Monday, September 14, 2015

മനുഷ്യ ജീവനേക്കാൾ വലുതാണോ തെരുവ് നായ്

അനന്തിരവളുമായി  കുറേ നേരം  സർക്കാർ ആശുപത്രിയിൽ  കഴിഞ്ഞ ദിവസം  നിൽക്കേണ്ടി വന്നു. അത്രയും സമയത്തിനുള്ളിൽ 14 പേർ തെരുവ് നായ് കടിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പിനായി അവിടെ വന്നു. അതിൽ 4 വയസുള്ള ബാലൻ മുതൽ 70 വയസുള്ള വൃദ്ധ വരെ  നായയുടെ കടി ഏറ്റിരുന്നു. ഇത് ഒരു ദിവസത്തെ കണക്ക് ആണ്. പത്ര വാർത്തകളിൽ ദിവസവും തെരുവ് നായ്ക്കൾ മനുഷ്യരെ കടിച്ച് കീറിയ  സംഭവങ്ങൾ നിറഞ്ഞ് നിൽക്കുന്നു. നായ്ക്കളുടെ  ശല്യം ഇത്രയും വർദ്ധിക്കാൻ കാരണം  ആഹാര ഉഛിഷ്ടങ്ങൾ വലിച്ചെറിയുന്നത് കൊണ്ടാണത്രേ! കാരണങ്ങൾ പറയുന്നതല്ലാതെ പരിഹാരങ്ങൾ  നടപ്പിലാക്കാൻ അധികാര വർഗം മുതിരുന്നതേയില്ല. മനുഷ്യ   ജീവന് നേരെ ഇത്രയും ഭീഷണി ഉണ്ടായിട്ടും  നിസ്സംഗരായി   സർക്കാർ നിൽക്കുമ്പോൾ സ്വരക്ഷക്കായി പൊതുജനങ്ങൾ സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പണ്ട് മലബാർ പ്രദേശത്ത് കാടനെ (കുറുക്കനെ)  വേട്ടയാടുന്ന ഒരു  വിനോദ പരിപാടി നിലവിലുണ്ടായിരുന്നു. കാടൻ നാട്ടിലിറങ്ങി കോഴിയെയും മറ്റും ശാപ്പിട്ട് ഉപദ്രവകാരിയായി   മാറുമ്പോൾ കുറച്ച് പേർ സംഘം ചേർന്ന് കാടൻ വേട്ടക്ക് ഇറങ്ങും അതിൽ ചിലർ   പകൽ സമയം കാടന്മാർ ഒളിച്ചിരിക്കുന്ന കാട് ഇളക്കി അവനെ പുറത്ത്   ചാടിക്കും തോക്കുകാർ വെടി വെച്ച്  കൊല്ലും. കുറേ കാലത്തേക്ക് കാടന്മാരുടെ ശല്യം ഉണ്ടാവുകയേ ഇല്ല.
 തെരുവ് നായ്ക്കളുടെ ശല്യം അതിക്രമിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ  ലൈസൻസുള്ള തോക്കുകാരെ യും  കൂട്ടി നാം തന്നെ  നായ് വേട്ടക്ക് ഇറങ്ങേണ്ടിയിരിക്കുന്നു. മനുഷ്യ ജീവന് പുല്ല് വില കൽപ്പിച്ച് കൊണ്ട് തെരുവ് നായെന്ന് പറഞ്ഞാൽ എന്തെന്ന് പോലും അറിയാത്ത  വിഡ്ഡികൂശ്മാണ്ഡങ്ങൾ  നിമ്മിച്ച് വിട്ട   ഏതോ ഉത്തരവും പൊക്കി പിടിച്ച് നിൽക്കുന്ന തദ്ദേശ  സ്വയംഭരണ വർഗത്തേയും ത ലസ്ഥാനത്ത് കോട്ടകൊത്തളങ്ങളിൽ സുരക്ഷിതരായി ഇരുന്ന്  പട്ടിക്ക് സന്താനനിയന്ത്രണം നടത്താനെന്ന വ്യാജേനെ സർക്കാർ പണം ചെലവഴിക്കുന്ന  വെള്ളക്കോളറുകാരെയും  അവഗണിച്ച് നമ്മുടെ ജീവനെ നാം തന്നെ കാത്ത് രക്ഷിക്കാൻ മുന്നിട്ടിറങ്ങുക.

1 comment:

  1. കടി കിട്ടിയാലേ തോന്നേണ്ടത് തോന്നൂ ചിലർക്ക്

    ReplyDelete