Sunday, August 18, 2013

അന്ധനെ അവഗണിച്ചു



 പതിവ് പോലെ നോമ്പ് കാലത്തിന്റെ  അവസാനദിവസം ആ  വൃദ്ധയുടെ വീട്ടിൽ ഒരു  കവർ അരിയുമായി  ഞാൻ  പോയി. പെരുന്നാളിന്റെ  തലേ  ദിവസം  ഫിത്റു സക്കാത്ത്  നൽകൽ  നിർബന്ധമാണ്.  എന്റെ  സ്നേഹിതന്മാരും  കുടുംബാംഗങ്ങളും  എന്നെ  ഏൽപ്പിക്കുന്നതും  സ്വന്തം വകയും   ജമാത്തെ  ഇസ്ലാമി  കേന്ദ്രത്തിൽ നിന്നും നൽകുന്നതും ആയ അരി ശേഖരിച്ച് ഒരു വീട്ടിലേക്ക് അഞ്ച് കിലോ എന്ന രീതിയിൽ തരം തിരിച്ച് 
പാക്കറ്റുകളാക്കി  അർഹതയുള്ളവരുടെ വീട്ടിൽ  എത്തിച്ച്  നൽകൽ വർഷങ്ങളായി ഞാൻ  ചെയ്ത്  വരുന്ന ജോലിയാണ്.  
  അങ്ങിനെയാണ് ആ വൃദ്ധയെ  ഞാൻ  പരിചയപ്പെട്ടത്.
 ഇപ്പോൾ  അപൂർവമായി  കാണപ്പെടുന്ന  ഓല  മേഞ്ഞ ഒരു കുടിലിൽ ആണ് അവർ താമസം. ഞാൻ  കാണുമ്പോഴെല്ലാം എന്തെങ്കിലും ജോലിയിൽ  അവർ  വ്യാപ്ർതയായിരിക്കും. ചിലപ്പോൾ  തെങ്ങോല  മെടയുകയായിരിക്കും. മറ്റ്  ചിലപ്പോൾ എന്തെങ്കിലും  വസ്ത്രങ്ങളുടെ  കീറൽ  തുന്നി  കൊണ്ടിരിക്കും.  ഈ  എഴുപതാം  വയസിലും  അവർ വെറുതെ  ഇരിക്കുന്നത്  ഞാൻ  കണ്ടിട്ടില്ല.  എന്നെ  കാണുമ്പോൾ വെളുക്കെ  ചിരിച്ച്  കൊണ്ട് നീട്ടി വിളിച്ച് പറയും;
"മോനേ ഈ വർഷവും ഞാൻ  ജീവിച്ചിരിപ്പുണ്ട് അല്ലേ” 
തുടർന്ന്  അവരുടെ രണ്ട്  ആൺ മക്കളും  അവരെ  കാണാൻ  ചെല്ലാത്തതും മക്കളെയും  പേരക്കുട്ടികളെയും കാണാനുള്ള ആഗ്രഹവും എന്നോട്   നിർത്താതെ  പറഞ്ഞ്  കൊണ്ടിരിക്കും.ആരോടെങ്കിലും  ഈ ദു:ഖങ്ങൾ പറഞ്ഞാൽ  അവരുടെ മനസിന്റെ  വിഷമം  മാറുമായിരിക്കാം. സ്വന്തം കുട്ടികളോടൊപ്പം  പോയി താമസിക്കാൻ പലപ്പോഴും ഞാൻ അവരെ ഉപദേശിക്കാറുണ്ട്. കുട്ടികൾ രണ്ട് പേരെയും  ഇവിടെ പ്രസവിച്ചതാണെന്നും  ഈ മുറ്റത്ത് അവർ ഓടികളിച്ചതാണെന്നും ഈ വീട്ടിലാണ് ഭർത്താവിനോടൊപ്പം ജീവിതത്തിന്റെ നല്ല നാളുകൾ കഴിച്ച് കൂട്ടിയതെന്നും മൂപ്പർ ഇവിടെ കിടന്നാണ് മരിച്ചതെന്നും അവർക്കും ഇവിടെ കിടന്ന് തന്നെ മരിക്കാനാണ് ആഗ്രഹമെന്നും വൃദ്ധരുടെ പതിവ് ശാഠ്യം അവർ പ്രകടിപ്പിക്കുമ്പോൾ അതിനെ എതിർത്ത് അവരുടെ മനസിന് പ്രയാസം ഉണ്ടാക്കരുതെന്ന് കരുതി ഞാൻ നിശ്ശബ്ദനാകും.  പതിവായി അൽപ്പ  നേരം  അവരുടെ പരിദേവനങ്ങൾ കേൾക്കാനായി  ഞാൻ  ചിലവഴിക്കുമെങ്കിലും ഈ  തവണ എനിക്ക്  പോകാൻ  ധൃതിയുണ്ടായിരുന്നതിനാൽ ഞാൻ തിടുക്കം  കൂട്ടി.
