Monday, December 26, 2011

ഉത്സവവും കുറെ ഓര്‍മ്മകളും

ചിതറിക്കിടക്കുന്ന മേഘങ്ങളില്‍ ചെന്നിറം വാരിയൊഴിച്ച് മാനത്ത് തന്റെ വരവിനെ അറിയിക്കാന്‍ തുടങ്ങി സന്ധ്യ . ദൂരെ എവിടെയോ നിന്നും മണി നാദം കാറ്റിലൂടെ ഒഴുകി വരുന്നു. ചേക്കേറാന്‍ പോകുന്ന പക്ഷികളുടെ കരച്ചില്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്. കാറ്റ് മരക്കൊമ്പുകളെ മെല്ലെ തൊട്ടിലാട്ടുകയാണ്.

ചെറിയ ഒരു കുന്നിന്‍ മുകളിലുള്ള എന്റെ ഈ വീടിന്റെ ഉമ്മറത്ത് ഇതെല്ലാം കണ്ട്കൊണ്ട് ഞാന്‍ നിശ്ശബ്ദനായി ഇരുന്നു. സായാഹ്നത്തിന്റെ അന്ത്യത്തില്‍, സന്ധ്യയുടെ ആരംഭത്തില്‍ നാലുചുറ്റും നിന്നും ഒഴുകി വരുന്ന വിഷാദ രാഗം എന്റെ മനസിനെ തരളിതമാക്കി.

പുലരി ജനനവും സന്ധ്യ മരണവുമാണല്ലോ. അത് കൊണ്ടായിരിക്കാം പുലരിയില്‍ നമ്മുടെ മനസില്‍ ഉന്മേഷവും സന്ധ്യക്ക് വിഷാദവും നിറയുന്നത്.

എന്താണ് എന്റെ മനസിലെ വിഷാദത്തിനു കാരണം? സന്ധ്യാ രാഗത്തിലെ ശോകത്തില്‍ ഞാന്‍ അലിഞ്ഞ് ചേര്‍ന്നത് കൊണ്ടാണോ?

ഞാന്‍ എന്റെ മനസിലേക്ക് ചുഴിഞ്ഞിറങ്ങി നിരീക്ഷിച്ചു. അല്ല അത് മാത്രമല്ല. ഡിസമ്പറിലെ ഈ അവസാന സന്ധ്യകള്‍, മൂന്ന് നാലു ദിവസങ്ങളായി എന്നെ എന്റെ ബാല്യത്തിലേക്ക് പിടിച്ച് വലിക്കുന്നു. എന്നില്‍ ശക്തിയായി ഗൃഹാതുരത്വം കടന്ന് കൂടിയിരിക്കുന്നു.

ഇപ്പോള്‍ ആലപ്പുഴ മുല്ലക്കല്‍ അമ്പലത്തില്‍ ഉത്സവമാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ കുട്ടികള്‍ ആ അമ്പല വളപ്പില്‍ കാലു കുത്തിയിട്ടില്ല. പക്ഷേ ധനുമാസത്തിലെ ആദ്യ 10ദിവസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ മുല്ലക്കല്‍ ഭാഗത്ത് വഴി ഓരങ്ങളിലെ കാഴ്ച്ചകളും രാത്രിയിലെ വൈദ്യുതി അലങ്കാരങ്ങളും ഞങ്ങള്‍ കുട്ടികളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ആലപ്പുഴ സക്കര്യാ വാര്‍ഡും വട്ടപ്പള്ളിയും പൂര്‍ണമായ മുസ്ലിം പ്രദേശമാണ്. തികച്ചും യാഥാസ്തിക മുസ്ലിങ്ങള്‍. എങ്കിലും മുല്ലക്കല്‍ ഉത്സവം വരുമ്പോള്‍ അവര്‍ കുട്ടികളെ കൊണ്ട് പോയി വഴിയോരത്തെ കാഴ്ച്ചകളും രാത്രിയിലെ ദീപാലങ്കാരവും കാണിച്ച് കൊടുത്തിരുന്നു.

സ്ത്രീയെ ഒരു ബോര്‍ഡില്‍ ചാരി നിര്‍ത്തി കത്തിയേറു, മരണക്കിണറിലെ മോട്ടോര്‍ സൈക്കിള്‍ ഓട്ടം സര്‍പ്പസുന്ദരി, തൂക്കി ഇട്ട പെട്ടികളിലെ ഊഞ്ഞാലാട്ടം, അങ്ങിനെ ഉത്സവസ്ഥലങ്ങളിലെ എല്ലാ വിഭാഗങ്ങളും ഞങ്ങളെ കാണിച്ച് തരും. തിരികെ വരുമ്പോള്‍ കരിമ്പും അരിമുറുക്കും ഹലുവായും വാങ്ങി തരുന്നതിനോടൊപ്പം ഉത്സവ സ്ഥലങ്ങളിലെ സ്ഥിരം നമ്പറുകളായ ബലൂണ്‍, പിപ്പീപ്പി തുടങ്ങിയവയും കയ്യില്‍ കാണും . മുല്ലക്കല്‍ ഉത്സവം തുടങ്ങി എന്നതിന്റെ അടയാളമായി ഈ വക സാധനങ്ങള്‍ വട്ടപ്പള്ളിയില്‍ വ്യാപിക്കുമായിരുന്നു.

തോട് മാടി മുതല്‍ കിടങ്ങാമ്പറമ്പ് വരെ റോഡിന്റെ രണ്ട് വശത്തും കച്ചവടക്കാര്‍ നിരക്കും . ഭൂരി ഭാഗം കച്ചവടക്കാരും വട്ടപ്പള്ളി സക്കര്യാ ബസാര്‍ പ്രദേശത്തുള്ളവരായിരുന്നു. ഉമ്മയും ബാപ്പയും ഒഴികെ ബാക്കി എല്ലാം മുല്ലക്കല്‍ നിന്നും വിലക്ക് വാങ്ങാന്‍ കിട്ടും എന്ന് ഞങ്ങള്‍ വട്ടപ്പള്ളിക്കാര്‍ പറയാറുണ്ട്.

അമ്പലം ഒരു മതില്‍ക്കെട്ടിനകത്തായിരുന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ അതെന്താണെന്ന് പോലും കണ്ടിരുന്നില്ല. അവിടെ എന്താണ് പ്രതിഷ്ഠ എന്ന ചിന്ത പോലും ഞങ്ങളെ അലട്ടിയിരുന്നില്ല. സത്യത്തില്‍ അതെന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല. ഞങ്ങള്‍ കാഴ്ച്ചകള്‍ കണ്ട് അങ്ങിനെ നടക്കും. ആള്‍ക്കൂട്ടത്തില്‍ വഴിപിരിയാതെ രക്ഷകര്‍ത്താക്കള്‍ ഞങ്ങളുടെ കൈകള്‍ മുറുകെ പിടിക്കുമായിരുന്നു.എന്നെ എന്റെ വാപ്പയാണ് മുല്ലക്കല്‍ കൊണ്ട് പോയിരുന്നത് മഞ്ഞു വീഴ്ച്ചയാല്‍ ജലദോഷം ഉണ്ടാകാതിരിക്കാന്‍ തലയില്‍ ടൌവല്‍ കെട്ടി തരും വാപ്പ. വട്ടപ്പള്ളി മുതല്‍ മുല്ലക്കല്‍ വരെ നടപ്പ് തന്നെ. അന്ന് ആട്ടോ റിക്ഷയോ ടൌണ്‍ ബസ്സോ ഉണ്ടായിരുന്നില്ലല്ലോ.

