Friday, June 24, 2016

ഇഫ്ത്താറും അടിസ്ഥാന വർഗവും

ഇഫ്ത്താർ സംഗമങ്ങൾ ഗംഭീരമായി നടന്ന് കൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും  സാമൂഹ്യ സംഘടനകളും പത്രങ്ങളും ചാനലുകളും  ആദർശം മുഖമുദ്രയായുള്ള പ്രസ്ഥാനങ്ങളും എന്ന് വേണ്ട ഈ ദുനിയാവിലെ എല്ലാ  ആൾക്കൂട്ടങ്ങളുടെയും ആഭിമുഖ്യത്തിൽ  നടത്തിക്കൊണ്ടിരിക്കുന്ന  ഈ സമൂഹ നോമ്പ്തുറ പ്രൗഡ ഗംഭീരമായ സദസ്സുകളാൽ നിറയപ്പെട്ടിരുന്നുവെന്നും  സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾ പ്രസ്തുത ചടങ്ങുകളിൽ സംബന്ധിച്ച് പ്രസംഗിച്ചു എന്നും വാർത്തകൾ വന്ന്കൊണ്ടിരിക്കുന്ന ഈ വേളയിൽ ന്യായമായി ഉണ്ടാകുന്ന ഒരു ചോദ്യം  സമൂഹത്തിലെ  അടിസ്ഥാന വർഗത്തിൽ പെട്ട  ഒരു മുസൽമാന് ഈ വി.ഐ.പി. നോമ്പ്തുറയിൽ പങ്കെടുക്കാൻ  പാടില്ലാ എന്ന് വിലക്കുന്ന ഏതെങ്കിലും മതപരമായ വിലക്കുകൾ നിലവിലുണ്ടോ എന്നാണ്. നോമ്പ് വിഭാവനം ചെയ്യുന്നത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള  വ്യത്യാസം ഒരുമിച്ച് ഒരു മാസത്തിൽ നോമ്പെടുക്കുന്നതിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നതാണ്. അതായത് റമദാൻ മാസത്തിൽ ജീവനോടെ ഉള്ള ആളും നോമ്പ് ആചരിക്കാൻ പറ്റാത്ത വിധം അസൗകര്യമുള്ള വ്യക്തികളൊഴികെ  മറ്റെല്ലാ മുസൽമാനും അവൻ കോടീശ്വരനോ  ദരിദ്ര നാരായണനോ ആരുമാകട്ടെ അവൻ അന്ന പാനീയങ്ങൾ വെടിഞ്ഞ്  ദുഷിച്ച  വികാരങ്ങളിൽ നിന്ന് ഒഴിഞ്ഞ്  സൂര്യോദയം മുതൽ സന്ധ്യ വരെ  ഉപവാസം അനുഷ്ടിക്കണമെന്നാണ്. അങ്ങിനെ എല്ലാവരും ഒരേ അവസ്ഥയിൽ ആയി തീരുമ്പോൾ എല്ലാ വ്യത്യാസങ്ങൾക്കും അന്ത്യം സംഭവിക്കുന്നു. നോമ്പ് കാര്യത്തിൽ  അപ്രകാരം മുസൽമാനെല്ലാരും ഒന്ന് പോലെ എന്നായി തീരുമ്പോൾ നോമ്പ് തുറയിൽ മാത്രം വ്യത്യാസം വരുന്നതെങ്ങിനെ അങ്ങിനെ ചെയ്താൽ അത് നോമ്പിന്റെ അന്ത:സത്തക്ക് വിരുദ്ധമാവില്ലേ? ഇഫ്ത്താർ പാർട്ടി സമൂഹത്തിലെ  ഉന്നതർക്ക് മാത്രമായി ക്ലിപ്തപ്പെടുത്തിയാൽ  ആ സദസ്സിൽ വി.ഐ.പി. പരിവേഷം  മാത്രമായാൽ  അത് ഇസ്ലാമികമാവില്ലല്ലോ!. കാരണം പ്രവാചകന്റെ സദസ്സ് പ്രൗഡ ഗംഭീരമായി തീർന്നത്  അതിലെ വൈവിധ്യം കൊണ്ടാണ്. കറുത്തവനും വെളുത്തവനും പണക്കാരനും പാവപ്പെട്ടവനും  ബലവാനും ദുർബലനും  എല്ലാം അടങ്ങിയ സദസ്സായിരുന്നല്ലോ എപ്പോഴും പ്രവാചകന്റെ മുമ്പിലുണ്ടായിരുന്നത്. വി.ഐ.പി.കൾ മാത്രമടങ്ങിയ സദസ്സിനെ  പ്രവാചകൻ  ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാ എന്നത് കൊച് കുഞ്ഞുങ്ങൾക്കും പോലും അറിയാവുന്ന വസ്തുത ആണ്. അങ്ങിനെയെങ്കിൽ ഈ  ഇഫ്ത്താർ മാമാങ്കങ്ങൾ എങ്ങിനെ ഇസ്ലാമിന്റെ പേരിൽ ചെലവെഴുതാൻ കഴിയും
ഇത്രയുമെഴുതിയത്  കൊല്ലം ചിന്നക്കടയിലെയും കോഴിക്കോട് അങ്ങാടിയിലെയും ചുമട്ട് തൊഴിലാളികളെടെയും നോമ്പ്  ആചരണത്തെ പറ്റി പത്രവാർത്തകൾ കണ്ടത് കൊണ്ടാണ്.പകൽ വിശപ്പും ദാഹവും സഹിച്ച്  അദ്ധ്വാനിക്കുന്ന ആ വിശ്വാസികൾ  നോമ്പ് പിടിച്ച് കൊണ്ട് തന്നെ ചുമട് ചുമക്കുന്നു. ഇഫ്ത്താർ പാർട്ടികളിൽ ഇവർക്കും സ്ഥാനം കൊടുക്കേണ്ടേ? അടിസ്ഥാന വർഗത്തെ ഒഴിവാക്കി എന്ത് ഇഫ്ത്താർ ഏത് ഇഫ്ത്താർ. സമൂഹത്തിലെ ഭിന്ന വ്യക്തിത്വങ്ങളെ  ഒരേ വേദിയിൽ അണി നിരത്തുമ്പോഴല്ലേ അത് പ്രവാചകൻ മനസിലാക്കി തന്ന ഇസ്ലാമും ഇഫ്ത്താറുമെല്ലാം ആവുകയുള്ളൂ .

1 comment: