Thursday, July 17, 2014

നോമ്പ്കാലത്തെ ഞാനെന്ന ഭാവം.

മകന്റെ വീട്ടിൽ  നിന്നും  മടങ്ങി വന്ന് ടൗണിലേക്ക്  പോകുവാൻ  ആ കവലയിൽ വാഹനം  നോക്കി  നിൽക്കുകയായിരുന്നു  ഞാൻ. നോമ്പുള്ളതിനാൽ അൽപ്പം ക്ഷീണവും  അനുഭവപ്പെടുന്നുണ്ട്. എന്നെ അലട്ടിയിരുന്ന പ്രശ്നം കയ്യിൽ  വാഹനക്കൂലി  കൊടുക്കുവാൻ  ചില്ലറ രൂപായുടെ  നോട്ടുകൾ  ഇല്ലായിരുന്നു  എന്നതാണ് .  500 രൂപയുടെ  ഒരു  നോട്ട് മാത്രമാണ്  പോക്കറ്റിലുള്ളത്.  ബസ് കൂലി  ആയാലും  റിട്ടേൺ  ട്രിപ്പ്  ആട്ടൊ  ചാർജായാലും  7 രൂപക്ക് വേണ്ടി 500 രൂപയുടേ നോട്ട് എടുത്ത്  കൊടുക്കുന്നതിലെ ഔചിത്യമില്ലായ്മ എന്നിൽ  അസ്വസ്ഥതകൾ സൃഷ്ടിച്ചു. അതിനാൽ  റോഡിലൂടെ ചീറി പായുന്ന വാഹനങ്ങളിലേക്ക് ഞാൻ ശ്രദ്ധ തിരിച്ചു.   പരിചയമുള്ളവർ  ആ കവലയിൽ  എന്നെ കാണുമ്പോൾ  വാഹനം  നിർത്തി  എന്നെ കയറ്റി കൊണ്ട്  പോകുന്നത്  സാധാരണ  പതിവ്  തന്നെ ആയിരുന്നു. കൂടുതലും ബൈക്ക്കാരായിരുന്നു   എനിക്ക് ലിഫ്റ്റ് തന്നിരുന്നത്. അന്ന്   അപ്രകാരം  ഏതെങ്കിലും  വാഹനം പെട്ടെന്ന് വന്നിരുന്നെങ്കിൽ എന്ന്  ഞാൻ  ആശിച്ചു.  കാരണം വിദൂരമായ ഒരു സ്ഥലത്ത് നിന്നും  ഒരു കേസ്  സംബന്ധമായി  ഒരാൾ  എന്നെ വീട്ടിൽ  കാത്തിരിക്കുന്നു  എന്ന് അൽപ്പ നേരത്തിനു  മുമ്പ്  എനിക്ക് ഫോൺ സന്ദേശം  ലഭിച്ചിരുന്നുവല്ലോ. ഓരോ വാഹനവും എനിക്ക് പോകേണ്ട ദിശയിലേക്ക് വരുമ്പോൾ ഞാൻ നിരത്തിലേക്ക് അൽപ്പം  കയറി നിന്ന് എന്നെ  കാണുവാൻ അവസരം ഉണ്ടാക്കും. കൈ കാണിക്കുന്ന സ്വഭാവം  പണ്ട്  മുതലേ  ഇല്ലായിരുന്നു. എന്നെ കാണുമ്പോൾ വാഹനം നിർത്തും കയറി പോകും  അത്ര  തന്നെ. 
