Wednesday, August 3, 2016

ബാലക്രിഷ്ണ പിള്ളയും ഹജ്ജ് യാത്രയും.

  ബാങ്ക് ജീവനക്കാരനും കേരളാ കോൺഗ്രസ്സ് (ബി) നേതാവ് ബാലക്രിഷ്ണ പിള്ളയുടെ അടുത്ത അനുയായിയുമായ  എന്റെ ഒരു സ്നേഹിതൻ വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം എന്നെ സമീപിച്ച്  പറഞ്ഞു " സാറ്  ( കൊട്ടാരക്കരയിൽ ഒരു കാലത്ത് സാർ എന്ന് പറഞ്ഞാൽ ബാലക്രിഷ്ണ പിള്ള എന്ന അർത്ഥമായിരുന്നു) സാമ്പത്തിക ശേഷി ഇല്ലാത്ത ഒരു പണ്ഡിതനെ   ഹജ്ജിനയക്കാൻ  ആഗ്രഹിക്കുന്നു,  ഒരാളെ തെരഞ്ഞെടുക്കാൻ എന്നെ സഹായിക്കണം."
സാമ്പത്തിക ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലമായിരുന്നു അത്. ഹജ്ജ് ഓരോ മുസ്ലിമിന്റെയും  മനസിൽ നിറഞ്ഞ് നിൽക്കുന്ന അദമ്യയമായ  ആഗ്രഹമാണ് .സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവന് ഒരിക്കലും നടക്കാത്ത സ്വപ്നവും. അങ്ങിനെയുള്ള  അവസ്ഥയിലാണ്  ഇപ്രകാരമൊരു വാഗ്ദാനം  ഉണ്ടാകുന്നത്. ഞാൻ കൊല്ലം പട്ടാളം പള്ളിയിലെ  ഇമാമായ  ഒരു മൗലവിയുടെ പേര് നിർദ്ദേശിച്ചു.അന്നത്തെ കാലത്ത്  അദ്ദേഹം ഹജ്ജ് ചെയ്യണമെന്ന് വളരെ ആഗ്രഹം ഉള്ള ആളൂം സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള വ്യക്തിയുമാണ് .ഉടനെ തന്നെ എന്റെ സ്നേഹിതൻ അദ്ദേഹവുമായി ബന്ധപ്പെട്ട്  എല്ലാ കാര്യങ്ങളും ശരിയാക്കി. അദ്ദേഹം പള്ളി ഭാരവാഹികളോട്  കാര്യങ്ങൾ പറഞ്ഞ്  അവധിക്കപേക്ഷ കൊടുത്തപ്പോൾ  അവർ അദ്ദേഹം  പിള്ളയുടെ സഹായത്തോടെ ഹജ്ജിന് പോകുന്നതിൽ വിസമ്മതം പ്രകടിപ്പിക്കുകയും മൗലവിക്ക് അവരെല്ലാവരും കൂടി ഹജ്ജ് തീർത്ഥ യാത്രക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്തു. അവസാന നിമിഷത്തിലെ ഈ മലക്കം മറിച്ചിൽ എന്റെ സ്നേഹിതനെ പ്രയാസപ്പെടുത്തുകയും  അയാൾ വീണ്ടും എന്നെ സമീപിച്ച്  " ഞാൻ ഇനി സാറിനോടെന്ത് പറയും, എല്ലാം ശരിയായി എന്ന് വിചാരിച്ച ഈ സമയത്താണ് ഇങ്ങിനെയൊരു കൊഴമറിച്ചിൽ ഉണ്ടായിരിക്കുന്നത്, നമുക്ക് ഒരാളെ പെട്ടെന്ന് കണ്ട് പിടിക്കണം, ആൾ അർഹനും സാമ്പത്തിക ശേഷി ഇല്ലാത്തവനും ആയിരിക്കണം അതും പെട്ടെന്ന് വേണം എന്നെ സഹായിക്കുക എന്ന് പറഞ്ഞു.  ഞങ്ങൾ ആലോചിച്ച്  അവസാനം സുബൈർ മൗലവിയെ  തെരഞ്ഞെടുക്കാം എന്ന് തീരുമാനിച്ച് അദ്ദേഹത്തെ കണ്ട് സമ്മതം വാങ്ങി. അദ്ദേഹത്തിന് അപ്പോൾ ഇതിൽ പരം സന്തോഷം ഇല്ലായിരുന്നു. ഹജ്ജിന് പോകാൻ സാധിക്കുക, എന്നത്  അന്ന് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു. എന്റെ അന്വേഷണത്തിൽ  ബാലക്രിഷ്ണപിള്ള  ഇങ്ങോട്ട് താല്പര്യമെടുത്താണ്  ഇപ്രകാരമൊരു യാത്രക്ക്  സൗകര്യം ഒരുക്കിയത്. ആരും