Friday, December 30, 2016

നോ പാർക്കിംഗ്

 നോ പാർകിംഗ് എന്നാൽ മലയാളത്തിൽ അർത്ഥം ഇവിടെ വണ്ടി പാർക്ക് ചെയ്യുക എന്നാകുന്നു.

Monday, December 19, 2016

സാധനം കയ്യിലുണ്ടോ?

പെൺകുട്ടികളുടെ വിവാഹത്തിന്  ബന്ധുക്കളും സ്വന്തക്കാരും അയൽ വാസികളും സ്നേഹിതരും  സാമ്പത്തിക സംഭാവന നൽകുന്നത് കേരളീയ ഗ്രാമങ്ങളിൽ പതിവ് കാഴ്ചയാണ്. നഗരങ്ങളും വ്യത്യസ്തമല്ല . ചിലർ ഇതിന് അപവാദമണെങ്കിലും ഭൂരിഭാഗം പേരും സംഭാവനകൾ സ്വീകരിക്കാറുണ്ട്. കല്യാണത്തിന്റെ ചെലവുകളും മറ്റും വരുത്തി വെച്ച സാമ്പത്തിക ബാദ്ധ്യത ഈ സംഭാവനകളാൽ പരിഹ രിക്കാറുമുണ്ട്. ചെറിയ കവറുകളിൽ  നൽകുന്ന ഈ തുകകൾ "വേണ്ടായിരുന്നു " എന്ന വെറും വാക്കുകളുടെ അകമ്പടിയോടെ അഛനോ അമ്മയോ സ്വീകരിക്കാറുമുണ്ട്. ചിലർ ഈ തുകകൾ രേഖപ്പെടുത്താറുമുണ്ട്.  സംഭാവന നൽകിയ ആളുടെ വീട്ടിൽ ഇനി എന്നെങ്കിലും അടിയന്തിരം ഉണ്ടായാൽ ഈ തുക തിരികെ നൽകേണമല്ലോ.
ഇതിത്രയും നാട്ട് നടപ്പ് ശീലം. കടലാസ് കറൻസി രഹിത ഡിജിറ്റൽ കറൻസി കാലത്ത്  ഈ സംഭാവന നമ്മൾ എങ്ങിനെയാണ് നൽകുക എന്നത്  ആലോചിക്കേണ്ട പ്രശ്നം തന്നെയാണ്. നമ്മൾ കല്യാണ വീട്ടിൽ ചെല്ലുന്നു.  പെൺകുട്ടിയുടെ മാതാപിതാക്കളോട് ചോദിക്കുന്നു  "സാധനം കയ്യിലുണ്ടോ?
അവർ പറയുന്നു" ഉണ്ടല്ലോ"  ഉടനേ  നമ്മൾ:-
 "എന്നാൽ നിങ്ങളുടെ സാധനത്തിൽ നമ്മുടെ  കാർഡൊന്ന് ഉരക്കട്ടെ, കൊണ്ട് വരൂ നിങ്ങടെ സാധനം" എന്ന് പറഞ്ഞ് സംഗതി ഉരച്ച് സംഭാവന കൊടുക്കുന്നു.
ഇങ്ങിനെ ആയിരിക്കുമല്ലോ കാര്യങ്ങൾ നടക്കാൻ സാദ്ധ്യത? ഒരു സംശയം ചോദിച്ചതാണേ!

Saturday, December 17, 2016

ആ വാളിങ്ങെടുത്തോ....വടി ഇങ്ങാടെത്തോ

   രാവിലെ  ഇടത് ഭാഗത്തെ വിളിച്ച് ഞാൻ പറഞ്ഞു "എടോ, നമ്മുടെ കൊടുവാൾ മൂർച്ചയാക്കി എനിക്ക് തരണം."
എന്താ കാര്യമെന്ന  മുഖഭാവത്തോടെ അവൾ എന്നെ നോക്കി.
"യത്തീം ഖാനാ പിരിവ്കാർ, പെൻഷൻ യൂണിയനിൽ അംഗമാക്കാനും ഫണ്ട് പിരിവ് നടത്താൻ വരുന്നവരുമായ   പെൻഷൻ യൂണിയനുകൾ, രാഷ്ട്രീയ പാർട്ടി പിരിവ്കാർ, ഉൽസവ പിരിവുകൾ, മക്കളെ കെട്ടിക്കാൻ സഹായം ആവശ്യപ്പെട്ട് വരുന്നവർ തുടങ്ങി എല്ലാ പിരിവുകാരും  ഗെയ്റ്റ് കടന്ന് വരുമ്പോൾ ഞാൻ കൊടുവാളും കുലുക്കി അവരെ നേരെ  പായും.  അപ്പോൾ  നീ എന്നെ പുറകിൽ നിന്ന് പൂണ്ടടക്കം പിടിക്കണം. എന്നിട്ട് ഒരു വിരൽ കൊണ്ട് ചുറ്റി കാണിച്ച് എനിക്ക് വട്ടാണെന്ന് അവരെ ആംഗ്യഭാഷയിൽ കാണിച്ച്, ഇപ്പോൾ വെയിൽ മൂത്ത് ചൂട് കയറിയാൽ  കക്ഷി ഇങ്ങിനെയാണെന്നും ഓടി  പൊയ്ക്കൊള്ളാനും ആവശ്യപ്പെടണം. .."
അവൾ എന്നെ സൂക്ഷിച്ച് നോക്കി.യത്ഥാർത്ഥത്തിൽ എനിക്ക് വട്ടായി പോയോ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം എന്ന് മനസിലാക്കിയ ഞാൻ മൊഴിഞ്ഞു.
"എടോ നമ്മളെന്ത് ചെയ്യാനാ, പഴയ സർക്കാരോ പുതിയ സർക്കാരോ, ആരായാലും നമ്മുടെ ഉള്ള റേഷനും കൂടി ഇല്ലാതാക്കിയപ്പോൾ. ആ റേഷന് പകരം  അങ്ങ് വടക്കിരുന്ന് നമ്മുടെ ബഹുമാനപ്പെട്ട മോദിജി  നോട്ടുകൾ റേഷനായി തന്നു തുടങ്ങി.  അതും  ബാങ്കിൽ ചെന്ന് " മാനേജരേ! വന്നോ...?" എന്ന് ചോദിക്കണം."സൊൽപ്പം" എന്ന് അയാളുടെ  മറു പടി കേട്ട്  ഒന്നര മൈൽ നീളത്തിലെ ക്യൂവിൽ പൊതിയും കെട്ടി നിന്ന് വാങ്ങി കൊണ്ട് വരുന്ന റേഷൻ നോട്ടുകൾ ഈ പിരിവ്കാർക്ക് കൊടുക്കാൻ മനസില്ലാ എനിക്ക്... മനസിലായോ..ങാ...നീ ആ കൊടുവാളെടുത്തോണ്ട് വാ....