അങ്ങിനെ ഞാൻ നിരത്തിൽ  നിൽക്കുമ്പോൾ  ഒരാൾ സമീപത്ത് വന്നു നിന്നു.കാഴ്ചയിൽ കൂലിവേലക്കാരന്റെ വേഷത്തിലുള്ള  ഒരു കറുത്ത മനുഷ്യൻ. മുണ്ട് പ്രാകൃതമായി  മടക്കികുത്തി എനിക്ക്  പോകേണ്ട ദിശയിലേക്ക് വരുന്ന  ആട്ടോകൾക്ക് അയാൾ കൈ  കാണിച്ച് കൊണ്ടിരുന്നു.ഞാൻ  നിരത്തിലേക്ക്  കയറി  നിന്ന് വരുന്ന വാഹനത്തിലെ ആൾക്ക് എന്നെ കാണാൻ  അവസരമുണ്ടാക്കുമ്പോൾ  അയാളും  ഒപ്പം  നിരത്തിലേക്ക് കയറി  എന്നെ മറച്ച്  നിന്ന്  കൈ കാണിക്കും. അത് കാരണം പാഞ്ഞ് വരുന്ന വാഹനത്തിൽ  എന്റെ പരിചയക്കാരുണ്ടെങ്കിൽ അവർക്ക് എന്നെ കാണുവാനും വാഹനം നിർത്തി എന്നെ കയറ്റാനുമുള്ള   അവസരം ഇല്ലാതായിക്കൊണ്ടിരുന്നു.  വേഷഭൂഷാദികൾ  കാണുമ്പോൾ  കടന്ന് പോകുന്ന ഒരു വാഹനവും അവിടെ നിർത്തി ഈ കൂലി വേലക്കാരനെ കയറ്റി കൊണ്ട്  പോകില്ലാ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.  എന്നെ മറച്ച് നിന്നുള്ള അയാളുടെ കൈകാണിപ്പ് കൊണ്ട്  അയാൾക്കു  ഗുണമില്ല  എന്ന്  മാത്രമല്ല അതേ സമയം  എന്നെ  ഉപദ്രവിക്കുകയുമാണെന്ന്  ഞാൻ  തിരിച്ചറിഞ്ഞപ്പോൾ  എന്നിൽ അസഹനീയമായ  കോപം ഇരച്ച് കയറി.  എവിടന്ന് വന്നടാ ഈ തെണ്ടി!  ഞാൻ  മനസിൽ വിചാരിച്ചു.  അവന്റെ വസ്ത്രങ്ങൾ കണ്ടാൽ തന്നെ   ഈ കഴുതയെ ഒരു കാറിലും  കയറ്റില്ല എന്നുറപ്പ്. അടുത്ത തവണ  ഏതെങ്കിലും വാഹനം വരുമ്പോൾ ഞാൻ നിരത്തിലേക്ക്  ഇറങ്ങി  നിൽക്കുന്ന സമയം  ഇവൻ ഒപ്പം  ഇറങ്ങിയാൽ അവനെ  ഫയർ ചെയ്യണമെന്ന് തന്നെതീർച്ചപ്പെടുത്തക്കവിധം  എന്റെ മനസ്സിൽ അസഹിഷ്ണത വളർന്നുവല്ലോ!.  പെട്ടെന്ന് മനസിൽ  താക്കീതുണ്ടായി. "എനിക്ക് നോമ്പാണ്"  അയാളുടെ  നേരെ കയർത്ത് സംസാരിച്ചാൽ  എന്റെ നോമ്പ് പാഴായി .മാത്രമല്ല ഞാൻ  എന്തിനു അയാളെ ഫയർ ചെയ്യണം. അയാളുടെ  നേരെയുള്ള  എന്റെ  പുശ്ചമാണ്  എന്നെ കൊണ്ട്  അപ്രകാരം ചിന്തിപ്പിക്കുന്നത്.   മറ്റുള്ളവരെ  പുശ്ചിക്കുന്ന സ്വഭാവം എന്നിലില്ലായിരുന്നല്ലോ!  ഒരു പക്ഷേ ഈ വക ദുർസ്വഭാവങ്ങൾ  എല്ലാവരുടെയും ഉപബോധമനസ്സിൽ  വസിക്കുന്നുണ്ടാവാം. ചില നേരം  തരം കിട്ടുമ്പോൾ  അത് പുറത്ത് ചാടിയേക്കാം.   ഇപ്പോൾ  എനിക്ക് പെട്ടെന്ന് പോകണമെന്നുള്ള ചിന്ത തരമാക്കി ഉള്ളിലെ പൈശാചിക ശക്തി  തലകാട്ടിയതാകാം.  