 ഞങ്ങൾ  താമസിക്കുന്ന  പ്രദേശത്തെ ഒരു പ്രധാന സംഘടന റമദാൻ  മാസത്തിൽ  അവസാന ദിവസം  ഇഫ്താർ  പാർട്ടിക്ക് എന്നെ  പ്രത്യേകം  ക്ഷണിക്കുകയും ഇതര മതസ്ഥർ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന  ആ ചടങ്ങിൽ പ്രഭാഷണം നടത്തുന്നവരിൽ ഒരാളായി  എന്നെ  തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മതസൗഹാർദ്ദവും പരസ്പര സഹകരണവും വിഷയമായി ഉൾക്കൊള്ളിക്കുവാനാണ് സംഘടനയുടെ പ്രധാന  ഭാരവാഹിയായ എന്റെ സ്നേഹിതൻ  എന്നോട് ആവശ്യപ്പെട്ടിരുന്നത്.
. എനിക്ക്  ഇഷ്ടമുള്ള വിഷയമാകയാൽ തീർച്ചയായും പ്രഭാഷണത്തിനായി എത്തിക്കൊള്ളാമെന്ന് ഞാൻ ഉറപ്പ് നൽകുകയും ചെയ്തു.
 അരി വിതരണം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ഇഫ്ത്താറിന് പങ്കെടുക്കാൻ പോകുവാനുള്ളതിനാലാണ് ഈ തവണ വൃദ്ധയുടെ പരിദേവനങ്ങൾക്ക്  ഞാൻ  ചെവി  കൊടുക്കാതിരുന്നത്. പക്ഷേ അവർ വീണ്ടും എന്തോ പറയാനായി വെമ്പിയപ്പോൾ ഞാൻ  തിരിഞ്ഞ് നിന്നു.
 “മോനേ! ഇന്ന് നോമ്പ് തുറക്കാൻ മോൻ എന്നോടൊപ്പം കൂടുമോ?” അവർ മടിച്ച് മടിച്ചാണ് ആവശ്യം  എന്നോട് അവതരിപ്പിച്ചത്.  
 “ഈ തവണ നോമ്പ് തുറക്ക് എന്റെ കുഞ്ഞുങ്ങൾക്ക് വരാൻ സാധിച്ചില്ല, അവർക്ക് തെരക്കാണെന്ന് എന്നോട് പറഞ്ഞു. ഇനി  അടുത്ത കൊല്ലം  നോമ്പിന് ഞാൻ   ജീവിച്ചിരിക്കുമോ എന്നാരറിഞ്ഞു, അത്  കൊണ്ട്  മോനോട് ചോദിച്ചതാ… ഇന്നത്തെ നോമ്പ് തുറ ഈ ഉമ്മായോടൊപ്പം കൂടാമോ?...ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ടാ……"
അവർ തലകുനിച്ച് നിന്നു.  
 ഞാൻ  അവരോട്  എനിക്ക്  ഇഫ്ത്താറിന് പോകേണ്ട കാര്യം  പറയുകയും  എനിക്ക് അവിടെ  പ്രഭാഷണം  നടത്തേണ്ട നിർബന്ധ സാഹചര്യം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
 ഇഫ്ത്താർ പാർട്ടിക്ക് വിവിധ മതസ്തരായ ധാരാളം ആൾക്കാർ കൂടുമെന്നും അതിനാൽ  തന്നെ റമദാന്റെ മഹത്വവും അയൽ വാസിയോടുള്ള കടമയും മത സൗഹാർദ്ദവും  സമൂഹത്തിലെ വിവിധ തരക്കാരായ ആൾക്കാർ ഒത്തൊരുമയോടെ കഴിയേണ്ട ആവശ്യകതയും പറ്റി ഇത് പോലുള്ള വേദികളിൽ സംഭാഷണം നടത്തുന്നത് ഗുണപ്രദമാണെന്നും  തിരിച്ചറിഞ്ഞിരുന്ന എനിക്ക് വൃദ്ധയുടെ ആവശ്യം   നിരസിക്കാൻ ഒരു മടിയുമില്ലായിരുന്നു.
 അവരുടെ മുഖത്തെ ദയനീയതയിലേക്ക് നോക്കാതെ  പെട്ടെന്ന് തന്നെ അവിടം വിട്ട് പോന്നു. അരി വിതരണം പൂർത്തിയാക്കി   വീട്ടിലെത്തി ചേർന്ന ഞാൻ  പ്രഭാഷണം നടത്തേണ്ടതിലേക്കുള്ള നോട്ടുകൾ തയാറാക്കുമ്പോഴേക്കും വൃദ്ധ എന്റെ മനസിൽ നിന്നും പാടേ  അപ്രത്യക്ഷമായി കഴിഞ്ഞിരുന്നുവല്ലോ. 
ഇഫ്ത്താർ പാർട്ടി നടക്കുന്ന ആഡിറ്റോറിയം ഞാൻ അവിടെ എത്തുമ്പോഴേക്ക് നിറഞ്ഞ് കഴിഞ്ഞിരുന്നു.വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് അവിടെ നടക്കാൻ പോകുന്നതെന്ന് എന്റെ കൂട്ടുകാരൻ അറിയിച്ചു.റമദാനെ പറ്റി വിവരിക്കുമ്പോൾ നോമ്പ് തുറ ഇപ്രകാരം തീറ്റ ക്യാമ്പായി നിറം മാറ്റുന്നത് ആശാസ്യമല്ല എന്ന്  പ്രസംഗത്തിനിടയിൽ കടത്തി വിടണമെന്ന് ഞാൻ ഉള്ളിൽ കരുതി.
 കാര്യ പരിപാടിയുടെ ആദ്യ ഇനമായ ഈശ്വര പ്രാർത്ഥനക്കായി സ്ഥലം മത പാഠശാലയിലെ ഒരു വിദ്യാർത്ഥിയെ അദ്ധ്യക്ഷൻ ക്ഷണിച്ചപ്പോൾ ചുറുചുറുക്കുള്ള ഒരു പന്ത്രണ്ട് വയസ്സ്കാരൻ സ്റ്റേജിലേക്ക് കയറി വന്ന് മൈക്കിന് മുമ്പിൽ നിന്ന് ഈണത്തിൽ ഖുർ ആൻ പാരായണം ആരംഭിച്ചു. "അബസ വതവല്ലാ......" 
