Saturday, July 2, 2016

ഉഷാർ ബാബാ ഉഷാർ

                                                    ഉഷാർ ബാബാ ഉഷാർ..
    ഓർമ്മയുടെ അനന്തമായ പാന്ഥാവിൽ വിദൂരതയിൽ  എവിടെയോ നിന്ന് ഒരു തപ്പ് താളം കേൾക്കുന്നുവോ? ഒരു അറബനാ കൊട്ടും കൂട്ടത്തിൽ "ഉഷാർ ബാബാ ഉഷാർ " എന്നൊരു വിളിയും. നോമ്പ് കാലത്ത് ഇടയത്താഴത്തിന്  വിളിച്ചെഴുന്നേൽപ്പിക്കാൻ അറബനാ മുട്ടും ബൈത്ത് പാട്ടുമായി രാത്രിയുടെ ഏകാന്തതയിൽ നമ്മുടെ പടി വാതിൽക്കൽ എത്തി ചേരുന്ന അത്താഴ കൊട്ടുകാരൻ ഖാലിദിക്ക!  ആലപ്പുഴയിൽ ബാല്യ  കാലസ്മരണകളിലെ ഈ അത്താഴക്കൊട്ടുകാരൻ എനിക്ക്  എന്നും അതിശയമായിരുന്നു. രാത്രി ഇരുട്ട് വീണ് കഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയന്നിരുന്ന എന്റെ ചെറുപ്പത്തിലെ സ്മരണകളിൽ പാതിരാത്രിയിൽ   കുറ്റാ കുറ്റിരുട്ടിൽ റാന്തൽ വിളക്കും  കയ്യിൽ അറബനയുമായി  സക്കര്യാ ബസാറിലും ലജനത്തിലും വട്ടപ്പള്ളിയിലുമായി  സഞ്ചരിക്കുന്ന ഖാലിദിക്കാ എന്ന ഈ അത്താഴക്കൊട്ടുകാരൻ  ഒരു അൽഭുത മനുഷ്യനായിരുന്നു. തോളുവരെ നീട്ടി വളർത്തിയ മുടിയും പച്ച തലക്കെട്ടും  തോളിൽ സഞ്ചിയുമായി വന്നിരുന്ന  ഖാലിദിക്കായെ  പെരുന്നാൾ ദിവസത്തിലാണ് പകൽ കാണാൻ സാധിക്കുക. അന്ന് എല്ലാ വീടുകളിൽ നിന്നും അദ്ദേഹത്തിന് സംഭാവനകൾ ഒരു മടിയുമില്ലാതെ കിട്ടും. ഞങ്ങൾ ഉറങ്ങി പോയാൽ രാത്രി ഉഷാർ ബാബാ ഉഷാർ വിളിച്ച് ഉണർത്തിയിരുന്നത് അദ്ദേഹമായിരുന്നല്ലോ അദ്ദേഹത്തിന്റെ മകൻ പലപ്പോഴും വാപ്പായുടെ ഈ ജോലിക്ക് തുണയായിരുന്നു  വട്ടപ്പള്ളിയിലെ യുക്തിവാദിയും പുരോഗമനാശയക്കാരനായ അക്ബർ ഇക്കാ  ഒരു കറുത്ത പുതപ്പ് പുതച്ച് കണ്ടകാരന്റെ അമ്പലത്തിന് സമീപം ഇരുട്ടിൽ നിന്ന് ഖാലിദിക്കായെ പേടിപ്പിക്കാൻ ശ്രമിച്ചതും  വാപ്പായും മകനും കൂടി ഭയന്നോടി അടുത്ത വീടിൽ     ചെന്ന് തട്ടി വിളിച്ചപ്പോൾ വീട്ടുകാർ കതക് തുറക്കാതിരുന്നതിനാൽ ഖാലിദിക്കാ ഉച്ചത്തിൽ ചീത്ത വിളിച്ച് കതക് തുറപ്പിച്ചതും ഞങ്ങൾ വട്ടപ്പള്ളിക്കാർക്ക്  അന്ന് പറഞ്ഞ് ചിരിക്കാൻ വകയായി.
കാലത്തിന്റെ കുത്തൊഴുക്കിൽ  എല്ലാം ഒലിച്ച് പോയതിൽ അത്താഴക്കൊട്ടുകാരനും പോയി. ഇന്ന് വട്ടപ്പള്ളിയിൽ അത്താഴക്കൊട്ടുകാരൻ  വരുന്നുണ്ടോ എന്നറിയില്ല. സെയ്ത് പൂക്കോയാ തങ്ങളുടെ മഖാമിൽ നിന്നും നോമ്പ് തുറക്കുള്ള വെടിയും  രാത്രി സമയത്തെ ഖാലിദിക്കായുടെ അത്താഴക്കൊട്ടും  നോമ്പ്കാല സ്മരണകളുടെ ഭാഗമായിരുന്നു.ഇന്ന്  ഇടയത്താഴത്തിന് എഴുന്നേൽപ്പി ക്കാൻ മൊബൈൽ അലാറം ഉണ്ട്. അത്താഴക്കൊട്ടുകാരന്റെ ആവശ്യമില്ല. പുതിയ കാലത്ത് പഴയ വേഷങ്ങൾ അഴിച്ച് വെച്ച് ഓരോരുത്തർ പോയി മറയും ഖാലിദിക്കായും യാത്ര പറഞ്ഞ്  പോയി കാണും, മകൻ ഉണ്ടോ എന്നറിയില്ല. എങ്കിലും പുണ്യ പൂക്കാലത്തിന്റെ ഈ അവസാന നാളുകളിൽ അത്താഴക്കൊട്ടുകാരൻ  മനസിന്റെ ഏതോ മൂലയിൽ നിന്ന് അറബന കൊട്ടി പാടുന്നതായി എനിക്ക് അനുഭവപ്പെടുന്നു."ഉഷാർ ബാബാ ഉഷാർ...ഉഷാർ ബാബാ ഉഷാർ "
പുണ്യ  മാസമേ! നന്മകളുടെ നാളുകളേ! കാരുണ്യത്തിന്റെ നാഴികകളേ! നിങ്ങൾക്ക് വിട... വിട... വിട....

3 comments:

  1. 'മരണം' കൊണ്ടും മാറ്റിനിര്‍ത്താന്‍ കഴിയാത്തവര്‍ :(

    ReplyDelete
  2. കാലം മാറുന്നതിനനുസരിച്ച് ചില വേഷങ്ങള്‍ മാഞ്ഞുപോകുന്നു.

    ReplyDelete
  3. ഉള്ളിലിങ്ങനെ ചില അറബനമുട്ടുകൾ ഉൽപ്രേരകങ്ങളായി ഉള്ളതുകൊണ്ടാകും ജീവിതം മടുക്കാത്തത്

    ReplyDelete