Saturday, October 15, 2016

പത്രക്കാരും അഭിഭാഷകരും

കോടതിയുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പത്ര പ്രവർത്തകർക്ക് യാതൊരു തടസ്സവും ഏർപ്പെടുത്തിയിട്ടില്ല എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി രജിസ്റ്റാർ അറിയിച്ചിരിക്കുന്നതായി പത്ര വാർത്ത.
കോടതിയിലെത്തിയ പത്ര പ്രവർത്തകരെ  അവരുടെ ജോലി തടസ്സപ്പെടുത്തി കോടതിയിൽ നിന്നും അഭിഭാഷകർ ബലമായി  തിരിച്ചയച്ചു  എന്ന്  തിരുവനന്തപുരം കോടതിയിൽ നടന്നതായി പറയപ്പെടുന്ന  സംഭവം  റിപ്പോർട്ട് ചെയ്ത് വന്നതും  ഇതേ ദിവസത്തെ പത്രത്തിൽ തന്നെ.
കോടതിയിലെ വാർത്തകൾ തമസ്കരിക്കുന്നത് മൂലം പൊതുജനങ്ങളുടെ അറിയാനുള്ള അവകാശം ഹനിക്കപ്പെടുന്നതായി അഭിഭാഷകനും  ചാനലിലെ സ്ഥിരം  സാന്നിദ്ധ്യക്കാരനുമായ സബാസ്റ്റ്യൻ പോൾ.
 യു.ഡി.എഫിലെ തലമൂത്ത നേതാക്കളെല്ലാം  പത്രക്കാർക്ക് പിൻ തുണയായുണ്ട്. (ഈ പത്രക്കാർക്ക് അവരെ പ്രതി പക്ഷത്തിരുത്തിയതിൽ മുഖ്യ പങ്ക് ഉണ്ടായിരുന്നു എന്നത് ഭരണ കക്ഷിയോടുള്ള അതി  വൈരാഗ്യത്താൽ അവർ മറന്നിരിക്കുന്നു എന്നതാണ് രസകരം)
ജനങ്ങളുടെ  അറിയാനുള്ള  അവകാശം ഹനിക്കപ്പെടുന്നത്  ഈ ജനാധിപത്യ യുഗത്തിൽ പൊറുക്കാനാവാത്ത തെറ്റാണ്. എങ്കിൽ  അതേ ജനങ്ങൾക്ക്  മറ്റൊരു കാര്യം അറിയാനുള്ള അവകാശം ഉണ്ട്, അത് പത്രക്കാർ തമസ്കരിച്ചിരിക്കുന്നു എന്നത്  പരമ സത്യം. അതായത് കഴിഞ്ഞ ജൂലൈ മുതലുള്ള ഈ കലാ പരിപാടിയിൽ   എതിർ കക്ഷിയായ അഭിഭാഷകർക്ക്  എന്താണ് പറയാനുള്ളത് എന്ന് എപ്പോഴെങ്കിലും  ഈ പത്രക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കണം.  തിരുവനന്തപുരം കോടതിയിൽ നടന്ന ആദ്യത്തെ തെരുവ് യുദ്ധത്തിൽ അഭിഭാഷകർ പത്രക്കാരെയും പത്രക്കാർ അഭിഭാഷകരെയും കൈകാര്യം ചെയ്യുന്നത്  ചാനലിലൂടെ മാലോകരെല്ലാം കണ്ടതാണ് (ഈയുള്ളവൻ അത്  അന്ന്  നേരിൽ കണ്ടിരുന്നു) പത്രക്കാരെ അഭിഭാഷകർ കള്ള് കുപ്പി വെച്ചെറിഞ്ഞ് എന്ന് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആ സംഭവത്തിൽ   മലയാളത്തിലെ ഏതെങ്കിലും പത്രത്തിൽ  പത്രക്കാർ തിരിച്ചും ആക്രമിച്ചു എന്ന് റിപ്പോർട്ട് ചെയ്തിരുന്നോ? എറുണാകുളത്തെ അഭിഭാഷകൻ  സ്ത്രീയെ കയ്യേറ്റം ചെയ്ത കേസിൽ പോലീസ് ഭാഷ്യം അല്ലാതെ പ്രസ്തുത അഭിഭാഷകന് പറയാനുള്ളത് ഏതെങ്കിലും പത്രത്തിൽ  അച്ചടിച്ചിരുന്നോ? കേസ് കോടതി തെളിവെടുത്ത് അപരാധിയോ നിരപരാധിയോ എന്ന്  പിന്നീട് തീരുമാനിച്ചോട്ടെ. അതിനു മുമ്പ് തന്നെ കേസിൽ കുറ്റം ചുമത്തപ്പെട്ട ആളെ മാധ്യമങ്ങൾ ശീക്ഷിക്കുന്നത്   ഏത് നീതിയും ന്യായവും വെച്ചിട്ടാണ്.
ഇപ്പോഴത്തെ ഈ പ്രശ്നങ്ങൾ തീരാൻ ഒന്നേയുള്ളൂ മാർഗം.  അഭിഭാഷകർക്ക് ഈ പ്രതിസന്ധിയെ പറ്റി  എന്താണ്` പറയാനുള്ളത് എന്ന് പത്രങ്ങൾ സത്യ സന്ധമായി റിപ്പോർട്ട് ചെയ്യുക. അതിനായി കൂടിക്കാഴ്ചക്ക് ചെല്ലുമ്പോൾ അഭിഭാഷകർ ഉപദ്രവിക്കും എന്ന് ഭയമുണ്ടെങ്കിൽ ഏതെങ്കിലും മദ്ധ്യസ്ത സാന്നിദ്ധ്യത്തിൽ ആ അഭിമുഖം ഏർ പ്പെടുത്താവുന്നതേ ഉള്ളൂ. അവരുടെ പ്രസ്താവനക്ക്  പത്രക്കാർക്കുള്ള മറുപടി അവരും പ്രസിദ്ധപ്പെടുത്തട്ടെ. ജനങ്ങൾ  ഈ രണ്ട് വാർത്തകളും വായിക്കട്ടെ. ന്യായം ആരുടെ ഭാഗത്ത് എന്ന് അപ്പോൾ വെളിവാകും. പത്രക്കാരുടെ ഭാഗത്താണ് ന്യായമെങ്കിൽ ജനങ്ങൾ  തീർച്ചയായും അവരോടൊപ്പം കാണും എന്നുറപ്പ്.  അല്ലാതെ ഏകപക്ഷീയമായ വാർത്തകൾ പത്രധർമ്മത്തിന് ഒട്ടും ചേരുന്നതല്ല.

No comments:

Post a Comment