Saturday, November 30, 2013

പാറാസുറമ ആരാണ്?

കുഞ്ഞുങ്ങളെ സായിപ്പും മദാമ്മയും ആയി മാറ്റിയേ  മാതാപിതാക്കൾക്ക് ഉറക്കം വരൂ.  സ്വതന്ത്രിയം കിട്ടിയിട്ടും അടിമത്തം മനസിൽ നിന്നും  പോകണ്ടേ. പിന്നെ പൊങ്ങച്ചവും അനുകരണവും മലയാളിയുടെ ട്രേഡ് മാർക്കുമാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. അതും സി.ബി.എസ്. എന്ന അത്യന്താധുനികനാണെങ്കിൽ പറയുകയേ വേണ്ട. കൂണ് പോലെ മുളച്ച് വരുന്ന അൺ എയിഡ്  സ്കൂളുകളിൽ കനത്ത തുക കൊടുത്ത് അഡ്മിഷനും തരമാക്കി ചെറുതല്ലാത്ത തുക മാസ ഫീസും കൊടുത്ത് നഴ്സറി സ്കൂളിൽ ( എൽ.കെ.ജി. എന്ന് പുതിയ വിവക്ഷ) പറഞ്ഞയക്കാൻ നമുക്ക് നല്ല താല്പര്യമാണ്. 
എന്റെ വീട്ടിൽ ഇത് എന്നും തർക്ക വിഷയമാണ്. കുടുംബാംഗങ്ങൾ  പറയുന്നത്  കുഞ്ഞുങ്ങളുടെ ഭാവിക്ക് ഇപ്പോഴേ  ഇംഗ്ലെഷ് പഠനം കൂടിയേ  തീരൂ  എന്നാണ്. അപ്പോൾ മലയാളം  പഠിച്ച്  അങ്ങ് വടക്ക് പ്രധാനമന്ത്രിയെ പോലും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ സെക്രട്ടറിമാർ വരെ ഉണ്ടായത്  ഈ കേരളത്തിൽ നിന്നല്ലേ. എന്ന് ഞാൻ പറഞ്ഞപ്പോൾ  ഞാൻ പഴഞ്ചനാണെന്ന് അഭിപ്രായം ഉരുത്തിരിഞ്ഞ് വന്നെങ്കിലും  ഇപ്പോഴും എന്റെ സംശയങ്ങൾ മാറി കിട്ടുന്നില്ല.
  കുഞ്ഞുങ്ങൾ മുറി ഇംഗ്ലീഷ് പറഞ്ഞ് കേൾക്കുമ്പോൾ മാതാപിതാക്കൾ സായൂജ്യം അടയുന്നു. നമ്മുടെ വീടുകളിലെ  പാറ്റാ (കൂറ) ഓടി പോകുമ്പോൾ  കുഞ്ഞു മകൻ  ഹായ്! കോക്ക്രോച്ച്" എന്ന് പറയുന്നത്  കേട്ട ആ അമ്മയുടെ മുഖത്തെ അഭിമാനം ഒന്ന് കാണേണ്ടത് തന്നെയാണ്. മഴ കണ്ട് കുഞ്ഞ് സായിപ്പ് അമ്മയോട്   "മമ്മീ റെയിൻ കമ്മിംഗ് പെട്ടെന്ന്  റണ്ണിക്കോ" എന്ന് "വിളീച്ച് പറയുമ്പോൾ ശരീരത്ത് ഇല്ലാത്ത രോമവും എഴുന്നേറ്റ് നിൽക്കുന്നു. 
എന്റെ കുഞ്ഞ് മകൻ എന്നോട് വന്ന്  'ഹൂ ഈസ് പാറാസുറമാ" എന്ന് ചോദിച്ചാൽ പൊന്ന് മോനേ അറിയില്ലടാ ചക്കരേ! എന്നല്ലേ  ഈ മലയാളി തന്തക്ക് പറയാൻ കഴിയൂ. പക്ഷേ അവൻ എന്നോട് "പാറാസുറമാ  ത്രൂ ഹിസ് ആക്സ് ഫ്രം കസ്സാർഗോഡ് റ്റു കാന്യകുമറി" എന്ന് പറഞ്ഞപ്പോഴാണ് ഓ! ഈ പാറസുറമാ ...ശരി ശരി...നമ്മുടെ പരശുരാമൻ  കാസർഗോഡ് നിന്ന്  കന്യാകുമാരിക്ക് അങ്ങേരുടെ മഴു എറിഞ്ഞ കഥയാണെന്നൊക്കെ  നമുക്ക് പുടി കിട്ടുന്നത്. ഓണക്കളി ഓണക്കാളിയായും തിരുവാതിരക്കളീ തിരുവാതിരക്കാളിയുമായും മിസ്സിമാർ  നമ്മുടെ കുഞ്ഞുങ്ങളെ പടിപ്പിക്കുമ്പോൾ എടീ മദാമ്മ കാളീ!  മലയാളത്തെ കൊല്ലാതെടീ എന്തരവളേ എന്ന് പച്ച മലയാളത്തിൽ നമ്മൾ പറഞ്ഞ് പോകും. ഇതിത്രയും ഇവിടെ കുറിക്കാൻ കാരണം അഞ്ചാംക്ലാസ്സ്കാരൻ കൊച്ച് മകൻ പ്ലാസി യുദ്ധത്തെ പറ്റിയും സിറാജുദ്ദൗളയെയും പറ്റി ഇംഗ്ലീഷിൽ കാണാതെ പഠിക്കാൻ ശ്രമിക്കുന്നത് കണ്ട് അവനോട് പ്രസ്തുത വിഷയത്തെ പറ്റി അന്വേഷിച്ചപ്പോൾ അവന് ഇത് സംബന്ധമായി ഒരു ചുക്കും അറിയില്ല എന്ന് എനിക്ക് മനസിലായി. കുഞ്ഞുങ്ങൾക്ക്   അവരുടെ ഭാഷയിൽ വിഷയം മനസ്സിലാക്കി കൊടുക്കാതെ  ഇംഗ്ലീഷിൽ  കാണാതെ പഠിക്കാൻ നിർദ്ദേശവും കൊടുത്ത് വിട്ടാൽ എന്ത് പ്രയോജനം. അവന് കാണാതെ പഠിച്ച് നല്ല മാർക്ക് കിട്ടിയേക്കാം. പക്ഷേ അത് വിദ്യാഭ്യാസമാകുന്നതെങ്ങിനെയാണ്. ഒരു വിഷയം മനസിലാക്കി  പഠിക്കുമ്പോഴല്ലേ  അത് വിദ്യാഭ്യാസമാകൂ. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സാധാരണക്കാരനായ മലയാളിയുടെ കുട്ടികൾ ഈ അവസ്ഥ നേരിടുമ്പോൾ വിദ്യാഭ്യാസത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി  പോകുന്നു.

Friday, November 29, 2013

നയാപൈസ്സ ഇല്ലാ കയ്യിലൊരു....

