Sunday, March 29, 2015

സ്നേഹിച്ച് കീഴടക്കി.

ഇന്ന് എനിക്ക് അത്യധികം സന്തോഷമുള്ള ഒരു ദിവസമാണ്. എനിക്ക് മാത്രമല്ല, മറ്റ് അനേകം പേർക്കും  ഇന്ന്   ആ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞു.രണ്ടര വർഷത്തെ വേർപിരിയലിനും  വിവിധ കോടതികളിലെ  വ്യവാഹാരങ്ങൾക്കും   ശേഷം   ഇന്ന് ഞങ്ങളുടെ സ്നേഹിതനും ഭാര്യയും  ഒരുമിച്ച് ജീവിക്കാനുറച്ച്   പരസ്പരം ധാരണയിലെത്തുകയും  സ്നേഹിതൻ  തന്റെ   വീട്ടിലേക്ക്  ഭാര്യയെയും   രണ്ട് വയസ്സും നാല് വയസ്സും പ്രായമുള്ള അവരുടെ രണ്ട് ആൺ കുട്ടികളെയും  കൂട്ടിക്കൊണ്ട് വരുകയും ചെയ്തു.  ഈ കൂടി ചേരൽ അസാദ്ധ്യമാണെന്ന് കഴിഞ്ഞ  ആഴ്ചവരെ ഞങ്ങൾ  കരുതി. പക്ഷേ  ഒരു പ്രദേശം മുഴുവൻ  ആ ഭർത്താവിന്റെ പുറകിൽ അണി  നിരന്ന്  മദ്ധ്യസ്ത ശ്രമങ്ങൾ  നടത്തിയപ്പോൽ  അസാദ്ധ്യമായത്  സാധ്യമാവുകയാണുണ്ടയത്.  .നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് എളുപ്പത്തിൽ    ഭാര്യയെ  മൊഴി ചൊല്ലാൻ  ഭർത്താവിന് സാദ്ധ്യമായിട്ടും  അയാൾ ക്ഷമ അവലംബിച്ച് ഒരോതവണയും  കോടതിയിൽ വെച്ച് കാണുമ്പോൾ അവളെ  ജീവിതത്തിലേക്ക്  ക്ഷണിച്ച് കൊണ്ടിരുന്നു. അവർ  തമ്മിൽ വേർ പിരിഞ്ഞ്  ജീവിക്കേണ്ട വിധത്തിലുള്ള  ഒരു കാരണവും കാണാത്തതിനാൽ  കേസിന്റെ ഒരു    അവധി ദിവസം   കോടതി   ഭാര്യയോട്   ഭർത്താവിന്റെ    കൂട്ടത്തിൽ പോയി താമസിച്ച് കൂടേ  എന്ന്  ചോദിച്ചിട്ടും ഭാര്യ വഴങ്ങിയിരുന്നില്ല.
 രണ്ടാമത്തെ കുഞ്ഞിനെ  പ്രസവിക്കാൻ  പോയ ഭാര്യ ഇനി അങ്ങോട്ടില്ലാ എന്ന്  വെട്ടി  തുറന്ന്  പറയാൻ  തക്ക വിധത്തിൽ  കാരണങ്ങളൊന്നും  ആദ്യത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും നിസ്സാര കാര്യങ്ങൾ  ഊതി വീർപ്പിച്ച്  പിന്നീട്   പ്രശ്നങ്ങൾ വലുതാക്കുകയാണുണ്ടായത്. പക്ഷേ  കുഞ്ഞുങ്ങൾ അയാൾക്ക്  ജീവനായിരുന്നു.  വാശിയും വൈരാഗ്യവും വർദ്ധിച്ച്   ഭാര്യയെ ഉപേക്ഷിച്ചാൽ  അവൾക്കും  ആളെ കിട്ടും   തനിക്കും മറ്റൊരു ഭാര്യയെ കിട്ടുമെങ്കിലും തന്റെ കുഞ്ഞുങ്ങളാണ് അനാഥരാകുന്നതെന്ന     തിരിച്ചറിവ്  അയാൾക്കുണ്ടായിരുന്നതിനാൽ   ഇരുഭാഗവും വക്കീലന്മാരുടെ സാന്നിദ്ധ്യത്തിൽ   ഭർത്താവ് ഭാര്യയോട്  ഇങ്ങിനെ പറഞ്ഞു"  നീ കിടക്കുന്ന റൂമിൽ ഞാൻ വരില്ല, നീ എനിക്ക് ഭക്ഷണം തരേണ്ടാ, നീ എന്റെ വസ്ത്രം കഴുകി  തരേണ്ടാ, എന്റെ കുഞ്ഞുങ്ങളുടെ അമ്മയായി  എന്റെ കൂടെ താമസിച്ചാൽ  മാത്രം  മതി"    ഇത്  ഭാര്യയുടെ വക്കീലിനെ വല്ലാതെ സ്വാധീനിച്ചു. അവരും  മദ്ധ്യസ്തതാ ശ്രമത്തിൽ പങ്ക് ചേർന്നു. അടുത്ത അവധിക്ക്  ഭർത്താവ് താമസിക്കുന്ന പ്രദേശത്തെ പ്രമുഖരെല്ലാം  അയാളുടെ കൂടെ  കോടതിയിൽ പോയി.  ഫലം ഭാര്യ വിട്ട് വീഴ്ചക്ക് തയാറായി. ഇന്ന് ഭർത്താവും ഞങ്ങൾ ചില സുഹൃത്തുക്കളും  ഭാര്യയുടെ  വീട്ടിൽ  പോയി അവരെയും കുട്ടികളെയും കൂട്ടി  കൊണ്ട് വന്നു.