എന്റെ ബാല്യകാല സ്മരണകളില്‍ മിന്നി നിന്നിരുന്ന മുല്ലക്കല്‍ ഉത്സവം ഈ സന്ധ്യയില്‍ ആലപ്പുഴയില്‍ നടന്ന് കൊണ്ടിരിക്കുകയാവാം. ഇന്ന് ധനു പത്താം തീയതിയാണ് എന്ന ചിന്ത എന്റെ മനസിലൂടെ കടന്ന് പോയത് കൊണ്ടാണല്ലോ വിദൂരത്ത് ഈ ഉമ്മറത്തിരുന്ന് അവിടത്തെ കാഴ്ച്ചകള്‍ ഭാവനയിലൂടെ കാണാന്‍ എന്നെ പ്രേരിപ്പിച്ചത്.. പണ്ട് ബാല്യകാലത്ത് കണ്ടിരുന്ന കാഴ്ചകള്‍ തന്നെയണോ ഇപ്പോഴും അവിടെ ഉള്ളതെന്ന് എനിക്കറിയില്ലല്ലോ. ഇപ്പോഴും ജനബാഹുല്യം കാണുമായിരിക്കാം.പക്ഷേ പിപ്പീപ്പി ഊതി, ബലൂണ്‍ വീര്‍പ്പിച്ച് അരി മുറുക്കും തിന്ന് ബാല്യ കാല കേളീകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ ഈ കാലഘട്ടത്തില്‍ കാണില്ലാ എന്ന് എനിക്ക് ഉറപ്പാണ്. കിട്ടുന്ന സമയത്ത് അവര്‍ റ്റി.വി. കാഴ്ച്ചയിലും വീഡിയോ ഗെയിമിലും അഭിരമിക്കുകയായിരിക്കുമല്ലോ. ഊഷ്മളമായ സ്മരണകള്‍ ഒട്ടുമില്ലാത്ത ബാല്യങ്ങളെയാണ് ഈ കാലഘട്ടം വാര്‍ത്തെടുക്കുന്നത് എന്ന ചിന്ത എന്നെ വേദനിപ്പിക്കുകയും എന്റെ ബാല്യകാലത്തിലേക്ക് പിന്നെയും എന്നെ കടത്തി വിടുകയും ചെയ്യുന്നു.
ബാല്യ കാലം സമരണകളായി എന്നിലേക്ക് അലയടിച്ചെത്തുമ്പോള്‍ ആ പൂഴിമണ്ണും എന്റെ കൂട്ടുകാരും അവിടെ ഞങ്ങളുടെ കളികളും തമാശകളും എല്ലാം എന്റെ കണ്മുന്നില്‍ തെളിഞ്ഞ് വരുന്നുണ്ട്. ഇങ്ങിനി വരാത്തവണ്ണം അവയെല്ലാം പൊയ്പോയല്ലോ എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കബഡി , തലപ്പന്ത്, വേടനും പ്രാവും, അങ്ങിനെ എന്തെല്ലാമെന്തെല്ലാം കളികള്‍. ഈ കളികളെല്ലാം എനിക്ക് ഇപ്പോള്‍ അവരുമായി ചേര്‍ന്ന് കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍......

എന്തെല്ലാം ഭ്രാന്തന്‍ ചിന്തകളാണ് എന്റെ മനസില്‍ കടന്ന് വരുന്നത്. ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങള്‍! അവരില്‍ പലരും എന്നെന്നേക്കുമായി പോയി കഴിഞ്ഞു. ബാക്കി ഉള്ളവര്‍ അച്ഛനും അപ്പൂപ്പനുമായി അവരുടെ കുടുംബാംഗങ്ങളുമൊത്ത് സുഖത്തിലും ദുഖത്തിലും പങ്ക് കൊണ്ട് ഇപ്പോള്‍ കഴിയുന്നുണ്ടായിരിക്കാം. അവരെ വേടനും പ്രാവും കളിക്കാനോ കബഡി കളിക്കാനോ എന്നോടൊപ്പം വാ എന്ന് വിളിച്ചാല്‍ എന്റെ മനസിന്റെ സമനിലയെ പറ്റി തന്നെ അവര്‍ക്ക് സംശയം ഉണ്ടാകും.

ആ പൂഴി മണല്‍ പരപ്പ് നിറയെ ഇന്ന് വീടുകളാണ്. ഡിസമ്പറിലെ കുളിരാര്‍ന്ന രാത്രികളില്‍, കൌമാരത്തില്‍ നിലാവിനെ നോക്കി ആ മണല്‍ പരപ്പില്‍ മലര്‍ന്ന് കിടക്കുമായിരുന്നു. മനസ് നിറയെ കൌമാര പ്രണയത്തിന്റെ മധുര ശീലുകളും. എവിടെയാണ് അവള്‍?അവളുടെ ഓര്‍മ്മകളും പൂഴി മണലിലെ നിലാവും മുല്ലക്കല്‍ ഉത്സവും എല്ലാം ഒന്നിനൊന്ന് ബന്ധപ്പെട്ടതാണല്ലോ.ഈ സന്ധ്യാ നേരം മനസിനെ ശോകമൂകമാക്കിയതില്‍ അവളുടെ ഓര്‍മ്മകള്‍ക്കും പങ്കുണ്ട്.
പുരുഷനില്‍ വാര്‍ദ്ധക്യം പതുക്കെയും സ്ത്രീയില്‍ പെട്ടെന്നുമാണ് കടന്നു വരുന്നത്. പക്ഷേ മനസിനു വാര്‍ദ്ധക്യം ബാധിക്കുന്നില്ലല്ലോ. അത് എപ്പോഴും പതിനാറില്‍ തന്നെ. അത് കൊണ്ട് തന്നെയാണ് ഈ ഓര്‍മ്മകളെല്ലാം ഒരിക്കലും പൊടി പുരളാതെ ഞാന്‍ സൂക്ഷിച്ച് വെക്കുന്നത്. ആ സൂക്ഷിപ്പ് മുതല്‍ പുറത്തെടുത്ത് തിരിച്ചും മറിച്ചും പിന്നെയും പിന്നെയും ഞാന്‍ പരിശോധിക്കുന്നത് പോലെ എന്റെ ബാല്യ കാല സുഹൃത്തുക്കള്‍ ചെയ്യുമോ? ഏതോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവളും പഴയതെല്ലാം ഓര്‍മ്മിക്കുമോ? അവര്‍ തീര്‍ച്ചയായും ഇതെല്ലാം ഓര്‍മ്മിക്കും എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഇതാ ഇരുട്ട് എവിടെ നിന്നോ കടന്ന് വരുന്നു. ഈ നേരം മുല്ലക്കല്‍ ക്ഷേത്ര വളപ്പില്‍ കരിമരുന്ന് പ്രയോഗം നടക്കുകയായിരിക്കും. ദൂരത്തിലിരുന്ന് ഞാന്‍ അത് കേള്‍ക്കുന്നു.

ഓര്‍മ്മകളേ! എന്നുമെന്നും നിങ്ങളെ താലോലിക്കുന്നവനാണല്ലോ ഞാന്‍ . ഒരിക്കലും എന്നെ വിട്ട് നിങ്ങള്‍ പോകരുതേ!

ഭാര്യ ഉമ്മറത്തെ വിളക്ക് പ്രകാശിപ്പിച്ചപ്പോള്‍ ഇരുട്ട് ഓടി മറഞ്ഞു. എന്റെ മുഖത്തെ വിഷാദം കണ്ടത് കൊണ്ടാവാം അവള്‍ പറഞ്ഞു

” പഴയ ഓര്‍മ്മകള്‍ സന്ധ്യക്ക് കയറി വന്നോ” എത്ര കൃത്യമായി അവള്‍ എന്നെ പഠിച്ചിരിക്കുന്നു.

“ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആളുടെ രോഗം മാറാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം, അതല്ലേ നമുക്ക് ചെയ്യാന്‍ കഴിയൂ” എന്ന് കൂടി അവള്‍ പറഞ്ഞപ്പോള്‍ എന്റെ മുഖത്ത് പരന്ന അതിശയത്തെ ഒരു ചെറു ചിരിയോടെ നേരിട്ടുകൊണ്ട് എന്റെ കൈകള്‍ അവള്‍ തലോടി.

അതേ! അതുമാത്രമല്ലേ എനിക്ക് ചെയ്യാന്‍ കഴിയൂ. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു പ്രിയപ്പെട്ടവളേ! നിനക്ക് പെട്ടെന്ന് സുഖമാകട്ടെ.

Sunday, December 18, 2011

വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

അയാളുടെ വളരെ നാളത്തെ അദ്ധ്വാന ഫലം ഉപയോഗിച്ച് ഒരു പറമ്പും വീടും വാങ്ങി അതില്‍ താമസം തുടങ്ങി കുറച്ച് ദിവസങ്ങള്‍ കഴിഞതേയുള്ളു, ദാ അപ്പോഴേക്കും കോടതിയില്‍ നിന്നും നോട്ടീസ് വരുന്നു, പറമ്പും വീടും മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണെന്നും നിങ്ങള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത വിലയാധാരം റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ആയത് ബോധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം നിങ്ങളെ കൂടാതെ കേസ് തീര്‍പ്പ് കല്‍പ്പിക്കുമെന്നും പറഞ്ഞു കൊണ്ടോ , അഥവാ ഈ വസ്തു പണയം വെച്ച് വസ്തു വിലക്ക് തന്ന ആള്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു എന്നും അത് ഇപ്പോള്‍ പലിശ സഹിതം അടച്ച് തീര്‍ക്കണമെന്നും ഇല്ലെങ്കില്‍ വീടും പറമ്പും ജപ്തി ചെയ്യുമെന്നോ മറ്റും കാണിച്ചുള്ള നോട്ടീസ്.

അപ്പോള്‍ അയാള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കുക.പലര്‍ക്കും സംഭവിക്കാവുന്ന അനുഭവമാണിത്. വീടോ പറമ്പോ വിലക്ക് വാങ്ങുമ്പോള്‍ അത്യാവശ്യം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് . അത് ചെയ്യാതിരുന്നാല്‍ സംഭവിക്കുന്ന ദുര്യോഗം വലുതായിരിക്കും. സാമ്പത്തിക നഷ്ടം, നിരാശ, കോടതി കയറ്റം, വില തന്നവനുമായുള്ള പക, അങ്ങിനെ പല അവസ്ഥകളില്‍ കൂടി കടന്ന് പോകേണ്ടി വരുന്നു. വസ്തു വില വാങ്ങുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങളില്‍ ജാഗ്രത വേണം. ആധാരം എഴുത്തുകാരെ മാത്രം വിശ്വസിച്ച് ഒരു പ്രമാണം തയാറാക്കരുത്.

ആധാരം എഴുതുന്നതിനു മുമ്പ് അസല്‍
പ്രമാണം (ഒറിജിനല്‍ ഡോക്യുമെന്റ്) (ടൈറ്റില്‍ ഡീഡ്) വസ്തു വിലക്ക് തരുന്ന ഉടമസ്ഥരില്‍ നിന്നും ചോദിച്ച് വാങ്ങുക. കോപ്പി മാത്രമാണ് തന്നതെങ്കില്‍ ഒറിജിനല്‍ എന്തു ചെയ്തു എന്ന് തിരക്കുക . മറുപടി തൃപ്തികരമെന്ന് കാണുന്ന പക്ഷം മാത്രം കച്ചവടം മുന്നോട്ട് കൊണ്ട് പോകുക. അല്ലെങ്കില്‍ അവിടെ വെച്ച് കച്ചവടം അവസാനിപ്പിക്കുക.

അസല്‍ പ്രമാണത്തില്‍ വിലയ്ക്ക് തരുന്ന ആള്‍ക്ക് എങ്ങിനെ വസ്തു അവകാശപ്പെട്ടു എന്ന് കാണിച്ചിരിക്കും. അയാള്‍ക്ക് മറ്റൊരാളില്‍ നിന്നും വിലയായി കിട്ടിയതാണെങ്കില്‍ വിലയര്‍ത്ഥം എല്ലാം കൊടുത്ത് തീര്‍ത്തതാണോ എന്ന് പരിശോധിക്കണം. ചില ആധാരങ്ങളില്‍ വിലയര്‍ത്ഥം നിലനിര്‍ത്തിയിരിക്കും എന്നതിനാലാണത് . ഇഷ്ടദാനം വഴിയോ ധനനിശ്ചയം വഴിയോ അയാള്‍ക്ക് ലഭിച്ചതാണെങ്കില്‍ നമുക്ക് വില തരുന്ന സമയം അയാള്‍ക്ക് കൈവശവും അനുഭവവും ഉണ്ടോ എന്നും കരം ഒടുക്ക് രസീത്, തണ്ടപ്പേര്‍ എന്നിവ അയാളുടെ പേരില്‍ ഉണ്ടോ എന്നും ഉറപ്പ് വരുത്തണം. വസ്തുവിന്റെ ഉടമസ്ഥനു വസ്തു ഇഷ്ടദാനമായി /ധനനിശ്ചയമായി കൊടുത്ത ആള്‍ ജീവനോടിരിക്കുന്നു എങ്കില്‍ നാം ഈ വസ്തു വിലക്ക് വാങ്ങാന്‍ പോകുന്നു എന്ന വിവരം അയാളെ അറിയിക്കുന്നത് അഭികാമ്യമാണ്.

വില്ലേജ് ഓഫീസില്‍ പോയി വസ്തു വിലക്ക് തരുന്ന ആളുടെ പേരില്‍ തണ്ടപ്പേര്‍ പിടിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മാത്രമല്ല ജപ്തി മറ്റു തടസങ്ങള്‍ തുടങ്ങിയവ ബന്ധപ്പെട്ട രജിസ്റ്ററില്‍രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കണം.

വസ്തു നിലകൊള്ളുന്ന അധികാരാതൃത്തിയിലുള്ള സബ് രജിസ്ട്രാര്‍ ആഫീസില്‍ നിന്നും 12കൊല്ലത്തെബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ് (എന്‍ കമ്പറന്‍സ് സര്‍റ്റിഫികേറ്റ്) എടുത്ത് പരിശോധിച്ചിരിക്കണം. വസ്തുവില്‍ ബാദ്ധ്യത വല്ലതും ഉണ്ടോ എന്നറിയാനാണത്.

വസ്തു നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ടിരിക്കണം. അതിരുകള്‍ ഭദ്രമാണോ, കയ്യാല/ മതിലുകള്‍, അതിരുകല്ലുകള്‍ എന്നിവയാല്‍ അയല്‍ക്കാരുടെ വസ്തുവുമായി വാങ്ങാന്‍ പോകുന്ന വസ്തു വേര്‍തിരിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കണം. സംശയം ഉണ്ടെങ്കില്‍ അയല്‍ക്കാരോട് അവരുടെ അതിരിനെ പറ്റി ചോദിച്ച് സംശയം തീര്‍ത്തിരിക്കുന്നത് ഭാവിയില്‍ വഴക്കുകള്‍ ഒഴിവാക്കാന്‍ സഹായകരമാകും.