നയാപൈസാ ഇല്ലാ കയ്യിലൊരു നയാപൈസാ ഇല്ലാ
നഞ്ച് വാങ്ങി തിന്നൻ പോലും നയാപൈസാ ഇല്ലാ

 ഈ തമാശഗാനം  ഞങ്ങളുടെ പാത്തുവും ഐഷുവും  പാടി  കേട്ടപ്പോൾ ഞാൻ അതിശയിച്ച് പോയി.  ഈ പാട്ട് അവർക്കെങ്ങിനെ പിടി കിട്ടി. ഇത് അൻപത് വർഷങ്ങൾക്ക് മേൽ പഴക്കമുള്ള പാട്ടാണ്. തുടർന്നുള്ള അന്വേഷണത്തിൽ ഈയിടെ പ്രദർശിപ്പിച്ച എ.ബി.സി.  എന്ന മലയാള ചിത്രത്തിൽ  ഈ ഗാനം ഉപയോഗിച്ചതായി മനസ്സിലായി. കുട്ടികൾ ധരിച്ച് വെച്ചിരിക്കുന്നത് ഈ ഗാനംഎ.ബി.സി.യിലേതാണെന്നാണ് ആയിരത്തി തൊള്ളായിരത്തി അറുപതിൽ ഉദയായുടെ ബാനറിൽ  ശ്രീ. കുഞ്ച്ചാക്കോ സംവിധാനം ചെയ്ത നീലി---- സാലി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.  നീലി  എന്ന പുലയ സമുദായക്കാരി പെൺകുട്ടിയെ സാലി എന്ന മുസ്ലിം യുവാവ് പ്രേമിക്കുന്നതാണ് കഥ.
 നീലി സാലിക്ക് മറ്റ് ചില പ്രത്യേകതകളും ഉണ്ട്. മലയാളത്തിലെ ആദ്യ മുഴുനീള തമാശ പടമാണിത്.  അന്നത്തെ വ്യവസ്ഥിതിയിൽ നിന്നും ഭിന്നമായി  സ്ഥിര നായകന്മാരായ നസീർ, സത്യൻ മുതലായ പ്രധാന നടന്മാരെ ഒഴിവാക്കി  തമാശ നടന്മാരെ മാത്രം വെച്ചെടുത്ത പടം. അന്ന് ആരും കാണിക്കാത്ത ഈ ധൈര്യം കുഞ്ചാക്കോ കാണിച്ച് ഈ പടമെടുത്തപ്പോൾ ഗോസിപ്പുകൾ പലതുമുണ്ടായി. അദ്ദേഹം "ഉമ്മാ" എന്നൊരു സിനിമാ എടുത്ത് ഏറെ ലാഭം കൊയതുവെന്നും ആദായനികുതി വകുപ്പിനെ  ആ ലാഭം കുറച്ച് കാണിക്കാനായി ഒരു പടം നഷ്ടത്തിൽ എടുത്ത് നഷ്ടം കാണിക്കാനാണ് അത് വരെ ആരും കാണിക്കാത്ത ഈ തന്റേടം കാണിച്ചതെന്നുമായിരുന്നു ഒരു ഗോസിപ്പ് . പക്ഷേ ഈ തമാശ ചിത്രം ആരും പ്രതീക്ഷിക്കാത്ത വിധം ക്ലിക്ക് ചെയ്തു.    . ബഹദൂർ നായകനും എസ്.പി.പിള്ള വില്ലനുമായ  ചിത്രം പാട്ടുകളാലും സമൃദ്ധമായി. രാഘവൻ മാഷ് സംഗീതം നൽകിയ പാട്ടുകളെഴുതിയത് പി.ഭാസ്കരനായിരുന്നു. ഗാനങ്ങൾ ഇന്നും കത്തി നിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് "നയാപൈസാ ഇല്ലാ" ഇപ്പോൾ വീണ്ടും പുനർ ജനിച്ചത്.  ഈ സിനിമായിലെ മറ്റ് ഗാനങ്ങളും നിങ്ങൾക്ക് സുപരിചിതമാണ്. 
"ഓട്ടക്കണ്ണിട്ട് നോക്കും കാക്കേ
തെക്കേ  വീട്ടിലെന്ത് വർത്താനം കാക്കേ" എന്നത് ആ സിനിമയിലെ ഒരു ഗാനമാണ്.  വർഷങ്ങൾക്ക് ശേഷം ഞങ്ങൾ  വളർന്ന്  കൗമാരത്തിലെത്തിയപ്പോൾ ഈ ഗാനം  അയല്പക്കത്തെ പെൺകുട്ടികൾക്കായി  പാടി. ഞങ്ങളെ സ്നേഹിക്കുന്ന പെൺകുട്ടി    അൽപ്പം കഴിഞ്ഞ് അതിന്റെ മറുപടി ഈ ഗാനത്തിലെ അനുപല്ലവി ഉപയോഗിച്ച് തന്നെ തരുമായിരുന്നു, അതിങ്ങനെ
" പൂവാലനായി നിൽക്കും കോഴീ
 ഇപ്പോൾ കൂവിയതെന്താണ് കോഴീ "
 വളരെ വർഷങ്ങൾക്ക് മുമ്പ് ആനബഹളം എന്ന് പേരിൽ  മാപ്പിള പാട്ടായി ഉപയോഗിച്ചിരുന്നതും ഇതിൽ ചേർത്തതുമായ മറ്റൊരു പാട്ടാണ്
"അരക്കാൽ രൂപാ മാറാൻ
 കൊറുക്കാ ഇബുറാഹീം പോയി വരുമ്പോൾ 
പീടിക കണ്ടില്ലാ. പിന്നേം പിന്നേം സംശയിച്ച്
അള്ളാ കാത്തോ നബി ഒള്ളാ എന്നും മറ്റും
കൊറുക്കാടെ സങ്കടം പറഞ്ഞാ തീരൂല്ലാ...
ഈ ഗാനം പിന്നീട് "ഉസ്താദ്"എന്ന മോഹൻ ലാൽ ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടു.
നീലി സാലിയിലെ പ്രസിദ്ധമായതും ഇപ്പോഴും  കേൾക്കുമ്പോൾ നിങ്ങൾ ചിരിക്കുന്നതുമായ മറ്റൊരു ഗാനം ഇതാണ് 
"നീയല്ലാതാരുണ്ടെന്നുടെ പ്രണയപുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നും  നിത്യം  നിത്യം കത്തെഴുതാൻ"
അതിലെ അനുപല്ലവിയായ ഈ വരികളാണ് നിങ്ങളെ ചിരിപ്പിക്കുന്നത്
"ഞാൻ വളർത്തിയ ഖൽബിലെ മോഹം
 പോത്ത് പോലെ വളർന്നല്ലോ ഞാൻ കാത്ത് കാത്ത് തളർന്നല്ലോ"
ഇതിലെ മനോഹരമായ മറ്റൊരു ഗാനമാണ് 
"മാനത്തെ കുന്നിൻ ചരുവിൽ മുല്ലപ്പൂ കൂമ്പാരം
 മുല്ലപ്പൂ വാരി എടുത്തൊരു മാല കെട്ടാൻ
 വരുമോ നീ മാനസ റാണീ."
അങ്ങിനെ എല്ലാം കൊണ്ടും പ്രത്യേകതയുള്ള ഈ പടത്തിലെ തമാശകൾ ഏറെ ചിരിപ്പിക്കുന്നതായിരുന്നു. പടം ഭൂരിഭാഗവും ആലപ്പുഴ നഗരം പശ്ചാത്തലമായ ഔട്ട് ഡോർ ഷൂട്ടിംഗിലാണ് പൂർത്തിയാക്കിയത്.
വള്ളി നിക്കറിട്ട് നടന്ന കാലത്ത്  കണ്ട ഈ ചിത്രവും ഗാനങ്ങളും വർഷങ്ങൾക്ക് ശേഷം എന്നെ പിന്തുടർന്ന് വന്നപ്പോൾ കൗമാരകാലത്തെ പ്രണയങ്ങളുടെ മധുരസ്മരണകൾ മനസ്സിനെ എവിടേക്കെല്ലാമോ  കൊണ്ട് പോകുന്നു. ഓർമ്മകളേ!നിങ്ങൾക്ക് നന്ദി.

Saturday, November 23, 2013

ഓർമ്മകൾ ഇപ്പോഴും ഉണ്ട്.

