Monday, September 29, 2014

മനോരാജിന്റെ വീട്ടിൽ......

നമ്മിൽ  നിന്നും എന്നെന്നേക്കുമായി    യാത്ര  പറഞ്ഞ  പ്രിയ  മനോരാജിന്റെ  വീട്ടിൽ    അദ്ദേഹത്തിന്റെ  വേർപാടിന്റെ  പിറ്റേന്ന്  ഞാൻ  പോയി. എന്റെ മകൻ  സൈലുവും  കൂടെ  വന്നു. ഹൃദയഭേദകമായ  കാഴ്ചകളാണ്  ഞങ്ങൾക്ക്   അവിടെ  കാണാൻ  കഴിഞ്ഞത്.  ഇനിയും ഞെട്ടലിൽ  നിന്നും  വിമുക്തമാകാത്ത   കുടുംബാംഗങ്ങൾ  പ്രത്യേകിച്ച്  ഭാര്യയും  അമ്മയും.  അവർ  ഒരു  കട്ടിലിൽ  കവിളത്ത്  തോരാത്ത  കണ്ണീരുമായി  കിടക്കുന്നതാണ്   ഞാൻ  കണ്ടത്.  എന്ത്  പറഞ്ഞാണ്    അവരെ  ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ  ഞാൻ   കുഴങ്ങി. മനോയുടെ  മരണം  ഒരു  ചങ്ങാതി  മാത്രമായ  എനിക്ക്   എത്രമാത്രം  ദു:ഖം  തന്നു  കൊണ്ടിരിക്കുന്നതെന്ന്   തിരിച്ചറിഞ്ഞപ്പോൾ   അദ്ദേഹത്തിന്റെ  ഭാര്യയുടെയും  അമ്മയുടെയും  വേദന   ഊഹിക്കാവുന്നതിനപ്പുറമാണെന്ന്    ബോദ്ധ്യമുണ്ട്.  എങ്കിലും  എന്തെല്ലാമോ  പാഴ് വാക്കുകൾ  ഞാൻ    ആ   ആ  അമ്മയോട്  പറഞ്ഞ്   കൊണ്ടേയിരുന്നു.  അപ്പോഴാണ്  " ഇതാ  മനോവിന്റെ  മകൻ " എന്ന്    പറഞ്ഞ്   ആരോ  ഒരു  ഒൻപത്  വയസ്കാരനെ  എന്റെ മുമ്പിലേക്ക്  നീക്കി  നിർത്തിയത്.   അത്    മനോരാജിന്റെ  പുത്രനാണെന്ന്   ആരും  എനിക്ക്  പറഞ്ഞ്  തരേണ്ട  ആവശ്യമേ  ഇല്ലായിരുന്നു.  കാരണം  ഒരു  കൊച്ച്  മനോരാജാണ്  എന്റെ  മുമ്പിൽ   നിൽക്കുന്നതെന്ന്   എനിക്ക്  തോന്നി.   അഛന്റെ  മരണം അവനെയും  മൂകനാക്കിയിരിക്കുന്നു.  ആ കുരുന്ന്  തലയിൽ  ഞാൻ  തലോടി.  അൽപ്പ  നേരം   കഴിഞ്ഞ്  വിങ്ങുന്ന  മനസുമായി  അവിടെ  നിന്നുമിറങ്ങിയപ്പോൾ   മനസിൽ  പലവിധ വികാരവിചാരങ്ങൾ  നിറഞ്ഞ്  നിന്നു.  കുറച്ച്  നാൾ  കഴിയുമ്പോൾ  മനോവിനെ  എല്ലാവരും  മറക്കും,  ഉറ്റവരൊഴികെ.  അവന്റെ  ഓർമ്മ  നില  നിർത്താൻ    എന്താണ്   വേണ്ടത്.   ഒൿറ്റോബർ  2നു  അവന്റെ   സഞ്ജയനമാണ് .  അന്ന്  ബൂലോഗത്തിലെ  അവന്റെ  ചങ്ങാതിമാരും  ബ്ലോഗ് ലോകത്തും  മറ്റ്   നെറ്റ്  ലോകത്തുമുള്ളവരും    ചെറായിയിൽ  ഒത്ത്  കൂടി    ഈ  കാര്യത്തിൽ   മനോവിന്റെ   കുടുംബാംഗങ്ങളുടെ   അഭിപ്രായം  കൂടി  കണക്കിലെടുത്ത്    അവന്റെ ഓർമ്മ  നില  നിർത്താൻ  ആവശ്യമായ  തീരുമാനങ്ങൾ  കൈക്കൊള്ളണമെന്ന്  അപേക്ഷിക്കുന്നു

Friday, September 26, 2014

പ്രിയപ്പെട്ട മനോരാജ് നിന്റെ ഓർമ്മകൾക്ക് മുമ്പിൽ

ഇങ്ങിനെ  ഒരു പോസ്റ്റ്  നിന്നെ  കുറിച്ച്  എഴുതേണ്ടി  വരുമെന്ന്  ഞാൻ  കരുതിയിരുന്നില്ലല്ലോ എന്റെ  മനോരാജേ!

തുഞ്ചൻ  പറമ്പിൽ  മീറ്റിനു  വന്നപ്പോൾ   "പയ്യൻസേ!  എന്ന  എന്റെ വിളിക്ക്   ഇക്കാ   ഞാൻ  കല്യാണം  കഴിഞ്ഞ്  കുട്ടിയുമുള്ളവനാണെന്ന്  നീ പറഞ്ഞപ്പോൾ  എന്നെ  കളിയാക്കുന്നതാണെന്ന്  ഞാൻ  കരുതി.  കാരണം  ശിശു തുല്യമായ നിന്റെ  മുഖം  നീ  വിവാഹിതിനാണെന്ന്  വിശ്വസിക്കാൻ  എന്നെ  അനുവദിച്ചില്ല.  അപ്പോൾ  നീ പെഴ്സിൽ  നിന്നും  ഒരു  ഫോട്ടോ  എടുത്ത്  കാണിച്ചു. അതിൽ  നിന്റെ  കുട്ടിയുടെ  ചിത്രം  ഉണ്ടായിരുന്നത്  കണ്ട്   അന്തം വിട്ട  നിന്ന   എന്നെ  നോക്കി  നീ പൊട്ടി  ചിരിച്ചത്  ഇന്നുമെന്റെ  മനസ്സിൽ  പൂത്തിരി  നിറക്കുന്നു  കൂട്ടുകാരാ!

ഇന്ന്  നീ മരിച്ച  കാര്യം  തോന്ന്യവാസി  എന്ന  ബ്ലോഗർ  വിളിച്ചറിയിച്ചപ്പോൾ  ഞാൻ  ഇടി  വെട്ടിയവനെ  പോലെ  ആയി.  പുറകേ   ഹാഷിമും  സജീമും  കൊട്ടോട്ടിയും  വിളിച്ചു.   അവസാനമായി  നിന്നെ  ഒരു  നോക്ക്  കാണാൻ  വിദൂരത്തിൽ  താമസിക്കുന്ന  എനിക്ക്  സാധിക്കാതെ  പോയി.

14-3-2014  തീയതിയിൽ  നീ അയച്ച  മെസ്സേജ്  (can u arrange  one or two bookstall  in kollam town railway station  or other important location  in dist)   എന്റെ  അലസത  കാരണം  അടുത്ത  ദിവസമാണ്    കണ്ണിൽ  പെട്ടത്.  നിന്നെ  ഒന്ന്  വിളിക്കണമെന്ന  തോന്നൽ  പിന്നെയും  നീണ്ടു.  ഇപ്പോൾ  എനിക്ക്  കിട്ടിയത്  നിന്റെ  വേർപാട്  വിവരമാണ്  ഇനി  ഞാൻ  ആരെയാണ്  വിളിക്കുന്നത്. 

