Tuesday, April 26, 2016

സീരിയലുകൾ --വിഷ വിത്തുകൾ-

കേൾക്കുന്നത്  മൂന്ന് ദിവസം തലയിൽ നിൽക്കും എന്നാൽ കാണുന്നത് മൂന്ന് മാസമോ വർഷമോ തലയിൽ പതിയും. പണ്ട് റേഡിയോനാടകങ്ങൾ  വലിയ രീതിയിൽ മനുഷ്യ മനസിനെ പ്രത്യേകിച്ച് സ്ത്രീകളുടെ മനസിനെ സ്വാധീനിച്ചിരുന്നില്ല, കാരണം കേൾവിക്ക്  അത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് റ്റി.വി. സീരിയൽ  സ്ത്രീകളെ പ്രത്യേകിച്ച് നാട്ടുമ്പുറത്ത് കാരെ ശരിക്കും സ്വാധീനിക്കുന്നു. കുരങ്ങിൽ നിന്നും മനുഷ്യരിലേക്കുള്ള  യാത്രയിൽ കുരങ്ങിന്റേതായി ഇനിയും  മനുഷ്യനിൽ അവശേഷിക്കുന്ന പ്രധാന ഗുണം അനുകരണ ഭ്രമം  ഒന്ന് മാത്രം. കാണുന്നതെല്ലാം അനുകരിക്കാനുള്ള വ്യഗ്രത.   അമ്മായി അമ്മ--മരുമകൾ പോര് പല വിധത്തിലും തരത്തിലും പടച്ച് വിടുന്ന സീരിയലുകളിൽ  കാണുന്ന സ്ത്രീകളുടെ വേഷം സ്വയം മനസിൽ ആവാഹിക്കുന്ന പല സ്ത്രീകളും  സ്വന്തം ജീവിതത്തിൽ  കഥ  അനുകരിക്കുമ്പോൾ  വീട്ടിൽ കലഹം ഉറപ്പ്. അടുത്ത  കാലത്ത്  ഉണ്ടായ ചില  ദാമ്പത്യ ബന്ധ പൊരുത്തക്കേടുകൾ കേസിലെ കക്ഷികൾ ഉപയോഗിച്ച വാചകങ്ങളും അവരുടെ ശരീര ഭാഷ തന്ന സൂചനയും  സ്ത്രീകൾ  സീരിയലുകളെ അനുകരിക്കാൻ വല്ലാതെ ശ്രമം നടത്തുന്നു എന്ന് ചിന്തിക്കാൻ പ്രേർപ്പിക്കുന്നു.

Thursday, April 21, 2016

43800 മണിക്കൂറ് സഹിച്ചേ തീരൂ.

