Friday, November 22, 2013

ഹെൽമെറ്റും ലൈസൻസും പിന്നെ പോലീസും

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നിർദ്ദേശമില്ലെന്ന സർക്കാർ വാദം രേഖപ്പെടുത്തി ഇത് സംബന്ധിച്ച ഹർജികൾ ബഹുമാനപ്പെട്ട ഹൈക്കോടതി തീർപ്പാക്കിയെന്ന്  പത്ര വാർത്ത. പക്ഷേ  ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യവും പത്രത്തിൽ അപ്രധാനമായി കണ്ടു. അമിതവേഗതയിൽ പോകുന്നവരുടെ ലൈസൻസ് റദ്ദാക്കാനാണ് സർക്കാർ നിർദ്ദേശം കൊടുത്തതെന്നു സർക്കാർ ഭാഗം ഹൈക്കോടതിയിൽ ബോധിപ്പിച്ചു.  ഇനിയും ആ നിയമം കർശനമായി തുടരുമത്രേ!
 ഇവിടെയാണ് കുഴപ്പം  ആരംഭിക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തവരെ പിടിക്കാൻ  ഋഷിരാജ് സിംഗ് എന്ന പോലീസ് മേധാവി (പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ) നിയമം കർശനമാക്കിയപ്പോൾ നമ്മുടെ ചെത്ത് പിള്ളാര് പണ്ടൊരു കൊല്ലം മുതലാളി തിരുവനന്തപുരം കോടതിയിൽ നടത്തിയ പേച്ച് പുനർജീവിപ്പിച്ചു. മുതലാളി തിരുവനന്തപുരത്ത് കോടതി ആവശ്യത്തിന് പോയപ്പോൾ പിടിച്ച് നിൽക്കാൻ സാധിക്കാത്ത അവസ്ഥയിൽ നിരത്തിൽ മൂത്രം ഒഴിക്കുകയും കണ്ട് വന്ന പോലീസ് മുതലാളിയെ പിടിച്ച് കോടതിയിൽ ഹാജരാക്കുകയും  കോടതിയിൽ പൊതുശല്യത്തിന് പത്ത് രൂപ പിഴയിടുകയും ചെയ്തു. മുതലാളി സ്വതസിദ്ധമായ നർമ്മരസത്തോടെ  10 രൂപ  ആദ്യവും പിന്നെ ഇരുപത് രൂപായും കൂടി കീശയിൽ നിന്നെടുത്ത് കോടതിയെ കാട്ടിയിട്ട് പറഞ്ഞു. " ഇന്ന്  ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് രണ്ട് തവണകൂടി എനിക്ക് മൂത്രം ഒഴിക്കണം അതിന് മുൻ കൂറായി 20 രൂപാ കൂടി അടക്കുന്നു""
 ഹെൽമറ്റിന്  നൂറ് രൂപാ പിഴ  പിള്ളാർക്ക് പുല്ലായതിനായാൽ 200 രൂപാ കൂടി വേണമെങ്കിൽ തരാമെന്നായി  പിള്ളാര്. അപ്പോഴാണ് കമ്മീഷണർ പുതിയ അടവ് കൊണ്ട് വന്നത്. അധിക വേഗതക്കാരുടെ ലൈസൻസ് റദ്ദാക്കും. അപ്പോൾ ഹെൽമറ്റ് ധരിക്കാത്തതിനല്ല ലൈസൻസ് റദ്ദാക്കുന്നതെന്ന് കോടതിയിൽ ബോധിപ്പിക്കാം, എന്നാൽ ഹെൽമറ്റ് ധരിക്കാത്തവരുടെ ഹുങ്ക് അവസാനിപ്പിക്കുകയും ചെയ്യാം. അധിക സ്പീഡാണെന്ന് കേസെടുത്താൽ മതിയല്ലോ. അതല്ല എന്ന്  തെളിയിക്കാനും കേസ് തർക്കിക്കാനും ഇന്നീ കാലത്ത് ആർക്ക് സമയം. കുഴയുമല്ലോ, ഹെൽമറ്റ് ധരിച്ചേക്കാം എന്നായി ജനം. അതോടെ കമ്മീഷണറുടെ നിർബന്ധബുദ്ധി സാഫല്യമടയുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം ഇരുചക്ര വാഹനങ്ങളുടെ പുറകിൽ ഇരിക്കുന്നവർക്കും ഈ ചട്ടി തലയിൽ  വെപ്പ് നിർബന്ധമാക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്തിരിക്കുകയാണ്.
കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് അദ്ദേഹം ഇടക്കിടെ പത്രപ്രസ്താവനകൾ ഇറക്കാറുണ്ട്. ഇതൊന്നും അദ്ദേഹം പുതുതായി കൊണ്ട് വന്നതല്ലെന്നും കിതാബിൽ നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നും താൻ അത് നടപ്പിൽ വരുത്തുന്നത് മാത്രമേ ചെയ്യുന്നുള്ളൂ എന്നും വമ്പൻ മീശക്കാരൻ ഉവാച. അപ്പോൾ ഇതു വരെ ഇരുന്ന മുൻ കമ്മീഷണറന്മാരും സ്റ്റാഫ്ഫും വെറും കുരുടന്മാരായിരുന്നോ.   അവർ ആരും ഇതൊന്നും കണ്ടില്ലായിരുന്നോ? ഇദ്ദേഹം മാത്രമേ ഇതെല്ലാം കണ്ട് പിടിച്ചുള്ളുവോ?
കാര്യം അതല്ല. നിയമം സമൂഹ രക്ഷക്ക് വേണ്ടിയുള്ള കവചമാണ് . ആവശ്യം വരുമ്പോൾ അതെടുത്ത് നിയമ പാലകർ അണീഞ്ഞേ മതിയാകൂ. പക്ഷേ എല്ലാറ്റിനും ഒരു നയം ഉണ്ട്. നിയമം മനുഷ്യന് വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടത്; മനുഷ്യൻ നിയമത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ടതല്ല. ഈ ചിന്ത നിയമം കൈകാര്യം ചെയ്യുന്ന ഏവർക്കും അവശ്യം ആവശ്യമാണ് . ചില സന്ദർഭങ്ങളിൽ നിയമം കൈകാര്യം ചെയ്യുന്നത് മാർദ്ദവത്തോടെ ആയിരിക്കണം. 
 ഹൈസ്കൂളിൽ പടിക്കാനുണ്ടായിരുന്ന ഒരു ലേഖനം ഓർമ്മ വരുന്നു. "എല്ലാം ഒരു നായെ പറ്റി" എന്നാണ് ആ ഇംഗ്ലീഷ് ലേഖനത്തിന്റെ പേര് .  മഞ്ഞുള്ള രാത്രിയിൽ ഒരു പെൺകുട്ടി തന്റെ ഓമന നായ്ക്കുട്ടിയുമായി ഒരു ബസ്സിൽ  കയറുന്നു. മനുഷ്യരല്ലാത്ത ജീവികൾക്ക്  ബസ്സിൽ പ്രവേശനമില്ലാഎന്ന് നിയമം ഉള്ള ആ നാട്ടിൽ  ബസ്സിൽ നായ്ക്കുട്ടിയെ കയറ്റിയത് അക്ഷന്തവ്യമായ കുറ്റമായി കണ്ട കണ്ടക്ടർ പുറത്ത് തണുത്ത് വിറക്കുന്ന മഞ്ഞിലേക്ക്  നായ്ക്കുട്ടിയുമായി ഇറങ്ങി പോകാൻ പെൺകുട്ടിയോട് പറയുന്നിടത്ത് ബസ്സിൽസംഘർഷം ആരംഭിക്കുകയും പൊതുജനം പെൺകുട്ടിയോടൊപ്പം ചേരുകയും ചെയ്തെങ്കിലും യാതൊരു വിട്ട് വീഴ്ചയുമില്ലാത്ത കണ്ടക്ടർ ബസ്സ് വഴിയിൽ നിർത്തിക്കളഞ്ഞു. അ കണ്ടക്റ്ററുടെ സ്വഭാവമാണ് നമ്മുടെ കമ്മീഷണർക്ക്. കയ്യടിക്ക് വേണ്ടി അദ്ദേഹം നിയമം കർശനമായി നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്നു. ഒരിക്കൽ കൂടി ആ വാചകം ഇവിടെ ആവർത്തിക്കട്ടെ
" എല്ലാ നിയമവും മനുഷ്യർക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്, പക്ഷേ മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടില്ല.

5 comments:

  1. ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഇരുചക്രവാഹനാപകടങ്ങളെത്തുടര്‍ന്നുള്ള മരണം 2012-ലെക്കാള്‍ 20% കുറവും, തലയ്ക്കുള്ള പരിക്ക് അത്രയും തന്നെ കുറവുമാണെന്ന് സ്റ്റാറ്റിറ്റിക്സ് ഉണ്ട്. ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കാന്‍ പറ്റുന്ന ലോകത്തിലെ ഏകരാജ്യമായിരിക്കും ഒരുപക്ഷെ ഇന്‍ഡ്യ.

    ReplyDelete
  2. എനിക്ക് ഇഷ്ടമല്ലാത്ത നിയമങ്ങള്‍ ഒക്കെ മാര്‍ദവമായി നടപ്പിലാക്കിയാല്‍ മതി. ലേഖനത്തിലെ വാദം പക്ഷെ മനസിലായില്ല. എന്താണ് താങ്കള്‍ ഉദേശിക്കുന്നത്? ഹെല്‍മെറ്റ്‌ വേണ്ട എന്നോ? അതോ ഓവര്‍ സ്പീഡ്‌ ആകാം എന്നോ? അതോ ഇതുവരെ ആരും ചെയ്തില്ല എന്നുവച്ച് പുതിയ ഒരുത്തന്‍ വന്നു അങ്ങനെ ആളാകണ്ടാ എന്നോ? ഒന്നു വിശദമാക്കിയാല്‍ കൊള്ളാം..

    ReplyDelete
  3. മതിയായ അവഗാഹമില്ലാത്ത ഒരു വിഷയം കൈകാര്യം ചെയ്യാതിരിക്കുന്നതയിരുന്നു കൂടുതല്‍ ഉചിതം!
    ഇത് താങ്കളുടെ മാറ്റ് കുറയ്ക്കുന്നു.