എന്റെ  ചങ്ങാതീ  നിന്റെ  ചിരിയും  ആ മുഖവും  കണ്ണിൽ  നിന്നും  മായുന്നില്ല. ഇനി  ഒരു  മീറ്റിലും  നിന്റെ  സാന്നിദ്ധ്യം  ഉണ്ടാവില്ലാ എന്ന  ചിന്ത  എന്നെ പരവശനാക്കുന്നു.  നിന്റെ  ഓർമ്മകൾ  മാത്രം  ബാക്കിയാക്കി  നീ പോയി  കഴിഞ്ഞിരിക്കുന്നു. സുഹൃത്തേ!  നിന്റെ  ആത്മാവിന്  നിത്യ  ശാന്തി  നേരുന്നു.


Wednesday, September 24, 2014

അടിച്ചാലും സഹിക്കുമായിരുന്നു.

ചില ചിട്ടകൾ  ജീവിതത്തിൽ കർക്കശതയോടെ  പുലർത്തി  വന്നിരുന്ന  ആളായിരുന്നു  എന്റെ ബാപ്പാ.  ആ  ചിട്ടകളിൽ അൽപ്പം  പോലും  തെറ്റിക്കുന്നത്  ഒട്ടും  ഇഷ്ടപ്പെടാത്ത  ആളാണ്  ബാപ്പാ  എന്നത്  എന്റെ ഉമ്മാ  തിരിച്ചറിഞ്ഞിരുന്നതിനാൽ  ആ വക  കാര്യങ്ങളിൽ   ഉമ്മാ  വളരെ സൂക്ഷ്മത   പുലർത്തിയിമിരുന്നു. 

പുറത്ത് നിന്നും വീട്ടിൽ  വന്ന്  കഴിഞ്ഞാൽ  കാല്  കഴുകാതെ   വീടിന് അകത്ത്  പ്രവേശിക്കില്ലാ എന്ന്  ബാപ്പാക്ക്  നിർബന്ധമുണ്ടായിരുന്നു. ഈ ചിട്ട  നടപ്പിലാക്കാൻ   ഒരു  പാത്രത്തിൽ  വെള്ളം ബാപ്പാ വരുന്ന  സമയത്തിനു  മുമ്പ്    തന്നെ  ഉമ്മാ വീടിന്  സമീപം  എടുത്ത് വെക്കും.കുട്ടികളായ  ഞങ്ങൾക്കും  ഈ വിവരം  അറിയാമായിരുന്നു.

 അന്ന്  ഞങ്ങളോട്  സംസാരിച്ച്   നിന്ന  ഉമ്മാ വെള്ളം  എടുത്ത് വെക്കാൻ  മറന്ന്  പോയി. ബാപ്പാ  മുറ്റത്ത്  കടന്ന്  വന്നതിന്  ശേഷമാണ്   ഉമ്മായും  ഞങ്ങളും  ഈ കാര്യം  തിരിച്ചറിഞ്ഞത്.

എല്ലാവരും  സ്തബ്ധരായി  നിന്നു. എന്തും  സംഭവിക്കാം.  ചിട്ടകൾ  തെറ്റുന്നത്  വീട്ടിൽ  സ്ഫോടനങ്ങൾ  സൃഷ്ടിക്കുമെന്നതിനാൽ  എന്താണ് അവിടെ  ഉണ്ടാകാൻ  പോകുന്നതെന്ന്  ഞങ്ങൾ  പകച്ചപ്പോൾ  ബാപ്പായുടെ ഏത്  ചിട്ടകളും  തെറ്റാതെ  നടപ്പിലാക്കുന്നത്  പുണ്യമായി  കണ്ടിരുന്ന  ഉമ്മാക്ക്  തന്റെ കയ്യിൽ  നിന്നും വന്ന  വീഴ്ചയിൽ  ജാള്യത  വല്ലാതെ  അനുഭവപ്പെട്ടു.