മുപ്പത്തി ഒൻപത് വർഷങ്ങൾക്ക് മുമ്പ് എന്റെ ബാപ്പാ ഇന്നേ ദിവസമാണ് മരിച്ചത്. വാർദ്ധക്യത്തിലെത്തി ചേരാതെ  അദ്ദേഹത്തിന്റെ അൻപതുകളിലായിരുന്നു` മരണം; രോഗം പട്ടിണി. ഞങ്ങളെ തീറ്റിപോറ്റാനായി അദ്ദേഹം പട്ടിണി കിടന്നു. പട്ടിണിയിൽ നിന്നുടലെടുത്ത രോഗം അദ്ദേഹത്തെ കൊണ്ട് പോയി. ബാപ്പായെ പറ്റി സ്മരിക്കുമ്പോൾ  മങ്ങിയ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആലപ്പുഴ  ലജനത്തുൽ മുഹമ്മദീയ സംഘത്തിന്റെ വായനശാലയിൽ നിന്നും  വായിക്കാനായി എടുത്ത പുസ്തകങ്ങൾ രാവേറെ ചെന്നിട്ടും വായിക്കുന്ന ഒരു രൂപമാണ് മനസ്സിലേക്ക് വരിക.  എന്റെ വായനക്ക് പ്രചോദനമായത് പട്ടിണിക്കാലത്തും  ഉപേക്ഷിക്കാത്ത  ബാപ്പായുടെ ഈ വായനാ ശീലമായിരുന്നല്ലോ.
മരിക്കുന്നതിന് മുമ്പ് ബാപ്പാക്ക് അസുഖം വർദ്ധിച്ചു എന്ന വിവരം കിട്ടി ഞാൻ ഓഫീസ്സിൽ ലീവ് എഴുതി കൊടുത്ത് കൊട്ടാരക്കരയിൽ നിന്നും ആലപ്പുഴ വീട്ടിലെത്തിയപ്പോൾ അവശനായ അദ്ദേഹം എന്നെ കൈ കാണീച്ച് അടുത്തേക്ക് വിളിച്ച് പറഞ്ഞു" ഇന്നൊന്നും എനിക്ക് സംഭവിക്കില്ല, അടുത്ത ആഴ്ച ആകും, അത് വരെ  ഇവിടെ നിന്നു നീ വെറുതെ ലീവ് കളയണ്ട" ഞാൻ അപ്പോൾ തല കുലുക്കിയെങ്കിലും പിന്നീട് പലപ്പോഴും ഇപ്പോഴും ആ വാക്കുകളെ പറ്റി ചിന്തിക്കുമ്പോൾ   അമ്പരന്ന് പോകുന്നു . സ്വന്തം മരണത്തെ പറ്റി എത്ര ലാഘവത്തോടെയാണ് അദ്ദേഹം പറഞ്ഞത്. വാർദ്ധക്യത്തിന്റെ പരമോന്നതയിലെത്തിയാലും പല മനുഷ്യരും മരണ ചിന്ത വരുമ്പോൾ സംഭ്രമത്തിൽ പെട്ട് പോകുന്നു. ഇവിടെ  മദ്ധ്യ വയസ്സിൽ    മരണത്തെ നിസ്സാരമായി  കണ്ട് സാധാരണ കാര്യങ്ങൾ  പറയുന്നത്  പോലെ എന്റെ പിതാവ് തന്റെ മരണത്തെ പറ്റി പറയുകയും അവിടെയും മകനെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്തു. ബാപ്പായുടെ പ്രവചനം പോലെ അടുത്ത ആഴ്ച അദ്ദേഹം പോയി. ജീവിത കാലത്ത് സ്വന്തം സന്തതികൾക്ക് വേണ്ടി രാപകൽ അദ്ധ്വാനിച്ച അദ്ദേഹത്തിന്റെ ചരമ വാർഷിക  ദിനത്തിൽ ബാപ്പായുടെ ഒരു ഫോട്ടോ പത്രത്തിൽ കൊടുത്ത് "മുപ്പത്തിഒൻപതാം ചരമ വാർഷികം ഇപ്പോഴും ഞങ്ങൾ അങ്ങയെ സ്മരിക്കുന്നു," എന്ന് പ്രസിദ്ധപ്പെടുത്താൻ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഞങ്ങളുടെ കയ്യിലില്ല;, കാരണം അദ്ദേഹം ഒരു ഫോട്ടോ എടുക്കാൻ മെനക്കെട്ടില്ല. അഥവാ ഫോട്ടോ  എടുക്കാൻ വരുന്ന ചെലവ്  അദ്ദേഹം ഞങ്ങൾക്ക് ഭക്ഷണത്തിന് അരി വാങ്ങാൻ ചെലവഴിക്കുമായിരുന്നല്ലോ. അദ്ദേഹം പലപ്പോഴും ഒരു ചായയിൽ ഭക്ഷണം ക്ലിപ്തപ്പെടുത്തി. സമ്പന്നതയിൽ ജനിച്ച ബാപ്പാ അറുപതുകളിൽ കേരളത്തിൽ സമൂലം ബാധിച്ച പട്ടിണിയിൽ മുങ്ങി താഴുമ്പോഴും ഞങ്ങൾക്ക് ഒരു നേരമെങ്കിലും ഭക്ഷണം തരാൻ രാപകൽ കഷ്ടപ്പെട്ടു. എന്റെ ജീവിതത്തിൽ ഒരിക്കലും പരിഹരിക്കാനാകാത്ത ഒരു ദു:ഖമായി തീർന്നത് എന്റെ ബാപ്പാ മരിക്കുന്നതിന് മുമ്പ് മെച്ചപ്പെട്ട ജീവിതാവസ്ഥയിൽ അദ്ദേഹത്തെ  ഒരു ദിവസമെങ്കിലും  ജീവിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു. ഉമ്മാക്ക് ആ ഭാഗ്യം ലഭിച്ചു എങ്കിലും ബാപ്പാ അതിന് മുമ്പ് പോയി. ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിന്റെ ശ്മശാന ഭൂമിയിലെ വെള്ള മണൽ നിറഞ്ഞ ഒരു കോണിൽ ഒരു സ്മാരകശില പോലുമില്ലാതെ അദ്ദേഹം ഉറങ്ങുന്നു. ബാപ്പായെ അടക്കിയ ഭാഗം എനിക്കറിയാം, പക്ഷേ അന്ന് ഒരു മീസാൻ കല്ല് സ്ഥാപിക്കാൻ ഞങ്ങളെ കൊണ്ട് കഴിയാതിരുന്നതിനാൽ ദാ! ഇവിടെയാണ് ബാപ്പായെ അടക്കിയത് എന്ന് ചൂണ്ടി കാണിക്കാനും ആ കബറിന്റെ സമീപത്ത് നിന്ന് പ്രാർത്ഥിക്കാനും ഞങ്ങൾക്ക് ആവില്ലല്ലോ. സിനിമാ സംവിധായകൻ ഫാസിലിന്റെ അമ്മാവന്റെ മകൻ ബാബുവും മൂന്ന് കൂട്ടുകാരും ഒരു കാറപകടത്തിൽ മരിച്ചത് അടക്കിയ നാല് കബറുകൾക്ക് സമീപമാണ് ബാപ്പായെ അടക്കിയത് എന്ന ഓർമ്മ ഉള്ളതിനാൽ ആ ഭാഗത്ത് ചെന്ന് നിന്ന് ആലപ്പുഴ പോകുമ്പോഴെല്ലാം ഞാൻ ബാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അവിടെ നിന്നും വിദൂരമായ ഈ സ്ഥലത്തിരുന്ന് ഇന്നും എന്റെ ബാപ്പായ്ക്ക് വേണ്ടി ഞാൻ  പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കാൻ സന്തതികൾ ഉള്ളവരുടെ പരലോകജീവിതം തൃപ്തികരമായിരിക്കുമെന്നാണല്ലോ പുണ്യ വചനങ്ങൾ. ആ കാര്യത്തിൽ എന്റെ ബാപ്പാ ഭാഗ്യവാനാണ് എന്ന് എനിക്ക് തീർച്ചയുണ്ട്. അദ്ദേഹത്തിന് വേണ്ടി നാല് വരി ഇന്നെങ്കിലും ഞാൻ കുറിച്ചിടേണമല്ലോ. കാരണം എന്റെ പതിനഞ്ചാം വയസ്സിൽ ഞാൻ എഴുതി പത്രത്തിൽ അച്ചടിച്ച് വന്ന എന്റെ കഥ വായിച്ചപ്പോഴുണ്ടായ ബാപ്പായുടെ സന്തോഷമായിരുന്നല്ലോ എനിക്ക് കിട്ടിയ ആദ്യ അവാർഡ്.