ഞാൻ  സ്വയം നിയന്ത്രിക്കാനും എന്നെ തന്നെ വിചാരണ ചെയ്യാനും ആരംഭിച്ചു. എന്റെ നോമ്പ് എന്നെ അതിനു സഹായിച്ചു.
അയാൾക്കും  എന്തെങ്കിലും അത്യാവശ്യമുള്ളത്  കൊണ്ടായിരിക്കാം അയാൾ  നിരത്തിലേക്ക് കയറി  നിന്ന് കൈ കാണിക്കുന്നത്. മാത്രമല്ല  എന്റെ മനസ്സിലെ  ഞാനെന്ന ഭാവം  അയാളെ കൂലിക്കാരനായി കാണുന്നു. അത് കൊണ്ട് തന്നെ അയാളെക്കാളും വലിയവനാണ്  ഞാനെന്ന ചിന്തയാണ്  എന്നെ ഇപ്പോൾ  ഭരിക്കുന്നത്.  പക്ഷേ  അയാൾ  മരിച്ചാലും  ഞാൻ  മരിച്ചാലും  മരണം അറിഞ്ഞെത്തുന്നവർ  ചോദിക്കുന്ന ചോദ്യം ഒന്നാണ്. "ശവം  എപ്പോൾ സംസ്കരിക്കും"?.  അല്ലെങ്കിൽ  "മയ്യത്ത് "  അതുമല്ലെങ്കിൽ കുറച്ച് കൂടി ഫാഷനിൽ "ഡെഡ്ബോഡി " അപ്പോൾ  ഒരേ  സർവനാമത്താൽ  അറിയപ്പെടുന്ന ഞാനും അയാളും  തമ്മിൽ  എന്ത്  വ്യത്യാസം?
   ഈ സത്യം തിരിച്ചറിഞ്ഞ  എന്റെ   മനസ്സ് ചോദിച്ചു"  നോമ്പ്   പിടിക്കുന്നത്   മനസ്സിലെ  ഞാനെന്ന ഭാവം കൂടി  കളയാനല്ലേ? 
 ചിന്ത  ഇത്രയുമായപ്പോൾ   ഒരു കൊണ്ടോസാ  കാർ  ഇരച്ച് വന്ന് എന്റെ അടുത്ത് നിർത്തി.  പരിചയക്കാർ  ആരെങ്കിലുമായിരിക്കും;ഹോ!  രക്ഷപെട്ടു.  പെട്ടെന്ന് വീട്ടിലെത്താമല്ലോ. ഞാൻ  ആശ്വസിച്ചു.
 പക്ഷേ  കാർ  പുറകിലേക്കുരുണ്ട്  ആ കൂലിക്കാരന്റടുത്തേക്ക് പോയി.  കാറിന്റെ അകത്ത് നിന്നും ചോദ്യം  ഉണ്ടായി. "എടാ വരുന്നോടാ....?" ആ കൂലിക്കാരൻ  കാറിനകത്തേക്ക് കുനിഞ്ഞ്  നോക്കി  ആളെ തിരിച്ചറിഞ്ഞു.   എന്നിട്ട്  ഡോർ  തുറന്ന് കൊണ്ട്  പറഞ്ഞു;  "  ഞാനും  ടൗണിലേക്ക്  വരുന്നെടാ...." ആ വാഹനം എന്റെ മുമ്പിലൂടെ  ചീറി  പാഞ്ഞ്  പോയപ്പോൾ  എന്റെയും എന്റെ ഉള്ളിലെ ഞാനെന്ന ഭാവത്തിന്റെയും തല കുനിഞ്ഞ്  പോയി.