 സാധാരണ   വെള്ളം  വെച്ചിരുന്ന  ഇടത്തിലും സമീപത്തും  പോയി  നോക്കിയപ്പോൾ  വെള്ളം  അവിടെ  എടുത്ത് വെച്ചില്ലാ എന്ന്    ബാപ്പാക്ക്  ബോദ്ധ്യപ്പെട്ടു.   തല തിരിച്ച്  ഞങ്ങളെ  ഒന്ന്    നോക്കി.    പിന്നെ  ഉമ്മായെ  രൂക്ഷമായി  ഒന്ന്  നോക്കി.  എന്നിട്ട് മാനത്തേക്ക്  നോക്കി  ഇങ്ങിനെ  പറഞ്ഞു.

" പിന്നേയ് !   നിനക്ക്  കാല് കഴുകാൻ  വെള്ളം  കൊണ്ട് വെക്കാൻ  എനിക്ക്  മനസില്ലാ,  പോടാ  അവിടന്ന്  ..."

ബാപ്പായുടെ പേര് പോലും ബഹുമാനത്താൽ  ഉച്ചരിക്കാത്ത എന്റെ  ഉമ്മാ  പറപറന്നു   വെള്ളവും  കൊണ്ട്  തിരിച്ചെത്തിയപ്പോൾ അവർ പതുക്കെ  ഇങ്ങിനെ  പിറുപിറുക്കുന്നത്  എത്രയോ  കൊല്ലങ്ങൾക്ക്  ശേഷവും  എന്റെ ചെവിയിൽ  മുഴങ്ങുന്നു.

"എന്നെ  രണ്ട്  അടി  അടിച്ചാലും സഹിക്കാമായിരുന്നു,  പക്ഷേ  മാനത്ത്  നോക്കിയുള്ള  ഈ പറച്ചിൽ  വേണ്ടായിരുന്നു..."