Friday, November 22, 2013

ഹെൽമെറ്റും ലൈസൻസും പിന്നെ പോലീസും

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നിർദ്ദേശമില്ലെന്ന സർക്കാർ വാദം രേഖപ്പെടുത്തി ഇത് സംബന്ധിച്ച ഹർജികൾ ബഹുമാനപ്പെട്ട ഹൈക്കോടതി തീർപ്പാക്കിയെന്ന്  പത്ര വാർത്ത. പക്ഷേ  ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യവും പത്രത്തിൽ അപ്രധാനമായി കണ്ടു. അമിതവേഗതയിൽ പോകുന്നവരുടെ ലൈസൻസ് റദ്ദാക്കാനാണ് സർക്കാർ നിർദ്ദേശം കൊടുത്തതെന്നു സർക്കാർ ഭാഗം ഹൈക്കോടതിയിൽ ബോധിപ്പിച്ചു.  ഇനിയും ആ നിയമം കർശനമായി തുടരുമത്രേ!
 ഇവിടെയാണ് കുഴപ്പം  ആരംഭിക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തവരെ പിടിക്കാൻ  ഋഷിരാജ് സിംഗ് എന്ന പോലീസ് മേധാവി (പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ) നിയമം കർശനമാക്കിയപ്പോൾ നമ്മുടെ ചെത്ത് പിള്ളാര് പണ്ടൊരു കൊല്ലം മുതലാളി തിരുവനന്തപുരം കോടതിയിൽ നടത്തിയ പേച്ച് പുനർജീവിപ്പിച്ചു. മുതലാളി തിരുവനന്തപുരത്ത് കോടതി ആവശ്യത്തിന് പോയപ്പോൾ പിടിച്ച് നിൽക്കാൻ സാധിക്കാത്ത അവസ്ഥയിൽ നിരത്തിൽ മൂത്രം ഒഴിക്കുകയും കണ്ട് വന്ന പോലീസ് മുതലാളിയെ പിടിച്ച് കോടതിയിൽ ഹാജരാക്കുകയും  കോടതിയിൽ പൊതുശല്യത്തിന് പത്ത് രൂപ പിഴയിടുകയും ചെയ്തു. മുതലാളി സ്വതസിദ്ധമായ നർമ്മരസത്തോടെ  10 രൂപ  ആദ്യവും പിന്നെ ഇരുപത് രൂപായും കൂടി കീശയിൽ നിന്നെടുത്ത് കോടതിയെ കാട്ടിയിട്ട് പറഞ്ഞു. " ഇന്ന്  ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് രണ്ട് തവണകൂടി എനിക്ക് മൂത്രം ഒഴിക്കണം അതിന് മുൻ കൂറായി 20 രൂപാ കൂടി അടക്കുന്നു""
 ഹെൽമറ്റിന്  നൂറ് രൂപാ പിഴ  പിള്ളാർക്ക് പുല്ലായതിനായാൽ 200 രൂപാ കൂടി വേണമെങ്കിൽ തരാമെന്നായി  പിള്ളാര്. അപ്പോഴാണ് കമ്മീഷണർ പുതിയ അടവ് കൊണ്ട് വന്നത്. അധിക വേഗതക്കാരുടെ ലൈസൻസ് റദ്ദാക്കും. അപ്പോൾ ഹെൽമറ്റ് ധരിക്കാത്തതിനല്ല ലൈസൻസ് റദ്ദാക്കുന്നതെന്ന് കോടതിയിൽ ബോധിപ്പിക്കാം, എന്നാൽ ഹെൽമറ്റ് ധരിക്കാത്തവരുടെ ഹുങ്ക് അവസാനിപ്പിക്കുകയും ചെയ്യാം. അധിക സ്പീഡാണെന്ന് കേസെടുത്താൽ മതിയല്ലോ. അതല്ല എന്ന്  തെളിയിക്കാനും കേസ് തർക്കിക്കാനും ഇന്നീ കാലത്ത് ആർക്ക് സമയം. കുഴയുമല്ലോ, ഹെൽമറ്റ് ധരിച്ചേക്കാം എന്നായി ജനം. അതോടെ കമ്മീഷണറുടെ നിർബന്ധബുദ്ധി സാഫല്യമടയുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം ഇരുചക്ര വാഹനങ്ങളുടെ പുറകിൽ ഇരിക്കുന്നവർക്കും ഈ ചട്ടി തലയിൽ  വെപ്പ് നിർബന്ധമാക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്തിരിക്കുകയാണ്.
കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് അദ്ദേഹം ഇടക്കിടെ പത്രപ്രസ്താവനകൾ ഇറക്കാറുണ്ട്. ഇതൊന്നും അദ്ദേഹം പുതുതായി കൊണ്ട് വന്നതല്ലെന്നും കിതാബിൽ നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നും താൻ അത് നടപ്പിൽ വരുത്തുന്നത് മാത്രമേ ചെയ്യുന്നുള്ളൂ എന്നും വമ്പൻ മീശക്കാരൻ ഉവാച. അപ്പോൾ ഇതു വരെ ഇരുന്ന മുൻ കമ്മീഷണറന്മാരും സ്റ്റാഫ്ഫും വെറും കുരുടന്മാരായിരുന്നോ.   അവർ ആരും ഇതൊന്നും കണ്ടില്ലായിരുന്നോ? ഇദ്ദേഹം മാത്രമേ ഇതെല്ലാം കണ്ട് പിടിച്ചുള്ളുവോ?
കാര്യം അതല്ല. നിയമം സമൂഹ രക്ഷക്ക് വേണ്ടിയുള്ള കവചമാണ് . ആവശ്യം വരുമ്പോൾ അതെടുത്ത് നിയമ പാലകർ അണീഞ്ഞേ മതിയാകൂ. പക്ഷേ എല്ലാറ്റിനും ഒരു നയം ഉണ്ട്. നിയമം മനുഷ്യന് വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടത്; മനുഷ്യൻ നിയമത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ടതല്ല. ഈ ചിന്ത നിയമം കൈകാര്യം ചെയ്യുന്ന ഏവർക്കും അവശ്യം ആവശ്യമാണ് . ചില സന്ദർഭങ്ങളിൽ നിയമം കൈകാര്യം ചെയ്യുന്നത് മാർദ്ദവത്തോടെ ആയിരിക്കണം. 
 ഹൈസ്കൂളിൽ പടിക്കാനുണ്ടായിരുന്ന ഒരു ലേഖനം ഓർമ്മ വരുന്നു. "എല്ലാം ഒരു നായെ പറ്റി" എന്നാണ് ആ ഇംഗ്ലീഷ് ലേഖനത്തിന്റെ പേര് .  മഞ്ഞുള്ള രാത്രിയിൽ ഒരു പെൺകുട്ടി തന്റെ ഓമന നായ്ക്കുട്ടിയുമായി ഒരു ബസ്സിൽ  കയറുന്നു. മനുഷ്യരല്ലാത്ത ജീവികൾക്ക്  ബസ്സിൽ പ്രവേശനമില്ലാഎന്ന് നിയമം ഉള്ള ആ നാട്ടിൽ  ബസ്സിൽ നായ്ക്കുട്ടിയെ കയറ്റിയത് അക്ഷന്തവ്യമായ കുറ്റമായി കണ്ട കണ്ടക്ടർ പുറത്ത് തണുത്ത് വിറക്കുന്ന മഞ്ഞിലേക്ക്  നായ്ക്കുട്ടിയുമായി ഇറങ്ങി പോകാൻ പെൺകുട്ടിയോട് പറയുന്നിടത്ത് ബസ്സിൽസംഘർഷം ആരംഭിക്കുകയും പൊതുജനം പെൺകുട്ടിയോടൊപ്പം ചേരുകയും ചെയ്തെങ്കിലും യാതൊരു വിട്ട് വീഴ്ചയുമില്ലാത്ത കണ്ടക്ടർ ബസ്സ് വഴിയിൽ നിർത്തിക്കളഞ്ഞു. അ കണ്ടക്റ്ററുടെ സ്വഭാവമാണ് നമ്മുടെ കമ്മീഷണർക്ക്. കയ്യടിക്ക് വേണ്ടി അദ്ദേഹം നിയമം കർശനമായി നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്നു. ഒരിക്കൽ കൂടി ആ വാചകം ഇവിടെ ആവർത്തിക്കട്ടെ
" എല്ലാ നിയമവും മനുഷ്യർക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്, പക്ഷേ മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടില്ല.

Sunday, November 17, 2013

കുട്ടികളെ കാണാൻ കോടതിയിൽ

കുടുംബ കോടതിയിൽ  കുട്ടികളെ  കാണാൻ  പോയ  ഭർത്താവ് അവിടെ നിന്നും  തിരികെ  എന്റെ വീട്ടിൽ  കോടതിയിലെ  വിശേഷങ്ങൾ  പറയാൻ  എത്തി.  അയാൾക്ക് രണ്ട് കുട്ടികളുണ്ട്. മൂത്തവന് നാല് വയസ്സ്. ബാപ്പായുടെ പൊന്ന് മോൻ. രണ്ടാമത്തവന് ഒൻപത് മാസം. അവനെ  പ്രസവിക്കാൻ പോയ ഭാര്യ പിന്നെ  മടങ്ങി വന്നില്ല. ചില്ലറ  ചില്ലറ  തർക്കങ്ങൾ. "പ്രസവിച്ച് കിടന്നപ്പോൾ  എന്നെ ഫോണിൽ  വിളിച്ചില്ലാ" എന്ന്  ഭാര്യ. "നീ ആദ്യം  എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ  തിരികെ  വിളിക്കുമായിരുന്നു,  കാരണം പ്രസവ ശുശ്രൂഷയിലായിരുന്ന  നിന്നെ  ബുദ്ധിമുട്ടിക്കേണ്ടെന്ന്  ഞാൻ  കരുതി  അത്  കൊണ്ടാണ്  ഞാൻ  അങ്ങോട്ട് വിളീക്കാതിരുന്നതെന്ന് " ഭർത്താവിന്റെ  മറുപടി. ആ ചെറുതർക്കം  മറ്റ്  പലതിലും കൂടി  കടന്ന് സംഗതി  അങ്ങ്  കൊഴുത്തു  ഒരു  പരുവത്തിലായി. സമാധാനം  പറഞ്ഞ് ശാന്തത  വരുത്തേണ്ട ഇരു കൂട്ടരുടെയും  ബന്ധുക്കൾ വഴക്കിന്റെ തീയിൽ മണ്ണെണ്ണ  ഒഴിച്ചു കൊടുത്തു.

പിന്നെ  വന്നത്  കോടതി സമൻസാണ്,  ഒരു  നിരോധന ഉത്തരവും. കുട്ടികളെ  ബലമായി  എടുത്ത് കൊണ്ട്  പോകരുത്  എന്ന്  നിരോധിച്ച് കൊണ്ട്.  കേസിന്റെ പിന്തുണക്കായി ഫയൽ  ചെയ്ത സത്യവാങ്മൂലത്തിൽ  വക്കീലിന്റെ വക കേസ് ജയിക്കാൻ  വിധത്തിൽ  ആരോപണ പ്രവാഹവും. നിയമ പ്രകാരം  അതിൽ ഒപ്പിട്ടിരിക്കുന്നത്  വാദിയായ ഭാര്യയും. വക്കീലാണ് അത് തയാറാക്കുന്നതെന്ന്  സാധാരണക്കാർക്ക്  അറിവില്ലല്ലോ  .  അത്  ഭാര്യയുടേ പരാതിയാണന്നല്ലേ   അവർ  ധരിക്കുക. ആയതിനാൽ  അത്  വായിച്ച് ഭർത്താവ്  പല്ലിറുമ്മി സ്വഗതമായി  പറഞ്ഞു," എടീ ഭയങ്കരീ...." കാരണം  നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ  ആണതിൽ  പറഞ്ഞിരിക്കുന്നത്.

കോടതിയിൽ ഹാജരായപ്പോൾ  കുട്ടികളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു ഭർത്താവ്. അടുത്ത അവധിക്ക് കൊണ്ട് വരാൻ  കോടതി ഉത്തരവ് ചെയ്തു.  അങ്ങിനെയാണ് കുഞ്ഞുങ്ങളെ  കാണാൻ സ്നേഹനിധിയായ  പിതാവ്  കോടതിയിലേക്ക് പാഞ്ഞ് പോയത്. ബുദ്ധിമതിയായ  ഭാര്യ ഭർത്തവിന്റെ വാൽസല്യം അനുഭവിച്ച  മൂത്ത കുട്ടിയെ  കൊണ്ട് വന്നില്ല.  അവൻ ചിലപ്പോൾ തന്തയുടെ  പിറകേ  കടന്ന് കളഞ്ഞാലോ. ഇത് വരെ കാണാത്ത ചെറിയ കുട്ടിയെ കൊണ്ട് വന്നു. എന്നിട്ടും അവൻ പിതാവുമായുള്ള രക്തബന്ധത്തിന്റെ ആകർഷണീയതയാൽ രണ്ട് കയ്യും എടുത്ത് ചാടി വീണു, അച്ഹന്റെ കയ്യിലേക്ക്.  ആ വിവരം  എന്നോട്  പറഞ്ഞപ്പോൾ അയാൾ വിങ്ങി കരഞ്ഞു. "എങ്കിൽ   വാശി എല്ലാം കളഞ്ഞു നിങ്ങൾക്ക് ഒരുമിച്ച് കഴിഞ്ഞൂടെ " ഞാൻ  ചോദിച്ചു.   അതെങ്ങിനാ സാറേ, അവൾ  വരേണ്ടേ, അവൾ ബന്ധുക്കൾ  പറഞ്ഞതും  കേട്ട് പല ഡിമാന്റുകളും  ആരോപണങ്ങളും   പുതുതായി  ഉയർത്തുകയാണ്,  എന്റെ വാദം  ഇതാണ്  എന്നോട് ആത്മാർഥത  ഉണ്ടെങ്കിൽ ഒരു  ഡിമാന്റും  ഉന്നയിക്കാതെ  എന്നോടൊപ്പം  വന്ന്  താമസിക്കട്ടെ,  ഞാൻ   അവളെയും കുഞ്ഞുങ്ങളെയും  പൊന്ന്  പോലെ  നോക്കി കൊള്ളാം, അല്ലാതെ അവളുടെ ഡിമാന്റുകൾ  നിവർത്തിക്കാൻ എന്നൊക്കൊണ്ട് ആവില്ല. അല്ലാ,  സാറേ!  ഭാര്യയും ഭർത്താവും  തമ്മിൽ  ഡിമാന്റുകൾ  വെച്ച്  ചർച്ചയെന്തിന്? അവർ തമ്മിൽ സ്നേഹിച്ചാൽ  പോരേ!.   അയാളുടേ  ചോദ്യം  ശരിയായതിനാൽ എനിക്കതിന്  മറുപടി  ഇല്ലായിരുന്നു.

അതേ  മലയാളികളുടെ  ദാമ്പത്യ ജീവിതം  ഇപ്പോൾ ഡിമാന്റുകളിലാണ്  സ്ഥിതി  ചെയ്യുന്നത്.  അത്  വേണം  ഇത് വേണം,  അങ്ങിനെ  പെരുമാറണം  ഇങ്ങിനെ  പെരുമാറണം  എന്നൊക്കെ. സ്നേഹിക്കണം  എന്ന  ഡിമാന്റ് ആർക്കുമില്ല.

പണ്ടത്തെ ഗൾഫ് കത്ത് പാട്ടിലെ  ഒരു  വരി ഓർമ്മ  വരുന്നു ..".......ഒന്നുമില്ലെങ്കിലും തട്ടിമുട്ടി കഴിയാമല്ലോ...ഒന്നിച്ചുറങ്ങാമല്ലോ.... " എന്നൊക്കെ  അർത്ഥം  വരുന്ന പ്രവാസിയുടെ ഭാര്യയുടെ  കത്ത് പാട്ട്. പണ്ട് അത് മാത്രമായിരുന്നു ഭാര്യാ ഭർത്താക്കന്മാരുടെ  സ്വപ്നം.  ഒരു  കൂരക്ക് കീഴിൽ  ഉള്ളത് വെച്ച്കുടിച്ച്   സ്നേഹത്തോടെ ഒരു പായിൽ കെട്ടിപ്പിടിച്ചുറങ്ങാൻ  കഴിയുന്ന  ആ ജീവിതം.  അതൊരു  സ്വർഗമായിരുന്നല്ലോ?!

Saturday, November 16, 2013

വാശി കൂടുമ്പോൾ കണ്ണ് കാണില്ല

നാല് വയസ്സ്കാരിയെ  പിതവ് പീഡിപ്പിച്ചെന്ന കള്ള പരാതിയിന്മേൽ  ഈ  അമ്മയോടൊപ്പം എങ്ങിനെ മകളെ  വിടുമെന്ന്  ഹൈക്കോടതി  സംശയം  പ്രകടിപ്പിച്ചതായി  പത്രവാർത്ത.  ബഹുമാനപ്പെട്ട  ജസ്റ്റിസ് ഭവദാസന്റെ  മുമ്പാകെ  വന്ന ഒരു കേസിലാണ്  ഈ  നിരീക്ഷണം   ഉണ്ടായത്. സമൂഹ സംരക്ഷണത്തിനായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ  ദുരുപയോഗിക്കാനും  സ്വന്തം  ഭാഗം ജയിക്കാനും സ്വന്തം വാശി  നടപ്പിലാക്കാനും ചില  സ്ത്രീകൾ ഏത് ഹീനമായ മാർഗവും   അവലംബിക്കുമെന്ന്  വാർത്ത വായിച്ചപ്പോൾ  തോന്നി  പോകുന്നു.

എട്ട് വർഷം  മുമ്പ്  വിവാഹിതരായ ദമ്പതികൾ കുടുംബ കോടതി  മുഖേനെ  വിവാഹമോചിതരായി. നാല് വയസ്സ്കാരിയായ  മകളെ വിട്ട് കിട്ടാൻ  ഭർത്താവ്  കൊടുത്ത ഹർജി  ഭാര്യയുടെ  തർക്കത്താൽ  കോടതി അനുവദിച്ചില്ലെങ്കിലും ആദ്യം  ആഴ്ചയിൽ ഒരു ദിവസം രണ്ട് മണിക്കൂറും  പിന്നീട് ഒരു മാസത്തിൽ രണ്ട് ദിവസവും   അഛന്  വിട്ട്കൊടുത്ത്   കോടതി  ഉത്തരവിട്ടു.  രണ്ട് ദിവസം  കഴിഞ്ഞ്   കുട്ടിയെ തിരിച്ച് പിതാവ് കൊടുത്തപ്പോൾ   അയാളുടെ കസ്തഡിയിൽ  കുട്ടി  ഉണ്ടായിരുന്ന സമയം  കുട്ടിയെ   ലൈംഗിക പീഡനത്തിനിരയാക്കി  എന്ന്  മാതാവ്  ആരോപണമുന്നന്നയിച്ചു. എന്നാൽ  കുട്ടിയുടെ  മൊഴിയുടെ  അടിസ്ഥാനത്തിൽ  കുടുംബ  കോടതി മാതാവിന്റെ  പരാതി  തള്ളി. തുടർന്ന് പോലീസിൽ  പരാതി കൊടുത്തെങ്കിലും അന്വേഷണത്തിന്  ശേഷം അതും  ഫയൽ  ക്ലോസ്  ചെയ്തപ്പോൾ  മഹിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ  അന്യായം  ഫയൽ ചെയ്തതിന്മേൽ  സമൻസ് പിതാവിന് അയച്ച് കിട്ടിയപ്പോഴാണ്  പിതാവ്  ഹൈക്കോടതിയെ  സമീപിച്ചതും  മുകളിൽ  പറഞ്ഞ പരാമർശത്തോടെ    പിതാവിനെതിരെ തുടർ നടപടികൾ  അവസാനിപ്പിക്കാൻ നിർദ്ദേശിച്ച്കൊണ്ട്  കോടതി  ഉത്തരവിട്ടതും.  ഈ പറഞ്ഞ  പരാതികളുടെ വെളിച്ചത്തിൽ  തെളിവെടുപ്പിന്റെ  ഭാഗമായി  കുട്ടിയെ  കൗൺസിലിംഗ്  നടത്തിയ ഡോക്റ്ററുടെയും സൈക്കോളജിസ്റ്റിന്റെയും  റിപ്പോർട്ടുകളിൽ  കുട്ടിയെ  ലൈംഗിക പീഡത്തിനിരയാക്കി  എന്നതിന്റെ  സൂചനകളൊന്നും  ഇല്ലാ എന്നും  കോടതി  ചൂണ്ടിക്കാട്ടി. കുട്ടിയും  അപ്രകാരം  മൊഴി നൽകിയിട്ടില്ല. പോലീസിന്റെ  ശാസ്ത്രീയമായും  അല്ലാതെയുള്ളതുമായ  അന്വേഷണത്തിലും  മാതാവിന്റെ  പരാതി  അടിസ്ഥാനരഹിതമാണെന്ന്  കണ്ടെത്തി.
നമ്മൾ  ഈ വാർത്ത  സാധാരണ  പോലെ  വായിച്ച്  പോകുമ്പോൾ  ( അതാണല്ലോ  ഇപ്പോൾ  നമ്മുടെ  അവസ്ഥ)  ഒരു  നിമിഷം  ആ രംഗങ്ങൾ  ചിന്തിച്ച്  നോക്കുക. നാല് വയസ്കാരിയുടെ  അനുഭവങ്ങൾ.  അവളോട്  അന്വേഷണ  ഉദ്യോഗസ്തർ  ചോദിച്ചേക്കാവുന്ന  ചോദ്യങ്ങൾ (അത്  എത്ര ലളിതമായാലും)  ശാസ്ത്രീയമായ  പരിശോധനക്ക്  വിധേയമാകുമ്പോൾ  ആ പിഞ്ച്കുഞ്ഞിന്റെ  മനസ്സിൽ കൂടി  കടന്ന് പോകുന്ന  ചിന്താധാരകൾ..  മറ്റെന്തെങ്കിലും  പരിശോധനക്കാണെന്ന്  അതിനെ  പറഞ്ഞ്  സമാധാനപ്പെ ടുത്തിയാലും  അത്  ഒരു മനുഷ്യ കുഞ്ഞാണല്ലോ. അതിന്റെ  സ്വന്തം  അഛനെപറ്റി  അതിനോട്  എത്ര  വളച്ച്  ചോദിച്ചാലും  കാര്യങ്ങൾ  അരുതാത്തതെന്തോ  ആണെന്ന്   ആ കുഞ്ഞ്   അൽപ്പമായെങ്കിലും  തിരിച്ചറിയുമല്ലോ ആ  കുഞ്ഞ് ഈ പ്രായത്തിൽ   ഒരു  സാക്ഷിയായി   നിൽക്കുമ്പോൾ    അവൾക്കുണ്ടാകുന്ന  പരിഭ്രമം!
. സിനിമയിൽ  കാണുമ്പോൾ  നമ്മൾ അത്  കൂളായി  കാണും.  സ്വന്തം  കുട്ടിയെ ആ  സ്ഥാനത്ത് സങ്കൽപ്പിക്കുംപ്പോഴേ  നമുക്ക്  അതിന്റെ  തീഷ്ണത  തിരിച്ചറിയാൻ  കഴിയൂ .  ഇതെല്ലാം  എന്തിന് ? വാശിയും  വൈരാഗ്യവും  മൂത്ത് നമുക്ക്  ജയിച്ചേ  മതിയാകൂ  എന്ന നിലപാട്  സ്വീകരിക്കുമ്പോൾ  നമുക്ക്  കണ്ണ്  കാണില്ല  സ്വന്തം  കുഞ്ഞില്ല,  അഛനില്ല  അമ്മയില്ല  ഭർത്താവില്ല  ഭാര്യയില്ല.  വാശി...വാശി...വാശി...അത്  മാത്രം. സ്വന്തം  കുഞ്ഞിനെ   ഇപ്രകാരമുള്ള അവസ്ഥയിൽ  കൊണ്ടെത്തിച്ചിട്ടായാലും   വാശി  ജയിക്കണം  അത്രമാത്രം.

