Sunday, February 26, 2017

പൊതു വികാരം കണക്കിലെടുത്ത് ശിക്ഷ

തടിച്ച് കൂടിയ പുരുഷാരം ആർത്ത് വിളിച്ചു ബറബ്ബാസിനെ വെറുതെ വിടുക, നസറേത്ത്കാരൻ  യേശുവിനെ ശിക്ഷിക്കുക. പൊതുവികാരം അപ്രകാരമായിരുന്നു
പാർലമെന്റ് ആക്രമണ കേസിൽ  കശ്മീർ നിവാസിക്കെതിരെ  ഉണ്ടായ വിധി ന്യായത്തിൽന്യായാധിപൻ ഈ തരത്തിൽ   സൂചിപ്പിച്ചു "തെളിവിന്റെ അഭാവമല്ല കണക്കിലെടുക്കേണ്ടത്  പൊതു വികാരം കണക്കിലെടുക്കണം"
മന്ത്രി ശ്രീമതി മെഴ്സിക്കുട്ടിയമ്മ ഇന്നലെ  പറഞ്ഞു മനസ്സാക്ഷിക്ക് നിരക്കാത്ത കേസുകൾ വക്കീലന്മാർ ഇടപെടരുത്. മന്ത്രിയുടെ അഭിപ്രായവും നടിയുടെ കേസിലെ   പൊതു വികാരം കണക്കിലെടുത്താണ്.
നിയമ വിരുദ്ധമായ ഒരു കൃത്യം നടക്കുമ്പോൾ  അതിനെതിരെ പൊതുവികാരം ഉയരുന്നത് സ്വാഭാവികമാണ്. കയ്യിൽ കിട്ടിയ ഇരക്ക് പരമോന്നത ശിക്ഷ കൊടുക്കാൻ  അവർ മുറവിളി കൂട്ടും. കേരളത്തിൽ അത് സൗമ്യ കേസിലെ   ഗോവിന്ദ ചാമിക്കും ജിഷ കേസിലെ ബംഗാളി യുവാവിനും ഇപ്പോൾ സിനിമാ നടി കേസിൽ പൽസർ സുനിക്കുമെതിരെ  ഉയർന്ന് വന്നു.
ഇവിടെ ഒരു നീതി ന്യായ  സംവിധാനം ഉണ്ട്. എഴുതി വെക്കപ്പെട്ട നിയമ സംഹിതയിൽ നിന്ന് കൊണ്ട് ലഭിച്ച തെളിവുകളുടെ വെളിച്ചത്തിൽ സമാന കേസുകളിൽ  മുമ്പുണ്ടായ വിധികൾ പരിഗണിച്ച്  ന്യായാധിപൻ വിധി പ്രസ്താവിക്കുന്നു. ആദ്യ വിധിയിൽ തൃപ്തി വരുന്നില്ലാ എങ്കിൽ ഉപരി കോടതികളിലും അതിലും  തൃപ്തി വരുന്നില്ലാ എങ്കിൽ പരമോന്നത  കോടതിയിലും  തെളിവുകൾ കീറി മുറിച്ച് പരിശോധിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് സംവിധാനം നിലവിലുണ്ട്.
പൊതുവികാരം അണക്കിലെടുത്ത് വിധി ഉണ്ടാകണമെങ്കിൽ കിട്ടിയ ഉടനെ കൊന്ന് കളഞ്ഞാൽ മതിയല്ലോ ഈ കോടതികളിലെ പരിശ്രമങ്ങൾ  വേണ്ടെന്ന് വെക്കാമല്ലോ. അങ്ങിനെ ആകരുത് നമ്മുടെ ജനാധിപത്യ രാജ്യത്തെ നിയമ സംവിധാനം എന്ന് രാഷ്ട്ര ശിൽപ്പികൾ വിഭാവന ചെയ്തിരുന്നതിനാലാണ് ഈ കോടതികൾ ഇവിടെ സ്ഥാപിക്കപ്പെട്ടത്. ആയിരം അപരാധികൾ രക്ഷപെട്ടാലും  ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.
ഗോവിന്ദ ചാമിയും ബംഗാളി യുവാവും പൾസർ സുനിയും ശിക്ഷക്ക് അർഹപ്പെട്ടവരായിരിക്കാം, അവരുടെ കാര്യത്തിൽ യാതൊരു ദാക്ഷണ്യവും  കാണിക്കുകയും വേണ്ട,  പക്ഷേ അവരുടെ  ശിക്ഷയും നാട്ടിലെ നിയമ സംവിധാനത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ ആവണം, അല്ലാ എങ്കിൽ ഒരു നിരപരാധിയുടെ കേസിലും മേൽ കേസുകൾ ചൂണ്ടിക്കാണിച്ച്  അയാൾക്കെതിരെ ഉണ്ടാകുന്ന പൊതുവികാരം കണക്കിലെടുത്ത്  ശിക്ഷ നടപ്പിലാക്കേണ്ടി വരും. കോടതിയിലെ ശിക്ഷ കുറഞ്ഞ് പോകുന്നത് കോടതിയുടെ കുറ്റം കൊണ്ടല്ല, തെളിവ് നൽകുന്ന ഉദ്യോഗസ്തന്റെ അപാകത കൊണ്ടും കൈകാര്യം ചെയ്യുന്ന  അഭിഭാഷകന്റെ കഴിവ് കേട് കൊണ്ടുമായിരിക്കും. അതിന്കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
 സ്ഥലത്ത് പോയി  സംഭവത്തിന് ദൃക് സാക്ഷിയായിരുന്നിട്ടല്ലല്ലോ വക്കീലന്മാർ കേസെടുക്കുന്നത്. ആരുടെ മനസാക്ഷിക്കനുസൃതമായി  വക്കീലന്മാർ കേസെടുക്കണമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്, പൊതു വികാരം കണക്കിലെടുത്തോ  അതിനുള്ള മറുപടി ഇവിടെ പറഞ്ഞ് കഴിഞ്ഞു.

No comments:

Post a Comment