Tuesday, September 16, 2014

മൊബൈൽ രഹിത കാലത്തെ പ്രണയം

മഴ മാറിയ  മാനത്തെ  വെള്ളി നിറം  പൂശിയ  പഞ്ഞിക്കെട്ടുകളെ  നോക്കി  ചാരു  കസേരയിൽ  കിടന്നപ്പോൾ   ഭർത്താവിന്റെ  ഓർമ്മകൾ  പഴയ കാലത്തേക്ക്  കടന്ന് ചെന്നു. മൊബൈൽ രഹിത കാലത്തെ  പ്രണയം.
  തന്റെ പ്രണയകാലത്തെ ഓർമ്മകളുടെ  തള്ളിക്കയറ്റം   ഭർത്താവിനെ    ചിരിക്കാൻ  ഇടയാക്കി.. കണ്ട്  കൊണ്ട് വന്ന  ഭാര്യക്ക്  ഭർത്താവിന്റെ  ചിരിയുടെ  കാരണം  അറിഞ്ഞേ  പറ്റൂ.   തെറ്റിദ്ധാരണ  ഉണ്ടാകേണ്ടാ എന്ന്  കരുതി   തിരികെ  ഭാര്യയോട് ഒരു  ചോദ്യമിട്ടു.
 "നമ്മുടെ  പ്രണയ കാലത്ത്   മൊബൈൽ  ഉണ്ടായിരുന്നെങ്കിൽ ...എന്തായിരിക്കും  അവസ്ഥ....?"
ആ  ചോദ്യം  ഭാര്യയെയും  ചിന്തകളുടെ  ലോകത്തേക്ക്  കടത്തി വിട്ടതായി  ഭർത്താവ്  കണ്ടു.
. അന്ന് ആശയ വിനിമയം  നടത്താൻ  എന്തെല്ലാം  മാർഗങ്ങൾ  സ്വീകരിച്ചിരുന്നു!
അരയന്നങ്ങളെ ദൂതിനയക്കുന്നത്  എപ്പോഴും  സാധ്യമല്ലല്ലോ.   മാത്രമല്ല  ഈ ഇടപാടിന് അരയന്നത്തിന്  ആത്മാർത്ഥത  ഇല്ലെങ്കിൽ  ചതി  ഉറപ്പ്.
പിന്നെ  ഏക  മാർഗം  കത്തെഴുത്ത് തന്നെ.   "പ്രണയ  ലേഖനം  എങ്ങിനെ  എഴുതണം" എന്നൊക്കെ  സംശയം  ഉണ്ടാകുമെങ്കിലും മനസിലുള്ളത്  അതേപടി  പകർത്തി വെക്കാൻ  സാധിക്കുമായിരുന്നു. "നീയല്ലാതാരുണ്ടെന്നുടെ  പ്രണയപ്പുഴയിൽ  ചിറകെട്ടാൻ...നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ  ഒരു നാൾ  കുടി  വെക്കാൻ,,,," എന്ന  മട്ടിലുള്ള   രണ്ട്  വരി സിനിമാ ഗാനങ്ങളും കൂടി  പുട്ടിന് തേങ്ങാ ഇടുന്നത്  പോലെ ഇടക്കിടക്ക്   തിരുകി കയറ്റിയാൽ  കത്ത്  ജോറാകും. 
അടുത്തത് കത്ത് കൈമാറ്റമാണ്.  എളുപ്പത്തിൽ   കൊടുക്കാൻ  തക്കവിധം അന്തരീക്ഷം സ്വസ്ഥമായിരുന്നെങ്കിൽ  കത്തെഴുതേണ്ടതില്ലല്ലോ.  നേരിൽ  കൊടുത്താൽ  മതിയാകുമായിരുന്നു. പക്ഷേ  അന്തരീക്ഷം  കലുഷിതമാണ്. ഈ പ്രണയത്തെ പറ്റി  അൽപ്പസ്വൽപ്പം  വാർത്തകൾ അന്തരീക്ഷത്തിലുള്ളതിനാൽ  പല  കണ്ണുകളെയും വെട്ടിച്ച് സാധനം  ഉദ്ദിഷ്ട  സ്ഥാനത്ത്  എത്തിക്കണം.  ചിലപ്പോൾ  ചെറിയ കല്ല് വെച്ച്  പൊതിഞ്ഞ്  എറിഞ്ഞ്  കൊടുക്കാം.   ലക്ഷ്യം തെറ്റി  രക്ഷിതാക്കളുടെ  തലയിലാണ്  മിസ്സെയിൽ   വീഴുന്നതെങ്കിൽ   പിറ്റേ  ദിവസം  "അനുരാഗ  നാടകത്തിൻ  അന്ത്യമാം  രംഗം  തീർന്നു...." എന്ന  ഗാനം  പാടിയാൽ  മാത്രം  മതി.