 നമ്മുടെ  സമൂഹം  എന്ത്  മാത്രം  അധ:പതിച്ചിരിക്കുന്നു.

Thursday, November 14, 2013

പ്രതികരിക്കാൻ ഒരു വർഷം

"സുപ്രീംകോടതി   മുൻ ജഡ്ജിക്കെതിരെ ലൈംഗികാരോപണം."പത്രങ്ങൾ വെണ്ടക്കയും  മത്തങ്ങയും തലക്കെട്ടുകൾ  നിരത്തി.  ശരിയാണ്  പരമോന്നത ന്യായാസനത്തിലെ ഒരു  വ്യക്തിക്കെതിരെ  അപ്രകാരം  ഒരു  ആരോപണം  ക്ഷന്തവ്യമല്ല.
എല്ലാ പത്രവും വിശദമായി വായിച്ച്  ഈ വാർത്ത  പഠിച്ചപ്പോൾ  കണ്ടത്:(1) അദ്ദേഹം  സർവീസിൽ ഉണ്ടായിരുന്നപ്പോഴാണ്  ഈ സംഭവം.അതും 2012 ഡിസംബറിൽ . അതിന് ശേഷം ഉടനെയോ ആ ജഡ്ജ് സർവീസിൽ  ഉണ്ടായിരുന്ന ഒരു സമയത്തോ  പരാതിക്കാരി  ഈ പീഡന  വിവരം  പുറത്ത് വിട്ടില്ല (2) പരാതിക്കാരി  ചെറിയ കുട്ടിയോ വിദ്യാഹീനയോ അല്ല. നിയമത്തിൽ ബിരുദം നേടുന്ന  കോഴ്സിന്റെ അവസാന  സെമിസ്റ്റർ  വിദ്യാർത്ഥിനി. 5 വർഷ കോഴ്സായാലും അക്കാഡമിക് ബിരുദ ശെഷമുള്ള 3വർഷ കോഴ്സായാലും പ്രായം  അപ്പോൾ  ഏകദേശം 23 വയസ്സ്. അവൾക്ക്  കാര്യങ്ങൾ  വെട്ടിത്തുറന്ന്  പറയാനുള്ള  കഴിവുണ്ടെന്ന് പിൽക്കാലത്തെ അവളുടെ  ബ്ലോഗ്  ഭാഷ തെളീയിക്കുന്നു (3) ബസ്സിൽ ഡെൽഹി പെൺകുട്ടി  കൂട്ട  മാനഭംഗത്തിന് വിധേയയായി  നാടാകെ പ്രതിഷേധജ്വാല  കത്തി നിൽക്കുന്ന സമയത്ത് തന്നെയാണ് ഈ സംഭവം (4) ഹോട്ടൽ മുറിയിൽ ജഡ്ജ് താമസിക്കുന്നിടത്തേക്ക്  സംശയം  ചോദിക്കാൻ  ഏകയായി  ചെന്നപ്പോഴാണ് പീഡനം  നടന്നത്. (5)  കേവലം ജില്ലാ ജഡ്ജ്  പോലും താമസിക്കുന്നത്  വിശാലമായ  ബംഗ്ലാവിൽ ആകുമ്പോൾ  (അതിന് സൗകര്യം  ചെയ്ത്  കൊടുക്കേണ്ടത്  സർക്കാർ  ചുമതലയാണ്) ഒരു  സുപ്രീം കോടതി ജഡ്ജ്  ഹോട്ടൽ  മുറിയിൽ  താമസിക്കുന്നതിൽ  ( അത് ഏത് നക്ഷത്ര ഹോട്ടലായാലും  ശരി) പരാതിക്കാരിക്ക്    ന്യായാധിപൻ  അവിടേക്ക്    ക്ഷണിച്ചിട്ടായാൽ  പോലും അസ്വാഭാവികത തോന്നിയില്ല ; ലൈംഗിക  അതിക്രമത്തെ കുറിച്ച് പത്രങ്ങളിൽ  നിറയെ വാർത്തകൾ  കത്തി നിന്ന  ആ കാലഘട്ടത്തിൽ പോലും സുപ്രീം കോടതി ജഡ്ജ്  ആയാൽ തന്നെയും  ഹോട്ടൽ മുറിയിലേക്കുള്ള  ക്ഷണത്തിൽ   യാതൊരു ശങ്കയും ഭയവും  തോന്നിയില്ല(6)മറ്റ്  മൂന്ന്  പെൺകുട്ടികളെയും  കാർന്നോര്  ഇപ്രകാരം  പീഡിപിച്ചിട്ടുണ്ടെന്ന്   പരാതിക്കാരി  തന്റെ  ബ്ലോഗിൽ  ഒരു വർഷത്തിന്  ശേഷം വികാരപരമായി  വെളിപ്പെടുത്തുന്നു.

  ആരോപണം  ശരിയെങ്കിൽ ന്യായാധിപൻ  ചെയ്തത്  കുറ്റകരമായ  പ്രവർത്തിയാണ്  എന്ന്   ഒരു  സംശയവുമില്ല.  ആ സ്ഥാനത്തിരുന്ന  ആൾ  എന്ന  നിലക്ക്   ഒരിക്കലും പാടില്ലാത്തത്. അത് കൊണ്ട് തന്നെ  സുപ്രീം കോടതി ഉന്നത അധികാരികൾ  ഈ പ്രശ്നം  അന്വേഷിക്കാൻ  മൂന്നംഗ  കമ്മിറ്റിയെ  നിയോഗിച്ച് കഴിഞ്ഞു.