വസ്തു അളന്ന് നോക്കി കരം ഒടുക്ക് രസീതിലും ടൈറ്റില്‍ ഡീഡിലും പറഞ്ഞിരിക്കുന്ന അളവില്‍ വസ്തു ഉണ്ടോ എന്ന് ബോദ്ധ്യപ്പെട്ടിരിക്കണം.

ഇവയെല്ലാം പ്രധാനമായി ശ്രദ്ധിക്കേണ്ട ചില വസ്തുതകളാണ്. മറ്റ് ചില കാര്യങ്ങളും കൂടിനിരീക്ഷിക്കേണ്ടി വരും. ശരിക്കും വില കിട്ടേണ്ട ഒരു വസ്തു, വളരെ വില കുറച്ച് കിട്ടുന്നു എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുക, എന്തോ കെണി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പെണ്ണിനെ കെട്ടിച്ച് വിടേണ്ടിവരുക, മകനു ഉദ്യോഗം/വിസാ ലഭിക്കാന്‍ പൈസ്സാ ആവശ്യം വരുക, വീട്ടുടമസ്ഥന്‍ അന്ധവിശ്വാസി ആണെങ്കില്‍ വാസ്തു വിദ്യക്കാരന്‍ വന്ന് അവിടെ താമസിച്ചാല്‍ ഗുണം പിടിക്കില്ലാ എന്ന് പറയുക, വസ്തു
വില്‍ക്കുന്നവനു തല തെറിച്ച പെണ്ണും അപ്പുറത്ത് തല തെറിച്ച ചെക്കനും ഉണ്ടായിരിക്കുകയും അവരു തമ്മില്‍ കുശുകുശുപ്പും ആംഗ്യം കാണിപ്പും ഉണ്ടായിരിക്കുക, വസ്തു ബാങ്കില്‍ ലോണ്‍ വെച്ച് പലിശ കയറി മുടിയുക, ഇതെല്ലാം സാധാരണയായി വസ്തു വില്‍ക്കാനുള്ള കാരണങ്ങളാണ്. ഈ കാരണങ്ങളൊന്നും ഇല്ലാതിരിക്കുകയും വസ്തു വളരെ വിലക്കുറച്ച് കിട്ടുകയും ചെയ്താല്‍, എന്തോ പാര ഉറപ്പ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ആളല്ല വസ്തു ഉടമസ്ഥന്‍ എങ്കില്‍ എന്ത് കൊണ്ട് വസ്തു ഉടമസ്ഥന്‍ ആ വസ്തു വില്‍ക്കുന്നു എന്ന് രഹസ്യമായി അന്വേഷിക്കുന്നത് നല്ലതാണ്.

മേല്‍പ്പറഞ്ഞ
കാര്യങ്ങള്‍ ശ്രദ്ധിച്ച് ഒരു ആധാരം ചമക്കുകയാണെങ്കില്‍ അത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇട വരില്ല. വന്‍ തുകക്കുള്ള വസ്തു ആണെങ്കില്‍ വാങ്ങുന്നതിനു രണ്ടാഴ്ച മുമ്പ്ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. അതായത് ഇന്ന വില്ലേജിലെ ഇത്രാം നമ്പര്‍ സര്‍വേയിലെ ഇത്ര സ്ഥലം ഞാന്‍ വിലക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നു, ആര്‍ക്കെങ്കിലും ആക്ഷേപം ബോധിപ്പിക്കാനുണ്ടെങ്കില്‍ 15ദിവസത്തിനകം എന്നെ അറിയിക്കേണ്ടതാണ് എന്ന ഒരു പത്ര പരസ്യം.


വസ്തു വിലക്ക് വാങ്ങാന്‍ ഉടമ്പടി എഴുതി അഡ്വാന്‍സ് നമ്മളില്‍ നിന്നും വാങ്ങിയിട്ടും സമയത്ത്‌ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, കാലാവധി തീരുന്ന ദിവസം നിങ്ങള്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ പോയി അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്‍ സാക്ഷി ആയി നില്‍ക്കണം. പിറ്റേ ദിവസമോ തുടര്‍ന്ന് ഏതെങ്കിലും ദിവസങ്ങളിലോ വസ്തു തരാമെന്ന് പറഞ്ഞ് നമ്മെ പറ്റിച്ച കക്ഷിക്ക് വസ്തു എഴുതി തരാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്‍ അയാള്‍ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍ കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്‍ അന്യായം ഫയല്‍ ചെയണം.

എത്രയെല്ലാം സൂക്ഷിച്ചാലും പുതിയ പുതിയ വേലകള്‍ ഓരോ ആള്‍ക്കാര്‍ ഇറക്കി വിടും, നമ്മളെ കെണിയില്‍ പെടുത്താന്‍ ഓരോ തടസവും അതിനു വേണ്ടി അവര്‍ സൃഷ്ടിച്ച് കൊണ്ട് വരും.കൃത്യമായി എല്ലാ മുന്‍ കരുതലുകള്‍ എടുത്തിട്ടും 24ലക്ഷം രൂപാ അഡ്വാന്‍സ് കൊടുത്ത് വസ്തു ഉടമ്പടി നടത്തിയ എന്റെ ഒരു സ്നേഹിതന്‍ ഇപ്പോഴും ആ രൂപാ തിരികെ കിട്ടാന്‍ കോടതിയില്‍ കയറി ഇറങ്ങി നടക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. വസ്തു ഉടമസ്ഥന്‍ ഉടമ്പടി എഴുതി സ്നേഹിതനില്‍ നിന്നും അഡ്വാന്‍സ് വാങ്ങി. ആധാരം എഴുതേണ്ട ദിവസം വസ്തു ഉടമസ്തന്റെ ഭാര്യയും സഹോദരങ്ങളുമടങ്ങിയ ഒരു ട്രസ്റ്റിന്റെ വക്കീല്‍ കോടതിയില്‍ ഹാജരായി ടി വസ്തു ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണെന്നും വസ്തു ഉടമസ്ഥനു അത് വില്‍ക്കാന്‍ അവകാശമില്ലെന്നും അതുകൊണ്ട് അധാരം എഴുതുന്നത് ഒരു ഇഞ്ചങ്ഷന്‍ ഉത്തരവ് മുഖേനെ നിരോധിക്കണമെന്നും കാണിച്ച് കേസ് ഫയല്‍ ചെയ്തു. സ്വാഭാവികമായി കോടതി കേസ് തീര്‍ച്ച വരെ താല്‍ക്കാലിക നിരോധന ഉത്തരവ് നല്‍കി . കോടതിയെ വിശ്വസിപ്പിക്കാനായി ഭാര്യ , ഭര്‍ത്താവിനെ ഒന്നാം പ്രതി സ്ഥാനത്തും വസ്തു വാങ്ങാനായി അഡ്വാന്‍സ് നല്‍കിയവനെ രണ്ടാം പ്രതി സ്ഥാനത്തും കേസില്‍ പെടുത്തി. അങ്ങിനെ അഡ്വാന്‍സ് നല്‍കിയ 24ലക്ഷം രൂപ തിരികെ കിട്ടാന്‍ എന്റെ പാവം സ്നേഹിതന്‍ കാത്തിരിക്കുകയാണ്. വസ്തു വളരെ വിലക്കുറച്ച് കിട്ടുമെന്ന ലാക്ക് നോക്കി എടുത്ത് ചാടിയതിന്റെ ദുര്യോഗമാണിത്. വസ്ത് ഉടമസ്ഥന്‍ വേറെയും രണ്ട് പേരെ ഇതേ പോലെ കുഴിയില്‍ ചാടിച്ചിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വസ്തു വിലക്ക് വാങ്ങുന്നതിനു മുമ്പ് നോക്കി കുഴപ്പമൊന്നുമില്ലാ എന്ന് ഉറപ്പ് വരുത്തുക, എന്നിട്ട് മാത്രം മുമ്പോട്ട് പോകുക.