Friday, July 4, 2014

ചെളിക്കുണ്ടിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്

ഫെയ്സ് ബുക്കിലെ സാന്നിദ്ധ്യവും കെ.എസ്.ആർ.റ്റി.സി.  ബസ് കണ്ടക്റ്ററുമായ  സുൽഫി  ബാംഗ്ലൂർ  റൂട്ടിൽ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കവേ  കൃഷ്ണപുരി - ഹുസൂർ  എക്സ്പ്രസ്സ് ഹൈ വേയിൽ  വിജനമായ ഒരു ഇടത്ത്  എൻ ജിൻ തണുപ്പിക്കാൻ  ബസ് നിർത്തിയപ്പോൾ ബസിൽ നിന്നും  പുറത്തിറങ്ങി. സമയം പുലർകാലം 4.45 .  ആ റൂട്ടിൽ സുപരിചിതനായ സുൽഫിക്ക്  അതിനു സമീപം  ഒരു പള്ളി ഉള്ള വിവരം  അറിയാവുന്നതിനാൽ ബസ് പുറപ്പെടുമ്പോഴേക്ക്  പുലർകാല നമസ്കാരം നിർവഹിക്കാനുള്ള  സമയം ലഭിക്കുമെന്ന്  അറിയാമായിരുന്നു.  യാത്രക്കാർ നല്ല ഉറക്കത്തിലാണ്.  ഡ്രൈവറന്മാറും മുഖം കഴുകാനും മറ്റും പുറത്തിറങ്ങി. പുലർകാല നമസ്കാരത്തിന് അല്പ സമയം മാത്രം മതിയെന്നതിനാൽ സുൽഫി ഡ്രൈവറോട്  വിവരം പറഞ്ഞ്  എക്സ്പ്രസ് ഹൈവേയുടെ പാർശ്വഭാഗത്ത് കൂടി     പള്ളിക്ക് സമീപത്തേക്ക് നടന്നു  പള്ളിക്ക് സമീപം തന്നെ ഒരു യത്തീംഖാനയുമുണ്ട്.  തികച്ചും മത വിശ്വാസിയായ സുൽഫിക്ക് ആ അനാഥർക്ക്  എന്തെങ്കിലും സംഭാവന നൽകണമെന്ന  വിചാരവുമുണ്ട്.  മുമ്പോട്ട്  നടന്ന്  പോകവേ  പുല്ല് മൂടി  കിടന്ന ഒരു സ്ഥലത്ത്  എത്തിയപ്പോൾ സുൽഫി ഒരു  ദ്വാരത്തിലൂടെ   താഴത്തേക്ക് പോയി. വീഴ്ച അവസാനിക്കാത്തതിനാൽ  താൻ ഒരു കുഴൽ കിണറിലാണോ  വീണതെന്ന  തോന്നൽ  ആദ്യം  അയാളിലുണ്ടായെങ്കിലും 20 അടി  താഴ്ച്ചയിൽ  ചെളി  നിറഞ്ഞ  ഒരു ചേമ്പറിലാണ്  സുൽഫി ചെന്ന് പതിച്ചത്. സുൽഫി അൽപ്പം വണ്ണമുള്ള ശരീരത്തിന്റെ ഉടമയുമാണ്. ചെളിയിൽ അയാൾ  നേരെ ചെന്ന് പതിച്ചതിനാൽ  അയാളുടെ ശരീരമോ തലയോ പാർശ്വഭിത്തികളിൽ ചെന്ന് തട്ടിയില്ലെങ്കിലും പക്ഷേ അയാളുടെ ഒരു കാലിന്റെ പാദം  തകർന്ന് പോയിരുന്നു.  