കൂടുതൽ പേർ ചേർന്നോ  തനിച്ചോ  സമ്മതത്തോടെയല്ലാതെ   ഒരു പെൺകുട്ടിയെ  മാനഭംഗത്തിന് ഇരയാക്കുമ്പോൾ  ഇരക്ക്  ഒരു  തരത്തിലും  ബലഹീനതയാൽ  പ്രതിരോധിക്കാൻ  കഴിയാതെ വരുന്നത്  മനസ്സിലാക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ  ആ  പ്രവർത്തി നടത്തുന്നവരെ പരസ്യമായി വധ ശിക്ഷക്ക് വിധേയമാക്കേണ്ടത് തന്നെ. എന്നാൽ   അങ്ങിനെയല്ലാതെ  മുകളിൽ പറഞ്ഞ വിധമുള്ള  സന്ദർഭങ്ങളിൽ  ഭയം കൊണ്ടായാലും  പരിഭ്രമം കൊണ്ടായാലും  ചെയ്യുന്ന പ്രവർത്തി ഹീനമായി അനുഭവപ്പെടുന്നു എങ്കിൽ  ഏത് ബഹുമാന്യ വ്യക്തി ആയാലും  ഇവർ  വിധേയരാകുന്നത്  എന്ത് കൊണ്ടാണ്?   ജന്തു ജാലങ്ങളിൽ പോലും  പുരുഷ വർഗം സ്ത്രീവർഗത്തെ പ്രാപിക്കാൻ  വരുമ്പോൾ  കൂവി  ആർത്ത്  പരക്കം പായാനുള്ള  പ്രവണത പ്രകൃതിപരമായി  തന്നെ  പ്രകടിപ്പിക്കുന്നു.  പക്ഷേ  മനുഷ്യ സ്ത്രീക്ക് അതിന് കഴിവില്ലേ?   നിസ്സഹായാവസ്തയിൽ വിധേയ ആക്കപ്പെട്ടാലും  അത് ഹീനമായി അനുഭവപ്പെട്ടു  എങ്കിൽ   ഉടനെ  തന്നെ   അത് വെളിപ്പെടുത്താതെ എല്ലാം  കഴിഞ്ഞ് കാലം  പിന്നിടുമ്പോൾ അവർ ഈ സംഭവത്തെ പറ്റി വിളിച്ച് കൂവുന്നതെന്ത് കൊണ്ട്?

Sunday, November 10, 2013

കളിവള്ളം ഉണ്ടായിരുന്നു

 കായലിന്റക്കരെ  പോകാൻ  എനിക്കൊരു
 കളിവള്ളം  ഉണ്ടായിരുന്നു...

Saturday, November 9, 2013

ഏകാന്ത പഥികൻ

ഒരുകാലത്ത് കാറ്റത്ത് തലയാട്ടിക്കളിക്കുന്ന  ഓലകളാലും മധുരം പകരുന്ന  കരിക്കിനാലും  വിളഞ്ഞ് നിൽക്കുന്ന നാളികേരത്തിനാലും  സമൃദ്ധമായ  എന്റെ  തലയെടുപ്പ്  ഇന്നില്ല. ആരും  നോക്കാനും  കാണാനും  പരിചരിക്കാനും  ഇല്ലാതെ  ഏകാന്ത  പർവത്തിലാണ് ഞാൻ. മനുഷ്യർക്ക്  വൃധ സദനമെങ്കിലുമുണ്ട്;  ഞങ്ങൾക്ക്  അതുമില്ല.
                                           

Friday, November 8, 2013

അവർ ഇപ്പോഴും ഉണ്ട്.

 
മലയാള സിനിമ 75 വർഷം  ആഘോഷിക്കുന്നു  എന്ന  വാർത്തയെ  സംബന്ധിച്ച്  ചരിത്രത്തെ തമസ്കരിക്കുന്ന  ചെയ്തിയാണത്  എന്ന്  സ്പീക്കർ  ജി.കാർത്തികേയൻ  അഭിപ്രായപ്പെട്ടതായി പത്ര വാർത്ത.
 ശരിയാണ്  മലയാള മണ്ണിൽ  സിനിമാ നിർമ്മിച്ചിട്ട് 85 വർഷങ്ങൾ  കഴിഞ്ഞു എന്ന വാർത്ത തമസ്കരിക്കാൻ ആ ചിത്രം- വിഗതകുമാരൻ - ഇറങ്ങിയപ്പോഴുള്ള  മാനസികാവസ്ഥയുള്ളവർ ഇന്നും  ഉണ്ട് എന്നുള്ളതിന്റെ തെളിവാണത്. സ്വന്തം വസ്തുവും സ്വത്തും  തീറെഴുതി അന്നത്തെ ആരും ചെയ്യാത്ത ഒരു കാര്യം ജെ.സി. ഡാനിയലെന്ന  മനുഷ്യൻ ചെയ്തതിന്റെ  ശിക്ഷയായി  ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഒരു ചായക്ക് പോലും പൈസ്സാ കൊടുക്കാതെ നന്ദി  കാണിച്ചവരാണ് നമ്മൾ  മലയാളികൾ.  നമ്മുടെ പതിവ് സംസ്കാരം  അനുസരിച്ച്  മരണത്തിന് ശേഷം മലയാള സിനിമയുടെ അത്യുന്നത പുരസ്കാരം അദ്ദേഹത്തിന്റെ പേരിൽ  നിലവിൽ വരുത്തി പണ്ട്  ചെയ്തത്  നമ്മൾ  മറച്ച് വെച്ചു. തിരുവനന്ത പുരം  പട്ടത്ത്  ആദ്യമായി  മലയാള സിനിമയുടെ  നിർമ്മാണം  നടന്ന ചരിത്രവും  അതിലഭിനയിച്ച റോസി  എന്ന പാവം സ്ത്രീ  നായർ യുവതിയുടെ വേഷം  അഭിനയിച്ചതിന് ജീവൻ  രക്ഷിക്കാൻ നാട് വിട്ടതും  പഴങ്കഥ  ആയി എങ്കിലും ഇന്നും  ആ മനോഭാവക്കാർ നിലവിലുണ്ട് എന്നത്  മലയാള  മണ്ണിിന് തന്നെ നാണക്കേടാണ്. ബാലനാണ്  ആദ്യ  സിനിമയെങ്കിൽ അതിന് മുമ്പ്  മലയാള  മണ്ണിൽ  നിർമ്മിക്കപ്പെട്ട വിഗതകുമാരന്റെ  നിർമ്മാതാവ് ജെ.സി. ഡാനിയലിന്റെ  പേര് എന്തടിസ്ഥാനത്തിലാണ് മലയാള  സിനിമയുടെ ഏറവും വലിയ  അവാർഡിന് നൽകിയതെന്ന്  ഈ കൂശ്മാണ്ഡങ്ങൾ  പറയേണ്ടി  ഇരിക്കുന്നു. ഡാനിയലിന്റെയും റോസിയുടെയും  കഥ  എന്റെ ബ്ലോഗിൽ വായിക്കുക:ആദ്യ സിനിമാ നടി റോസി  http://www.blogger.com/blogger.g?blogID=4073231692109195740#editor/target=post;postID

Thursday, November 7, 2013

കായലരികത്ത്.....


(ചിത്രത്തിൽ ക്ലിക്ക് ചെയ്ത്  വലുതായി കാണുക.)
 ചാരി വെച്ചിരിക്കുന്ന  ബോർഡ്  കണ്ട്കൊണ്ട്  കായലിൽ  ചാടിയേക്കരുതേ!  കായലിൽ  ഉപ്പ്  വെള്ളമേ  ഉള്ളൂ.  ബോർഡിലെ  സാധനം  നീല  ഷെഡിൽ  ഉണ്ടെന്നാ തോന്നുന്നത്.
വട്ടക്കായലിലൂടെ  കൊതുമ്പ് വള്ളത്തിൽ  പോയപ്പോൾ  കണ്ടത്.

Monday, November 4, 2013

ഒരു ടൂർ പ്രോഗ്രാം

i
എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും  ആൺകുട്ടികൾ.  ടൂറിന് പോയാൽ  എവന്മാരുടെ  അടുത്ത് നിൽക്കുന്നത് പോലുള്ള  കക്ഷികളുമായി  കൂട്ട് കൂടരുതെന്ന്  പറഞ്ഞാൽ കേൽക്കേണ്ടേ?