Wednesday, December 7, 2011

ബൂലോഗം തകരുന്നുവോ?

ബൂലോഗം ഇപ്പോള്‍ നിര്‍ജ്ജീവമാണെന്നും ബ്ലോഗിന്റെ കാലം കഴിഞ്ഞെന്നും ബ്ലോഗറന്മാര്‍ എല്ലാവരും കട്ടയും പടവും മടക്കി പോയെന്നും മറ്റും , പ്രമുഖനെന്ന് അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ അദ്ദേഹത്തിന്റെ തട്ടകമായ ദിനപ്പത്രത്തിന്റെ താളുകളിലൂടെ കഥിച്ചിരിക്കുന്നു

ബ്ലോഗ്സൃഷ്ടികള്‍ ടോയ്ലറ്റ് സാഹിത്യമാണെന്നോ മറ്റോ അര്‍ഥം വരുന്ന രീതിയില്‍ ഒരു മഹാ സാഹിത്യകാരിയും ഉവാച.

സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നതും സീരിയല്‍ ലോകത്തും മറ്റും പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭന്മാരാല്‍ നയിക്കപ്പെടുന്നതുമായ ഒരു കലാസാഹിത്യ വേദിയുടെ സംസ്ഥാന മീറ്റിംഗില്‍ കുറേ ദിവസത്തിനു മുമ്പ് ഈയുള്ളവന്‍ പങ്കെടുത്തപ്പോള്‍ ബ്ലോഗ് സമൂഹം ഇപ്പോള്‍ കലാ സാഹിത്യ രംഗത്തും സമൂഹത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ആയതിനാല്‍ അവര്‍ പരിഗണിക്കപ്പെടേണ്ടവരാണെന്നും നല്ല നല്ല സാഹിത്യ സൃഷ്ടികള്‍ ബൂലോഗത്ത് ജന്മം കൊള്ളുന്നുവെന്നും ഞാന്‍ പറഞ്ഞു വെച്ചു. ചര്‍ച്ച നടന്ന് കൊണ്ടിരിക്കെ എന്റെ ഒരു മാന്യ സുഹൃത്ത് ബ്ലോഗുകളില്‍ നിലവാരം കുറഞ്ഞ സാഹിത്യങ്ങളാണ് ജന്മമെടുക്കുന്നതെന്ന് സൂചിപ്പിക്കുകയുണ്ടായി. അപ്രധാനമായിരുന്നു ആ അഭിപ്രായമെങ്കിലും അതിന്റെ പുറകിലെ ചേതോവികാരത്തെ പറ്റി ഞാന്‍ പിന്നീട് പലരോടും അന്വേഷണം നടത്തിയപ്പോള്‍ മനപൂര്‍വം ബ്ലോഗ് സമൂഹത്തെ ഇകഴ്ത്തി കാണിക്കാന്‍ വെമ്പുന്ന ചില ശക്തികള്‍ ആ ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും സാധാരണക്കാരായ പലരും അവരുടെ വാചാടോപത്തില്‍ പെട്ട് പോയതിനാലാണ് ഇപ്രകാരം പ്രതികരിക്കുന്നതെന്നും പല കാരണങ്ങളാലും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അതിന്റെ അനുരണനങ്ങളാണ് ഈ കുറിപ്പുകളുടെ ആരംഭത്തില്‍ പറഞ്ഞ ചില അഭിപ്രായങ്ങള്‍ എന്നും തിരിച്ചറിയുവാന്‍ സാധിച്ചു.


ഞങ്ങള്‍ക്ക് മാത്രമേ സാഹിത്യ സൃഷ്ടി നടത്താന്‍ അവകാശമുള്ളൂവെന്നും മറ്റുള്ളവരുടെ രചനകള്‍ തരം താണവയാണെന്നും അതിനാല്‍ ആവകയൊക്കെ പരിധിക്ക് പുറത്താകണമെന്നും നിര്‍ബന്ധ ബുദ്ധിയുള്ള ചില കുലപതികള്‍ വാഴുന്ന ഒരു ഭാഷയാണ് മലയാളം. ഈ വാദത്തിനു സര്‍വ പിന്തുണയും പ്രഖ്യാപിച്ച് ആയത് പ്രവര്‍ത്തിയില്‍ കൊണ്ട് വരുന്നു അച്ചടി ലോകം. സര്‍ഗ്ഗ ശേഷിയുള്ള ഒരു പുതു മുഖത്തിനു മലയാള സാഹിത്യത്തില്‍ ഇടം ലഭിക്കാന്‍ ഏറെ പരിശ്രമം ആവശ്യമാണ്. പ്രസിദ്ധനല്ലാത്ത ഒരു സാഹിത്യകാരനും ഇവിടെ അവാര്‍ഡുകള്‍ ലഭിക്കാറില്ല. ക, ഖ, ഗ , എന്നിവര്‍ ജൂറികള്‍ ആയുള്ള സമിതി ഘ ക്ക് "വേലിപ്പത്തല്‍" അവാര്‍ഡ് നല്‍കുന്നു.ഖ, ഗ, ഘ, എന്നിവര്‍ ജൂറികള്‍ ആയുള്ള സമിതി "ക" ക്ക് " മദ്ദളം " അവാര്‍ഡ് നല്‍കുന്നു. അങ്ങിനെ അവര്‍ പരസ്പരം ഈ ഭൂമി മലയാളത്തിലെ എല്ലാ അവാര്‍ഡുകളും പങ്ക് വെക്കുന്നു. പ്രസിദ്ധനല്ലാത്തവനും എന്നാല്‍ ഈ കുലപതികളുടെ രചനകളേക്കാളും ഉയര്‍ന്ന നിലവാരത്തില്‍ സാഹിത്യ രചന നടത്തുന്നവനുമായ ഏതെങ്കിലും വ്യക്തിക്ക് നാളിത് വരെ ഏതെങ്കിലും അവാര്‍ഡ് ലഭിച്ചതായി കേട്ട്കേഴ്വി പോലുമില്ല. എന്തിനു പറയുന്നു അവരുടെ രചനകള്‍ അച്ചടിക്കാന്‍ പോലും ആനുകാലികങ്ങള്‍ക്ക് മടിയാണ്. പത്രമുടമകള്‍ക്ക് ബിസിനസ് ലാഭകരമാക്കി നടത്തുവാന്‍ പ്രസിദ്ധിയുള്ള ഒരു പേരാണ് ആവശ്യം; അല്ലാതെ അപ്രസിദ്ധനായവന്റെ രചനാഗുണമുള്ള കൃതികളല്ല.
ഇവിടെയാണ് ബ്ലോഗിന്റെ പ്രസക്തി.

. കഥ പറയാനും കഥ കേള്‍ക്കാനുമുള്ള ആഗ്രഹം മനുഷ്യ ചരിത്ര ആരംഭം മുതല്‍ക്കേ നിലനില്‍ക്കുന്ന പ്രവണതയാണ്. താന്‍ എഴുതിയ കഥ/കവിത/ ലേഖനം/ രണ്ട് പേരെ വായിച്ച് കേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവനു “ നിങ്ങളുടെ രചന പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു” എന്ന കുറിപ്പോടെ പത്രമാഫീസുകളില്‍ നിന്നും തിരിച്ച് വരുന്ന തന്റെ രചനകള്‍ എത്രമാത്രം വേദന നല്‍കുന്നു എന്നത് അനുഭവിച്ചറിയേണ്ട സത്യം മാത്രം.മഹാ സാഹിത്യകാരന്റെ മഹാ വളിപ്പിനേക്കാളും എത്രയോ ഭേദമാണ് തന്റെ രചന എന്ന് ബോദ്ധ്യമുള്ളവനു വേദന അധികമായുണ്ടാകും.