അവനവന്റെ കാര്യം മാത്രം നോക്കി  ജീവിക്കുന്ന ആധുനിക സംസ്കാരത്തിൽ നിന്നും വ്യത്യസ്തമായി  സമൂഹത്തിലെ ഒരാളുടെ വേദന  സമൂഹത്തിന്റെ മൊത്തം വേദനയായി കണക്കിലെടുത്ത് പരിഹാരം തേടാനുറച്ച് ഇറങ്ങി തിരിച്ച ആ പഴയ  നാട്ടിൻപുറം സംസ്കാരം  പുനർ ജീവിച്ചപ്പോൾ നന്മ  മാത്രമാണുണ്ടായത്.

Sunday, March 22, 2015

ഒരേ ഒരു ചങ്ങാതി

 ജീവിതത്തിൽ വിശ്വസിക്കാവുന്ന  ഒരേ  ഒരു  മിത്രം. സുഖത്തിലും  ദുഖത്തിലും നന്മയിലും തിന്മയിലും മുമ്പും പുറകുമായി  നമ്മോടൊപ്പം യാത്ര ചെയ്യുന്ന ഒരേ  ഒരു  ചങ്ങാതി... നമ്മുടെ      നിഴൽ...

ചേട്ടൻ ബാവാ അനിയൻ ബാവാ

 ചേട്ടൻ ബാവാ അനിയൻ ബാവാ
 സിനാനും അവന്റെ പിതൃ   സഹോദര പുത്രൻ  സ അദും.
 സിനാനെ  അറിയില്ലേ?  ദാ...ഇവിടെ ഒന്ന് അമർത്തിയേ .......... http://sheriffkottarakara.blogspot.in/2015/03/blog-post_5.html

Tuesday, March 17, 2015

പൊട്ടനെ ചെട്ടി ചതിച്ചാൽ......

പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും  എന്നൊരു ചൊല്ലു പറഞ്ഞ്  കേട്ടിട്ടുണ്ട്. പക്ഷേ അത് നേരിൽ കണ്ടപ്പോൾ മുകളിലിരിക്കുന്നവന്റെ വിധി നടപ്പാക്കൽ   ചാതുര്യം തിരിച്ചറിഞ്ഞ്    അന്തം വിട്ട് പോയി.
  മൂന്ന്  വർഷത്തിന് മുമ്പ്  ഞങ്ങളുടെ മുമ്പിൽ വെച്ച്  ആ പെൺകുട്ടി  അയാളോട്  കെഞ്ചി പറഞ്ഞു " എന്നെ ഉപേക്ഷിക്കല്ലേ " എന്ന്. ഞങ്ങളെല്ലാം വളരെ ഏറെ ഉപദേശിച്ചിട്ടും അയാൾ കൂട്ടാക്കിയില്ല. കേവലം ദിവസങ്ങൾ  മാത്രം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ച്  അയാൾ കൈ കഴുകി. വിവാഹശേഷമുള്ള വിരുന്നിൽ  പങ്കെടുത്ത സ്നേഹിതന്മാരിൽ ഒരാൾ  "ഹലോ" എന്നും പറഞ്ഞ് കയ്യും നീട്ടി മുമ്പോട്ട് ചെന്നപ്പോൾ നാട്ടുമ്പുറത്ത്കാരിയായ  നവ വധു  നാണീച്ച് പുറകോട്ട് മാറി എന്നിടത്ത്   തുടങ്ങി  കുഴപ്പങ്ങൾ.   വിരുന്ന് കഴിഞ്ഞ്   പുറത്തേക്കിറങ്ങുമ്പോൾ ആ "  ഹലോ"  പിശാച്   വരന്റെ ചെവിയിൽ പറഞ്ഞു  "എവിടെന്ന് കിട്ടിയെടാ ഈ  പട്ടിക്കാടിനെ" എന്ന്.
       ആദ്യ രാത്രിയിൽ ബർമൂഡാ ധരിച്ച മണവാളൻ പെണ്ണിനോട്  തിരക്കി  "നിനക്ക് ബർമൂഡാ  ഇല്ലേ"  എന്ന് . ബർമൂഡാ പോയിട്ട്  പാന്റ് പോലും ഇടാത്ത   കുഗ്രാമക്കാരി  പെൺകുട്ടി  അന്തം വിട്ട് നിന്നപ്പോൾ  തലയിൽ കൈ വെച്ച്  അയാൾ തന്റെ തലയിലെഴുത്തിനെ പറ്റി പരിതപിക്കുകയായിരുന്നു എന്നാണ്  പിന്നീട്  മദ്ധ്യസ്തതക്ക് ചെന്ന ഞങ്ങളോട്  ആ പാവം പെണ്ണ് പറഞ്ഞത്. നിറയെ സ്വർണവും തുകയും കൊടുത്ത്   സ്വന്തമായി വീടു പോലുമില്ലാത്ത ഈ മരക്കഴുതക്ക്   ആ പെൺകുട്ടിയെ  അവളുടെ രക്ഷകർത്താക്കൾ കെട്ടിച്ച് കൊടുത്തത് ഇയാൾ ഏതോ വലിയ കമ്പനിയിലെ  എം.ഡി.യോ മറ്റോ  ആണെന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു. പക്ഷേ കല്യാണ പിറ്റേന്ന് മുതൽ  കടക്കാർ വീടിൻ മുമ്പിൽ വന്ന്  നിരന്നപ്പോൾ  പെണ്ണിന്റെ സ്വർണാഭരണങ്ങൾ  ഓരോന്നായി ഊരി വാങ്ങി വിറ്റു  കടം വീട്ടി  കമ്പനി എം.ഡി.