ഒരു ദിവസമല്ല, ഒരു മാസമല്ല, ഒരു വർഷമല്ല, അഞ്ച് വർഷം അതായത്  1825 ദിവസം -- ഒന്ന് കൂടി വിശാലമായി പറഞ്ഞാൽ നാൽപ്പത്തി മൂവായിരത്തി എണ്ണൂറ്  മണിക്കൂറാണ് ഇനി വരുന്ന സർക്കാരിനെ നാം സഹിക്കേണ്ടത്. അത് ആരായാലും,    വളർച്ചക്ക് വേണ്ടി തുടരണം  എന്ന് പറയുന്നവരോ,  നമ്മൾ വന്നാൽ  ശരിയാക്കി തരാം  എന്ന് പറയുന്നവരോ ,  കേരളത്തിന്റെ വഴിമുട്ടി കിടക്കുകയാണെന്നും  വഴി കാണിച്ച് തരാം എന്ന് പറയുന്നവരോ,  ആര് അധികാരത്തിൽ വന്നാലും ഇത്രയും കാലം നാം സഹിച്ചേ പറ്റൂ എന്ന സത്യം മനസിൽ ഉൾക്കൊണ്ട്  വേണം നാം പോളിംഗ്ബൂത്തിലേക്ക് നീങ്ങേണ്ടത്.
 ജനാധിപത്യ വ്യവസ്ഥയിൽ  കേറ്റി  അയക്കുന്നവനെ തിരികെ ഇറക്ക്മതി ചെയ്യാൻ  വകുപ്പ് ഉണ്ടായിരുന്നെങ്കിൽ കണ്ണും പൂട്ടി വോട്ട് ചെയ്യാമായിരുന്നു.  ആ വകുപ്പ് നമുക്ക് പറഞ്ഞിട്ടില്ല ഉണ്ടായിരുന്നെങ്കിൽ ഓരോന്ന് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ  കേറ്റി അയക്കപ്പെട്ടവന്റെ കാലിൽ പിടിച്ച് കസേരയിൽ നിന്നും തറയിൽ വലിച്ചിട്ടേനെ..
  പ്രകടന പത്രിക പല തരത്തിൽ പല കോലത്തിൽ പുറത്ത് വരുന്നുണ്ട്. എല്ലാത്തിന്റേയും രത്ന ചുരുക്കം  ജോലി ചെയ്യാതെ ആനുകൂല്യം കൈ പറ്റാനുള്ള വാഗ്ദാന പെരുമഴ മാത്രം. പണ്ട് പ്രകടന പത്രികയിൽ പ്രധാന ഇനങ്ങൾ  പട്ടിണി മാറ്റും തൊഴിലില്ലായ്മ ഇല്ലാതാക്കും എന്നൊക്കെയായിരുന്നു. ഇന്ന് അതൊക്കെ പഴഞ്ചനായി. മാറ്റാൻ വേണ്ടി പട്ടിണി ഇവിടില്ല. ഒരു നേരം തിന്നാനില്ലെങ്കിൽ  ബേക്കറിയിൽ നിന്ന് ഒരു ഷവർമ്മാ എങ്കിലും വാങ്ങി തിന്ന് പട്ടിണി മാറ്റാൻ കഴിയും. തൊഴിലുണ്ടെങ്കിലും ചെയ്യാൻ ആളില്ലാഞ്ഞിട്ട് ബംഗാളികളെ ഇറക്ക്മതി ചെയ്ത നാടാണ് കേരളം. അപ്പോൾ ആ പ്രശ്നവുമില്ല. പിന്നെ ആവശ്യമുള്ളത് സബ്സീഡി. ഏതെല്ലാം ഇനത്തിൽ സബ് സീഡി  കിട്ടുമെന്ന് മാത്രമാണ്.  ഒരു കൂട്ടർ മദ്യം വർജിക്കുമ്പോൾ ഇനി ഒരുത്തർ നിരോധിക്കുന്നു. എല്ലാം ഫലത്തിൽ ഒന്ന് തന്നെ. ഉത്തരവിറക്കുകയും ബാറ് മുതലാളിമാരെ നോക്കി കണ്ണിറുക്കി കാണിക്കുകയും ചെയ്യും.
 അപ്പോൾ    .പറഞ്ഞ് വരുന്നത്  സമ്മതിദാനാവകാശം വിലപ്പെട്ടതാണ്, അത് പാഴാക്കി കളയരുത് എന്നാണ്.  സൂക്ഷമതയോടെ അവലോകനം ചെയ്യുക കാര്യങ്ങൾ മനസിലാക്കുക, വോട്ട് ചെയ്യുക. ഈ കുറിപ്പിൽ ആദ്യം പറഞ്ഞത് വോട്ട് കുത്തുമ്പോൾ മനസ്സിൽ നിറഞ്ഞ് നിൽക്കട്ടെ.  ഒന്നും രണ്ടുമല്ല  ആരായാലും  43800 മണിക്കൂറാണ് നമ്മൾ  സഹിക്കേണ്ടത്.

Wednesday, April 20, 2016

കാഴ്ച മനോഹരം പക്ഷേ...

