Saturday, May 21, 2016

സമരം പലവിധം ഉലകിൽ

സർക്കാർ വക താലൂക്ക് ആശുപത്രിയിലെ  പ്രസവ മുറിയിലേക്ക്  കയറി പോകുമ്പോൾ വെളിയിൽ  ഭർത്താവിനരികിൽ നിന്ന കുഞ്ഞിനോട്  ഗർഭിണി ആയ അമ്മ പറഞ്ഞു " മോൻ അഛനോടൊപ്പം  നിൽക്ക്, അമ്മ കുഞ്ഞു വാവയുമായി ഇപ്പോൾ വരാം...ട്ടാ....." ഗർഭിണിക്ക്  ഡ്രിപ്പിട്ട്  കിടത്തിയിരിക്കുന്നതായാണ് ആദ്യം കിട്ടിയ വിവരം.  പിന്നീട്  കിട്ടിയ വിവരം  ഗർഭിണി മരിച്ചു  എന്നാണ് . ഭർത്താവ് ഉൾപ്പടെ   പുറത്ത് കാത്ത് നിന്നവർ  പ്രകോപിതരാകുന്നത്  സ്വാഭാവികം. ഡ്രിപ്പ് ഇട്ട് കഴിഞ്ഞ്  ഡോക്ടർ ശ്രദ്ധിക്കാതെ പുറത്ത് പോയി എന്നും  മരുന്ന് മാറി കുത്തി വെച്ചെന്നും  പലവിധ ആരോപണങ്ങൾ ഉയർന്നു. ലേഡീ ഡോക്ടറെ കൈ വെച്ചെന്നും  ആരോപണം ഉണ്ടായി. ലേഡീ ഡോക്ടറും ഗർഭിണി  ആയിരുന്നത്രേ! ഏതായാലും അവർ ജില്ലാ ആശുപത്രിയിൽ  അഡ്മിറ്റായി.  കേസിൽ നിന്നും രക്ഷപെടാൻ ഒരു മുൻ കരുതലെന്ന നിലയിലാണ് ഈ ആശുപത്രി പ്രവേശനം എന്ന് മരിച്ച ഗർഭീണിയുടെ ബന്ധുക്കൾ പറയുമ്പോൾ  അല്ലാ ഡോക്ടർക്ക് മർദ്ദനമേറ്റുവെന്ന് സഹ പ്രവർത്തകർ ആരോപിക്കുന്നു. ഏതിനും പ്രതിഷേധമായി സർക്കാർ ഡോക്ടറന്മാർ  ഒരു ദിവസം പണിമുടക്ക് പ്രഖ്യാപിച്ചു.
   ഒരാഴ്ച മുമ്പ്   ഒരു പൂച്ചക്കുഞ്ഞിനെ താലോലിച്ച വകയിൽ ആ ജീവിയിൽ നിന്നും   കിട്ടിയ മുറിവുമായി  നടന്ന എനിക്ക്  കുത്തിവെച്ച് കൊണ്ടിരുന്ന മൂന്നാമത്തെ  ഡോസ്  ഈ പണി മുടക്ക് ദിവസം തന്നെ  ആയിരുന്നു എടുക്കേണ്ടിയിരുന്നത്. അതി രാവിലെ ആശുപത്രിയിലെത്തിയ ഞാൻ കണ്ടത് പതിവ് ചടങ്ങായ ഓ.പി. പുതുക്കൽ വിഭാഗം  അടച്ച് പൂട്ടി  കിടക്കുന്ന കാഴ്ചയാണ് . പ്രതിഷേധം അറിയാതെ  ആശുപത്രിയിൽ ചികിൽസക്ക് വന്ന പൊതുജനമെന്ന കഴുത (ഡോക്ടർമാർക്ക് ശംബളം കൃത്യമായി കൊടുക്കുവാൻ കരം ഒടുക്കുന്നവരാണവർ) തെക്കും വടക്കും ഓടി നടന്നു. ഡോക്ടറന്മാർ ഇല്ലെങ്കിൽ എന്ത് ഓ.പി. സെക്ഷൻ. അവിടെയും മുടക്ക് തന്നെ. കുത്തി വെയ്പ്പ് പരിഹാരത്തിന് ആശുപത്രി കാമ്പൗണ്ട് പലതവണ ഞാൻ ചുറ്റി നടന്നു. ആശുപത്രിയിൽ നിന്നും മാത്രം  ലഭിക്കുന്ന ആ സിറം  പുറത്ത് ലഭ്യമായിരുന്നെങ്കിൽ അത് വാങ്ങാമായിരുന്നു. ഏതായാലും രണ്ട് മണിക്കൂറിന് ശേഷം  ഫ്ലോറൻസ് നൈറ്റിഗ്ലിന്റെ ഒരു പിൻ ഗാമി എന്നെ സഹായിച്ചതിനാൽ  കുത്തി വെപ്പ് നടന്നു. ആ ലലനാമണി  കനിഞ്ഞില്ലായിരുന്നെങ്കിൽ  നമ്മുടെ കാര്യം കട്ടപ്പുറത്ത്.
രോഗം വരുന്നത് അവിചാരിതമാണ്. ഈ വക പണിമുടക്കിലൂടെ  പൊതുജനത്തെ ശിക്ഷിക്കുന്നതും ജനാധിപത്യ രാജ്യത്തിൽ അനുവദനീയമായ സമരത്തിൽകൂടി തന്നെ. സമരം പാവനമാണെന്നും  അതിനെ വിമർശിക്കുന്നത്  ക്ഷന്തവ്യമല്ലെന്ന അറിവോടെ ചോദിച്ച്കൊള്ളട്ടെ, ഒരു അസുഖവുമില്ലാതെ  അകത്ത് പോയ ഭാര്യയുടെ ശവവും, ഗർഭസ്ത കുഞ്ഞിന്റെ ശവവും  കാണുമ്പോൾ  ഒരു ഭർത്താവിന്  രോഷം ഉണ്ടാകുന്നത് കുറ്റകരമാണോ? ചിലപ്പോൾ ദേഷ്യത്തിന്  നാല് ചീത്തയും  രണ്ട് തല്ലും കിട്ടിയെന്ന് വരും. അതിനെതിരെയും കേസ് എടുക്കാം. പക്ഷേ പണി മുടക്കിയാൽ ഉടനടി ചികിൽസ കിട്ടേണ്ട രോഗിക്ക് കാലതാമസത്താൽ മരണം സംഭവിച്ചാലോ? അത്കൊണ്ട്തന്നെ   ഡോക്ടറന്മാരുടെ പണിമുടക്ക് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.

No comments:

Post a Comment