 അയാൾ അവളോട് അൽപ്പം  സ്നേഹം കാണിച്ചിരുന്നെങ്കിൽ  ഇതെല്ലാം അവൾ സഹിച്ചേനെ      . എല്ലാ രാത്രികളിലും   അവളെ  അവഗണിച്ച് അയാൾ  ബർമൂഡായും ഇട്ട് തിരിഞ്ഞ് കിടന്നപ്പോൾ  നാട്ടും പുറത്ത്കാരി  ഒരു ദിവസം രാത്രി   കട്ടിലിൽ നിന്ന് അയാളെ തള്ളിയിട്ട്  കയ്യിൽ കിട്ടിയ തലയിണ വെച്ച്  താങ്ങി കൊടുത്തു എന്ന്  മാത്രമല്ല അയാളുടെ ബർമൂഡാ വലിച്ചുരിഞ്ഞ്  എടുത്ത് അത് കഷണം കഷണമാക്കി കീറി    .  പൂർണ നഗ്നനായ  എം.ഡി. ഉറക്കച്ചടവിൽ വാതിൽ തുറന്ന് പുറത്ത് ചാടി അലറി പറഞ്ഞു "ഒരു വട്ട് കേസിനെയാണ് എന്റെ തലയിൽ വെച്ച് കെട്ടിയതെന്ന്"  എന്താണ്  തന്റെ പ്രകോപനത്തിന്  കാരണമെന്ന്   ബന്ധുക്കളോട്    പറയാനാവാതെ പെൺകുട്ടി കരഞ്ഞ് കൊണ്ടിരുന്നപ്പോൾ അയാളുടെ വീട്ടുകാർ  തീർച്ചപ്പെടുത്തി   ഇത് ഒന്നില്ലെങ്കിൽ വട്ട്  അല്ലെങ്കിൽ പ്രേത ബാധ  എന്ന്.  പെൺകുട്ടിയുടെ ആൾക്കാർക്ക് അറിയിപ്പ് പോയി അവർ വന്നു.  ഈ അവസ്ഥയിലാണ്     ഞങ്ങൾ  ഇടപെട്ടത്. മദ്ധ്യസ്തർ  രണ്ട് കൂട്ടരോടും സംസാരിച്ചു, പെണ്ണിനെയും ചെറുക്കനേയും   ഒറ്റക്ക്  കണ്ടും   സംസാരിച്ചു. അയാൾ പിടി വാശിയിൽ  തന്നെ നിന്നു  " എനിക്ക് വേണ്ടാ ഈ വട്ട് കേസിനെ"  പെൺകുട്ടി   അപ്പോൾ  അയാളോട്  കെഞ്ചി പറഞ്ഞു " എന്നെ ഉപേക്ഷിക്കല്ലേ " എന്ന്.   പെണ്ണിന് വട്ടാണെന്ന ആരോപണത്തോടെ  ഉപേക്ഷിക്കപ്പെട്ടാൽ നാട്ടിൻ പുറങ്ങളിൽ പുനർ വിവാഹ സാദ്ധ്യത  പ്രയാസമാകും  എന്നുള്ള  തിരിച്ചറിവ്  അവൾക്കുണ്ടായിരുന്നല്ലോ. പക്ഷേ അവളുടെ അപേക്ഷകളെല്ലാം  നിഷ്കരണം നിരസിക്കപ്പെട്ടപ്പോൾ  അയാൾ കൈപറ്റിയ തുകയും സ്വർണവും തിരികെ  കൊടുക്കാൻ  പെൺ വീട്ടുകാർ  ആവശ്യപ്പെട്ടു.  ഇനി അയാളുടെ കൂടെ അവളെ  കഴിയാൻ വിടാതിരിക്കുന്നതാണ് ബുദ്ധിയെന്ന്    നാട്ടിൽ  തിരക്കിയപ്പോൾ  അറിഞ്ഞ വിവരങ്ങളിൽ നിന്നും  അവർ തീർച്ചപ്പെടുത്തി.  നമ്മുടെ എം.ഡി.യുടെ പക്കൽ  കൂറ  പോലുമില്ലാത്തതിനാൽ  കൊടുക്കേണ്ട തുകക്ക്   അവധി ചെക്കും  ഉടമ്പടിയും ഒപ്പിട്ട് അയാൾ    പെൺകുട്ടിയുടെ പിതാവിന് നൽകി   വിവാഹ ബന്ധം ഉഭയ സമ്മതത്തോടെ  വേർപിരിഞ്ഞു.  ആ പെൺകുട്ടി  ഉഭയസമ്മത പത്രത്തിൽ കരഞ്ഞ് കൊണ്ടാണ്  ഒപ്പിട്ടത് എന്ന് ഞങ്ങൾക്ക് പൂർണ ബോദ്ധ്യമുണ്ടല്ലോ.   .
കാലം ഓടി  പോയി.  രണ്ട്  പേരും പുനർവിവാഹ നടത്തി. പറഞ്ഞ  അവധിക്ക് പെൺകുട്ടിയുടെ  തുക  കൊടുത്തില്ലെങ്കിലും എം.ഡി. പിന്നീട്   അത്   കൊടുത്ത് തീർത്തു. ആ പെൺകുട്ടി  പുതിയ ഭർത്താവുമായി      ഇപ്പോൾ  സുഖമായി  കഴിയുന്നു  എന്നാണ്  ഞങ്ങൾ  അറിഞ്ഞത്   . എം.ഡി.ക്കും കിട്ടി ഒരു പെണ്ണിനെ. അയാളുടെ ആഗ്രഹപ്രകാരമുള്ള  സൗന്ദര്യവും പരിഷ്കാരവും  ഒത്തിണങ്ങിയ ഒരു പെണ്ണ്.  ജീൻസ് ധാരിയായ  അവൾ റോഡിലൂടെ നടന്ന് പോയാൽ  പഴയ മലയാള സിനിമാ ഗാനം പോലെ "അവൾ നടന്നാൽ ഭൂമി  തരിക്കും" എന്ന   മട്ടിലുള്ള  ഒരെണ്ണം. നഗര മദ്ധ്യത്തിൽ വളർന്ന അവൾ വീട്ടിൽ നിൽക്കുമ്പോൾ ബർമൂഡായാണ് ധരിക്കുന്നതത്രേ!. എല്ലാം കൊണ്ടും എം.ഡി. ഹാപ്പിയായി.കാലം കടന്ന്  പോയപ്പോൾ  ഭാര്യയുടെ വിനീത ദാസനായി  എന്തും അനുസരിച്ചും ചെയ്തു കൊടുത്തും  അയാൾ സമയം പോക്കി. പക്ഷേ  ഒരു ദിവസം അയൽക്കാർ കണ്ടത്  ഒരു ടെമ്പോ വാൻ വന്ന്   നിൽക്കുന്നതും പുതിയ പെണ്ണിന്റെ  ലൊട്ട് ലൊടുക്ക്     സാധനങ്ങൾ പെൺകുട്ടിയുടെ പിതാവിന്റെ നേത്ർത്വത്തിൽ  വണ്ടിയിൽ കയറ്റുന്നതുമാണ്. പുറകെ പെണ്ണും വെളിയിൽ വന്ന് പിതാവിന്റെ കാറിൽ കയറി. .എം.ഡി. വലിയ വായിലേ  നിലവിളിച്ച് കൊണ്ട് കാറിന്റെ ചുറ്റും നടന്ന്  എന്നെ ഉപേക്ഷിച്ചിട്ട് പോകല്ലേ  എന്ന്    അലമുറയിട്ടെങ്കിലും  വാഹനം ഭുറ്ർ എന്നും പറഞ്ഞ് മുമ്പോട്ട് പോയി.  പണ്ടത്തെ  നാട്ടിൻ പുറത്തുകാരി  എന്നെ ഉപേക്ഷിക്കല്ലേ  എന്ന് പറഞ്ഞ് കരഞ്ഞത്  പലരും അപ്പോൾ ഓർത്ത് കാണും.  പരിഷ്കാരി പെണ്ണ്  പോകാൻ  കാരണമെന്തെന്ന് ഇപ്പോഴും ഞങ്ങൾക്കറിയില്ല. .  റസ്റ്റിറ്റ്യൂഷൻ ഒഫ് കൺജ്യൂവൽ റൈറ്റിന്  (ഭാര്യാ ധർമം അനുഷ്ഠിക്കുന്നതിന്   എതിർ കക്ഷിക്ക്  നിദ്ദേശം കൊടുക്കുവാൻ   കോടതിയിൽ  ഫയൽ ചെയ്യുന്ന കേസ്)  കേസ് കൊടുക്കുന്നതിന് എം.ഡി.  ഉപദേശത്തിനായി  ഞങ്ങളെ സമീപിച്ചെങ്കിലും  സമയ  കുറവിനാൽ  ഞങ്ങൾക്ക് ,,ഒന്നിലും  ഇടപെടാൻ സാധിച്ചില്ല. . എം.ഡി. ഇപ്പോൾ "ഞാൻ അവളെ ഒഴിയില്ലാ" എന്ന പല്ലവിയുമായി  നടക്കുകയാണ്.  ഇടക്കിടക്ക്  നീ എവിടെ നിൻ നിഴലെവിടെ  എന്ന  ഈരടി മൂളുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോൾ    മുകളിലിരിക്കുന്ന കാർന്നോരുടെ  വിധി നടത്തൽ കണ്ട്  നമ്മൾ  മനുഷ്യർ   അന്തം വിടാതെന്ത് ചെയ്യും.

Thursday, March 5, 2015

ദുനിയാ കേ രഖ് വാലേ സിനാന്റെ ജീവിതത്തിൽ

ഓ! ദുനിയാ കേ  രഖ് വാലേ......
