Sunday, May 18, 2014

ബകാസുരന്മാരും പോറ്റി ഹോട്ടലും

വർഷങ്ങൾക്ക് മുമ്പ്  യൗവനം  നിറഞ്ഞ് നിന്ന  കാലഘട്ടത്തിൽ   ജോലിസ്ഥലത്ത് നിന്നും  പതിവായി  ഊണ്  കഴിക്കാൻ    പോയിരുന്നത്   ഒരു പോറ്റി  ഹോട്ടലിൽ  ആയിരുന്നു.  സാദാ ഹോട്ടലിൽ അന്ന്  ഊണിന്  ഒന്നര  രൂപാ  ആയിരുന്നപ്പോൾ  പോറ്റി  ഹോട്ടലിന്റെ  ഉടമസ്ഥൻ  സ്വാമി  ഞങ്ങളിൽ  നിന്നും  രണ്ടര  രൂപാ ഈടാക്കും. തൈരിന്  അൻപത്  പൈസാ  കൂടുതലായി  കൊടുക്കുകയും  വേണം.  പക്ഷേ   ആവശ്യാനുസരണം  ചോറ്  നമുക്ക്  വാങ്ങി  കഴിക്കാം    എന്ന  പ്രത്യേകത  കൂടി  ഉണ്ടായിരുന്നു  സ്വാമിയുടെ  ഹോട്ടലിൽ.  മറ്റ് ഹോട്ടലുകളിലെ  ഒന്നര  രൂപാ  ഊണ്  സ്റ്റാൻഡാർഡ്  ഊണ്  എന്നറിയപ്പെട്ടു.  അതായത്  ആദ്യ  തവണ  തരുന്ന  ചോറ്  കൂടാതെ  വീണ്ടും  ആവശ്യമുണ്ടെങ്കിൽ   അതിന്  കൂടുതൽ  ചാർജ്  കൊടുക്കണം.   ഈ കാരണത്താലാണ്   സ്വാമിയുടെ   ഹോട്ടലിനെ    ഞങ്ങൾ     ഇഷ്ടപ്പെട്ടത്.
 ഹിമാലയപർവതം  പോലും  വിഴുങ്ങാൻ  ആർത്തിയുണ്ടാക്കുന്ന      വിശപ്പ്  ആ ചെറുപ്പ  കാലത്ത്   സാധാരണമാണല്ലോ.   അത്  കൊണ്ട്  തന്നെ  ഞാൻ   രണ്ടും  മൂന്ന്  തവണ  ചോറ്  വാങ്ങി  കഴിക്കും. പക്ഷേ  സൃഗാല  ബുദ്ധിക്കാരനായ  സ്വാമി  കൂടുതൽ  ചോറ്  വാങ്ങി  കഴിക്കുന്നവരെ  തടയാനായി   ചില  നമ്പറുകൾ  പതിവായി  ഇറക്കുമായിരുന്നു.  അത്  ഇപ്രകാരമാണ്.    ചരുവത്തിലെ ചൂട്  ചോറ്  നമ്മുടെ  മുമ്പിൽ  കൊണ്ട് വെച്ച് വലിയ കരണ്ടിക്ക്  ഒന്നോ രണ്ടോ  കരണ്ടി   ചോറ്  ഇലയിലേക്ക്    ഇട്ട്  ചോറിലെ  ചൂട്  ആവി  നമ്മുടെ   മുഖത്ത്  തട്ടാൻ  ഇടയാക്കും.  ഈ ചൂട്  ആവിയും   ചൂട്  ചോറും    അധികമായി   ഭക്ഷിക്കുന്നതിൽ നിന്നും നമ്മെ  മടുപ്പിക്കും.    അങ്ങിനെ  രണ്ടാമത്  ചോറ്  ചോദിക്കുന്നതിൽ  നിന്ന് നമ്മെ   മാനസികമായി  തടയും.    അഥവാ  രണ്ടാമത്  ചോറ്  ചോദിച്ചാൽ സ്വാമി  കേട്ടില്ലെന്ന്  നടിച്ച്   മറ്റുള്ളവർക്ക് ഇല  ഇടുവാനായി പോകുന്നതാണ്  അടുത്ത നമ്പർ.. ഒരു വിധം നാണം  ഉള്ളവർ   കുറച്ച് നേരം കാത്തിരുന്നിട്ട്   എഴുന്നേറ്റ്  പോകും;അഥവാ സ്വാമി കറങ്ങി  തിരിഞ്ഞ്  വരുന്നവരെ കാത്തിരുന്ന്   പട്ടർ  അടുത്ത്  വരുമ്പോൾ  ചോറ്   വീണ്ടും  ആവശ്യപ്പെട്ടാൽ     ഉച്ചത്തിൽ  അലറുന്നത്  പോലെ   സ്വാമി  ചോദിക്കും  "  എന്നാ  തമ്പീ    ഇനിയും  സാതം  വേണമാ...."   ആഹാരം  കഴിക്കുന്നവരുടെ  ശ്രദ്ധയെല്ലാം  ഇപ്പോൾ  നമ്മുടെ  മേലാണ് . സൈക്കിളിൽ  നിന്ന് വീണിട്ട്   എഴുന്നേറ്റ്  വരുമ്പോഴുള്ള  ഒരു   ചിരി  അപ്പോൾ  നമ്മുടെ മുഖത്ത്  വരുമെങ്കിലും വയർ നിറയാത്തതിനാൽ     ചോറ്  ആവശ്യമുണ്ടെന്ന  വിധത്തിൽ   നാം  തലകുലുക്കുന്നു.  സ്വാമി  സ്ലോ മോഷനിൽ  അടുത്ത് വന്ന് ചരുവത്തിൽ നിന്നും  കരണ്ടിയിൽ  അൽപ്പം  ചോറെടുത്ത്   ഇലയിൽ തട്ടിയിട്ട്   ഉച്ചത്തിൽ  ചോദിക്കും  " പോതുമാ...."  സ്വാമിയുടെ  ഭീമാകാരവും   അസാമാന്യമായ  കുട  വയറും  രൂക്ഷ ഭാവവും  ഉച്ചത്തിലുള്ള  അലർച്ച സംസാരവും  മറ്റുള്ളവർ  നമ്മെ  ശ്രദ്ധിക്കുന്നു  എന്ന  തോന്നലും   നമ്മെ  കൊണ്ട്  പറയിപ്പിക്കുന്നു..."മതി" .
 ഇങ്ങിനെ  പല നമ്പറുകൾ  ഇറക്കി  ആദ്യ  തവണത്തെ  ചോറ്   അഥവാ  രണ്ടാമത് അൽപ്പം   മാത്രം  കൊടുത്ത്    ഊണ്  മതിയാക്കിച്ച്     സ്വാമി  നമ്മളെ   ഇല  ചുരുട്ടി  എടുത്ത്  കൈ  കഴുകാൻ   പ്രേരിപ്പിക്കുമായിരുന്നെങ്കിലും   രുചിയുള്ള  ആഹാരവും  വൃത്തിയും  സമീപത്തെ ക്ഷേത്രത്തിലെ ആൾക്കൂട്ടവും  ആ   ഹോട്ടലിൽ  എന്നും  തിരക്കിന്   കാരണമായി.
സ്വാമിയുടെ നമ്പറുകൾ   പലപ്പോഴും  ഞങ്ങളെ  കൂടുതൽ  ചോറ്  കഴിക്കുന്നതിൽ  നിന്നും തടഞ്ഞപ്പോൾ  ഞാനും  എന്റെ രണ്ട്  സ്നേഹിതന്മാരും- ജോസഫ്,  വിൻസെന്റ് - എന്നിവർ  ചേർന്ന് സ്വാമിയെ  നേരിടാൻ  തന്നെ   തീരുമാനമെടുത്തു.  സ്വാമിയുടെ  ഓരോ  നമ്പറും ഞങ്ങൾ  തുറുപ്പ് ഗുലാൻ  ഇറക്കി വെട്ടി.
  തിരക്ക് സമയം  ഞങ്ങൾ  ഒഴിവാക്കി ,  ഇലയിൽ  ചോറ്  ഇടുമ്പോൾ  മുഖത്ത് ചൂട്  ആവി തട്ടാതെ   ഞങ്ങൾ  തല പുറകോട്ട്  വലിച്ചു. രണ്ടാമത്  ചോറ്   ആവശ്യപ്പെടുമ്പോൾ   സ്വാമി    കേൾക്കാത്ത ഭാവത്തിൽ  നടന്നാൽ    ജോസഫ്  ഉച്ചത്തിൽ  വിളിക്കും  "സ്വാമീ...പൂയ്.... ചോറ്   വേണം...."  ജോസഫിന്   കൊമ്പൻ  മീശയും  ഒരു വില്ലൻ  ലുക്കുമുള്ളതിനാൽ   സ്വാമി  പെട്ടെന്ന്   ഞങ്ങളുടെ  മേശക്ക് സമീപം  എത്തും. കരണ്ടിയുടെ അറ്റത്ത് അൽപ്പം  ചോറ് ഫിറ്റ്  ചെയ്ത് ഇലയിൽ  തട്ടി ഇട്ട് സ്വാമി  "പോതുമാ...."  ചോദിക്കുമ്പോൾ  ജോസഫ്  ഉച്ചത്തിൽ  പറയും  "നോ..പോതും...ഇനിയും  വേണം..."
അങ്ങിനെ  ഞങ്ങൾ  രണ്ടും  മൂന്നും  ചിലപ്പോൾ  നാലാമതും  ചോറ് വാങ്ങി  ഇനി  അൽപ്പം  ഇടം  വയറിൽ  ഇല്ലാത്ത  അവസ്ഥ വരെ ചോറ് അകത്താക്കി  ചോറ് കൊണ്ട് വരുന്ന ചരുവം  കാലി ആക്കാൻ  തുടങ്ങിയപ്പോൾ  സ്വാമിയുടെ കണ്ണ്    തള്ളി പോയി.. മാത്രമല്ല  സ്വാമിയുടെ മറ്റൊരു വരുമാന  മാർഗമായ തൈര്   ഞങ്ങൾ  വാങ്ങുകയുമില്ല. ഇത്  കുറച്ച് ദിവസമായപ്പോൾ  സ്വാമി  സഹി കെട്ട്   എന്നെ  മാറ്റി  നിർത്തി  പറഞ്ഞ്  "    ദിവസവും  രണ്ടര  രൂപാ  ഞാൻ  അങ്ങോട്ട്  തരാം...ദയവ് ചെയ്ത്  ഇവിടെ ഉണ്ണാൻ  വരരുത്.  പൈസാ അങ്ങോട്ട് തന്നാലും  നിങ്ങൾ  ഉണ്ണുന്ന  ചോറിന്റെ  അളവ്  കണക്ക്  കൂട്ടിയാൽ   നിങ്ങൾക്ക്  അങ്ങോട്ട്  പൈസാ  തന്നാലും    എനിക്ക്  പിന്നെയും  ലാഭം  തന്നെ.....  ഇനി  ഇവിടെ  ഉണ്ണാൻ വരല്ലേ..."  സ്വാമി  കൈ  കൂപ്പി.
കാലം  കടന്ന്  പോയി.  സ്വാമിമരിച്ചു; ജോസഫും  വിൻസന്റും  പിൽക്കാലത്ത്  മരിച്ചു. ആ ഹോട്ടലും വിറ്റു. സ്വാമിയുടെ മകൻ  അടുത്ത  ഒരു പീടികയിൽ  ഇപ്പോൾ  ഹോട്ടൽ  നടത്തുന്നു  എങ്കിലും  പഴയ ആ തിരക്ക്  അവിടില്ല.
 അമിത ആഹാരത്തിന്റെ ദൂഷ്യങ്ങൾ  വായിച്ചും അനുഭവിച്ചും പിന്നീട്  ഞാൻ   മനസിലാക്കി.  അര വയറ്  ആഹാരവും  കാൽ  വയറ് വെള്ളവും  കാൾ വയറ് ശൂന്യവും  എന്ന  പ്രവാചക വചനം അന്വർത്ഥമാണെന്ന്    എപ്പോഴോ  തിരിച്ചറിഞ്ഞു.
ഇപ്പോൾ ഞാൻ ഉണ്ണുമ്പോൾ  രണ്ട് സ്പൂണിൽ  കൂടുതൽ  ചോറ്  പാത്രത്തിൽ   ഇട്ടാൽ  എനിക്ക്  ഭയമാണ്  .   വിളമ്പുന്ന  വളയിട്ട കയ്യോട്     അപ്പോൾ  ഞാൻ    പറയും   പോതും... പോതും...