ആ കാലിൽ ശക്തിയായ വേദന അനുഭവപ്പെട്ട് കൊണ്ടിരുന്നപ്പോഴും  മുകളിൽ ദൂരെ കാണുന്ന വെളിച്ചത്തിലേക്ക് നോക്കി അയാൾ സഹായത്തിനായി   അലറി  വിളിച്ചു. വിജനമായ ആ സ്ഥലത്ത് പുലർകാലത്ത്  സഹായത്തിനുള്ള അപേക്ഷ  വനരോദനമായി പ്രതിഫലിച്ചതല്ലാതെ ഫലമൊന്നും ഉണ്ടായില്ല. നിർഭാഗ്യവശാൽ സുൽഫിയുടെ മൊബൈൽ ഫോണും  ചെളിയിൽ വീണ് പ്രവർത്തനരഹിതമായി.  ഇരുട്ടിൽ അയാൾ നിസ്സഹായനായി   തുരങ്കങ്ങളുടെ അവസാനം  ദൂരെ കാണുന്ന വെളിച്ചത്തിലേക്ക് നോക്കി  ചെളിയിൽ നിന്നും കരകയറാൻ ശ്രമിച്ച് കൊണ്ടിരുന്നു.  തന്റെ വിധി എന്തായി  തീരുമെന്ന് സുൽഫിക്ക് നിശ്ചയമുണ്ട്.  ആരും അറിയാതെ ജീവിതം ആ ചെളിക്കുണ്ടിൽ അവസാനിക്കും.  എന്നെങ്കിലും തന്റെ അസ്ഥിപഞ്ജരം  കണ്ടെടുത്താൽ  തിരിച്ചറിഞ്ഞെങ്കിലായി. കുറച്ച് നേരം കാത്തിരുന്ന് കാണാതെ വരുമ്പോൾ ബസ് ഡ്രൈവർ  പള്ളിയിലും യത്തീംഖാനയിലും  പോയി തിരക്കും.  അവിടെയും  കാണാതെ വരുമ്പോൾ വിവരം റിപ്പോർട്ട് ചെയ്ത്  അവർ  അവിടെ നിന്നും  പുറപ്പെട്ട് പോകും. അങ്ങിനെ   ആരുമറിയാതെ തന്റെ ജീവിതം  ആ ചേമ്പറിൽ  അവസാനിക്കും.  പക്ഷേ സുൽഫി  നിരാശപ്പെടാതെ   ശുഭ പ്രതീക്ഷയോടെ   രക്ഷപെടാനുള്ള  വഴികൾ   ആലോചിക്കാൻ  തുടങ്ങി.
കാല്പാദം തകർന്ന്  പ്ലാസ്റ്ററിട്ട് കിടന്നിരുന്ന സുൽഫിയെ  കാണാൻ  ഇന്ന്  രാവിലെ  ഞാൻ  അയാളുടെ വീട്ടിൽ  പോയി .  താൻ  എങ്ങിനെ ആ ചെളി കുണ്ടിൽ നിന്നും  കരകയറി  പുറത്ത് വന്നു  എന്ന വിവരം അയാൾ  പറഞ്ഞപ്പോൾ  വിശ്വസിക്കാനാവാതെ   വീർപ്പടക്കി  ഞാൻ   കേട്ട് കൊണ്ടിരുന്നു.  വിക്റ്റർ യൂഗോവിന്റെ   വിശ്വ പ്രസിദ്ധമായ പാവങ്ങൾ  എന്ന കൃതിയിൽ ഴാൽ വാൽ ഴാങ്  പാരീസിലെ  അഴുക്ക് ചാലിലെ നിലയില്ലാ കയത്തിൽ നിന്നും  രക്ഷപെട്ട കഥ വായിച്ചപ്പോൾ ഉണ്ടായ  നെഞ്ചിടിപ്പ്  ഈ സംഭവം  കേട്ടപ്പോഴും  അനുഭവപ്പെട്ടതിനാലാണ്  ഞാൻ ഇത്  ഇവിടെ കുത്തിക്കുറിക്കുന്നത്.