ബ്ലോഗിന്റെ അവിര്‍ഭാവം വരെ ഈ അവസ്ഥ തുടര്‍ന്ന് വന്നു.ഒരു കമ്പ്യൂട്ടറും അത് പ്രവര്‍ത്തിപ്പിക്കാനുള്ള അല്‍പ്പം പരിജ്ഞാനവും കൈമുതലായുള്ള ഒരു സാഹിത്യകാരന്/കലാകാരന് അവന്റെ സൃഷ്ടി ആരുടെയും കാല് താങ്ങാതെ കുറച്ച് പേരുടെ മുമ്പിലെങ്കിലും അവതരിപ്പിക്കാനുള്ള സാദ്ധ്യത ബ്ലോഗിലൂടെ തെളിഞ്ഞു വന്നു. പതുക്കെ പതുക്കെ മലയാള ബ്ലോഗ്കള്‍ക്ക് പ്രസിദ്ധി ഉണ്ടായി എന്നതും ബ്ലോഗ്കള്‍ അംഗീകരിക്കപ്പെട്ടു എന്നതും പില്‍ക്കാല ചരിത്രം.

ഏതൊരു പ്രസ്ഥാനവും നേരിടേണ്ടി വരുന്ന ബാലാരിഷ്ടിതകളല്ലാതെ മറ്റൊരു വിഘ്നവും നാളിത് വരെ ബൂലോഗത്ത് സംഭവിച്ചിട്ടില്ല. മാത്രമല്ല ബൂലോഗം പിച്ചവെച്ച് പിച്ചവെച്ച് സ്വന്തം കാലില്‍ നിവര്‍ന്ന് നിന്ന് കഴിഞ്ഞു എന്ന് തന്റേടത്തോടെ പറയാനും സാധിക്കുന്ന അവസ്ഥയാണിപ്പോള്‍.

എഡിറ്ററുടെ ഖേദം കാണാതെ തന്റെ രചനകളെ നാലാളുകള്‍ വായിക്കാനായി ബ്ലോഗില്‍ ഏതൊരുവനും പ്രസിദ്ധീകരിക്കാം. അത് വായിച്ചത് രണ്ടാളുകളാണെങ്കിലും അപ്പോഴപ്പോള്‍ അവരുടെഅഭിപ്രായമറിയാം. ഇത് മനസിലാക്കിയ ധാരാളം ആള്‍ക്കാര്‍ ബൂലോഗത്തേക്ക് കടന്നു വന്നു. വായനയും എഴുത്തും നൈസര്‍ഗികമായുള്ളവന്‍ അന്നും ഇന്നും ബൂലോഗത്ത് തന്നെ ഉണ്ട്. മറ്റ് ഇടങ്ങള്‍ പോലെ ഇവിടെയും ആരംഭശൂരത്വമുള്ളവര്‍ പിരിഞ്ഞ് പോയിരിക്കാം.തെങ്ങില്‍ നിന്നും പൊഴിഞ്ഞ് പോയ മച്ചിങ്ങാ എണ്ണേണ്ടല്ലോ , തെങ്ങില്‍ പിടിച്ച തേങ്ങാ എണ്ണിയാല്‍ പോരേ!