രാവിലെ നടക്കാനിറങ്ങുമ്പോൾ  പതിവായി കണ്ടിരുന്ന മനസിന് കുളിർമ നൽകുന്ന ഒരു  കാഴ്ചയായിരുന്നു ഈ  പ്രകൃതി ദൃശ്യം. ഈ  വയലും പുലർകാലത്തെ  ഈ  കാഴ്ചയും ഇന്നുമുണ്ടെങ്കിലും നിരത്തിന് സമീപം നിന്ന്  ഈ പൃകൃതിഭംഗി ആസ്വദിക്കാൻ കഴിയാത്ത വിധം  അസഹനീയമായദുർഗന്ധത്താൽ ഇവിടം  മലീമസമാക്കപ്പെട്ടിരിക്കുന്നു. നിരത്തിന് ഇരു വശത്തും മാലിന്യം നിറക്കപ്പെട്ട  പ്ലാസ്റ്റിക് കാരിയറുകളുടെ  കുന്നുകളായി മാറിയിരിക്കുന്നു ഈ പ്രദേശം. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ വന്ന് ഇവിടെ  കെട്ടുകൾ വലിച്ചെറിയുന്നു മലയാളി മാന്യന്മാർ.പ്ലാസ്റ്റിക്ക് സഞ്ചിയിൽ  സാനിട്ടറി നാപ്കിൻ  , കോഴി മാംസ അവശിഷ്ടങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയവ നീറച്ച് സഞ്ചിയുടെ  കഴുത്തിൽ ഒരു കെട്ടും   കെട്ടി വലിച്ചെറിഞ്ഞേച്ച്  അവർ പാഞ്ഞ് പോകുന്നു.
കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും  നഗരങ്ങളിലും നിരത്ത്കൾക്ക് സമീപം അൽപ്പം ഇടം ഒഴിഞ്ഞ് കിടക്കുന്നു എങ്കിൽ അവിടെ ഇത് തന്നെ സ്ഥിതി      പ്ലാസ്റ്റിക്ക്  കാരിയേഴ്സ്  കമ്പോളത്തിൽ നിലവിൽ വന്ന അന്നുമുതൽ നാട്ടിൽ ഈ  ദുരിതം നാമ്പെടുത്തു. മുമ്പ്  ഭക്ഷണ അവശിഷ്ടമായാലും  മറ്റ് മാലിന്യമായാലും സർവം സഹയായ  ഭൂമി ഏറ്റെടുത്ത്  ദിവസങ്ങൾക്കുള്ളിൽ അത് ജീർണിച്ച് ഇല്ലാതാകുമായിരുന്നു.ഇന്ന് പ്ലാസ്റ്റിക് കാരിയറുകളുടെ ഉള്ളിലുള്ള സാധനങ്ങൾ  ദുർഗന്ധം വഹിച്ച് കൊണ്ട് ജീർണിക്കാതെ  അതേ അവസ്ഥയിൽ  അവശേഷിക്കുന്നു.
പ്ലാസ്റ്റിക്ക് കാരിയറുകൾ നിരോധിക്കലാണ്  ഈ മലിനീകരണം തടയാൻ  ഒരു മാർഗം. ഭക്ഷണം പാഴാക്കൽ പാശ്ചാത്യ നാടുകളിൽ ക്രിമിനൽ കുറ്റമാണ്. ഇവിടെയും അത് പ്രാബല്യത്തിൽ വന്നാൽ ഹോട്ടൽ മാലിന്യങ്ങൾ ഒരു പരിധി വരെ കുറയും. നിരത്തിൽ മാലിന്യം നിക്ഷേപിച്ച് കടയുന്നവരെ കണ്ടെത്താൻ  ആ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കൽ നിർബന്ധമാക്കുകയും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികളെടുക്കുകയുമാണ്  അത്യാവശ്യമായി ചെയ്യേണ്ടത്.
 ഈ മാർഗനിർദ്ദേശങ്ങൾ  നടപ്പിൽ വരുത്തിയാൽ മലിനീകരണം ഒരു പരിധി വരെ തടയാൻ  നമുക്ക് കഴിയും.

Thursday, April 14, 2016

ഈ രാഗങ്ങൾ ഏതാണ്?

താഴെ കാണിച്ചിരിക്കുന്ന  പാട്ടുകൾ ഏത് രാഗത്തിലാണെന്ന്  അതിനെ പറ്റി ജ്ഞാനമുള്ളവർ  പറഞ്ഞ് തരുമോ?
ഈ പാട്ടുകൾ  കേൾക്കുമ്പോൾ  ഇത് വരെ സംസാരിക്കാത്ത  നാലര വയസ്സ്കാരനായ സിനാൻ  ആ പാട്ടുകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച്  അസ്പഷ്ട സ്വരങ്ങൾ പുറപ്പെടുവിക്കുകയും മൂളുകയും ചെയ്യുന്നു.ഈ പാട്ടുകൾ കേൾക്കുന്നതിൽ അവന് അതിയായ സന്തോഷമുണ്ടെന്ന് അവന്റെ ഭാവങ്ങളിൽ നിന്നും  വ്യക്തമാകുന്നുമുണ്ട്  എല്ലാം   മറന്ന്  ഈ പാട്ടുകളിൽ ലയിച്ചിരിക്കും  അവൻ   നിലവിളിക്കുമ്പോൾ പലപ്പോഴും ഈ പാട്ടുകളാണ്  അവനെ സമാധാനപ്പെടുത്തുന്നത്.  എന്നാൽ മറ്റ് പാട്ടുകളിൽ  അവൻ ഒരു താല്പര്യവും കാണിക്കാറില്ലെന്ന് മാത്രമല്ല  അവയെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ  പാട്ടുകളുടെ രാഗങ്ങൾ അറിഞ്ഞാൽ ആ രാഗങ്ങളിലെ
ഇതര ഗാനങ്ങൾ അവനെ കേൾപ്പിക്കുമ്പോൾ  അത് അവനിൽ ഏതെങ്കിലും ചലനങ്ങൾ സൃഷ്ടിക്കുമെങ്കിൽ  ഇത് വരെ നടന്ന് തുടങ്ങിയിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത അവന്  അതൊരു അനുഗ്രഹമായി ഭവിച്ചാലോ?!ആശക്ക്  നികുതി അടക്കേണ്ടല്ലോ  പാട്ടുകൾ ഇതെല്ലാമാണ്:-
ഓ, ദുനിയാ കേ രഖ് വാലെ സുനോ ദർദ് ഭരേ മെരെ ലാലെ  (മുഹമ്മദ് റാഫി പാടിയ പഴയ ഹിന്ദിഗാനം)
അലൈ പായുതേ കണ്ണാ,അലൈ പായുതേ! ആനന്ദ മോഹന വേണുഗാനമിത് അലൈ പായുതേ കണ്ണാ...കണ്ണാ.... (യേശുദാസ് പാടിയത്)
എന്ന തപം ചെയ്തെനെ യശോദാ എന്ന തപം ചെയ്തെനെ....( പലരും ഈ ഗാനം ആലപിച്ചിട്ടുണ്ട്)
കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ പാട്ടും മൂളി വന്നു..(സെലുലോയിഡിൽ വൈക്കം വിജയലക്ഷ്മി)
ഒറ്റക്ക് പാടുന്ന പൂങ്കുയിലേ നിന്റെ പട്ടിളം പോലുള്ള പാട്ടിനുള്ളീൽ (വൈക്കം വിജയലക്ഷ്മി)
രാഗങ്ങൾ അറിവുള്ളവർ സഹായിക്കുക.

Tuesday, April 5, 2016

ബാർ പൂട്ടുന്നതിന് മുമ്പും പിമ്പും

  ഇന്നലത്തെ (5-4-2015)    ദേശാഭിമാനി  പത്രത്തിന്റെ  പത്താം പേജിൽ "ലഹരി നാട്" എന്ന  ചുവന്ന മത്തങ്ങാ തലക്കെട്ടിൽ  ലഹരി മരുന്ന് ഉപയോഗത്തെ പറ്റി ഒരു വമ്പൻ ലേഖനമുണ്ട്. കേരളത്തിലെ യുവ ജനങ്ങൾക്കിടയിലെ  ലഹരി ഉപയോഗത്തെ പറ്റി സവിസ്തരം സബ് തലക്കെട്ടുകളുടെ  അകമ്പടിയോടെ വിവരിച്ചിട്ടുള്ള പ്രസ്തുത  ലേഖനത്തിൽ  സ്ഥിതിവിവര കണക്കുകൾ അക്കമിട്ട് നിരത്തിയിരിക്കുന്നു. എല്ലാ സ്ഥിതിവിവര കണക്കുകളുടെ മൈൽകുറ്റി  ബാർ പൂട്ടുന്നതിന് മുമ്പ്  അതിന് ശേഷം എന്ന കണക്കിലാണ്. അതായത് ബാർ പൂട്ടുന്നതിന് മുമ്പുള്ള മയക്ക്മരുന്ന് കഞ്ചാവ് കേസുകളുടെ എണ്ണവും  ബാർ പൂട്ടിക്കഴിഞ്ഞതിന് ശേഷം ഫയൽ ചെയ്ത കേസുകളുടെ എണ്ണവും വിശദീകരിച്ച്  കാണിച്ചിരിക്കുന്നു. ലേഖനം വായിച്ച് തീരുമ്പോൾ ഒരു കാര്യം നമുക്ക് ബോദ്ധ്യമാകുന്നു, ബാർ പൂട്ടിയതിനാലാണ് ഇത്രയും ലഹരി മരുന്നും കഞ്ചാവും ഉപയോഗം കൂടിയതെന്ന്. അപ്പോൾ ബാർ പൂട്ടുന്നതിന് മുമ്പ് അവർക്ക്  കഞ്ചാവ്-മരുന്ന് അടിക്കേണ്ട കാര്യമില്ലാതിരുന്നു എന്നും ലഹരിക്കായി  ബാറിനെ ആശ്രയിച്ചിരുന്നു എന്നും വെളിവാക്കപ്പെടുന്നു. സ്വാഭാവികമായി നമ്മുടെ ഉള്ളിൽ ഉടലെടുക്കുന്ന ചോദ്യം ഈ യുവാക്കൾ ബാറിൽ പോയി മദ്യപിച്ചിരുന്നതിൽ കുഴപ്പമൊന്നുമില്ലേ എന്നാണ്.
  പാർട്ടി പത്രത്തിലെ ഈ   ലേഖനം നമുക്ക്   രണ്ട് സൂചന തരുന്നു. (1) എൽ.ഡി.എഫ്.  അധികാരത്തിൽ വരുമ്പോൾ പൂട്ടിയ ബാറുകൾ തുറക്കപ്പെടും. കാരണം യുവതയെ കഞ്ചാവ്- മയക്ക് മരുന്ന് ശീലത്തിൽ നിന്നും രക്ഷിക്കണമല്ലോ.
(2) മദ്യം വിൽക്കുന്ന ബാറുകൾ സമൂഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത സ്ഥാപനമാണെന്നും അവ പൂട്ടിയത് മൂലം  ജനങ്ങൾ വഴികേടിലായി  തീർന്നെന്നും.
സ്ത്രീ പീഡനങ്ങൾ വർദ്ധിച്ചത് ദേവദാസി സമ്പ്രദായം  സമൂഹത്തിൽ  അവസാനിപ്പിച്ചതിനാലായിരിക്കാം എന്ന്  ഇപ്പോൾ തോന്നുന്നു.

Monday, April 4, 2016

സരിതാ മയം...