  ബസ്സിലിരുന്ന താൻ  എങ്ങിനെ ഈ കയത്തിൽ ചെന്ന് വീഴാൻ  കാരണമായി  എന്ന് സുൽഫി ചിന്തിച്ചു. ദൈവ വിശ്വാസിയായ  താൻ യാത്രാ വേളയിലും ഈശ്വര പ്രാർത്ഥന  ലക്ഷ്യമാക്കി  പോയപ്പോഴാണ്  തനിക്കിത്  സംഭവിച്ചത്. നല്ല ലക്ഷ്യത്തിനായി പോയിരുന്ന തന്നെ  ഈ  വിപത്തിൽ നിന്നും  ആ ദൈവം തന്നെ കാത്ത് രക്ഷിക്കും  എന്ന ഈമാൻ  (വിശ്വാസം)  അയാൾ മനസിലുറപ്പിച്ചു.  അശ്രദ്ധകൊണ്ട് സംഭവിച്ചതാണെങ്കിലും  പരമകാരുണികൻ തന്നെ  കൈ  വെടിയുകയില്ല  എന്ന ഉറച്ച തീരുമാനത്തിൽ അയാൾ  എത്തി  നിന്നു..  ഇവിടെ നിന്നും രക്ഷപെട്ടാൽ  ഭാവിയിൽ കൂടുതൽ  സൂക്ഷ്മത  പുലർത്താനും തന്റെ കുട്ടികൾക്കും മറ്റുള്ളവർക്കും  ഇത് പോലുള്ള വിപത്തുകളെ പറ്റി  മുന്നറിയിപ്പ് നൽകാനുമുള്ള ഒരു ദൗത്യം ദൈവം തന്നിൽ  ചുമതലയേൽപ്പിക്കാനുമായിരിക്കാം  ഇപ്രകാരം തന്നെ വീഴ്ത്തിയതെന്ന് അയാൾ കരുതി.  ദൈവ വിശ്വാസം  മനക്കരുത്തായി അനുഭവപ്പെട്ടപ്പോൾ അയാൾ കഠിന പ്രയത്നത്താൽ  ആ ചെളിക്കുണ്ടിൽ നിന്നും കരക്ക് കയറി  ഇരുട്ടുമായി  തന്റെ കണ്ണുകൾ പഴകിച്ചു.  തുടർന്ന്  ചേയ്മ്പറിലേക്ക് വന്നു കൊണ്ടിരുന്ന തുരങ്കങ്ങളെ അയാൾ  നിരീക്ഷിച്ചു. ഒന്ന്  നേരെ മുകളിൽ 20 അടി  മുകളിലായി  കുത്തനെ ഉള്ളത്.   അതിലൂടെയാണ്  താൻ  കുഴിയിൽ വീണത്.  അതിലൂടെ മുകളിലേക്ക് പോകാൻ  ചിറകുകൾ  വേണം.  മറ്റൊരെണ്ണം  വേറൊരു ദിശയിൽ നിന്നു  മുകളിൽ നിന്നും ചരിഞ്ഞ്  താഴോട്ട്  വന്ന് ചേമ്പറിൽ അവസാനിക്കുന്നു.  ഇനിയൊരെണ്ണം  ചെമ്പറിൽ  നിന്നും തുടങ്ങി  താഴേക്ക് പോകുന്നു.  ഇതിൽ  ഏതിൽക്കൂടിയാണ്   തകർന്ന പാദവുമായി  താൻ  ഇഴയേണ്ടത്? അയാൾ  തലപുകച്ചു.  താഴേക്ക് പോകുന്ന   തുരങ്കത്തിലൂടെ  ഇഴുകി പോകുവാൻ  എളുപ്പമാണ്.  പക്ഷേ  അത്  അവസാനം ചെന്നെത്തുന്നത് ഏതെങ്കിലും  പുഴയിലോ മറ്റൊരു ഭൂഗർഭ അറയിലോ  ആണെങ്കിൽ  മരണം  സുനിശ്ചിതം. അൽപ്പം  പ്രയാസപ്പെട്ടിട്ടാണെങ്കിലും  മേലോട്ട്  ചരിഞ്ഞ് പോകുന്ന തുരങ്കത്തിലൂടെ ഇഴയാം എന്നയാൾ തീരുമാനിച്ചു.  ആ തുരങ്കം റബറൈസ്  ചെയ്തത്  പോലെ  വഴുവഴുപ്പ് കാണീച്ചു.  