ഇന്ന് മലയാള ബ്ലോഗില്‍ സ്ഥിരമായി എഴുതുന്ന എത്രയോ പേര്‍ ഇപ്പോഴും അവരുടെ രചനകള്‍ താന്താങ്ങളുടെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നആശയങ്ങള്‍ കെ.പി. സുകുമാരന്‍ മാഷ് തന്മയത്വമായി അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ സമര്‍പ്പിച്ച് വ്യത്യസ്ത ആശയക്കാരുമായി സംവാദം നടത്തുന്നു. ഗോതമ്പ് പൂരി നിര്‍മ്മാണം മുതല്‍ എന്‍ഡോസള്‍ഫാന്‍ വിഷയം വരെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ചര്‍ച്ചാ വിഷയമാകുന്നു. ഇസ്മെയില്‍കുറുമ്പടി, പട്ടേപാടം റാംജി, സാബു എം.എച്. മിനി ടീച്ചര്‍, എച്ച്മുകുട്ടി, തുടങ്ങി എത്രയോ പേര്‍ നിലവാരമുള്ള കഥകള്‍ അവരുടെ ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുന്നു. സുദീര്‍ഘമായതും വായനാസുഖം തരുന്നതുമായ ഒരു നോവല്‍ കേരളദാസനുണ്ണി ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു; അടുത്തത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ബഷീര്‍ വള്ളിക്കുന്ന് ആനുകാലിക വാര്‍ത്തകള്‍ തന്റെ സരസമായ വാഗ് വൈഭവത്തിലൂടെ വായനക്കാരന്റെ മുമ്പില്‍ എത്തിക്കുന്നു. അനേകം പേര്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ആ ബ്ലോഗില്‍ പങ്ക് വെക്കുന്നു. വാഴക്കോടന്‍ മജീദും അരുണ്‍കായംകുളവും അരീക്കോടന്‍ മാഷും, കുമാരന്‍ തുടങ്ങിയവരും വേളൂര്‍ കൃഷ്ണന്‍ കുട്ടിയെ തോല്‍പ്പിക്കുന്ന വിധത്തില്‍ വായനക്കാരനെ തല തല്ലി ചിരിപ്പിക്കുന്ന നര്‍മ്മം നിറഞ്ഞ രചനകള്‍ പോസ്റ്റ് ചെയ്യുന്നു.. സാബു കൊട്ടോട്ടി, സജീം തട്ടത്ത്മല, ശ്രീജിത് കൊണ്ടോട്ടി, രമേഷ് അരൂര്‍, അപ്പൂട്ടന്‍ , ചിത്രകാരന്‍ , ഷാനവാസ് സാഹിബ്, യൂസുഫ്പാ, മുഹമ്മദ്കുട്ടി, ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, മുരളീ മുകുന്ദന്‍ ബിലാത്തിപ്പട്ടണം, എം.എസ. മോഹനന്‍ , പാവപ്പെട്ടവന്‍ , പാവത്താന്‍ , കാല്‍വിന്‍ കാപ്പിലാന്‍ , ജുനൈദ്, മുക്താര്‍ ,ഹംസാ, ഷിബു തോവാള, മണികണ്ഠന്‍ , ഡോക്റ്റര്‍.ആര്‍.കെ.തിരൂര്‍, ഡോക്റ്റര്‍ കോയ, വി.പി.അഹമദ്, പള്ളിക്കരയില്‍, ഷബീര്‍, സി.കെ. ലത്തീഫ്, വില്ലേജ്മാന്‍ , കാട്ടില്‍ അബ്ദുല്‍ നിസാര്‍,, നാമൂസ്, ഏകലവ്യന്‍ , യരലവ, ഖാദര്‍ പട്ടേപാടം, ശങ്കര നാരായണന്‍ മലപ്പുറം പ്രഭന്‍ കൃഷ്ണന്‍ , മുരളിക, ബീമാപ്പള്ളി, ശ്രീജിത്, ചെത്തുകാരന്‍ വാസു, ജെഫു ജൈലാഫ്, ആചാര്യന്‍ , മേല്‍പ്പത്തൂരാന്‍ , ഇസ്മെയില്‍ ചെമ്മാട്, ചെറുവാടി, തോന്ന്യാസി, താഹിര്‍ (കൊട്ടാരക്കരക്കാരന്‍ ), അബ്സര്‍(അബസ്വരങ്ങള്‍), തുടങ്ങി ഒട്ടനവധി പേര്‍(പലരുടെയും പേരു വിട്ട് പോയിട്ടുള്ളത് മനപൂര്‍വമല്ല, മറവി മാത്രം) തങ്ങളുടെ നാലു ചുറ്റും കാണുന്നതും സ്വന്തം ചിന്തകളുംഅഭിപ്രായങ്ങളും അവതരിപ്പിക്കുന്നതും ബ്ലോഗുകളിലൂടെ തന്നെയാണ്. മുല്ലപ്പെരിയാര്‍ സംബന്ധമായി നിരക്ഷരന്‍ എത്ര ചടുലമായാണ് തന്റെ വികാര വിചാരങ്ങള്‍ തന്റെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. വിവിധമായ വിഷയങ്ങള്‍ വിദഗ്ദമായി അവതരിപ്പിക്കുകയും ആയതില്‍ കനത്ത ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന വേദി ബൂലോഗത്തല്ലാതെ മറ്റെവിടെ ഉണ്ട്. ജെയിംസ് ബ്രൈറ്റ് എത്രമാത്രം വൈദഗ്ദ്യത്തോടെയാണ് ബൂലോകം ഓണ്‍ലൈന്‍ കൈകാര്യം ചെയ്യുന്നത്. ക്യാമറയും തൂലികയും ഒരു പോലെ ഉപയോഗിക്കുന്നഹരീഷ് തൊടുപുഴ ബൂലോഗത്തെ അതിശയം തന്നെ അല്ലേ. ആനുകാലികങ്ങളിലെ പുസ്തകനിരൂപണങ്ങളെ വെല്ലുന്ന ചാതുര്യത്തോടെയാണ് മനോരാജ് പുസ്തകങ്ങളെ അവതരിപ്പിക്കുന്നത്. ശാരീരിക അവശതകളെ അവഗണിച്ച് ഹാറൂണ്‍ സാഹിബും സാദിഖും ജിത്തുവും ബ്ലോഗില്‍ സജീവമായി തന്നെ ഉണ്ട്. ശാന്താ കാവുമ്പായി, ലതികാ സുഭാഷ്, കുസുമം പുന്നപ്ര, മഞ്ഞു തുള്ളി, മുല്ല, റോസാപ്പൂക്കള്‍, ജാസ്മിക്കുട്ടി, മഞ്ഞുതുള്ളി, കൊച്ചുമോള്‍ കൊട്ടാരക്കര, റാണിപ്രിയ, മഞ്ജുമനോജ്(ജപ്പാന്‍ ) തുടങ്ങിയ വനിതകള്‍ തങ്ങള്‍ ആരുടെയും പുറകിലല്ല എന്ന് അവരുടെ സാന്നിദ്ധ്യത്തിലൂടെ തെളിയിക്കുന്നു.ജിക്കു, വാല്യക്കാരന്‍ , പത്രക്കാരന്‍ , മത്താപ്പ്, മുനീര്‍ തൂതപ്പുഴയോരം, ജാബിര്‍ മലബാരി, ആളവന്‍ താന്‍, ബിജു കോട്ടില, കമ്പര്‍, തുടങ്ങിയ യുവ താരങ്ങള്‍ ബൂലോഗത്ത് എവിടെയും തിളങ്ങി നില്‍ക്കുന്നു. കമ്പ്യൂട്ടര്‍ ടെക്നോളജിയിലും കാലികമായ രചനകളിലും റെജി പുത്തന്‍ പുരക്കല്‍, നൌഷാദ് വടക്കേല്‍, കൂതറ ഹാഷിം, മുള്ളൂര്‍ക്കാരന്‍ , മുതലായവര്‍ ഇവിടെ പരിലസിക്കുന്നു.തുഞ്ചന്‍ പറമ്പില്‍ അരങ്ങേറ്റം കുറിച്ച പൊന്മളക്കാരന്‍ ടിയാന്‍ ബ്ലോഗില്‍ വരാന്‍ ഇത്രയും വൈകിയതെന്തേ എന്ന് ചോദിക്കുന്ന വിധത്തിലാണ് തന്റെ പാടവം പ്രകടിപ്പിക്കുന്നത്. നൌഷുവും അജിതും അഭിപ്രായങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും മുന്നിലുണ്ട്.

അച്ചടി രംഗത്തെ പ്രഗല്‍ഭരെ വെല്ലുന്ന രചനകളാല്‍ ബൂലോഗത്ത് നിറഞ്ഞ് നില്‍ക്കുന്നവരാണ് മുകളില്‍ പറഞ്ഞവര്‍ ഏറെയും. എന്റെ ഓര്‍മ്മയില്‍ ഉള്ളവരാണ് ഇവരൊക്കെ. ഇനിയും എത്രയോ പേര്‍ ബൂലോഗത്ത് സജീവമായി നിലവിലുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ഭൂരിഭാഗവും അവര്‍ വന്ന കാലം മുതല്‍ ബൂലോഗത്ത് കഴിയുന്നു. ആരും പൊഴിഞ്ഞ് പോയിട്ടില്ല. അഥവാ ആരെങ്കിലും പൊഴിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ മറ്റെല്ലാ തുറകളിലേത് പോലെ ഒരു ചെറു ശതമാനം മാത്രം. പറയുക ബൂലോഗം തളരുകയാണോ? അതോ വളരുകയാണോ? വളരുകതന്നെയാണ് ഒരു സംശയവും വേണ്ടാ. അതിനെ തളര്‍ത്താന്‍ ആരും നോക്കുകയും വേണ്ടാ.

അടുത്ത വിമര്‍ശനം ബ്ലോഗ് മീറ്റുകളെ സംബന്ധിച്ചാണ്. മീറ്റുകളില്‍ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യം കുറഞ്ഞ് വരുന്നു പോലും. ചെറായി മീറ്റ് മുതല്‍ നടന്നിട്ടുള്ള എല്ലാ മീറ്റുകളിലും ഈയുള്ളവന്‍ ഹാജരുണ്ടായിരുന്നു. കാലാവസ്ഥ, വിശേഷ ദിവസങ്ങളുടെ പ്രാധാന്യം, തുടങ്ങിയവ പ്രതിബന്ധമായി നിന്നപ്പോഴല്ലാതെ ഒരിക്കലും മീറ്റുകളില്‍ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യം കുറഞ്ഞിട്ടില്ല. മീറ്റുകളില്‍ എപ്പോഴെങ്കിലും സംബന്ധിക്കുകയും ആ കൂട്ടായ്മയില്‍ നിന്നും ലഭിക്കുന്ന അനുഭൂതി അനുഭവിക്കുകയും ചെയ്തിട്ടുള്ളവന്‍ ഒരിക്കലും മീറ്റുകളെ തള്ളിപ്പറയുകയില്ല. അതില്‍ പങ്കെടുക്കാത്തവര്‍ക്ക് മാറി നിന്ന് എന്ത് ഭാവനാ വിലാസങ്ങളും തട്ടി വിടാം. പൂര്‍ണ ചന്ദ്രനെ നോക്കി മറ്റവന്‍ ഓരിയിടുന്നത് പോലെ. അവസാനം നടന്ന കണ്ണൂര്‍ മീറ്റു വരെ വിജയകരമായിരുന്നു. ഇതു വരെ തമ്മില്‍ കാണാത്തവര്‍ നേരില്‍ കാണുന്നു; പരിചയപ്പെടുന്നു; അടുത്തടുത്തിരുന്ന് സൌഹൃദം പങ്കിടുന്നു; ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു. മനസില്‍ നീറ്റലോടെ യാത്രാ മൊഴി ചൊല്ലി പിരിയുന്നു. ഇത് അനുഭവിച്ച് മനസിലാക്കണം. അപ്പോഴേ ബ്ലോഗ് മീറ്റ് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയൂ. പോസ്റ്റിലൂടെയും കമന്റുകളിലൂടെയും രൂക്ഷമായ അഭിപ്രായങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നവരെ സംബന്ധിച്ച് നമുക്ക് ഒരു മുന്‍ ധാരണ മനസില്‍ കാണും. മീറ്റുകളില്‍ അവരെ നേരില്‍ കണ്ട് പരിചയപ്പെടുമ്പോള്‍ നമ്മുടെ എല്ലാ ധാരണകളും കാറ്റില്‍ പറന്നു പോകും. യരലവ എന്ന ബ്ലോഗറെ കണ്ണൂര്‍ മീറ്റ് അതിരാവിലെ ഞാന്‍ താമസിച്ചിരുന്ന ടി.ബി.യില്‍ വെച്ച് നേരില്‍ കണ്ട് പരിചയപ്പെട്ടപ്പോള്‍ , സുന്ദരമായ ആ മുഖത്ത് നിന്നും എന്നെ അഭിവാദ്യം ചെയ്ത് വാക്കുകള്‍ ഉതിര്‍ന്നപ്പോള്‍ പുഞ്ചിരിയോടെ സമീപസ്തമായ സ്ഥലങ്ങളും കുളവും കാണാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ മീറ്റ് കഴിഞ്ഞു പിരിയാന്‍ നേരം സമീപ സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സേവനങ്ങള്‍ വിവരിച്ചപ്പോള്‍ ഞാന്‍ ആ മുഖത്ത് സാകൂതം നോക്കി ചിന്തിച്ചു” ഇത് തന്നെയാണോ യരലവ?” ശ്രീജിത് കൊണ്ടോട്ടി എന്ന ചുള്ളനുമായി മണിക്കൂറുകള്‍ യാത്ര ചെയ്തപ്പോഴും ഇതാണോ ആ ചൂടന്‍ ചെറുപ്പക്കാരന്‍ എന്ന് ആലോചിച്ചു പോയി. ചിത്രകാരനെ സംബന്ധിച്ചും ഇതായിരുന്നു എന്റെ അനുഭവം. ഇത് എന്റെ അനുഭവം മാത്രമാണ്. മീറ്റില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഈ ജനുസ്സിലെ അനുഭവങ്ങള്‍ ഉണ്ടായി കാണണം. ബ്ലോഗ് മീറ്റിലല്ലാതെ ഈ അനുഭൂതികള്‍ മറ്റെവിടെ നിന്ന് ലഭിക്കാനാണ്. അടുത്ത മീറ്റ് നടക്കുമ്പോള്‍ ഇനിയും ഇനിയും ആള്‍ക്കാര്‍ പങ്കെടുക്കും എന്നതില്‍ ഒരു സംശയവും വേണ്ടാ.

മാധ്യമങ്ങളിലെ മറ്റൊരു കൂട്ടായ്മയില്‍ നിന്നും ലഭിക്കാത്ത ജീവ കാരുണ്യ സേവനങ്ങളാണ് ബൂലോഗത്ത് നിലനില്‍ക്കുന്നത്. മൈനാ ഉമൈബാനില്‍ നിന്ന് ആരംഭിച്ച കാരുണ്യം തിരൂരിനടുത്ത് താമസിക്കുന്ന(പേരു മറന്ന് പോയി) ഒരു സഹോദരനു താമസിക്കാന്‍ വീട്
നിര്‍മ്മിച്ച് താക്കോല്‍ നല്‍കുന്നതിലെത്തി. ഈ അടുത്തകാലത്ത് ജിത്തു എന്ന ബ്ലോഗര്‍ക്ക് അദ്ദേഹത്തിന്റെ ശാരീ‍രിക അവശതകള്‍ കണക്കിലെടുത്ത് ബിസിനസ് ചെയ്യാനായി എല്ലാവരും ഒത്ത് പിടിച്ച് ഒരു ലക്ഷത്തിനു മീതെ തുക സംഭരിച്ച് സഹ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യത്തില്‍ ഒരു പ്രസ്ഥാനം തുറന്ന് കൊടുത്തു. ഉദാഹരണങ്ങള്‍ ഈ വിഷയത്തില്‍ പറയാന്‍ ധാരാളമുണ്ട്. ഇപ്പോള്‍ നമ്മുടെ മുമ്പില്‍ നിലവിലുള്ളതും പരിഗണനയിലെടുത്ത്കൊണ്ടിരിക്കുന്നതുമായ ജീവ കാരുണ്യ പ്രവര്‍ത്തനം ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിസ വെള്ളൂരിനെ സംബന്ധിച്ചാണ്. വിശദ വിവരം ഇവിടെ പോയാല്‍ നിങ്ങള്‍ക്ക് കാണാം. ആ കുട്ടിക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ബ്ലോഗറന്മാര്‍ തന്നെയാണ്. തീര്‍ച്ചയായും ആ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി മുമ്പ് സഹായം വാഗ്ദാനം ചെയ്തവര്‍ ഉടന്‍ തന്നെ ആ കുട്ടിയുടെ ഈ ഗുരുതരാവസ്ഥയില്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ബൂലോഗം. ഈ കാര്‍ണ്യ പ്രവര്‍ത്തങ്ങള്‍ ബൂലോഗത്തിന്റെ സവിശേഷതകളില്‍ പെട്ടത് തന്നെയെന്ന് നമുക്ക് നിവര്‍ന്ന് നിന്ന് പറയാന്‍ കഴിയും.
ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ബൂലോഗം പ്രകാശിച്ച് നില്‍ക്കുന്നത് കണ്ട അവസ്ഥയിലാണ് അസൂയ മൂത്തവരും എനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്നവരും ബൂലോഗത്തെ സംബന്ധിച്ച് അസത്യങ്ങളായ വാര്‍ത്തകളും ലേഖനങ്ങളും അഭിപ്രായങ്ങളും തട്ടി വിടാന്‍ ആരംഭിച്ചത്.. അച്ചടി രംഗത്തെ കുലപതികളും ശിങ്കിടികളും ഇരിക്ക പൊറുതിയില്ലാതായി ഇപ്രകാരം ആരോപണങ്ങള്‍ തൊടുത്ത് വിട്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ മേല്‍പ്പറഞ്ഞ ആരോപണങ്ങളെ നിസ്സാരവത്കരിച്ച് കൊണ്ട് അവര്‍ക്ക് മറുപടിയായി ആ ദന്ത ഗോപുരവാസികളുടെ ഒരേ അച്ചില്‍ വാര്‍ത്ത സൃഷ്ടികളേക്കാല്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട സാഹിത്യ/കലാ രചനകള്‍ ബൂലോഗത്ത് പ്രസിദ്ധീകരിച്ച് കൊണ്ടേ ഇരുന്നു; ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു.

ഭാവി കാലം ബ്ലോഗുകള്‍ക്കുള്ളതാണ്. ഇപ്പോള്‍ ബൂലോഗത്ത് നിലവിലുള്ള ബ്ലോഗറന്മാര്‍ മുമ്പേ പറക്കുന്ന പക്ഷികളുമാണ്. വെല്ലുവിളികളെ അതിജീവിച്ച് അവര്‍ സുരക്ഷിതമായി പറന്ന ഇടങ്ങളില്‍ പിമ്പേ വരുന്നവര്‍ റാകി പറക്കും ഉറപ്പ്.