എന്റെ പിതാവിന്റെ  ചെറുപ്പത്തിൽ  അദ്ദേഹം ഈ ഗാനം ബുൾബുൾ വാദ്യോപകരണത്തിലൂടെ   ആലപിക്കുമായിരുന്നു  എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. നൗഷാദിന്റെ സംഗീത സംവിധാനത്തിൽ  മുഹമ്മദ്  റഫി സാഹിബ്   കരളുരുകി  പാടിയ  ഈ  ഗാനം  എന്റെ തലമുറയിലുള്ളവരേയും  വല്ലാതെ  വികാര തരളിതരാക്കിയിട്ടുണ്ട്. ഇതാ ഇപ്പോൾ മൂന്നര വയസ് കാരനും  ഞങ്ങളുടെ  കുടുംബത്തിലെ  ഏറ്റവും ഇളയവനുമായ  സിനാന്റെ  അസ്വസ്ഥതകൾ  മാറ്റി  അവന്    സമാധാനം നൽകാനും    കരച്ചിൽ  ഇല്ലാതാക്കാനും  ഞങ്ങൾ ഈ ഗാനമാണ്  ഉപയോഗിക്കുന്നത്.   യാദൃശ്ചികമായാണ്  ഈ ഗാനം  അവന്  സന്തോഷം  നൽകുന്നുവെന്ന        പരമാർത്ഥം  ഞങ്ങൾ  തിരിച്ചറിഞ്ഞത്.  ഈ വീഡിയോ  കാണുക.
 ജനിച്ചതിന് ശേഷം സിനാൻ   ഇത് വരെ സംസാരിച്ചിട്ടില്ല, നടന്നിട്ടില്ല,  സാധാരണ കുട്ടികളെ  പോലെ  ഇത് വരെ   നേരാംവണ്ണംഅവന് നിൽക്കാൻ  സാധിച്ചിട്ടുമില്ല..എല്ലാം  ഒരു ഡോക്ടറുടെ അലക്ഷ്യത കാരണം  മാത്രം.
 ഒരു കൊതുക്  വന്ന് കടിച്ച് ചോര ഊറ്റിക്കൊണ്ടിരുന്നാൽ അതിനെ ഓടിച്ച് കളയാനോ  കൊതുക് ദംശിച്ചിടം  ചൊറിയാനോ  അവന് അറിയില്ല.  കാരണം കൊതുക് കടിക്കുന്നതിനേക്കാൾ  വലിയ വേദന, ജനിച്ച  അടുത്ത ദിവസം മുതൽ    ഏറെ  സഹിച്ചവനാണല്ലോ  അവൻ   . ജനിച്ച് മൂന്നാം   ദിവസം മുതൽ 3വാരം  വരെ  കുത്തി വെപ്പുകളുടെ പ്രളയത്തിലായിരുന്നു  അവൻ.   തുടർന്ന്   ഒരു വയസ് പ്രായത്തിൽ അൻപത് കുത്തി വെപ്പുകൾ  അൻപത് ദിവസങ്ങളിലായി   അവന്റെ കുഞ്ഞ് ശരീരത്തിൽ നടത്തിയിട്ടുണ്ട്.   .  അങ്ങിനെ  വേദനകളുടെ ലോകത്തിലൂടെ   നിശ്ശബ്ദം കടന്ന് വന്ന  അവന് ഒരു  കൊതുക്  കടി എത്ര നിസ്സാരമായിരിക്കും. ഇങ്ങിനെയുള്ള    കുത്തി വെപ്പുകളും  വാൾപ്പാരിൻ  പോലുള്ള കയ്പേറിയ മരുന്ന്കൾ  ദിവസം  മൂന്ന് നേരം   നി ർബന്ധമായി  അവനെ  കുടിപ്പിക്കുന്നതും        ജീവിതത്തിലെ  ദൈനംദിന സംഭവങ്ങളായിരിക്കുമെന്നായിരിക്കും  അവൻ  കരുതുന്നത്.  കൈപ്പേറിയ  മരുന്നുകൾ  നിർബന്ധമായി അവന്  നൽകുമ്പോൾ എന്തെല്ലാം  ചിന്തകളായിരിക്കാം അവന്റെ കുഞ്ഞ് മനസിലൂടെ  കടന്ന് പോകുന്നത് , വികാരരഹിതമായ  നോട്ടത്തിലൂടെ   അവൻ  നമ്മെ  നോക്കുമ്പോൾ എന്തെല്ലാമാണ്   അവൻ തിരിച്ചറിയുന്നത് ?  ആവോ! നമുക്ക്  അറിയില്ലല്ലോ.   അവന്റെ വീൽ കസേരയിൽ  അല്ലെങ്കിൽ  അവന് വേണ്ടി  പ്രത്യേകം തയാറാക്കിയ മൂന്ന് അടി ചതുരത്തിലും രണ്ടര അടി ഉയരത്തിലുമുള്ള ബോക്സിൽ  അവന്റെ  നാഴികകൾ  കഴിച്ച് കൂട്ടുമ്പോൾ  അവന് പലപ്പോഴും കൂട്ടായുള്ളത്  ഈ    ഗാനമാണ്. ഈ കാലത്തെ  ശബ്ദമുഖരിതമായ  പാട്ടുകൾ അവനെ ഒട്ടും ആകർഷിക്കാറില്ലാ എന്ന് അനുഭവങ്ങൾ കൊണ്ട് ഞങ്ങൾ  തിരിച്ചറിഞ്ഞിട്ടുണ്ട്. ദുനിയാ കേ രഖ് വാലേയും  ചിലപ്പോൾ റഫി തന്നെ പാടിയ  "ബഹാരോം ഫൂല് ബർസാവോ"  തുടങ്ങിയ  പഴയ ഗാനങ്ങളും    അവനെ ആകർഷിക്കുന്നു. ആ  ഗാനങ്ങൾ  കേൾക്കുമ്പോൾ   അവൻ കരച്ചിൽ നിർത്തുന്നു, ആഹാരം കഴിക്കാതെ അടച്ച് പൂട്ടിയിരുന്ന വായ്  തുറക്കുന്നു, തലകുലുക്കുന്നു, അപൂർവത്തിൽ അപൂർവമായ അവന്റെ ചിരി  പുറത്ത് വരുന്നു,  ഇടക്ക് അസ്പ്ഷ്ടമായി  ചില  മൂളലുകൾ പുറപ്പെടുവിപ്പിക്കുന്നു.   ( അവൻ ആ ഗാനം ഏറ്റ്  പാടുന്നതായിരിക്കാം) ഇവിടെ  എടുത്ത് പറയേണ്ട  പ്രത്യേകത  എല്ലാ പാട്ടുകളും അവനെ  ഇപ്രകാരം  ആകർഷിക്കുന്നില്ലാ എന്നതാണ്.
എന്റെ മകൻ  സൈഫുവിന്റെ  എകമകനാണ്  മൂന്നര വയസ് കാരനായ സിനാൻ. ,  സൈഫുവും  അവന്റെ ഭാര്യ  ഷൈനിയും അഭിഭാഷകരാണ്. ഷൈനി   ഊണും  ഉറക്കവും  ജോലിയും  മാറ്റി വെച്ച്  സിനാന്റെ    ശുശ്രൂഷയിൽ   കഴിയുന്നു.
സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്റ്ററുടെ  അലക്ഷ്യമായ പെരുമാറ്റമാണ്  ഞങ്ങളുടെ സിനാനെ ഈ അവസ്ഥയിലാക്കിയത്   എന്ന്  പറഞ്ഞുവല്ലോ.     വിവാഹ ശേഷമുള്ള ഏറെ കാത്തിരിപ്പിന് ശേഷമാണ്  ഷൈനി ഗർഭിണി  ആയത്.  ഞങ്ങളുടെ കുടുംബ സുഹൃത്തും പ്രഗൽഭയുമായ  ഒരു ഗൈനക്കോളജിസ്റ്റ്   അവരുടെ സർക്കാർ സേവനത്തിന്  ശേഷം  സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ്  ചെയ്യുന്നതിനാലാണ്   ഷൈനിയെ   പ്രസവത്തിനായി ഞങ്ങൾ  ആ  ആശുപത്രിയിൽ എത്തിച്ചത്. സുഖ പ്രസവമായിരിക്കും  എന്ന വിശ്വാസത്തിലായിരുന്നു  ഞങ്ങൾ. പക്ഷേ പെട്ടെന്ന് തന്നെ ശസ്ത്രക്രിയയിലൂടെ  കുട്ടിയെ പുറത്തേക്കെടുപ്പിക്കേണ്ട വിധം കുട്ടിയുടെ ചലനങ്ങൾക്ക്  താമസം നേരിട്ടുവെന്ന്  കണ്ടതിനാൽ   അപ്രകാരം  ശസ്ത്രക്രിയയിലൂടെ  കുട്ടിയെ   പുറത്തെടുത്തു. പ്രസവം ഉണ്ടാകാൻ  സാദ്ധ്യത   ഉണ്ടെന്ന് പറഞ്ഞിരുന്ന ദിവസത്തിനും 22 ദിവസം മുമ്പേ  ആയിരുന്നു  ഈ ശസ്ത്രക്രിയ.  കുട്ടിക്കും അമ്മക്കും  യാതൊരു    കുഴപ്പവും ഇല്ലായിരുന്നു. സൈഫുവിന്റെ ശരി പകർപ്പായിരുന്നു കുട്ടി.  . ആശുപത്രി കീഴ് വഴക്കം  പ്രകാരം അടുത്ത  നടപടി  കുട്ടിയെ ശിശുരോഗ വിഭാഗത്തിലെത്തിക്കുക  എന്നതായിരുന്നതിനാൽ  ആ നടപടിയുടെ  ഭാഗമായി പീഡിയാട്രീഷന്റെ തിട്ടൂരം വന്നു,  കുട്ടിക്ക്   ശ്വാസം മുട്ടുണ്ട്, അതിനെ ഇങ്ക്വിബേറ്ററിൽ വെക്കണം എന്ന്   . ഇതെല്ലാം  പറയാൻ  അധികാരം ഡോക്റ്ററന്മാർക്കാണാല്ലോ.  കുട്ടിയെ മാതാവിന്റെ ചൂടിൽ വിടുന്നതാണ്  ഉത്തമമെന്ന  എന്റെ അഭിപ്രായം  വൃഥാവിലാവുകയും    കുട്ടിയെ ഇങ്ക്വിബേറ്ററിൽ വെക്കുകയും ചെയ്തു. ചുരുക്കി  പറയാം രണ്ടര ദിവസം കുട്ടി  ആ മുറിയിൽ നഴ്സിന്റെ പരിചരണത്തിൽ കഴിഞ്ഞു. ആ ദിവസങ്ങളിലെല്ലാം അവൻ ശക്തിയായി കരഞ്ഞത്  ഞാൻ  പുറത്ത് നിന്ന് കേട്ടിരുന്നു. ഞാൻ  കുട്ടിയെ വിട്ട് കിട്ടാൻ  ആവശ്യപ്പെടുമ്പോൾ  കുട്ടിക്ക് ശ്വാസം മുട്ട് ഇപ്പൊഴുമുണ്ട്   നാളെ ഡിസ്ചാർജ് ചെയ്യാം എന്ന പല്ലവിയാണ് ആ മർക്കട മുഷ്ടിക്കാരൻ ആവർത്തിച്ച് കൊണ്ടിരുന്നത്. ഗെയ്നക്കോളജിസ്റ്റ്  കുട്ടിയെ വിട്ട് കൊടുത്തു കൂടേ  എന്ന് അയാളോട് ചോദിച്ചതിലുള്ള ഈഗോയും  ഒരു  കാരണമായിരിന്നിരിക്കാം.    