വിശുദ്ധ ഖുർ ആനിലെ എൺപതാം അദ്ധ്യായം വിദ്യാർത്ഥിയുടെ കണ്ഠത്തിലൂടെ പുറത്തേക്ക് സ്വര മാധുരിയായി വന്ന്  എന്റെ മനസിലേക്ക്  തേൻ കണങ്ങൾ ഒഴുക്കി വിട്ടപ്പോൾ ആ വരികളുടെ അർത്ഥവും അതിന്റെ സന്ദർഭവും മനസിലെ തിരശ്ശീലയിൽ തെളിയാൻ തുടങ്ങി."ആ അന്ധൻ തന്നെ സമീപിച്ചപ്പോൾ പ്രവാചകൻ മുഖം ചുളിക്കുകയും തിരിഞ്ഞ് കളയുകയും ചെയ്തു...   .സ്വയം പോന്നവനായി ചമയുന്നവനാരോ അവനെ താങ്കൾ ശ്രദ്ധിക്കുന്നു, അവൻ നന്നായില്ലെങ്കിൽ താങ്കൾക്കെന്ത്?............."(മക്കയിലെ പ്രധാന വ്യക്തികൾക്ക്പ്രവാചകൻ ഇസ്ലാമിനെ പരിചയപ്പെടുത്തി കൊണ്ടിരുന്ന വേദിയിലേക്ക്  അബ്ദുല്ലാ ഇബിനു ഉമ്മിമക്തൂം എന്ന അന്ധനായ അനുയായി കടന്ന് വന്ന് പ്രവാചകനോട് എന്തോ സംശയം ചോദിക്കാൻ ഒരുമ്പെട്ടപ്പോൾ താൻ ചെയ്ത് കൊണ്ടിരുന്ന പ്രവർത്തിയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രവാചകൻ അസഹിഷ്ണത പ്രകടിപ്പിച്ച് അന്ധന് നേരെ മുഖം തിരിച്ച് കളഞ്ഞു.പ്രവാചകന്റെ ഈ പ്രവർത്തി തിരുത്തേണ്ടതിലേക്ക് അല്ലാഹു അവതരിപിച്ച് കൊടുത്ത സൂക്തങ്ങളാണ് ഈ അദ്ധ്യായത്തിൽ പ്രാരംഭത്തിലുള്ളത്)

എന്ത്കൊണ്ടെന്നറിയില്ല എന്റെ മനസിലേക്ക് വൃദ്ധയുടെ രൂപം കടന്ന് വന്നു.അവരുടെ ശബ്ദം മനസിൽ ഉയർന്ന് മുഴങ്ങി"അടുത്ത കൊല്ലം നോമ്പിന് ഞാൻ .ജീവിച്ചിരിക്കുമെന്ന് ആര് കണ്ടു?" മനസിൽ നീറ്റൽ അനുഭവപ്പെട്ടതിനാൽ  അദ്ധ്യക്ഷന്റെ ചോദ്യം നിറഞ്ഞ നോട്ടത്തെ അവഗണിച്ച് സ്റ്റേജിൽ നിന്നും പതുക്കെ ഇറങ്ങി  ഞാൻ ആഡിറ്റോറിയത്തിന് വെളിയിലെത്തി.
 എന്തിനാണ് ആ  കുട്ടി,  ഖുർ ആനിലെ ഈ അദ്ധ്യയം തന്നെ തെരഞ്ഞെടുത്ത് പരായണം ചെയ്തത്. വൃദ്ധയുടെ ആവശ്യം നിരാകരിച്ച്  പകരം  ഇവിടെ ഉള്ളവരോട് പ്രഭാഷണം നടത്താൻ ഞാൻ മുതിർന്നത് അവരെ ഉദ്ബുദ്ധാരാക്കുന്നതിലുപരി പ്രഭാഷകനായി  എനിക്ക് പൊങ്ങച്ചം കാണിക്കാൻ വേണ്ടിയും കൂടിയല്ലേ?ആൾക്കൂട്ടവും സദസ്സിന്റെ പ്രൗഡിയും  എന്നെ ആകർഷിച്ചതിനാലല്ലേ  വൃദ്ധയുടെ ആവശ്യം ഞാൻ നിരസിച്ചത്?ഈ ഒരൊറ്റ പ്രവർത്തി മൂലം എന്റെ മുഴുവൻ നോമ്പും പാഴായി പോയില്ലേ? എന്നിൽ ഈ തിരിച്ചറിവുകൾ ഉണരാൻ വേണ്ടിയല്ലേ  ഏതോ നിമിത്തം പോലെ ആ പയ്യൻ അബസ വതവല്ലാ എന്ന സൂക്തം ഉരുവിട്ടത്.
 ഞാൻ മാനത്തേക്ക് നോക്കി  ആരോ അവിടെ ഇരുന്ന്  കരയുന്നത് പോലെമഴ ചാറി കൊണ്ടിരുന്നു. എനിക്ക്  കൂടുതലൊന്നും  ചിന്തിക്കേണ്ടി വന്നില്ല. 
ആ സായാഹ്നാന്ത്യത്തിൽ മഴയത്ത് നിരത്തിലൂടെ നടക്കുമ്പോൾ എന്റെ ലക്ഷ്യം നാല് മൈൽ അകലെയുള്ള വൃദ്ധയുടെ വസതി തന്നെയാണെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു.