Saturday, March 12, 2016

നമുക്ക് അവരുടെ നേരെ കൊഞ്ഞനം കുത്താം

 "അള്ളാ മാപ്ലയും മമ്മത് മാപ്ലയും ഒത്ത് ചേർന്നാൽ അബൂജാഹിൽ തമ്പ്രാൻ എന്ത് ചെയ്യും."
ബദർ പടപ്പാട്ട് കേൾക്കാൻ പോയ  ചെറുമൻ താമിയോട് "എങ്ങിനെയുണ്ടെടാ ഞങ്ങടെ ബദർ യുദ്ധം" എന്ന് ഹാജിയാർ ചോദിച്ചപ്പോൾ താമി കൊടുത്ത ഉത്തരമാണ് മുകളിൽ കാണിച്ചത്. താമിക്ക്  ഹാജിയാരോടും അത് വഴി ഹാജിയാരുടെ  മതത്തോടും ഉള്ളിൽ പണ്ടേ  കിറു കിറുപ്പ്  ഉണ്ടായിരുന്നതിനാൽ  ഖുറൈശിപ്പട നയിച്ച് വന്ന അബൂജാഹിലിനെ തമ്പ്രാനായും അല്ലാഹുവും പ്രവാചകനും മാപ്ലാരായും  കാണാനേ കഴിഞ്ഞിരുന്നുള്ളൂ.ഹാജിയാരോടുള്ള പുശ്ചം വേറൊരു തരത്തിൽ പ്രകടിപ്പിച്ചെന്ന് മാത്രം.
മാത്രുഭൂമി പത്രത്തിൽ പ്രവാചക നിന്ദ നിറഞ്ഞ വാചകങ്ങൾ അച്ചടിച്ച് വന്നതിനെതിരെ  ഉയർന്ന രോഷം നിരീക്ഷിച്ചപ്പോൾ  ഓർമ്മ വന്നത് പണ്ട് കേട്ട  ഈ കഥയാണ്.
മാത്രുഭൂമിയിൽ  നിന്നും പിന്നെന്താണ് പ്രതീക്ഷിക്കേണ്ടത്. മതേതരത്വത്തിന്റെ  പേരും പറഞ്ഞ് മത നിരാസം വിളമ്പുന്ന  ബഹുമാന ശ്രീ ശ്രീ. ഹമീദ്  ചേന്നമങ്ങല്ലൂരാദി പ്രഭ്രുതികൾ    മേയുന്ന മാത്രുഭൂമി പത്രത്തിലെ അന്തേവാസികളുടെ മനസിൽ പണ്ട് താമിയുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന  പുശ്ചം തന്നെയാണ് എപ്പോഴും കാണപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ഒരു രോഷത്തിനും  കാരണമില്ല. പട്ടി ബൗ ബൗ എന്നും പൂച്ച മ്യാവൂ മ്യാവൂ എന്നുമേ ശബ്ദിക്കുള്ളൂ. പൂച്ചയോട് എന്ത് കൊണ്ട് ബൗ ബൗ എന്ന് കുരക്കാത്തതെന്നും പട്ടിയോട്   എന്ത് കൊണ്ട് മ്യാവൂമ്യാവൂ എന്ന് കരയാത്തതെന്നും ആരും പ്രതിഷേധിക്കാറില്ല. അവരുടെ വഴിയേ അവർ  പോകട്ടെ. നമുക്ക് നമ്മുടെ വഴിയേയും. പള്ളിക്കൂൂടത്തിൽ നമ്മുടെ അടുത്തിരുന്ന സഹപാഠി  ഏത് മതക്കാരനാണെന്ന് നാം നോക്കാതെയല്ലേ പരസ്പര സ്നേഹത്തിൽ കഴിഞ്ഞത്. ഓഫീസിൽ സഹപ്രവർത്തകൻ ഏത് ജാതിയെന്ന് നോക്കാതെയല്ലേ  അയാളുടെ സുഖ ദു:ഖങ്ങൾ  നമ്മുടെതെന്നത് പോലെ നമ്മൾ പെരുമാറിയിരുന്നത്, അയൽ വാസികളായ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും  അവരുടെതായ ഓണത്തിനും പെരുന്നാളിനും  ഈസ്റ്ററിനും ആഹാരം പങ്കിട്ട് കഴിച്ചിരുന്നു.  ഈ മലയാള മണ്ണിന്റെ മഹിമ നൂറ്റാണ്ട്കളായി  അങ്ങിനെ തന്നെയാണ്. അത് കലക്കി മീൻ പിടിക്കാൻ വരുന്ന പത്രമായാലും നവ മാധ്യമങ്ങളായാലും അവരെ ഒഴിവാക്കി നമുക്ക് ഒരുമിച്ചിരുന്ന് അവരെ കൊഞ്ഞനം കുത്തി കാണിക്കാം. അതായിരിക്കട്ടെ അവരുടെ നേരെയുള്ള പ്രതിഷേധം.

No comments:

Post a Comment