എന്റെ കുടുംബാംഗങ്ങളും സൈഫുവും  ഡോക്റ്ററുടെ വാദങ്ങളെ ഖണ്ഡീക്കാനാവാതെ  കുഴക്കിലായി.  മൂന്നാം ദിവസം കുട്ടിയുടെ രക്തത്തിലെ ഗ്ലുക്കൂസ് താഴ്ന്നത് കൊണ്ടോ മറ്റേതോ  കാരണത്താലോ  അവന്റെ തലച്ചോറിലെ ഒരു വെയിൻ പൊട്ടി അവന് ജന്നി വന്നു(  fits) അപകട നിലയിലായ കുട്ടിയെയും കൊണ്ട് ഞാനും സൈഫുവും  അടൂർ നഗരത്തിലെ ലൈഫ് ലൈൻ ആശുപത്രിയിലേക്ക്  പാഞ്ഞു. മൂന്ന്  ആഴ്ച  ആ ആശുപത്രിയിൽ കുട്ടിയുമായി   കഴിച്ച് കൂട്ടി.  ഇതിനിടയിൽ ഷൈനിയെയും ആ ആശുപത്രിയിൽ കൊണ്ട് വന്നു. മൂന്ന്  ആഴ്ചയിൽ അവിടത്തെ ഐ.സിയിൽ അവൻ ശരീരത്തിൽ മൊത്തം ട്യൂബുകളും  നിരന്തരം കുത്തി വെപ്പുമായി  കഴിച്ച്  കൂട്ടേണ്ടി വന്നു. പിന്നീട് തിരുവനന്തപുരത്ത് വിദഗ്ദ   ന്യൂറോ ചികിൽസകരുടെ കീഴിൽ അവന്റെ ചികിൽസ തുടർന്നു, ഇന്നും  തുടർന്ന് കൊണ്ടിരിക്കുന്നു ഫിസിയോ തെറാപ്പിക്കായി  ആലപ്പുഴ ജില്ലയിലെ അരൂരിന് സമീപം ന്യൂറോ ഫിസിയൊ തെറാപ്പി സെന്ററിൽ  ഷൈനി കുഞ്ഞുമായി   ഏഴ് മാസം  കഴിച്ച് കൂട്ടി. കോട്ടക്കലിൽ ആയുർവേദ ചികിൽസ നടത്തി. വിദഗ്ദ ഹോമിയോ ചികിൽസയും നടന്നു.  ചികിൽസയുടെ ഫലമായി ഇപ്പോൾ പിടിച്ച് നിൽക്കുന്നിടം വരെ എത്തി ഈ  മൂന്നര വയസ് കാരൻ. പക്ഷേ അവന്റെ വേദന, അവന്റെ ആവശ്യം, അവന്റെ അനുഭവങ്ങൾ  ഒന്നും വർത്തമാനത്തിലൂടെയോ ഭാവങ്ങൾ  കൊണ്ടോ   പ്രകടിപ്പിക്കാൻ അവന് കഴിയില്ല.  അവൻ കരഞ്ഞാൽ   കരച്ചിലിന്റെ  കാരണം എന്തെന്ന് അറിയാതെ   അവന്റെ ആവശ്യമെന്തെന്ന്  തിരിച്ചറിയാനാകാതെ അവന്റെ മാതാപിതാക്കളും  ഞങ്ങളും  വേദനയോടെ  നിശ്ശബ്ദരായി നോക്കി  നിൽക്കും. നിസ്സഹായതയുടെ  ആ നിമിഷങ്ങളിൽ ആ കരച്ചിൽ കണ്ട്   അത്യുന്നതനായ,   കരുണാമയനായ  ആ ഡോക്ടറിലേക്ക്  കണ്ണുകളുയർത്തി പ്രാർത്ഥിക്കാനല്ലാതെ ഞങ്ങൾക്ക് മറ്റെന്ത്  ചെയ്യാൻ കഴിയുമായിരുന്നു. നിരന്തരമായ ചികിൽസയും  എല്ലാം  ദൈവം  തമ്പുരാനിൽ അർപ്പിച്ചുള്ള പ്രാർത്ഥനയും  സിനാനിൽ ഇപ്പോൾ  മാറ്റങ്ങൾ  വരുത്തിയിട്ടുണ്ട്.  അവന്  ഓട്ടിസമോ  സെറിബൽ  പൾസിയോ   ബാധിച്ചിട്ടില്ലെന്ന്  ഞങ്ങൾ  തിരിച്ചറിഞ്ഞു.  പക്ഷേ അന്ന് ഇങ്ക്വിബേറ്ററിൽ വെച്ച്  അവന്റെ തലച്ചോറിലെ വെയിൻ  പൊട്ടിയതിലുള്ള  പരുക്ക്  ആ വെയിൻ  എന്തെല്ലാം  ജോലി  ചെയ്തിരുന്നോ     ആ ജോലികളെ  മന്ദീഭവിപ്പിച്ചു.   മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്തമായി  വളർച്ചക്ക്    താമസം  നേരിട്ടെങ്കിലും കഴിഞ്ഞ    മൂന്ന് വർഷം കൊണ്ട്    അവന്റെ പിടലി ഉറച്ചു, കമഴ്ന്ന് വീണു,  ഇരുന്നു, ഇപ്പോൾ അവന്റെ പെട്ടിയുടെ  അരികിൽ  പിടിച്ച് സ്വയം  എഴുന്നേറ്റ്  നിന്ന്   പിടിച്ച് പിടിച്ച്  ചുവടുകൾ വെക്കുന്നിടം     വരെ  എത്തി. കാരുണ്യവാന്റെ വിധി  ഉണ്ടെങ്കിൽ    ഇനി  അവൻ  നടക്കുമായിരിക്കും, സംസാരിക്കുമായിരിക്കും, ഞങ്ങളുടെ കൈകളിൽ  പിടിച്ച് സ്കൂളിൽ  പോകുമായിരിക്കും. ഞങ്ങൾ  ആഗ്രഹിക്കുന്നു,  അതിന് വേണ്ടി  ശ്രമിക്കുന്നു, പ്രാർത്ഥിക്കുന്നു,ആ നല്ല  നാളിനെ  എപ്പോഴും  പ്രതീക്ഷിക്കുന്നു.   നിങ്ങളും  പ്രാർത്ഥിക്കുമല്ലോ..ഇന്ത്യയിൽ  ലഭ്യമല്ലാത്തതും വിദേശത്ത്  മാത്രം  ലഭിക്കുന്നതുമായ  ഔഷധങ്ങൾക്കായി   ഇസ്മെയിൽ കുറുമ്പടി  തുടങ്ങിയ എന്റെ ബ്ലോഗ് സുഹൃത്തുക്കൾ  ഏറേ  ശ്രമിച്ചിട്ടുണ്ട്.   ആ മരുന്നുകളുടെ  തീവൃതയെ  പറ്റി  അനുഭവങ്ങൾ  പറഞ്ഞ്  തന്നിട്ടുണ്ട്. പലരും അപ്പോഴപ്പോൾ  മാർഗ നിർദ്ദേശങ്ങൾ  തന്നിട്ടുണ്ട്.  നന്ദി സുഹൃത്തുക്കളേ  നന്ദി.
 ഇതുവരെ    അവന്റെ ചികിൽസക്കായി   വൻ തുകകൾ   ചെലവായെങ്കിലും ഞങ്ങൾ ആ കുരുത്തം കെട്ട ഡോക്റ്ററ്ക്കെതിരെ  നിയമ നടപടികൾക്ക് മുതിർന്നില്ല, അതിന് ഞങ്ങൾക്ക് സമയവും ഇല്ലായിരുന്നല്ലോ. സിനാന്റെ ചികിൽസക്കായുള്ള  നെട്ടോട്ടത്തിലായിരുന്നല്ലോ  ഞങ്ങൾ. അയാളുടെ ദുരക്കുള്ള ശിക്ഷ കിട്ടേണ്ടിടത്ത് നിന്നും  അയാൾക്ക്  ലഭിക്കും  എന്നുള്ളത്  ഉറപ്പായ  കാര്യം. അയാളെയും  ആ നഴ്സിനെയും  ഹോസ്പിറ്റലിൽ  നിന്നും  ഞങ്ങളുടെ  കുട്ടിയുടെ  പ്രശ്നത്തെ  തുടർന്ന്  പിരിച്ച് വിട്ടു  എന്നും  പിന്നീട് മറ്റ് ഹോസ്പിറ്റലുകളിൽ     അയാൾക്ക്  സ്ഥിരമായി  ഇത്  വരെ നിൽക്കാൻ  കഴിഞ്ഞില്ലാ എന്നും  പിന്നീട്  അറിയാൻ  കഴിഞ്ഞു. ദൈവം അയാൾക്ക്  പൊറുത്ത് കൊടുക്കട്ടെ.  ഒരു  നല്ല  നാളിന്  വേണ്ടി  ഞങ്ങൾ കാത്തിരിക്കുമ്പോൾ........ ഇതൊന്നും  മനസിലാകാതെ.......
റാഫിയുടെ  ശബ്ദത്തിലൂടെ  സിനാൻ  നിങ്ങളോട്   പറയുന്നു.
ഓ!    ദുനിയാ കേ  രഖ് വാലേ!   സുനോ ദർദ്  ഭരേ......  അതേ ഭൂലോകത്തുള്ളവരേ!  കേൾക്കുക  എന്റെ ദുഖ നിർഭരമായ ജീവിതം......