കത്ത് ലക്ഷ്യത്തിലെത്തിയാൽ  പിന്നെ  അത്  വായിക്കാനുള്ള  ബുദ്ധിമുട്ടാണ്  അടുത്ത  പ്രശ്നം. പുസ്തകത്തിനുള്ളിൽ  വെച്ച്  വായിക്കാം. ബാത്ത് റൂമിൽ  പോയിരുന്ന്  വായിക്കാം...സുരക്ഷയാണ്  പ്രധാനം. അങ്ങിനെ  നൂറ് കണ്ണ്  വെട്ടിക്കുമ്പോഴുള്ള  ത്രിൽ  ആ പ്രണയത്തിനുണ്ടായിരിക്കും.
അന്നൊരു  മൊബൈൽ  ഉണ്ടായിരുന്നെങ്കിലോ?!
അവളെ വിളിക്കുന്നു. നിശ്ശബ്ദത (സൈലന്റ് മൂഡ്)  അവസ്തയിലുള്ള  മൊബൈൽ  വിറച്ച് കാണിക്കുമ്പോൾ  സാധനവും  എടുത്ത് ദൂരെ  മാറി  പോകുന്നു.   "ആരുടെ വിളിയാടീ   അത് "   എന്ന  തള്ളയുടെ  ചോദ്യത്തിന്  "എന്റെ  കൂട്ടുകാരിയാ അമ്മേ"  എന്ന  മറുപടിയാൽ  അമ്മയുടെ    വായടക്കാം. ഇഷ്ടം  പോലെ  സംസാരിക്കാം....കേൾക്കുന്നവർ  സംശയിക്കുകയുമില്ല.  ഇപ്പോൾ  ഒട്ടും  പ്രശ്നവുമില്ല. കാരണം  സംബോധന എടാ...പോടാ....എന്നൊക്കെയാണല്ലോ...( സിനിമാ  പാട്ടിന്റെ  വരികൾ  തന്നെ   ഇഷ്ടമില്ലെടാ  എനിക്കിഷ്ടമില്ലെടാ...  എന്ന    മട്ടിലാണെന്ന്    മനസിലാക്കുക)  
പണ്ടത്തെ  കത്തിലെ  സംബോധന  പ്രാണ  നാഥാ.... പ്രിയേ...ഇവയെല്ലാം  ഔട്ട് ഓഫ്  ഫാഷനായി...
ചിന്ത  ഇത്രയുമായപ്പോൾ  ഭാര്യ  പറഞ്ഞു.
"പക്ഷേ....   ഇതെല്ലാമാണെങ്കിലും.......പ്രതിസന്ധിയിലൂടെ  കടന്ന്  വരുമ്പോൾ  പ്രണയത്തിന്  ഉശിരു കൂടും ആ  പ്രേമത്തിന് ഒരു  പവിത്രത  ഉണ്ടായിരുന്നു....  ദിവ്യ  പ്രേമം  എന്നൊക്കെ   വിളിക്കാമായിരുന്നതിനെ.... ആ പ്രണയത്തിൽ  പുഷ്പിച്ച  വിവാഹ ജീവിതം    എന്നും  നില  നില  നിൽക്കുകയും  ചെയ്യും    ഇന്നത്തെ  പ്രണയത്തിന്  തൊലിപ്പുറമേ  ഉള്ള   മിനുക്കമേ  ഉള്ളൂ.... അത്  കൊണ്ട്  പുഷ്പിച്ചത്  പോലെ  തന്നെ  കൊഴിയുകയും  ചെയ്യും....ഉള്ളിൽ  തട്ടിയ  പ്രേമം  എന്നും  നില  നിൽക്കും...."
"നമ്മുടേത്  പോലെ...."  ഭർത്താവ്  പൂരിപ്പിച്ചു.
  ഓ!!!പിന്നേ....... !!!    അത്  എന്റെ  മിടുക്ക്  കൊണ്ടാണ്....ഞാൻ   സഹിച്ച്  പോകുന്നത്  കൊണ്ട്...." രൂക്ഷമായി  നോക്കിയിട്ട്  ഭാര്യ  അകത്തേക്ക്  പോയി.
 ഭാര്യയുടെ  പിണക്കം   തന്നോടുള്ള  സ്നേഹത്തിന്റെ  ആധിക്യത്താലാണെന്ന്  ഭർത്താവിനറിയാമായിരുന്നല്ലോ!.