അദ്ദേഹത്തോട് സഹായം ചോദിച്ച് ചെന്നിരുന്നില്ല. സുബൈർ മൗലവി ആ വർഷത്തെ ഹജ്ജിന് പോയി തിരികെ വരുകയും ചെയ്തു. ദൈവ ഭവനം കാണണമെന്ന  അടങ്ങാത്ത ആഗ്രഹവും  പുണ്യ പ്രവാചകന്റെ പള്ളി സന്ദർശനം ജീവിതാഭിലാഷവുമായ ഒരു വ്യക്തിക്ക് അതിന് വേണ്ടി ചെലവഴിക്കുന്ന തുകയുടെ ഉൽഭവത്തെ പറ്റി ഭയം ഉണ്ടായിരുന്നാൽ തന്നെയും  നടേ പറഞ്ഞ ചിരകാല സ്വപ്നത്തിന്റെ മുമ്പിൽ  ആ ഭയമെല്ലാം ഒലിച്ച് പോയിരിക്കാം.
കാലമിത്രയും കഴിഞ്ഞതിന് ശേഷം  ശ്രീ ആർ.ബി. പിള്ള  ഇന്നലെ സുബൈർ മൗലവിയുടെ പേര് മുസ്ലിം പ്രേമത്തിന്റെ  ഉദാഹരണത്തിന് പത്ര പ്രസ്താവനയിൽ   എടുത്ത് പറഞ്ഞത്  താഴ്ന്ന തരം പണിയായി പോയി എന്ന് പറയാതിരിക്കാൻ നിവർത്തിയില്ല. സുബൈർ മൗലവി സഹായം ആവശ്യപ്പെട്ട് ഒരിക്കലും പിള്ളയെ സമീപിച്ചിരുന്നില്ല.  . പിള്ളയെ സംബന്ധിച്ച്  അതിഗുരുതരമായ ആരോപണങ്ങൾ  അന്തരീക്ഷത്തിൽ വ്യാപിച്ച് നിൽക്കേ ഈ പ്രേമം പറഞ്ഞേ ഒക്കൂ എന്ന നിർബന്ധം ഉണ്ടായിരുന്നെങ്കിൽ  ആളുടെ പേര് പറയാതെ "ഒരു മുസ്ലിമിന് " എന്ന് മാത്രം പറഞ്ഞ് ചുരുക്കാമായിരുന്നു.  ഒരു കൈ കൊണ്ട് കൊടുത്തത് ്  മറു കൈ അറിയരുത്  എന്ന ആപ്ത വാക്യം എല്ലാ സമുദായക്കാർക്കും  ബാധകമാണ്. അപ്പോൾ നിസ്വാർത്ഥ മുസ്ലിം സ്നേഹം കൊണ്ടല്ല  അന്ന് പിള്ള  ഹജ്ജിന് പോകാൻ സഹായിച്ചതെന്നും അത് വെറുമൊരു പബ്ബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു എന്ന് ഇന്ന് പറഞ്ഞാൽ അത്  അദ്ദേഹത്തിന് നിഷേധിക്കാൻ കഴിയില്ല  അന്നത്തെ നിസ്സഹയാവസ്ഥയും നിർദ്ധനതയും  ഹജ്ജിന് പങ്കെടുക്കണമെന്ന ഒരു സാധു മുസ്ലിം പണ്ഡിതന്റെ ഒടുങ്ങാത്ത ആഗ്രഹവും താങ്കളുടെ ഔദാര്യം ഇങ്ങോട്ട് അടിച്ചേൽപ്പിക്കലും താങ്കളുടെ സഹായം കൈപറ്റാൻ ആ മനുഷ്യനെ പ്രേരിപ്പിച്ചിരിക്കാം, അതിന്  ഇങ്ങനെ ആ പാവത്തിന്റെ പേര് വിളിച്ച് പറഞ്ഞ് പൊതു ജനത്തിന്റെ മുമ്പിൽ ആ പാവത്തിനെ തല കുനിപ്പിക്കണമായിരുന്നോ?ആ മനുഷ്യന്റെ സ്ഥാനത്ത് നിന്ന്  ചിന്തിച്ചാലേ ആ മനസിലെ ദു:ഖം മനസിലാകൂ.
സമ്പത്ത് വരും പോകും. സുബൈർ മൗലവി ഇന്ന് അറിയപ്പെടുന്ന ഒരു പൊതുജന പ്രവർത്തകനാണ്. ഇന്ന് രാവിലെ അദ്ദേഹം എന്നോട് സംസാരിച്ചു. " എന്ത് വിറ്റിട്ടായാലും ഞാൻ അങ്ങേരുടെ  ചെലവായ തുക കൊടുക്കാം, ഒരു പത്ര സമ്മേളനം നടത്തി ഈ വിവരം പൊതുജ ന ങ്ങളെ അറിയിക്കാൻ  എന്നെ സഹായിക്കണം " ഞാൻ ആ നല്ല മനുഷ്യനെ സമാധാനപ്പെടുത്തി. 'അൽപ്പം ക്ഷമിക്കുക, യുക്തമായ തീരുമാനം എടുക്കാം കാത്തിരിക്കുക, എല്ലാം കാണുന്ന ഒരാൾ നമ്മെ നിയന്ത്രിക്കുന്നുണ്ടല്ലോ, അദ്ദേഹം മാർഗം കാണിച്ച് തരും"

No comments:

Post a Comment