Wednesday, January 7, 2015

പിശാച് ഭയന്ന് പോയി.

പ്രസിദ്ധ പിശുക്കനായ കോയാക്കാ  ഹജ്ജ് കർമ്മത്തിന്  പോകാൻ  തീരുമാനിച്ചത്  നാട്ടിൽ അതിശയിപ്പിക്കുന്ന  വാർത്തയായിരുന്നു. ഹജ്ജിനേക്കാളും ചെലവ്  കുറവ്   ഉം റാ  യാത്രക്കാണെന്ന്  മനസിലാക്കിയതോടെ  അദ്ദേഹം   ഹജ്ജ്  യാത്ര  മാറ്റി  ഉം റാ  പാക്കേജുകാരെ  തിരക്കി  നടന്നു.    ഈ രണ്ട് കർമ്മങ്ങളും മക്കത്ത്   തന്നെയല്ലേയെന്ന്   സ്വയം ന്യായം  കണ്ടെത്തുകയും ചെയ്തു. കോയാക്കായുടെ പിശുക്ക് പ്രസിദ്ധമായതിനാൽ  ഞങ്ങൾ  നാട്ടുകാർക്ക്  ഈ നയം മാറ്റം അത്രക്ക്   ഷോക്കായിരുന്നില്ല. രാത്രിയിൽ ആഹാരം കഴിക്കാനിരിക്കുമ്പോൾ  കൈ ചെല്ലുമ്പോൾ വായ് താനെ  തുറക്കും എന്ന  ന്യായത്താൽ ലൈറ്റ്   അണച്ച്  വൈദ്യുതി പിശുക്ക്  കാണിക്കുന്ന  ആളാണല്ലോ  കോയാക്കാ.
 ഞങ്ങൾ  നാട്ടുകാരുടെ   കോമിക്ക്  താരമായ  ഹസനിക്കാ ഇതിനെ  പറ്റി  പറയുന്നത്  ലൈറ്റ്  അണച്ച്  കഴിയുമ്പോൾ കോയാക്കാ  മുണ്ടും അഴിച്ച് കളയുമെന്നാണ് ഇരുട്ടത്ത്  മുണ്ടുടുക്കേണ്ടല്ലോ!. ആഹാരം  കഴിച്ച് കഴിയുമ്പോൾ മുണ്ടും  ഉടുക്കും   പിന്നീട്  ലൈറ്റും കത്തിക്കുമത്രേ! എഴുപതിനായിരം രൂപാ ഉം റാ  യാത്രക്ക് ആവശ്യപ്പെട്ട ഏജന്റിനോട് പിണങ്ങി  പിണങ്ങി  അൻപതിനായിരം രൂപക്ക്  കോയാക്ക  ഉമ്രാ യാത്ര  തരപ്പെടുത്തി  രൂപയും  ഏൽപ്പിച്ചു.

 നാട്ടിൽ  എല്ലാവരോടും  "ഞാൻ  മക്കത്ത് പോകുന്നു "  എന്ന്  യാത്രയും പറഞ്ഞു. വിമാന  സമയത്ത് എയർ  പോട്ടിൽ  എത്തിയ  കോയാക്കായെ  എതിരേറ്റത്  ഏജന്റ്  മുങ്ങിയെന്ന  വാർത്തയായിരുന്നു. "ഹെന്റള്ളോ" എന്നും  പറഞ്ഞ് കോയാക്കാ നെഞ്ചത്ത് മൂന്ന്  നാല്  അടിയും അടിച്ച്  നിലത്ത് കുഴഞ്ഞ് വീണു. ആൾക്കാർ അദ്ദേഹത്തെ പൊക്കി  എടുത്ത് നഗരത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി   ആശുപത്രിയിൽ കൊണ്ട്  ഏൽപ്പിച്ച്  അവരുടെ  തടി സലാമത്താക്കി.