Sunday, September 14, 2014

പടച്ചോനാണെ പോലീസിക്കാ.....

  "പടച്ചോനാണേ  പോലീസിക്കാ ഞമ്മള്  വിചാരിച്ച്  പശുവാണെന്ന്....."

മഴ ചാറിക്കൊണ്ടിരുന്ന  ഒരു കർക്കിടകത്തിലെ ഇരുണ്ട രാത്രിയിൽ  ഒൻപത് മണി സമയത്ത്  ആലപ്പുഴ  ശീമാട്ടി തീയേറ്റർ  ലക്ഷ്യമാക്കി പാഞ്ഞ് പോവുകയാണ് വട്ടപ്പള്ളി സ്വദേശികളായ  പതിനാലും പതിനഞ്ചും  വയസ് പ്രായമുള്ള ഞങ്ങൾ മൂന്ന് പേർ,  ഞാൻ, ഖാലിദ്, ഷുക്കൂർ  എന്നിവർ. ദിലീപ് കുമാർ അഭിനയിച്ച, സുന്ദരമായ ഗാനങ്ങളുള്ള ഏതോ ഹിന്ദി ചിത്രം  കാണാനാണ് ഇരുട്ടത്തുള്ള ആ പാച്ചിൽ. കണ്ണൻ വർക്കി പാലത്തിന് സമീപം സൗത്ത് പോലീസ് സ്റ്റേഷനിലേക്ക്  തിരിയുന്ന  റോഡിന്റെ  വളവിൽ തിരിയുന്ന ഭാഗത്ത്   കുറ്റാകുറ്റിരുട്ടിൽ ഒരു  ഇരുണ്ട രൂപം.   പശുവാണ്.   ആ കാലത്ത്  ആലപ്പുഴ  ഗുജറാത്തി തെരുവിലെ പശുക്കൾ രാപകലില്ലാതെ     റോഡിൽ അലഞ്ഞ് നടക്കുമായിരുന്നു. പശുവിനെ കാണുമ്പോൾ ഖാലിദിന് ഒരു അസുഖമുണ്ട്. കൈ കൊണ്ട് പുറകിൽ ആഞ്ഞടിക്കും.  എന്നിട്ട് പറയും  "ഓടിക്കോ ഹിമാറേ! അബിടന്ന്...."
 സ്ട്രീറ്റ് ലൈറ്റില്ലാത്ത അന്നത്തെ കാലത്ത് വളവിൽ പെട്ടെന്ന് മുന്നിൽ പശുവിനെ കണ്ടപ്പോൾ  ഖാലിദ് പഴയ സ്വഭവം  പുറത്തെടുത്ത്  പശുവാണെന്ന് കരുതി ആ രൂപത്തിന്റെ പുറകിൽ ആഞ്ഞടിച്ചു.  എന്നിട്ട് പറഞ്ഞു "ഓടിക്കോ  ഹിമാറേ! അബിടന്ന്...."
 ദാ! പശു രണ്ട് കാലിൽ നിവർന്ന് വരുന്നു.കറുത്ത മഴക്കോട്ടിട്ട  ഒരു   പോലീസ് കാരനായിരുന്നു അത്. പോലീസിലെ പഴയ  കൂമ്പാള തൊപ്പിയും കറുത്ത മഴക്കോട്ടും ധരിച്ച ആ പാവത്തിന്റെ കണ്ണട നിലത്ത് വീണത് ഇരുട്ടത്ത് തപ്പി എടുക്കുകയായിരുന്നു ആ മനുഷ്യനെന്ന് പിന്നീട് മനസിലായി.   പോലീസ് കാരനെ  മുമ്പിൽ കണ്ടപ്പോൾ ഞങ്ങൾ വിരണ്ടു. ഓർക്കാപുറത്ത് പുറകിൽ അടി കൊണ്ട പോലീസുകാരനും വിരണ്ടു.
  'കണ്ണട തപ്പാനും സമ്മതിക്കില്ലേടാ കഴുവർടാ മക്കളേ!"  എന്നായി  പ്രായം ചെന്ന ആ പോലീസുകാരൻ.
ഞാനും ഷുക്കൂറും ഖാലിദിന് നേരെ കൈ ചൂണ്ടി വിറച്ച് കൊണ്ട് പറഞ്ഞു "അവനാണ്"
ഖാലിദ് വിരണ്ട്  തളർന്ന് കൈ കൂപ്പി പറഞ്ഞു
" പടച്ചോനാണേ  പോലീസിക്കാ!  ഞമ്മള് വിചാരിച്ച് പശുവാണെന്ന്..."
 ഞങ്ങൾ വട്ടപ്പള്ളിക്കാർ   മുതിർന്നവർ ആരെയായാലും ഇക്കാ എന്നാണ് വിളിക്കുക പതിവ്.  പോലീസ് കാരന്റെ  പേര് അറിയാത്തതിനാൽ വെപ്രാളത്തിൽ  ഖാലിദ് അയാളെ ' പോലീസിക്കാ' എന്ന് വിളിച്ചപ്പോൾ സഹൃദയനായ ആ മനുഷ്യൻ പൊട്ടി  ചിരിച്ചിട്ട് പറഞ്ഞു.
"പോയീനെടാ കഴുതകളേ!  എന്റെ മുമ്പീന്ന്.... " ഞങ്ങൾ  ജീവനും കൊണ്ട് പമ്പകടന്നു.

 ഈ വർഷം കർക്കിടകത്തിലായിരുന്നു നോമ്പ്. നോമ്പിന്  ഞങ്ങളുടെ     വീട്ടിൽ ഇഫ്ത്താർ നടത്തി. സമൂഹത്തിലെ നാനാതരത്തിലുള്ള  ആൾക്കാർ ഇഫ്ത്താറിൽ പങ്കെടുക്കാൻ വീട്ടിൽ വന്നു. കർക്കിടകത്തിലെ മഴ  മാറി  നിന്നിരുന്നെങ്കിലും  അന്തരീക്ഷം തണുത്ത് തന്നെ ഇരുന്നുവല്ലോ. അതിനാലായിരിക്കണം ഇഫ്ത്താറിന് വന്ന  ബന്ധത്തിലെ  ഒരു അമ്മാവൻ  നോമ്പ് തുറ കഴിഞ്ഞ്   ടെറസിന്റെ ഒഴിഞ്ഞ മൂലയിൽ    വെളിച്ചം കുറഞ്ഞ ഭാഗത്ത്  സെറ്റിയിൽ ഉടുത്ത മുണ്ട് അഴിച്ച് തലമൂടി  കിടന്നുറങ്ങിയത്.
 ഞങ്ങളുടെ  12 വയസ്കാരനായ  സൽമാൻ  അവന്റെ ബന്ധുവും  അടുത്ത കൂട്ടുകാരനുമായ  ആച്ചിയെ തിരക്കി  നടന്നപ്പോൾ  സെറ്റിയിൽ   മൂടി പുതച്ച് കിടക്കുന്ന  അമ്മാവനെ  കണ്ടു.  ഇരുട്ടത്ത് സെറ്റിയിൽ കിടക്കുന്ന ആൾ  ആച്ചിയെന്ന് ധരിച്ച് അവൻ  അമ്മാവന്റെ ചന്തിയിൽ  ആഞ്ഞടിച്ചിട്ട്   പറഞ്ഞു  "മൂടിപ്പുതച്ച് കിടക്കുന്നോ എഴുന്നേറ്റ് വാടാ...." അടി കൊണ്ട അമ്മാവൻ  ഭയന്ന്  ചാടി  എഴുന്നേറ്റ്  ചോദിച്ചു "  ആരെടാ എന്നെ അടിച്ചത്"?
  എഴുന്നേറ്റ്  വന്ന ആൾ അമ്മാവനാണെന്ന് കണ്ട  സൽമാൻ വിരണ്ട്   പോയി. അവൻ  കൈകൂപ്പി പറഞ്ഞു" പടച്ചോനാണെ  മാമിയുടെ മാമാ..ഞാൻ വിചാരിച്ച് ആച്ചിയാണെന്ന്...(അവന്റെ പിതൃ സഹോദരിയുടെ അമ്മായി അപ്പനാണ് അമ്മാവൻ)
സംഭവം വീട്ടിൽ കൂട്ട ച്ചിരി ഉയർത്തിയപ്പോൾ എന്റെ ഓർമ്മ വർഷങ്ങൾക്ക് പുറകിലേക്ക്  പോയി. പോലീസുകാരന്റെ    മുമ്പിൽ വിരണ്ട് കൈകൂപ്പി  നിൽക്കുന്ന ഖാലിദ്. "പടച്ചോനാണെ പോലീസിക്കാ ഞമ്മള് വിചാരിച്ച് പശുവാണെന്ന്...."
തലമുറകൾ കടന്ന പോകുന്നു.  പക്ഷേ സംഭവങ്ങൾ  മാറ്റമില്ലാതെ ആവർത്തിക്കപ്പെടുന്നു. .  ആവർത്തിക്കപ്പെടുന്ന  സംഭവങ്ങൾ  കൊണ്ടായിരിക്കാം കാലത്തിന് കാലചക്രം എന്ന പേരുണ്ടായത്.