    ReplyDelete
  4. ഞാൻ പോസ്റ്റിൽ ഉദ്ദേശിച്ച ആന്തരാർത്ഥം ശരിക്കും മനസ്സിലാകാത്തതിനാലോ അഥവാ അത് എന്താണെന്ന് നല്ലവണ്ണം മനസിലാക്കാൻ തക്കവിധം പ്രതിപാദിക്കാൻ എനിക്ക് കഴിയാതിരുന്നതിനാലോ ആണ് മേൽക്കാണിച്ച പ്രകാരം അഭിപ്രായങ്ങൾ ഉണ്ടായത്. ഹെൽമറ്റ് ധരിക്കേണ്ടാ എന്ന് എനിക്ക് ഒരിക്കലും അഭിപ്രായമില്ല. ശ്രീ അജിത്തിന്റെ കമന്റിൽ അപകട മരണം ഇരുപത് ശതമാനം കുറഞ്ഞതും തലക്ക് പരിക്ക് കുറഞ്ഞതിനും നിയമം കർശനമാക്കിയതിനാലാണെന്ന അവകാശ വാദം ബന്ധപ്പെട്ട വകുപ്പിൽ നിന്നുമുണ്ടായ ഉടൻ തന്നെ അതിന്റെ പൊള്ളത്തരം തുറന്ന് കാണിച്ച് മറ്റൊരു വാദഗതി അന്ന് പത്രങ്ങളിൽ വന്നിരുന്നു. നമുക്ക് ആ വിഷയം മാറ്റി വെക്കാം. ഞാൻ ഈ പോസ്റ്റിൽ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. ഇഷ്ടമല്ലാത്ത നിയമങ്ങൾ മാർദ്ദവമായി നടപ്പാക്കണമെന്നോ ഓവർസ്പീഡ് ആകാമെന്നോ പുതിയ ഒരുത്തൻ വന്ന് അങ്ങിനെ ആളാകണ്ടാ എന്നോ എനിക്ക് ഒട്ടും അഭിപ്രായവുമില്ല. മതിയായ അവഗാഹമില്ലാത്ത വിഷയം കൈകാര്യം ചെയ്ത് സ്വയം മാറ്റ് കുറക്കാനും ഉദ്ദേശിച്ചില്ല. ഞാൻ ഉദ്ദേശിച്ചത് ഇത്രമാത്രം. ഒരു നിയമം എഴുതി വെച്ചിരിക്കുന്നത് നടപ്പിലാക്കാൻ വേണ്ടി ചെയ്യാത്ത കുറ്റം കൂടി ചുമത്തി ആദ്യത്തെ നിയമത്തെ നടപ്പിൽ വരുത്തുവാൻ നൽകുന്ന നിർദ്ദേശം ജന്മമെടുക്കുന്നത് നിയമത്തിന് വേണ്ടി മനുഷ്യനെ സൃഷിച്ചിരിക്കുന്നു എന്ന അന്ധവിശ്വാസം തലയിൽ വഹിക്കുന്ന ആളിന്റെ നിർബന്ധബുദ്ധിയാലാണ് . ഹെൽമറ്റ് ധരിക്കാത്ത കുറ്റത്തിന് 100രൂപാ പിഴമാത്രമാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. അത് നിസ്സാരമായി ജനങ്ങൾ ഗണിച്ച് ആ പിഴ പുല്ല് പോലെ കൊടുത്തേച്ച് പോകുന്നു എന്ന് കണ്ടപ്പോൾ ആ നിയമം ഭേദഗതി ചെയ്ത് ശിക്ഷ ഒന്ന്കൂടി കർശനമാക്കുകയാണ് വേണ്ടത് .അല്ലാതെ ഓവർസ്പീഡിൽ പോയി എന്ന കുറ്റം കൂടി വ്യാജമായി ചുമത്തി ലൈസൻസ് റദ്ദ് ചെയ്യുക എന്നത് ഒരു ജനാധിപത്യ രാജ്യത്തിലെ അധികാരികൾക്ക് ചേർന്നതല്ല. അത് ഒരു പട്ടാള ആഫീസറുടെ കർശന നയമാണ്. താൻ ഉദ്ദേശിച്ച കാര്യം നടപ്പിൽ വരുത്തണമെന്ന നിർബ്ന്ധബുദ്ധി. ഹെൽമറ്റ് വേട്ട തുടങ്ങിയപ്പോഴുള്ള പത്ര വാർത്തകൾ പരിശോധിക്കുക, അങ്ങിനെ ഉത്തരവ് കൊടുത്തില്ലാ എന്ന് കോടതിയിൽ ഇപ്പോൾ ബോധിപ്പിച്ചാൽ തന്നെയും സത്യത്തിൽ കഴിഞ്ഞ മാസം കേരളത്തിൽ അങ്ങോളമിങ്ങോളം ഈ പരിപാടി നടപ്പിൽ വരുത്തുകയായിരുന്നു എന്ന് പത്രങ്ങളിലൂടെ വെളിപ്പെട്ടതാണ് . ഈ കുറ്റത്തിന് ലൈസൻസ് റദ്ദ് ചെയ്യപ്പെട്ടവരുടെ എണ്ണം പ്രതിദിനം പത്രത്തിൽകൂടി കണക്ക് പുറത്ത് വിട്ട്(ജനങ്ങളെ വിരട്ടുവാൻ) മേനി നടിച്ചത് നാമെല്ലാം വായിച്ചതാണ്. ഇവിടെ ജനങ്ങളുടെ പ്രധാനപ്പെട്ട എന്തെല്ലാം കാര്യങ്ങളുടെ കണക്കുകൾ പുറത്ത് വരേണ്ടതായുള്ളപ്പോൾ പനിപിടിച്ചവരുടെ കണക്കുകൾ പുറത്ത് വിടുന്നത് പോലെ ലൈസൻസ് റദ്ദ് ചെയ്യുന്ന കണക്കും പുറത്ത് വന്നത് ജനങ്ങളെ വിരട്ടാൻ മാത്രമാണെന്ന് ആ ഉദ്യോഗസ്ഥന്റെ മുൻ കാല ചെയ്തികൾ പരിശോധിച്ചാൽ വ്യക്തമാകും. മൂന്നാർ ഒഴിപ്പിക്കലും അവസാനം സഹികെട്ടപ്പോൾ അയച്ചവർ തന്നെ ടിയാനെ തിരികെ വിളിച്ചതും കഴിഞ്ഞ കാല കഥകളാണ്. സി.ഡി. പരിശോധനാകാലത്തെ ചെയ്തികളെ കുറിച്ച് പല യിടത്തും പരാതികൾ നിലവിലുണ്ട്. ഇദ്ദേഹം ഇപ്പോൾ നടപ്പിൽ വരുത്തുന്ന നിയമങ്ങൾ മുമ്പിനാൽ തന്നെ ഇവിടെ ഉള്ളതാണ്. ഇദ്ദേഹത്തിന് മുമ്പ് വന്നവരെല്ലാം അതെല്ലാം കാണാതിരിക്കാൻ തക്കവിധം വെറും കുരുടന്മാരായിരുന്നോ?!ഓരോന്നും ഏടുത്ത് പറയാൻ സമയ ലഭ്യത അനുവദിക്കുന്നില്ല, ഇത്രമാത്രം ഒന്ന് കൂടി പറഞ്ഞ് വെക്കേണ്ടതുണ്ട്.നിയമം കർശനമായി നടപ്പാക്കണം സമ്മതിച്ചു. പക്ഷേ ആ നിയമം കർശനമാക്കുമ്പോൾ നിയമം മൗഷ്യന് വേണ്ടി ഉണ്ടാക്കിയതാണെന്നും മനുഷ്യൻ നിയമത്തിൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ലാ എന്നും ഉള്ള മനോഭാവവും ഉണ്ടായിരിക്കണം. വിക്റ്റർ യൂഗോയുടെ പ്രസിദ്ധമായ "പാവങ്ങൾ എന്ന നോവലിലെ ഴാവേർ എന്ന പോലീസ്കാരനെ പോലെ നിയമത്തെ ദൈവമായി കണ്ടാൽ വിശന്ന് വലഞ്ഞപ്പോൾ ഒരു കഷണം അപ്പം കട്ടതും മോഷണം തൊഴിലാക്കിയ കൊള്ളക്കാരൻ നടത്തിയ മോഷണവും ഒരേ പോലെ കണ്ട് ശിക്ഷിക്കുന്ന മനോഭാവമായി പോകും.പകരം നിയമം മനുഷ്യന് വേണ്ടി നിർമ്മിച്ചതാണെന്ന ബോധത്തോടെ നിയമം കൈകാര്യം ചെയ്താൽ അപ്രകാരമുള്ള കാഴ്ചപ്പാട് ഉണ്ടാകുകയുമില്ല.

    ReplyDelete
  5. എങ്ങനെയായാലും റോഡിലെ കുരുതികള്‍ കുറഞ്ഞാല്‍ മതി. കാരണം ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച് അപകടത്തില്‍ പെട്ട് മരിച്ച ഒരേയൊരു മകന്റെ പിതാവാണ് എന്റെ ജ്യേഷ്ഠന്‍. വേറെ ഒരു പരിക്കുമില്ല. തല റോഡില്‍ അടിച്ച് ആണ് ആ കുട്ടി മരിച്ചത്. എനിക്ക് അതുമാത്രമേ അറിയൂ. ഞാന്‍ ആറ് വിദേശരാജ്യങ്ങളില്‍ ജീവിച്ചിട്ടുണ്ട്. അവിടെയൊന്നും ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിയ്ക്കുന്നതിനെപ്പറ്റി ആരും ചിന്തിക്കാന്‍ പോലും ധൈര്യപ്പെടില്ല എന്നാണ് തോന്നുന്നത്.

    ReplyDelete