Saturday, December 10, 2016

മരിയാർ പൂതവും പാറാ സുറമയും

 മരിയാർ പൂതം : കേരളത്തിലെ ഒരു മുൻ കാല പോലീസ് മേധാവിയുടെ  പേര് അങ്ങിനെയായിരുന്നു  എന്ന് പത്രങ്ങളിൽ വായിച്ചിരുന്നു. ഈ പേര്  വായിക്കുമ്പോൾ  അദ്ദേഹത്തിന്റെ മാതാപിതാക്കൾ കുഞ്ഞുന്നാളിൽ എന്തിനിങ്ങനെ ഒരു പേര് തങ്ങളുടെ കുഞ്ഞിനിട്ടു എന്ന് ഞാൻ അതിശയിക്കുമാറായിരുന്നു. പിൽ കാലത്താണ്  ആ പേര് അങ്ങിനെയല്ല ഉച്ചരിക്കേണ്ടതെന്നും അദ്ദേഹത്തിന്റെ തമിഴിലെ പേര് മേരി അർപുതം എന്നായിരുന്നു എന്നും  അത് ആംഗ്ലീകരിച്ച് എഴുതിയ വകയിലാണ്  മരിയാർ പൂതം എന്നായി മാറിയതെന്നും    അറിയാൻ കഴിഞ്ഞു  
ഇഗ്ലീഷ് മീഡിയം സ്കൂളിലെ എന്റെ കൊച്ച് മോൻ എന്നോട് "ഹൂ ഈസ് പാറസുറമ " എന്ന് ചോദിച്ച കഥ   മുമ്പ് ഞാൻ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്ന കാര്യം ഓർമ്മ വരുന്നു. പാറാസുറമാ ആരാണെന്ന അവന്റെ ചോദ്യത്തിന് ഉത്തരം  പറയാൻ കഴിയാതെ  പരുങ്ങിയ എനിക്ക് അവൻ ഉത്തരത്തിന്റെ ഒന്ന് രണ്ട്  ക്ലൂ തന്നു.  പാറ സുറമ   ത്രൂ  ഹിസ്  ആക്സ് ഫ്രം ഗോകാർണം റ്റൂ കണ്യ കുമറി.  ഓ! പിടി കിട്ടി, ഗോകർണത്ത് നിന്ന്  കന്യാകുമാരിയിലേക്ക് മഴു എറിഞ്ഞ ആൾ  നമ്മുടെ  പരശു രാമനദ്ദേഹം. അദ്ദേഹത്തെയാണ് ഇംഗ്ലീഷ് ഉച്ചാരണം വഴി പാറസുറമയാക്കിയത്.കുരിശ് യുദ്ധ ചരിത്രത്തിലെ  സുൽത്താൻ സലാഹുദ്ദീൻ ഇംഗ്ലീഷിൽ സാലഡീൻ  ആണ്. ബുഷിന് സദ്ദാം ഹുസ്സൈൻ സാഡം ഹുസ്സൈൻ  ആയി. അൽഭുത വിളക്കുമായി നടന്ന  നമ്മുടെ  അലാവുദ്ദീൻ  അലാഡീൻ ആയി  മാറി.  ചുരുക്കത്തിൽ നമ്മൾ എന്ത് പേരിട്ടാലും അവർ അതിനെ മാറ്റി കുളമാക്കും. ഓണക്കളിക്ക് വ്ന്ന  പെൺ പിള്ളാർ സായിപ്പുമായി പിണങ്ങി  പോയത്   അവരെ സായിപ്പ് ഓണക്കാളി  എന്ന് വിളിച്ച് ആക്ഷേപിച്ചതിനാലാണെന്ന കഥയും പ്രചാരത്തിൽ വന്നു .  എന്റെ അഭിപ്രായത്തിൽ ഇങ്ങിനെവൈകല്യ ഉച്ചാരണം സായിപ്പിന്റെ മേൽക്കോയ്മ നില നിർത്തണമെന്ന  ദുർവിചാരത്താലാണെന്നതിന് യാതൊരു തർക്കവുമില്ല .