Monday, November 9, 2015

പീഡനം തുടരുന്നു

നിയമസഭയിലെ ഒരു ജനപ്രതിനിധി  തന്റെ മകളുടെ പ്രായമുള്ള പെൺകുട്ടിയുമായി  ഉരുട്ടി പിടിക്കുന്നതും പെൺകുട്ടി സൂത്രത്തിൽ അത് ഒളി ക്യാമറായിൽ പകർത്തി  ചാനലിന് കൊടുത്തതും മാത്രുഭൂമി ചാനൽ ആദ്യവും മീഡിയാ വൺ ഒഴികെ ബാക്കി ചാനലുകൾ പിന്നീടും  ഈ വീഡിയോ ആടി തിമർത്തതും പഴയ കഥ.അന്ന് ഞാൻ ഈ പംക്തിയിൽ ഒരു  കുറിപ്പിട്ടിരുന്നു, ആ ചാനൽ പരിപാടി കാണുന്ന എം.എൽ.എ.യുടെ  ഭാര്യ, കുടുംബാംഗങ്ങൾ   കോളേജിൽ പഠിക്കുന്ന കുട്ടികൾ ഇവരുടെ അവസ്ഥ. അവർ ചെയ്യാത്ത    തെറ്റിന് ജനങ്ങളുടെ മുമ്പിൽ  നാണംകെട്ട് തലകുനിച്ച് നിൽക്കുന്ന അവസ്ഥ.  ദൃശ്യ മാധ്യമങ്ങൾ വന്നതിന് ശേഷം വീട്ടകത്തിൽ പലപ്പോഴും പല വാർത്തകൾ വരുമ്പോഴും പ്രോഗ്രാം മാറ്റേണ്ട സ്തിതി വിശേഷം വന്ന് ഭവിച്ചു.  ഇന്ന് രാവിലെ കൈരളി ചാനലിൽ വാർത്തകൾ കണ്ട് കൊണ്ടിരുന്നപ്പോൾ  അടുത്തിരുന്ന കുട്ടികളുടെ  മുഖത്തേക്ക് നോക്കാതെ തല തിരിക്കേണ്ടി വന്നു.  ചാനൽ  പിന്നെയും പിന്നെയും ലീഗ് ഭ്രാന്തന്മാർ പെണ്ണ്് വേഷം    കെട്ടിയവന്റെ മാറിൽ ഞെക്കുന്നതും  ചന്തിയിൽ അടിക്കുന്നതും  വസ്ത്രം പൊക്കി നോക്കുന്നതും  റിലേ ചെയ്തു കൊണ്ടിരുന്നു, അര മണിക്കൂറോളം .നേരം  വനിതാ നേതാക്കളെ വിളിച്ച് പ്രതികരണം ആവശ്യ്പ്പെടുമ്പോഴും ആ വീഡിയോ തന്നെ  കാണീച്ച് കൊണ്ടിരുന്നു. ഒരു തവണ കാണിച്ച്   ശേഷം  പ്രതികരണം പ്രക്ഷേപണം ചെയ്യാം. പക്ഷേ  അതല്ലല്ലോ  കിട്ടിയ ചാൻസ് കളയരുതല്ലോ. തുരുതുരാ  വീഡിയോ ദൃശ്യം   തന്നെ  വന്നുകൊണ്ടിരുന്നു. സ്വാഭാവികമായി  ഇവിടെ  ഒരു ചോദ്യം ഉയർന്ന് വരുന്നത്  ഞാൻ  കാണുന്നു"  ആ തെമ്മാടികൾക്ക്   ഈ പോക്രിത്തരം  കാണിക്കാമോ? ഞങ്ങൾ അത്  വിളിച്ച് പറഞ്ഞതാണോ തെറ്റെന്ന്"  ചാനലിൽ അഭിപ്രായം പറഞ്ഞ  ഷാഹിദാ കമാലിനെയും മത നേതൃത്വത്തെ  പതിവ് പോലെ പ്രതിയാക്കുന്ന ഷഹിനായേയും നമുക്ക് മാറ്റി നിർത്തി  ശ്രീമതി റ്റി. എൻ. സീമ  പറഞ്ഞ ഒരു വാചകം മാത്രം അതിന്    മറു പടിയായുണ്ട്. ആരുടെ കോലമാണോ കെട്ടി ആടിയത്  ആ സ്ത്രീയുടെ പേര് ഇങ്ങിനെ ആവർത്തിച്ച് പറയാതിരിക്കൂ എന്ന് . (നന്ദി ശ്രീമതി  സീമാ, സഖാവ്  ആ സ്ത്രീയുടെ വീട്ടിലെ പ്രയാസം മനസിലാക്കിയിരിക്കുന്നു) ഈ വീഡിയോ ഇങ്ങിനെ പ്രക്ഷേപണം ചെയ്യുമ്പോൾ  അവരുടെ അയൽക്കാർ, ബന്ധുക്കൾ എന്നിവർ അവരെയും കുട്ടികളെയും വിളിച്ച് അറിയിക്കും, ദാ! നിങ്ങളുടെ വേഷം കെട്ടി ഇങ്ങിനെ എല്ലാം ചെയ്ത് കാണിക്കുന്നു  എന്ന്", വീഡിയോയിൽ  സഭ്യേതരമായ ഭാഗങ്ങൾ ഷേഡ്  ചെയ്ത്   കാണിക്കാമായിരുന്നു( വൈകുന്നേരം മറ്റൊരു ചാനൽ അപ്രകാരം ചെയ്ത് പ്രക്ഷേപണം നടത്തിയിരുന്നു)  ആ പാവം സ്ത്രീയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയും. ഇന്നലെ മുഖ പുസ്തകത്തിൽ ഈ വീഡിയൊ  പ്രചരിച്ചിരുന്നുവെങ്കിലും മുഖ പുസ്തകവും  ബ്ലോഗുമല്ലല്ലോ  വീട്ടിലെ കുഞ്ഞുങ്ങളും മുതിർന്നവരും ഒരുമിച്ചിരുന്ന് കാണുന്ന ചാനൽ.
ലീഗുകാർ കാണിച്ചത് തെമ്മാടിതരവും അവർ വിശ്വസിക്കുന്ന മത വിധി പ്രകാരം കല്ലെറിഞ്ഞ് കൊല്ലകയോ തല വെട്ടുകയോ ചാട്ടവാറിന് അടിക്കുകയോ      ചെയ്യേണ്ടതുമായ കുറ്റം തന്നെ ആണ് അത്.  ഇവിടെ  ഇന്ത്യൻ നിയമ പ്രകാരം അവർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ട ഹീന കൃത്യം.  പക്ഷേ ചെയ്യാത്ത തെറ്റിന് ആ പാവം സ്ത്രീ പിന്നെയും പിന്നെയും ചാനലുകാരാൽ പീഡിപ്പിക്കപ്പെടുന്നതിന്  ആരാണ് ശിക്ഷ നൽകുക.
 ആദ്യം   കശ്മലന്മാരാൽ  സ്ത്രീ   ശാരീരികമായി പീഡിപ്പിക്കപ്പെടുന്നു, പിന്നീട്  മാധ്യമങ്ങളും  ചാനലുകളും അവളെ മാനസികമായി  പീഡിപ്പിക്കുന്നു, അത് കഴിഞ്ഞ്  നിയമപരിപാലകന്മാരാലും. അവർക്ക് മൊഴി വ്യക്തമായി  തന്നെ പറഞ്ഞ് കൊടുക്കണം, അതും അവയവത്തിന്റെ പച്ച പേരു തന്നെ  പറഞ്ഞ് കൊടുത്താലേ ചില ഏമാന്മാർക്ക് തൃപ്തി ആകൂ.     . എഴുതി എടുക്കുമ്പോൾ ഒരു ഇളിഞ്ഞ ചിരി ഹേഡങ്ങത്തയുടെ മനസിലും ചുണ്ടിലും വിരിയുമ്പോൾ പാവം പെണ്ണ് അവിടെയും ക്രൂശിക്കപ്പെടുക തന്നെയാണ്. അത് കഴിഞ്ഞ് നിയമം തലനാരിഴ കീറുന്നിടത്ത്  കൂട്ടിൽ കയറ്റി നിർത്തി  നടന്ന സംഭവത്തിന്റെ നാനാർത്ഥങ്ങൾ ചോദിച്ച് വശം കെടുത്തുന്നു പ്രതിഭാഗം അഭിഭാഷകൻ.  തീരുന്നില്ല പെണ്ണിന് നേരെയുള്ള പീഡനം, ജീവിതം മുഴുവൻ അവളെ കാണുമ്പോൾ  സമൂഹത്തിന്റെ മുക്കലും മൂളലും  ചുമക്കലും  തുടർന്ന് കൊണ്ടേ ഇരിക്കും.

2 comments:

  1. മാധ്യമസ്വാതന്ത്ര്യത്തിന്ന് മുറവിളി കൂട്ടുമ്പോഴും ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഇത്തരം സന്ദര്ഭങ്ങളില്‍ തോന്നും 

    ReplyDelete
  2. എല്ലാം സഹിക്കാന്‍ ജനവും.......
    ശുനകജന്മങ്ങള്‍........

    ReplyDelete