അതിലൂടെ മലിന ജലവും ചെളിയും താഴേക്ക് വന്നു കൊണ്ടിരുന്നു. രണ്ട് അടി  മുകളിലേക്ക് ഇഴഞ്ഞ്  കയറുമ്പോൾ നാലടി  അയാൾ  താഴേക്ക് വരും. തകർന്ന പാദമുള്ള  കാലുമായി  അതി  വേദന സഹിച്ച് അയാൾ  മുകളിലേക്ക് ദൂരെ ദൂരെ  കാണുന്ന പ്രകാശം ലക്ഷ്യമാക്കി ഇഴഞ്ഞ്  കൊണ്ടിരുന്നു  . പലപ്പോഴും താൻ  തളർന്ന് പോയി  എന്നയാൾ  കരുതിയപ്പോഴും ദൈവം  തനിക്ക്  കരുത്ത് തരുന്നു  എന്ന  വിശ്വാസം  അയാളെ പിന്നെയും  മുകളിലേക്ക് ഇഴച്ച് കൊണ്ടേ  ഇരുന്നു. അവസാനം അയാൾ  ലക്ഷ്യത്തിലെത്തിയപ്പോൾ  തളർന്ന്  അവശനായി  കഴിഞ്ഞിരുന്നു. ഒരു  വലിയ ഓട  ആയിരുന്നു  അത്.  അതിൽ  കിടന്ന് കൊണ്ട്  എങ്ങിനെയോ  അയാൾ  തല ഉയർത്തി  നോക്കി.  നിർത്തിയിട്ടിരുന്ന   ഒരു ലോറിയുടെ പുറക്   ഭാഗം  അയാൾ  കണ്ടു. അവിടെ കിടന്ന് അയാൾ  ഉള്ള ശബ്ദത്തിൽ  വിളിച്ച് കൂവി.  ലോറി  ക്ലീനർ  ശബ്ദം  കേട്ട് വന്ന് നോക്കിയപ്പോൾ  ചെളിയിൽ  പുതഞ്ഞ്  കിടന്ന  അൽഭുത ജീവിയെ കണ്ട്  ഭയന്ന് കൂവി  മറ്റുള്ളവരെ  വിളിച്ച് കൊണ്ട് വന്നു  എല്ലാവരും  കൂടി  സുൽഫിയെ  വലിച്ച്  കരക്കിട്ടു.  ഈ സമയം ബസ് ഡ്രൈവറന്മാർ  സുൽഫിയെ കാണാതെ അവിടമാകെ അരിച്ച് പെറുക്കിയെങ്കിലും  ആരും  പുല്ലിന് കീഴിൽ  മറഞ്ഞ് കിടന്നിരുന്ന തുരങ്ക വാതിൽ  ശ്രദ്ധിച്ചില്ല.  അയാളെ  കാണാതെ  അവർ ആകെ പരിഭ്രാന്തിയിലായി  ആഫീസിലേക്ക്  റിപ്പോർട്ട് ചെയ്ത്  കൊണ്ടിരിക്കുമ്പോൾ  പുറകേ  പുറകേ  വന്ന വാഹനങ്ങൾ   അവിടെ നിർത്തിയിട്ടു.  നിർത്തിയിടുന്ന വാഹനം  കണ്ടാൽ  ദീർഘദൂര ഓട്ടക്കാരായ വാഹനങ്ങൾ  പുറകേ  പുറകേ  അവർക്കും   റെസ്റ്റിനായി  നിർത്തിയിടുന്ന പതിവുണ്ട്.  അങ്ങിനെ  നിർത്തിയിട്ട   നിരവധി  വാഹന നിരയുടെ  അവസാന വാഹനത്തിന്റെ സമീപമാണ്  സുൽഫി  ഉയിർത്തെഴുന്നേറ്റത്.  വിവരമറിഞ്ഞ ബസ് ഡ്രൈവറന്മാർ  ഓടിയെത്തി  സുൽഫിയെ  കിട്ടിയ  വെള്ളം  കൊണ്ട്  കുളിപ്പിച്ച് എല്ലാവരും  കൂടി  പൊക്കി  എടുത്ത്  ബസ്സിലിട്ട്  അടുത്ത ആശുപത്രി  ലക്ഷ്യമാക്കി  പാഞ്ഞു.
അഞ്ജാതമായ ഏതോ ചെളിക്കുണ്ടിൽ  അനാഥ പ്രേതമായി  കിടക്കേണ്ടിയിരുന്ന സുൽഫിയെ    ജീവനോടെ  ഇന്ന് രാവിലെ കണ്ടപ്പോൾ  അയാളുടെ വിശ്വാസമാണ്   അയാളെ രക്ഷിച്ചത് എന്ന്  ഞാനും  ഇപ്പോൾ  വിശ്വസിക്കുന്നു.