Thursday, August 25, 2016

മാംസം തിന്ന് രുചിപിടിച്ച നായ്ക്കൾ.

പുന്നപ്ര വയലാർ  ചരിത്രത്തെ സംബന്ധിച്ച് എഴുതപ്പെട്ട  ശ്രീ.എം.എം.വർഗീസിന്റെ " പുന്നപ്ര-വയലാർ സമരം  അറിയപ്പെടാത്ത ഏടുകൾ" എന്ന പുസ്തകത്തിലെ അവസാന  പേജുകളിലൊന്നിൽ  ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു
"കുളങ്ങൾ ശവങ്ങളെക്കൊണ്ട് കുത്തി നിറക്കുകയാണുണ്ടായതെന്ന് പട്ടാളത്തോടൊപ്പം  ഉണ്ടായിരുന്ന കുമാരൻ പറയുന്നു......എന്നിട്ടും കൊള്ളാതെ മൃതദേഹങ്ങൾ കുളങ്ങൾക്ക് മുകളിൽ കൂമ്പാരമായി. പിന്നീട് കബന്ധ കൂമ്പാരം മണ്ണിട്ട് മൂടി. അങ്ങിനെ ഒരു ചെറിയ കുന്ന് വയലാറിൽ രൂപം കൊണ്ടു. ജനങ്ങൾ  ആ കുന്നിന് വെടിക്കുന്ന് എന്ന് പേരിടുകയും ചെയ്തു...........സ്ഥലം വിട്ട് പോയിരുന്ന സ്ത്രീകളും കുട്ടികളും തിരിച്ച് വന്നത്  പിന്നെയും ഒരാഴ്ചകൂടി കഴിഞ്ഞാണ്. അപ്പോൾ അവർ കണ്ടത് എന്തെന്നോ? ആ ഗ്രാമത്തിലെ നായ്ക്കൾ  എല്ലാം നരഭോജികളായി മാറിയിരിക്കുന്നു.ശൂനകന്മാർ മനുഷ്യമാസം തിന്ന്  രുചി പറ്റിയിരിക്കുന്നു.വെടിക്കുന്നിലെ മണൽക്കൂനക്ക് മുകളിൽ വെളിയിലേക്കുന്തി നിൽക്കുന്ന മൃത മനുഷ്യരുടെ കൈകാൽ, ചെവി,  തുടങ്ങിയ അവയവങ്ങളൊക്കെ  നായ്ക്കൾ കടിച്ച് കീറി തിന്നുന്നു. കുരുതിക്കളത്തിൽ കട്ടപിടിച്ച് കിടന്നിരുന്ന രക്തമാകെ ശൂനക പട  നക്കി തുടച്ചു.വെടിയുണ്ടയേറ്റ് ചിന്നി ചിതറിയ മാംസക്കഷണങ്ങളെല്ലാം അവറ്റകൾ തിന്ന് തീർത്തു. നാട്ടിൽ തിരിച്ച് വന്ന സ്വന്തം യജമാനന്മാരെ  നോക്കി അവർ അമറിക്കുരച്ചു. അവരിൽ പലരെയും നായ്ക്കൾ ചാടിക്കടിക്കാൻ തുടങ്ങി. അവറ്റക്കിനിയും വേണം മാംസം . അപകടം മണത്തറിഞ്ഞ ഗ്രാമ ജനത ആ പ്രദേശത്തുള്ള സകല പട്ടികളെയും തല്ലിക്കൊല്ലുകയാണുണ്ടായത്.....'
ഇപ്പോൾ ഈ ചരിത്രം ഇവിടെ കുറിക്കാൻ കാരണമായത്   മാംസം തിന്ന് തഴക്കമായ നായ്ക്കളുടെ അനിയന്ത്രിതമായ ഉപദ്രവത്തെ പറ്റി ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്.  ഇന്നലെയും ഞങ്ങളുടെ നാട്ടിൽ ഒരു കൊച്ച് പയ്യനെ തെരുവ് പട്ടി ആക്രമിച്ച് കീഴ്ചുണ്ട് കടിച്ചെടുത്തു. രക്ഷപെടുത്താനെത്തിയ അവന്റെ അമ്മക്കും കിട്ടി കടി.
എന്ത് കൊണ്ടാണ് നായ്ക്കൾ ഇത്രത്തോളം ഹിംസാത്മകമായി പെരുമാറുന്നത് ? ഇന്ന് കേരള സമൂഹം ഏറ്റവും ഇഷ്ടപ്പെടുന്ന മാംസം  കോഴി മാംസമാണ് . ദിനം പ്രതി പതിനായിരങ്ങളാണ്  കോഴികൾ കശാപ്പ് ചെയ്യപ്പെടുന്നത്. കശാപ്പവശിഷ്ടങ്ങൾ  യാതൊരു മടിയും കൂടാതെ  തെരുവോരങ്ങളിൽ വലിച്ചെറിയപ്പെടുന്നു. മാംസക്കറി അവശിഷ്ടങ്ങളും ഹോട്ടലുകളിൽ നിന്നും  പുറന്തള്ളപ്പെടുന്നു. ഇവ ഭക്ഷിച്ച് രുചി പറ്റിയ പട്ടികൾ തെരുവിൽ കൂത്താടുകയാണ്.  അവർക്ക് മറ്റ് ആഹാരം രുചിക്കുന്നില്ല.  മാംസാഹാരത്തിന്റെ അഭാവം അവരെ  വിറളി പിടിപ്പിക്കുന്നു, ആക്രമണോൽസുകരാക്കുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം  നായ്ക്കൾ ആക്രമണകാരികളായി തീർന്നതിൽ കോഴി അവശിഷ്ടങ്ങൾ മുഖ്യ കാരണം തന്നെയാണ്. ഇനി പണ്ട് വയലാറിൽ ചെയ്തത് പോലെ ഇവറ്റകളെ തല്ലിക്കൊല്ലുകയല്ലാതെ മറ്റ് യാതൊരു വഴിയും  ഫലപ്രദമല്ല. അതിനോടൊപ്പം  മാംസാവശിഷ്ടം  വഴിയിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായ നടപടികളും കൈക്കൊള്ളേണ്ടിയിരിക്കുന്നു.

1 comment:

  1. മാലിന്യ നിർമാർജ്ജനം കേരളത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പോംവഴിയാണ്.പക്ഷെ ആ വഴിക്ക് ചിന്തിക്കാൻ വളരെക്കുറച്ച് പേർ മാത്രമേ മുതിരുന്നുള്ളൂ.ശക്തവും കർക്കശവുമായ നടപടികൾ സ്വീകരിച്ച് മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കപ്പെടുന്ന രീതി ഉണ്ടാക്കുക തന്നെ വേണം.

    ReplyDelete