നമ്മുടെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി വാജീകരണൗഷധം കഴിക്കുമോ?! എഴുപത് കഴിഞ്ഞ വൃദ്ധനായ  അദ്ദേഹം തന്നെ പീഡിപ്പിച്ചു എന്ന് സരിതാ നായർ  പറയണമെങ്കിൽ അദ്ദേഹം അങ്ങിനെ വല്ല ഊർജ സമ്പാദനം നടത്താതെ പീഡിപ്പിക്കാൻ കഴിയില്ലല്ലോ. പരസ്പര സമ്മതത്തോടെയുള്ള സംഗതി ആണെങ്കിൽ മുമ്പും ആ വക  ജോഡികളെ  ചൂണ്ടിക്കാട്ടി  സംഭവ്യം എന്ന് പറയാം. ഉദാഹരണത്തിന് കപ്പൽ രാജാവ്  ഗ്രീക്ക്കാരൻ ഒനാസിസ് അമേരിക്കൻ പ്രസിഡന്റായിരുന്ന കെന്നഡിയുടെ വിധവ ജാക്വലിനെ കെട്ടിയത്  എഴുപത് കഴിഞ്ജ പ്രായത്തിലായിരുന്നു. ഇത് അതല്ല; പീഡനമാണ്. ഒരാൾക്ക് മാത്രം സമ്മതം. അതായത് വൺ വേ ട്രാഫിക്ക് . അപ്പോൾ അതിവേഗം ബഹുദൂരം മുന്നേറാൻ  എഴുപത് കഴിഞ്ഞ പ്രായത്തിൽ   പറ്റില്ലല്ലോ. അതാണ് വാജീകരണൗഷധത്തെ പറ്റി  സംശയം ഉണ്ടായത്
ഇതൊന്നുമല്ല ഇപ്പോൾ സരിത ഉറഞ്ഞ് തുള്ളാനും പഴയ കത്ത് പുറത്ത് വരാനും ഇടയാക്കിയതെന്നാണ് തോന്നുന്നത്. കാരണം ഈ സ്ത്രീ പറയുന്നത്  ഭൂമി  മലയാളത്തിലാരും വിശ്വസിക്കില്ലാ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ  A മുതൽ U വരെ അതായത്  അബ്ദുല്ലാക്കുട്ടി മുതൽ ഉമ്മൻ ചാണ്ടി വരെ ഉള്ള പുരുഷന്മാരുടെ പേരുകൾ ഈ അഭിനവ കുറിയേടത്ത് താത്രി  പറഞ്ഞ് കഴിഞ്ഞു. ഇനി V w x y z  ഇത്രയേ ബാക്കിയുള്ളൂ.  അത് എൽ.ഡി.എഫ്. കാലത്തേക്ക് ആരുടെയെങ്കിലും പേര് പറയാൻ  നില നിർത്തിയെന്നേ ഉള്ളൂ . ഇത്തിരി മരുന്ന് കയ്യിൽ വെക്കണമല്ലോ!.
ഡെൽഹിയിൽ കിടന്ന്  അടി ഉണ്ടായ കാര്യം  ചാനൽ മുതലാളിമാരിൽ നിന്നും തിരിച്ച് വിടണമെങ്കിൽ  സരിതയെ ഇറക്കി കളിക്കണം. ഒരു ചികിൽസയും പറ്റിയില്ലെങ്കിൽ കാളൻ നെല്ലായി എന്ന് പണ്ടൊരു പരസ്യം ഉണ്ടായിരുന്നു. ആ കളിയാണിത്. ലൈംഗികാസ്വാദനം മുഖ്യ ഹോബിയായ മലയാളിയെ  എല്ലാ വിഷയങ്ങളിൽ നിന്നും  തള്ളി മാറ്റാൻ  ഇതല്ലാതെ മറ്റൊരു  പോം വഴിയുമില്ല.
ങാ! ഈ കാർഡ് ഇറക്കി കളിക്കുന്നവരും എന്റെ കൂടെ വന്നിരുന്നു എന്ന്  തത്ര ഭവതി പറയാതെ സൂക്ഷിച്ചോ!

