Friday, February 26, 2016

ന്യൂ ജനറേഷനും ബൈക്ക് യാത്രയും

21 വയസ്സുള്ള ചെറുപ്പക്കാരൻ ബൈക്ക് അപകടത്തിൽ മരിച്ച വിവരം അറിഞ്ഞ്   പരപ്പനങ്ങാടി   ചെട്ടിപ്പടിയിലെ  മരണ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങളുടെ കുടുംബം. മരുമകളുടെ അടുത്ത ബന്ധുവായ ഈ യുവാവ് കഴിഞ്ഞ ഡിസംബറിൽ  ഒരു വിവാഹത്തിൽ പങ്കെടുക്കാൻ  ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. ആകസ്മികമായുള്ള അവന്റെ മരണ വിവരം അറിഞ്ഞപ്പോൾ പകച്ചു പോയി.  ഫറോക്കിലുള്ള കോളേജിലേക്ക് റോഡിലൂടെ പോയിരുന്ന അവന്റെ ബൈക്കും മറ്റൊരു വാഹനവുമായുള്ള കൂട്ടിമുട്ടൽ  അവനെ മരണത്തിലേക്ക് നയിച്ചു.
ഫെബ്രുവരി  പിറന്നതിന് ശേഷം  മൂന്ന് അപകടമരണം ഞങ്ങളുടെ ചുറ്റുപാടിൽ നടന്നു.  അതിൽ ഒരെണ്ണം മറ്റൊരു 21 വയസ്സ്കാരന്റേതായിരുന്നു. അവനും കോളേജിലേക്കായിരുന്നു,  യാത്ര. ശാസ്താംകോട്ട കോളേജിലേക്ക്. ഓവർടേക്ക് ചെയ്ത് കയറി വന്ന  ബസ്സ് അവന്റെ ജീവനും കൊണ്ടാണ് പോയത്.  അവന്റെ മരണത്തിന് ശേഷമുള്ള ദിനങ്ങളിൽ  പുലർകാല വെളീച്ചത്തിൽ പള്ളിയിൽ നമസ്കാരത്തിന് വരുന്ന  അവന്റെ പിതാവിന്റെ മുഖം  ദു:ഖത്തിന്റെ  മൂളൽ  പോലെ എനിക്കനുഭവപ്പെട്ടു. മറ്റൊന്ന് ഒരു ചെറുപ്പക്കാരി. പട്ടാളത്തിലായിരുന്ന ഭർത്താവ് അവധിയിൽ വന്നപ്പോൾ സ്വന്തം  ഗൃഹത്തിൽ  മാതാപിതാക്കളെ കാണാൻ വന്ന ആ യുവതി ഭർത്താവും കുഞ്ഞുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ്  വാഹനം തട്ടി റോഡിൽ വീണതും മറ്റൊരു വാഹനം തലയിലൂടെ കയറി ഇറങ്ങിയതും.  മൂന്നാമത്  എല്ലാവർക്കും പ്രിയപ്പെട്ട  ഒരു വല്യമ്മ. റോഡ് ക്രോസ്  ചെയ്യുമ്പോൾ ബസ്സ് തട്ടി അപ്പോൾ തന്നെ  മരിച്ചു.
പരപ്പനങ്ങാടിയിലേക്കുള്ള യാത്രയിൽ ഈ മരണങ്ങളായിരുന്നു തലയിലുണ്ടായിരുന്നത്.  എന്ത് കൊണ്ടാണ് ഈ മരണങ്ങൾ  സംഭവിക്കുന്നത്. അനുഭവിച്ച് തീർക്കേണ്ട യൗവ നങ്ങളാണ് ഇങ്ങിനെ അകാലത്തിൽ പൊഴിയുന്നത്. ന്യൂ ജനറേഷൻ  ബൈക്ക് മിക്കതും200 സി.സി.ക്ക്  മേളിലാണ്. കാൽ കൊടുത്താൽ ഓടുകയല്ല, പറക്കുകയാണ്  ഫലം. പത്ത് 10 കാളവണ്ടിയും 2 സൈക്കിളും  പോകാൻ പണ്ട്  നിർമ്മിച്ച കേരളത്തിലെ ആ പഴയ നിരത്തുകൾ  ഇന്ന് വാഹനങ്ങളാൽ ശ്വാസം മുട്ടിയിട്ടും  പുതുതായി നിരത്തുകൾ സൃഷ്ടിക്കാൻ ബന്ധപ്പെട്ട  ഭരണ വർഗം ഒരിക്കലും മുതിരാറില്ല. റോഡ് ടാക്സ്  എന്ന പേരിൽ വാഹന ഉടമകളിൽ നിന്നും വൻ തുക   പിഴിയുമ്പോഴും  നിരത്തിൽ അറ്റകുറ്റ പണികൾ  സമയത്തും കാലത്തും ചെയ്യാൻ ആർക്കും ബാദ്ധ്യത്യില്ല. ഈ നിരത്തുകളിലൂടെയാണ് ഏതോ   സമ്രാജ്യം വെട്ടിപ്പിടിക്കാനെന്നവണ്ണം  ചെറുപ്പക്കാർ തലങ്ങും വിലങ്ങും പാഞ്ഞ്കൊണ്ടിരിക്കുന്നത്.
 കാറിന്റെ മുൻ സീറ്റിലിരുന്ന ഞാൻ റോഡിലൂടെ  പൊയ്ക്കൊണ്ടിരിക്കുന്ന ബസ്സ്കൾക്കിടയിലൂടെ ലോറിക്ക് തൊട്ട് പിന്നാലെ  കാറുമായി  തൊട്ട് തൊട്ടെന്ന വണ്ണം പോകുന്ന  പാമ്പ് പോലെ വളഞ്ഞും പുളഞ്ഞും  ഒരു ഭാഗം തറ വരെ ചരിഞ്ഞും പാഞ്ഞ് പോകുന്ന യുവാക്കളുടെ ബൈക്ക് യാത്ര കണ്ട് അന്തം വിട്ടു  . ഇവരുടെ വീട്ടിലുള്ളവരെ പറ്റി ഒരു ചിന്തയും ഇവർക്കില്ലേ?!  ഇവർക്കെന്തെങ്കിലും സംഭവിച്ചാൽ  അവർക്കുണ്ടാകുന്ന ദുഖത്തിന്റെ ആഴം ഇവർക്കറിയുമോ?!
പൊതു നിരത്തുകളെ പറ്റി ഒരു ചിന്തയും ഇല്ലാത്ത ഭരണ വർഗവും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒരു സൂക്ഷമതയും ഇല്ലാതെ പായുന്ന   ന്യൂ ജനറേഷനും  നാടിന് ശാപമായി പരിണമിച്ചിരിക്കുന്നു  എന്ന  സത്യം പറയാനാണ്  ഇത് ഇവിടെ കുറിച്ചിട്ടത്.

No comments:

Post a Comment