അവിടെ  അവശേഷിച്ചിരുന്ന  സന്തതികളോടും   പേരക്കുട്ടികളോടും  ആശുപത്രി അധികൃതർ  പരിശോധനയും  മറ്റും  കഴിഞ്ഞ്    കോയാക്കാക്ക്  മൂന്ന്  ബ്ലോക്ക്  ഉണ്ടെന്നും  ഉടനെ  ഓപറേഷൻ  ചെയ്യണമെന്നും  ഇല്ലെങ്കിൽ  മയ്യത്താകുമെന്നും  അറിയിച്ചു. എല്ലാം  കഴിഞ്ഞ്   ആശുപത്രിയിൽ  നിന്നും  വീട്ടിലേക്ക്  തിരിച്ച  കോയാക്കാക്ക്  ആശുപത്രി  ചെലവ് നാല് ലക്ഷം രൂപാ  മാത്രം.  

കോയാക്കായുടെ  യാത്ര  മുടങ്ങിയതിനെ  സംബന്ധിച്ച് ഞങ്ങളുടെ ഹസനിക്കാ പറഞ്ഞത്  ഇപ്രകാരമാണ്.
 ഉമ്രാ  കർമ്മത്തിന് പിശാചിനെ  കല്ലെറിയുന്ന  പരിപാടി  ഇല്ലെങ്കിലും  കോയാക്കാ   കല്ലെറിയുന്ന  സ്ഥലം  കാണാൻ  പോകുമെന്ന്  ഉറപ്പ്. കോയാക്കായുടെ വരവ്   മണത്തറിഞ്ഞ  അവിടെ  സ്ഥിരമായി  ഇരിക്കുന്ന  പിശാചുക്കൾ     സ ഊദി  സർക്കാരിനെ  വിവരം  അറിയിച്ചെത്രേ!  ഞങ്ങളേക്കാളും  വലിയ ശൈത്താൻ  ഇവിടെ  വന്നാൽ  ഞങ്ങൾ  ഈ സ്ഥലം  വിട്ട്  മാറി  പോകുമെന്ന് .  ഉടനടി  ആ സർക്കാർ  കോയാക്കായുടെ  ഏജന്റുമായി  ബന്ധപ്പെട്ട്  അയാളെ  മുക്കി.  അങ്ങിനെയാണ്  കോയാക്കായുടെ  മക്കാ യാത്ര  മുടങ്ങിയതത്രേ!.

ഇത്രയും  എഴുതിയപ്പോൾ   സി.എച്ചിന്റേതായി  പറയപ്പെടുന്ന  ഒരു ഫലിതം  ഓർമ്മ  വരുന്നു. ഹജ്ജിന്  പോയ  നാട്ടിലെ ഏറ്റവും  വലിയ ദുഷ്ടൻ  പിശാചുക്കളെ കല്ലെറിയുന്ന  സ്ഥലത്തെത്തി  കല്ലെറിയൽ  കർമ്മം  തുടങ്ങിയപ്പോൾ   ശൈത്താൻ  ചോദിച്ചുവത്രേ  "നമ്മൾ  തമ്മിൽ  പ്രശ്നമൊന്നുമില്ലല്ലോ   പിന്നെന്തിനാണ് എന്നെ  കല്ലെറിയുന്നതെന്ന്."

ഹജ്ജിന്റെയും  ഉമ്രയുടെയും  അന്തസ്സത്ത  ഉൾക്കൊള്ളാതെ   ഭയ ഭക്തി  ഒട്ടുമില്ലാതെ  ആ പാവനമായ കർമ്മങ്ങൾക്ക്  ഒരു ടൂർ  പാക്കേജ്  പോലെ  പോയ്ക്കൊണ്ടിരിക്കുന്ന   ചിലരെ  കാണുമ്പോൾ  ഇത്രയും  എഴുതി  പോയി.

1 comment:

  1. കൊട്ടാരക്കാരന്റെ ഫലിതം രസിച്ചു.ഫലിതത്തിനുപരി ഒരു നഗ്ന സത്യം ഉണ്ട്.ഹജ്ജിനു കൊണ്ട് പോകാമെന്ന് പറഞ്ഞു ലക്ഷങ്ങള്‍ വാങ്ങി മുങ്ങുന്ന ശൈത്താന്മാര്‍ അവരെ ആരും പുറത്ത് കൊണ്ട് വരുന്നില്ല .കാരണം ഇസ്ലാമിന് നാണക്കേട്‌ എന്ന് ഓര്‍ത്ത് .

    ഇതാണ് ശൈത്താന്മാര്‍ കുന്നു കൂടാന്‍ കാരണം

    ReplyDelete