3 comments:

  1. ഇതു പോലെ കോളേജ് കാന്റീനിൽ ഒരു ഇലയിൽ നിന്നു രണ്ടു പേര് 'തിന്ന്' കാന്റീൻ നടത്തിപ് കാർകു പണി കൊടുത്തിറ്റുണ്ട് . പരസ്പര മുള്ള സ്നേഹംകൊണ്ടോന്നും മായിരുനില്ല കീസ്സ യുടെ കന കുറവ് കൊണ്ടും പിന്നെ പറ്റികുമ്പോൾ അനുഭവപെടുന്ന ഒരു 'അതും ' ബഷീര് ദോഹ

    ReplyDelete
  2. ഒരുമാതിരിപ്പെട്ട ഹോട്ടലുകള്‍ എല്ലാം നഷ്ടത്തിലാണ് എന്ന് പറയുന്നത് വെറുതെയല്ല....:)

    ReplyDelete
  3. സ്വാമിയേ പോലെ ഒരു തവണത്തെ ചോറിനു മാത്രം കാശ് വാങ്ങുന്ന ഹോടെലുകൾ എവിടെയോ ഞാൻ കണ്ടിട്ടുണ്ട്. അവിടെയും സ്വാമിയുടെ അടവുകൾ നടക്കുന്നുണ്ടോ ആവോ...
    നന്നായി സർ,

    ReplyDelete