Sunday, November 3, 2013

ശിക്ഷിക്കപ്പെടുന്ന നിരപരാധികൾ

പഴയ പത്ര താളുകൾ  പരതിയാൽ പിടികിട്ടാപ്പുള്ളിയായ  സുകുമാരക്കുറുപ്പിന്റെ  പരാക്രമങ്ങൾ  വായിക്കാൻ  കഴിയും. ഇൻഷ്വറൻസ്  തുക തട്ടി എടുക്കാൻ   തന്റെ സാമ്യമുള്ള  ഒരു ശവത്തിനായി   രാത്രി സമയം  കൂട്ടാളികളുമായി   കാറിൽ  ഇറങ്ങി   തിരിക്കുകയും  വഴിയിൽ  ബസ് കാത്ത്  നിന്ന  ചാക്കോ  എന്ന ഫിലിം റെപ്രസന്റേറ്റിവിനെ    കയറ്റിക്കൊണ്ട്  പോയി   കൊലപ്പെടുത്തി  കാറപകടത്തിൽ പെട്ട് താൻ കൊല്ലപ്പെട്ടു  എന്ന്   മറ്റുള്ളവരെ  തെറ്റിദ്ധരിപ്പിക്കാൻ  ശ്രമിച്ച് അവസാനം  സത്യം  വെളിപ്പെട്ടപ്പോൾ  ഒളിവിൽ  പോവുകയും  ചെയ്ത  സുകുമാരക്കുറുപ്പ് ഇന്നും  പിടികിട്ടാപ്പുള്ളിയാണല്ലോ. ആൾ  ഇപ്പോൾ  മരിച്ചിരിക്കാം, ജീവിച്ചിരിക്കുന്നു എങ്കിൽ  അവശനായ  വൃദ്ധനായി  മാറിയിരിക്കാം. കാലം  ഏറെ  കടന്ന്  പോയിരിക്കുന്നു.  പക്ഷേ  അന്ന്  മുതൽ  ഇന്ന് വരെ  ശിക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്ന  ചില  നിരപരാധികൾ ഈ  കേസിലുണ്ട്. കുറുപ്പിന്റെ  കുട്ടികൾ!  അവർ  ഇന്ന്  പ്രായപൂർത്തിയെത്തിക്കഴിഞ്ഞിരിക്കും, എങ്കിലും അവർ  കുറുപ്പിന്റെ  മക്കൾ  എന്നറിയപ്പെടുമ്പോൾ  അവർക്കുണ്ടാകുന്ന  മനപ്രയാസം  മനസിലാക്കണമെങ്കിൽ   തീരെ  ചെറുപ്പത്തിൽ  പള്ളിക്കൂടങ്ങളിൽ  വെച്ച് അവർക്കുണ്ടായ  അനുഭവങ്ങൾ  തിരിച്ചറിയേണ്ടിയിരിക്കുന്നു.  അന്നുണ്ടായ  രോഷത്താൽ  അവരെ പൊതുജനം  പള്ളിക്കൂടത്തിൽ  നിന്നും  ആട്ടിയോടിച്ചു. അവർ ചെയ്യാത്ത  കുറ്റത്തിന് ആ  കുരുന്നുകൾ  പൊതുജനങ്ങളാൽ പേപ്പട്ടിയെ  പോലെ  വേട്ടയാടപ്പെട്ടപ്പോൾ  അവരുടെ  മനസ്സിലെ  ദു:ഖം  എത്രമാത്രമായിരിക്കാം. "ഞങ്ങൾ   ചെയ്യാത്ത കുറ്റത്തിന്  ഞങ്ങളോട്   എന്തിനീ   ക്രൂരത  കാണിക്കുന്നു"  എന്ന്  അവർ  ഉള്ളിൽ  കേണിരിക്കാം.
വർഷങ്ങൾ  പലതും താണ്ടി  ഇന്ന്   ഈ ചാനൽ യുഗത്തിൽ  നാം  എത്തി ചേർന്നപ്പോൾ    പണ്ട് പത്ര വായനയും  വാർത്താ ശ്രവണവും  വഴി മനസ്സിൽ  പതിഞ്ഞതിനേക്കാളും  ചാനലിലൂടെ  ദൃശ്യങ്ങൾ  നേരിൽ  കണ്ട്  ചെറു സംഭവങ്ങൾ  പോലും പർവതീകരിക്കപ്പെട്ട്   മനസ്സിന്റെ   അഗാധതയിൽ പതിയാനിടയാകുകയും  കണ്ടു കേട്ടും  പരസ്പരം  പറഞ്ഞും  ഏതു സംഭവങ്ങളും  നമുക്ക്  സുപരിചിതമായി  തീരുകയും  ചെയ്യുന്നു.  ഇത് കാരണത്താലും  കുറ്റം ചെയ്യപ്പെട്ടവന്റെ ബന്ധുക്കൾ  സമൂഹ  മദ്ധ്യത്തിൽ  പെട്ടെന്ന്  തിരിച്ചറിയപ്പെട്ട്  മാനസികമായി  പീഡനങ്ങൾ  അനുഭവിച്ച് കൊണ്ടേ  ഇരിക്കുന്നു.
എറ്റവും ബഹുമാനിതനായ  ഒരു  ഓഫീസ്സർ .  സരസ്സനും കീഴ്ജീവനക്കാരന് കർക്കശക്കാരനല്ലാത്തവനും  എല്ലാവരോടും സമഭാവത്തിൽ പെരുമാറുന്നവനും  അന്യ ദു:ഖത്തിൽ കരുണയുള്ളവനുമായ  അദ്ദേഹം തന്റെ സഹോദരനുമായുള്ള  ബന്ധം  ചെറുപ്പത്തിലേ  വിഛേദിച്ചിരുന്നു. കാരണം  അയാളുടെ  പ്രവർത്തികൾ  ഒരു തരത്തിലും ശരിയല്ലാത്തതായിരുന്നു. നന്നാക്കാൻ  നോക്കിയാലും നന്നാകാത്ത ഇനം. പിൽക്കാലത്ത്  അയാൾ  ഒരു  കേസിൽ ചെന്ന്  കുടുങ്ങി  ശിക്ഷയും വാങ്ങി.   ചാനലുകളും  പത്രങ്ങളും ആ വാർത്ത ഘോഷിക്കുമ്പോൾ  അയാളുമായുള്ള എല്ലാ ബന്ധങ്ങൾ വർഷങ്ങളായി  വിഛേദിച്ചിരുന്നിട്ടു പോലും നടേ  പറഞ്ഞ  ആദരണീയനായ ഓഫീസ്സർ  പലയിടങ്ങളിലും അറിയപ്പെട്ടിരുന്നത്  ഈ സഹോദരന്റെ  കെയർ ഓഫിലായിരുന്നു. "ഞാൻ  അവനുമായുള്ള  ബന്ധം  അവന്റെ പ്രവർത്തികൾ മൂലം  ചെറുപ്പത്തിലേ വിഛേദിച്ചിരുന്നു"  എന്ന്  ചെണ്ടകൊട്ടി  പരസ്യപ്പെടുത്താൻ  ആ നല്ല മനുഷ്യന് സാധ്യമല്ലായിരുന്നല്ലോ.
ഒരു ദുർബല നിമിഷത്തിൽ   തെറ്റിദ്ധാരണയുടെ പേരിൽ  ഒരു പിതാവ്  പെണ്ണ് കേസിൽ  പെട്ടു.   കുട്ടികൾ    അദ്ദേഹത്തെ  ജീവന്  തുല്യമായിരുന്നു സ്നേഹിച്ചിരുന്നത്. പിതാവിനെതിരായ  ആരോപണങ്ങൾ  ചാനലുകൾ  ഉൾപ്പടെ  മാധ്യമങ്ങളിലൂടെ  പുറത്ത്  വന്നപ്പോൾ  മകളുടെ സതീർത്ഥ്യർ അവളെ  കുത്ത് വാക്കുകൾ  പറഞ്ഞ് നോവിപ്പിച്ചു. വൈകുന്നേരം  കോളേജ്  വിട്ട് പുറത്ത് വന്നപ്പോൾ  ഒരു വിരുതൻ  അവളുടെ പുറക് വശത്ത് തട്ടിയിട്ട് പറഞ്ഞുവത്രേ! "ഹായ്! നല്ല സ്ട്രെക്ചർ!!  പെൺകുട്ടിയുടെ മുഖത്തെ പ്രതിഷേധവും കോപവും കണ്ടപ്പോൾ  അവൻ  പ്രതികരിച്ചു "നിന്റഛൻ  ചെയ്തതേ  ഞാനും  ചെയ്തുള്ളൂ."
ജനപ്രതിനിധിയും ഒരു യുവതിയും  പൊറോട്ടാക്ക്  മാവ്  കുഴക്കുന്നത്  പോലെ കട്ടിലിൽ കിടന്ന് ഉരുട്ടി  പിടിക്കുന്നത്  ആവർത്തിച്ചാവർത്തിച്ച്   ചാനലുകാർ  പ്രദർശിപ്പിച്ച് അർമാദിച്ചപ്പോൾ  ക്രൂശിക്കപ്പെട്ടത്   അദ്ദേഹത്തിന്റെ ഭാര്യയും  കുട്ടികളും  ആയിരുന്നല്ലോ!   "ദേ!  ചാനലിൽ  നിങ്ങളുടെ അപ്പന്റെ/ഭർത്താവിന്റെ  സീൻ   കാണിക്കുന്നു"  എന്ന്  ആരെങ്കിലും ഫോൺ ചെയ്ത്  പറഞ്ഞ് അറിയിച്ചതിനെ  തുടർന്ന്  ചെന്ന്  നോക്കിയപ്പോൾ  അവർക്കുണ്ടായ   ഞെട്ടൽ  എന്തും  മാത്രമായിരിന്നിരിക്കാം. ഉള്ളിൽ പരിഹാസവും പുശ്ചവും  പുറമേ  അനുതാപവും  കാണിച്ച് ബന്ധുക്കളും പരിചയക്കാരും സഹതപിക്കാൻ ചെന്നപ്പോൾ അവരുടെ ഉള്ളം  എത്രമാത്രം  നീറിയിരിക്കാം.
മക്കൾ ചെയ്യുന്ന കുറ്റത്തിന് സമൂഹത്തിൽ തലകുനിച്ച് നിൽക്കുന്ന എത്രയോ രക്ഷിതാക്കൾ!   രക്ഷിതാക്കൾ  ചെയ്യുന്ന തെറ്റിന്  ക്രൂശിക്കപ്പെടുന്ന സന്തതികൾ! ഭാര്യമാർ! 
കുറ്റം ചെയ്യുന്നവൻ   ശീക്ഷിക്കപ്പെടുന്നത് അവൻ  കുറ്റം ചെയ്തിട്ടാണ്.  കുറ്റം ചെയ്യാത്തവർ  ശിക്ഷിക്കപ്പെടുന്നതോ?!