന കാരണങ്ങളാല്‍ വാറണ്ടില്ലതെയും ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിനു കഴിയും. അത് വിവരിക്കുന്നതിന് മുമ്പ് അറസ്റ്റും വിലങ്ങ് വെയ്പ്പും തമ്മിലുള്ള ബന്ധവും അറിയേണ്ടതുണ്ട്. അറസ്റ്റ് എന്നാൽ വിലങ്ങ് വൈക്കുക എന്നല്ല അര്‍ഥമെന്ന് അറിയുക.ചില പ്രത്യേക സാഹചര്യത്തിലും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി രക്ഷപെട്ട് പോകും എന്ന ഉത്തമ ബോദ്ധ്യം ഉണ്ടെങ്കിലും മാത്രമേ പ്രതിയെ വിലങ്ങ് വെയ്ക്കാന്‍ അനുവാദമുള്ളൂ.
പോലീസ് ഉദ്യോഗസ്തന്‍ ഒരാളോട് നേരിലോ ശരീരത്തില്‍ സ്പര്‍ശിച്ചോ “നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞാല്‍ ആ വ്യക്തി അറസ്റ്റിലായി എന്ന് കണക്ക് കൂട്ടണം.

വാറണ്ടില്ലാതെ താഴെ പറയുന്ന കാരണങ്ങളാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥനു വ്യക്തിയെ അറസ്റ്റ് ചെയ്യാമെന്ന് മേല്പറഞ്ഞ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 41ലും അതിന്റെ ഉപ വകുപ്പുകളിലും പറയുന്നു.


കേസ് ഫയല്‍ ചെയ്യാവുന്ന വിധമുള്ള ഗുരുതരമായ കുറ്റം ചെയ്ത ഒരാളെയോ അപ്രകാരം കുറ്റം ചെയ്തിരിക്കാന്‍ ഇടയുണ്ടെന്ന് സംശയിക്കുന്ന ഒരാളെയോ വാറണ്ടില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാം.

ഒരാളുടെ കൈ വശം ഭവന ഭേദനത്തിന് സഹായകരമാകുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയാല്‍ അയാളെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം

കുറ്റകൃത്യം തൊഴിലായി കൊണ്ട് നടക്കുന്ന അതായത് സ്ഥിരം കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് വാറണ്ട് ആവശ്യമില്ല.

.കളവ് മുതല്‍ കൈവശം സൂക്ഷിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാനും വാറണ്ട് ആവശ്യമില്ല.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനെ തടസ്സപ്പെടുത്തുകയോ അയാളുടെ നിയമപരമായ ഉത്തരവിനെ ധിക്കരിക്കുകയോ ചെയ്താലും ആ വ്യക്തിയെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം .

സൈന്യത്തില്‍ നിന്നും ചാടി പോന്ന സൈനികനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് ആവശ്യമില്ല.

കുറ്റവാളിയെന്ന് പ്രഖ്യാപിക്കപ്പെട്ട, വസ്തുനിഷ്ഠമായ പരാതികളിലൂടെ പ്രതിയാണെന്ന് യുക്തിഭദ്രമായി സംശയിക്കപ്പെട്ട ആളെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം.

വിടുതല്‍ ചെയ്യപ്പെട്ട കുറ്റവാളികളില്‍ ക്രിമിനല്‍ നടപടി നിയമം 356ലെ 5ഉപവകുപ്പിൻ പ്രകാരമുള്ള നിബന്ധനകൾ ലംഘിച്ചവരെയും അറസ്റ്റ് ചെയ്യുന്നതിനു വാറണ്ട് ആവശ്യമില്ല.

ഒരു പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിലിരിക്കവേ ഒരു വ്യക്തിയോട് പേരും മേവിലാസവും ആവശ്യപ്പെടുകയും അയാൾ അത് നൽകാതിരിക്കുകയോ കളവായി നൽകി എന്ന് പോലീസ് ഉദ്യോഗസ്ഥനു ബോദ്ധ്യപ്പെട്ടാലോ ആ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ വാറണ്ട് ആവശ്യമില്ല എന്ന് ക്രിമിനൽ നടപടി നിയമം വകുപ്പ് 42പറയുന്നു.

മേൽ പറഞ്ഞതും ബന്ധപ്പെട്ടതായ മറ്റ് വകുപ്പുകളും പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ടതായ നടപടികൾ ടി.കെ.ബസു---പശ്ചിമ ബംഗാൾ സംസ്ഥാനം കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദ്ദേശിക്കുകയുണ്ടായി. അവ ചുരുക്കത്തിൽ താഴെ വിവരിക്കുന്നു.

അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥൻ തന്റെ ഐഡിന്റിറ്റി പ്രദർശിപ്പിക്കുന്ന അടയാളം(ടാഗ്) ധരിച്ചിരിക്കണം.അറസ്റ്റ് ചെയ്യുന്ന പോലീസ് സംഘത്തിന്റെ വിവരങ്ങൾ ബന്ധപ്പെട്ട രജിസ്റ്ററിൽ ചേർത്തിരിക്കണം.അറസ്റ്റ് ചെയ്യുമ്പോൾ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്തൻ ടി അറസ്റ്റിനെ തുടർന്ന് ഒരു മെമ്മോ തത്സംബന്ധമായി തയാറക്കേണ്ടതും അതിൽ അറസ്റ്റ് ചെയപ്പെട്ട ആളിന്റെ അടുത്ത ബന്ധക്കാരനോ പരിസരത്തെ മാന്യനായ ഒരു വ്യക്തിയോ സാക്ഷ്യപ്പെടുത്തിയിരിക്കുകയും വേണം.അറസ്റ്റ് ചെയ്യുന്ന വ്യക്തിയോട് അയാളുടെ അവകാശങ്ങളെ പറ്റി ബോധവത്കരണം നടത്തണം. ചോദ്യം ചെയ്യുമ്പോൾ ആവശ്യമെങ്കിൽ അയാളുടെ അഭിഭാഷകന്റെ സാന്നിദ്ധ്യം അനുവദിക്കുകയും ചെയ്യണം.അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ തടങ്കലിൽ വൈക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട രജിസ്റ്ററിൽ അറസ്റ്റിനെ പറ്റിയുള്ള വിശദ വിവരങ്ങൾ രേഖപ്പെടുത്തണം. അറസ്റ്റ് ചെയ്ത് 24മണിക്കൂറിനകം അറസ്റ്റ് ചെയ്യപ്പെട്ട ആളെ ബന്ധപ്പെട്ട മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയിരിക്കണം. അറസ്റ്റ് ചെയ്യപ്പെടുന്ന ആളുടെ ശരീരത്തിൽ അറസ്റ്റ്ചെയ്യപ്പെടുന്ന സമയം കാണപ്പെടുന്ന എല്ലാ ക്ഷതങ്ങളും മുറിവുകളും പരിശോധിക്കുകയും രേഖപ്പെടുത്തുകയും വേണം.ഇപ്രകാരം രേഖപ്പെടുത്തുന്ന മെമോയിൽ അറസ്റ്റിലായ ആളും പരിശോധനാ ഉദ്യോഗസ്ഥനും ഒപ്പ് വെച്ചിരിക്കണം.ആവശ്യപ്പെടുന്ന പക്ഷം കസ്റ്റഡിയിലുള്ള ആൾക്ക് അതിന്റെ പകർപ്പ് നൽകുകയും വേണം.അറസ്റ്റ് മെമോയും രേഖകളും ബന്ധപ്പെട്ട മജിസ്ട്രേറ്റിനു അയച്ചു കൊടുക്കുകയും വേണം.

അറസ്റ്റിനോട് ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണു. ഒരാളെ നിയമ വിധേയമായി അറസ്റ്റ് ചെയ്യുന്നതിനു അയാൾ ഉണ്ടെന്ന് സശയിക്കപ്പെടുന്ന സ്ഥലത്ത് നിന്നും ടിയാനെ തിരഞ്ഞു പിടിക്കാൻ എല്ലാ സൌകര്യങ്ങളും ചെയ്ത് കൊടുക്കുവാൻ പൌരന്മാർ ബാദ്ധ്യസ്ഥരാണു എന്ന് ക്രിമിനൽ നടപടി നിയമം വകുപ്പ് 47ഉപവകുപ്പ്1 അനുശാസിക്കുന്നു.അറസ്റ്റ് ചെയ്യപ്പെടേണ്ട ആളെ കസ്റ്റഡിയിൽ എടുക്കാൻ അയാൾ ഉണ്ടെന്ന് സംശയിക്കുന്ന വീടിന്റെ വാതിലോ ജനലോ ബലം പ്രയോഗിച്ച് തുറന്ന് ഉള്ളിൽ പ്രവേശിക്കാൻ പോലീസ് ഉദ്യോഗസ്ഥനു മേല്പറഞ്ഞ വകുപ്പ്47ഉപവകുപ്പ്2 അധികാരം നൽകുന്നു.എന്നാൽ അറസ്റ്റ് ചെയ്യപ്പെടേണ്ട വ്യക്തി ഉണ്ടെന്ന് സംശയിക്കുന്ന ഇടത്തിൽ അയാളെ കൂടാതെ മതാചാര പ്രകാരമോ മറ്റോ അന്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ സാധിക്കാത്ത ഏതെങ്കിലും സ്ത്രീ താമസിക്കുകയോ ആ ഇടം ടി സ്ത്രീയുടെ കൈവശത്തിലിരിക്കുകയോ ചെയ്യുന്നു എന്ന് അറിവുണ്ടെങ്കിൽ അവിടെ പ്രവേശിക്കുന്നതിനു മുമ്പ് ആ സ്ത്രീ അവിടെ നിന്ന് മാറി പോകാൻ ആവശ്യപ്പെടുകയും മതിയായ സമയം ആയതിനു നൽകുകയും ചെയ്യാൻ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് ഉദ്യോഗസ്ഥൻ ബാദ്ധ്യസ്ഥനാണെന്ന് ബന്ധപ്പെട്ട നിയമം അനുശാസിക്കുന്നു.
അറസ്റ്റിലായ ഏതൊരു സ്ത്രീയെയും ശരീര പരിശോധന നടത്തേണ്ടത് ഒരു വനിതാ ഉദ്യോഗസ്ഥ ആയിരിക്കണം. ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനു നിവർത്തി ഉള്ളിടത്തോളം ഒരു വനിതാ പോലീസിനെ ഉപയോഗിക്കുകയും വേണം.

അറസ്റ്റ് സംബന്ധമായി ഇനിയും പല നിയമങ്ങളും ഉണ്ടെങ്കിലും ഒരു സാധാരണക്കാരൻ ഇത്രയുമെങ്കിലും അറിഞ്ഞിരിക്കേണ്ടതാണു.