Friday, April 1, 2016

ഏപ്രിൽ 1 വിഡ്ഡി ദിനം

 ഏപ്രിൽ1  അഖില ലോക വിഡ്ഡി ദിനം.
ആര്  ആരെ വിഡ്ഡി ആക്കി  എന്നത് പരിശോധിക്കേണ്ടതല്ലേ?
പണ്ട് ഒരു അമേരീക്കൻ പ്രസിഡന്റ് 1863  നവംബർ 19 തീയതിയിൽ ജെറ്റിസ്ബർഗ്  നാഷണൽ സിമിത്തേരിയിൽ വെച്ച് ഒരു പ്രഭാഷണം നടത്തി. അതിലെ ചില വാചകങ്ങൾ ഇന്നും വാദ്ധ്യാന്മാർ കുട്ടികളെ പഠിപ്പിക്കാറുണ്ട്."government of the people, by the people, for the people, എന്ന്. അതായത് ജനങ്ങളാൽ ജനങ്ങൾ തെരഞ്ഞെടുത്ത ജനങ്ങൾക്ക് വേണ്ടിയിട്ടുള്ള സർക്കാരെന്ന്....
ഈ വാചകം പറഞ്ഞ്  ഈ രീതിയിലുള്ളതാണ്  നമ്മുടെ സർക്കരെന്ന് ജനങ്ങളെ പറഞ്ഞ്  വിശ്വസിപ്പിക്കുന്നത്  തന്നെയല്ലേ  ഏറ്റവും വലിയെ വിഡ്ഡിയാക്കൽ.
പറയുക ജനങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ നിങ്ങൾ എന്തിനാണ്  എല്ലിൻ കഷണത്തിന് വേണ്ടി  വാലുള്ള കക്ഷികൾ       കടിപിടി കൂടുന്നത് പോലെ സീറ്റുകൾ വീതം വെക്കാൻ കടിപിടി കൂടുന്നത്. ഒരേ സീറ്റിന് മൂന്ന് പേരുടെ പേരുമായി അന്യ സംസ്ഥാനത്ത് പോയി കിടന്ന് തല തല്ലി കീറുന്നത്? ഇത് ജനങ്ങൾക്ക് വേണ്ടിയാണോ? രാപകലെന്നില്ലാതെ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന അദ്ധ്വാനിക്കുന്ന വിയർപ്പൊഴുക്കി അപ്പം സമ്പാദിക്കുന്ന ചുണക്കുട്ടന്മാർ ഉള്ളപ്പോൾ വായിൽ വെള്ളിക്കരണ്ടിയുമായി ജീവിക്കുന്ന സിനിമാ നടന്മാരെയും ഉയർന്ന  ശ്രേണിയിൽ വിരാജിക്കുന്ന പുങ്കവന്മാരെയും തേടി അലയുന്നത്  എന്തിനാണ്?. എവിടെയെങ്കിലും എപ്പോഴെങ്കിലും ഏതെങ്കിലും പാർട്ടികൾ   സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൾ ജനങ്ങളോട് അഭിപ്രായം ചോദിച്ചിട്ടുണ്ടോ? പിന്നെന്തിരപ്പി ഈ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സർക്കാരെന്ന്  നാഴികക്ക് നാൽപ്പത് വട്ടം പേച്ചണത്. പാർട്ടിക്ക് വേണ്ടി പാർട്ടിയാൽ തെരഞ്ജെടുക്കപ്പെടുന്ന പാർട്ടിയുടെ സർക്കാരെന്ന് പറ  അനിയാ...അതല്ലേ ശരി...അല്ലാതെന്ത് പറഞ്ഞാലും അത് ജനങ്ങളെ വിഡ്ഡിയാക്കൽ തന്നെയാണ്.