Monday, February 27, 2017

ചിറ്റയം ഗോപകുമാറും വർഗ വെറിയും

സി.പി.ഐ. നേതാവും എം.എൽ.എ.യുമായ ചിറ്റയം ഗോപകുമാറിനെ ചെറുപ്പം മുതൽ തന്നെ എനിക്ക് നേരിൽ അറിയാം. എപ്പോഴും സുസ്മേര വദനും ഊർജസ്വലനുമായ ഒരു  ചെറുപ്പക്കാരൻ.  കൊട്ടാരക്കര പഞ്ചായത് പ്രസിഡന്റ് ആയിരുന്നപ്പോൾ നാട്ടുകാർക്ക് വേണ്ടി ഏറെ സേവനങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഷെർലി  ഭർത്താവിനെ പോലെ തന്നെ  പുഞ്ചിരി പൂനിലാവുമായി ഏവരോടും അടുപ്പം കാണീച്ചിരുന്നു.  ആൾക്കാരുമായി ഇടപെടുമ്പോൾ യാതൊരുവിധ അധികാര ഗർവും കാണിച്ചിരുന്നില്ല, എനിക്ക് നേരിൽ പരിചയമുള്ള  ഈ ചെറുപ്പക്കാരി അന്ന് കേരളാ ഹൈക്കോടതിയിൽ  ജോലിക്കാരിയായിരുന്നു, ഇന്ന് ഉയർന്ന ഉദ്യോഗത്തിലായിരിക്കാം. ഗോപകുമാറിന്റെ  പിതാവ് ഗോപാല കൃഷ്ണൻ എന്നോടൊപ്പം കോടതിയിൽ  ജോലി ചെയ്തിരുന്നു.  ഏത് ഗൗരവ പ്രശ്നവും തമാശയോടെ കണ്ട് അതിന് പരിഹാരം കണ്ടെത്തിയിരുന്നു യൂണിയൻ നേതാവായിരുന്ന ഗോപാലകൃഷ്ണൻ.
ഞാൻ ഈ പരിചയപ്പെടലുകളെ പറ്റി   ഇവിടെ സൂചിപ്പിച്ചത്  അന്തസ്സോടെയും അഭിമാനത്തോടെയും ജീവിച്ചിരുന്ന ഈ മനുഷ്യരെ  കാണുമ്പോൾ  പത്തനംതിട്ടയിലെ കമ്മ്യൂണീസ്റ്റ് നേതാവിനെ പോലെ ഞങ്ങൾക്കാർക്കും  ഓക്കാനം തോന്നിയിട്ടില്ല  എന്ന് വെളിപ്പെടുത്തുന്നതിനാണ്. ഞങ്ങൾ അവരെ സ്നേഹിച്ചു, സമഭാവത്തോടെ പെരുമാറി അവർ തിരിച്ച് അപ്രകാരം തന്നെ ഞങ്ങളോടും പെരുമാറിയിരുന്നു.  കറുപ്പ് നിറമുള്ള അവർ കറുപ്പിന് ഏഴഴക് എന്നുള്ള സത്യം വിളിച്ചോതുന്നവരായിരുന്നു.
 അവർ പുലയ സമുദായത്തിലായത് കൊണ്ടാണ് നേതാവിന് ഓക്കാനം വന്നതെങ്കിൽ പുലയ സമുദായം ഈ മണ്ണിന്റെ അവകാശികളായിരുന്നുവെന്നും ഒരു കാലത്ത് അവർ ഈ നാട്ടിലെ അധിപരായിരുന്നുവെന്നും വടക്ക് നിന്നും അതിക്രമിച്ച് കയറിയവരും  കമ്മ്യൂണീസ്റ്റ് നേതാവിന്റെ  മുൻ ഗാമികളുമായ സവർണർ  ഈ സാധുക്കളെ ആക്രമിച്ച് ഈ നാടിൽ അവർക്ക് മേലെ  അധികാര സ്ഥാപനങ്ങൾ ഉണ്ടാക്കിയവരാണെന്നും കമ്പോളത്തിൽ കിട്ടുന്ന ചരിത്ര പുസ്തകം വിലക്ക് വാങ്ങി പഠിച്ചാൽ മനസിലാക്കുവാൻ കഴിഞ്ഞേനെ.  പുലയിൽ  ( വയൽ) ആടിക്കൊണ്ടിരുന്നവളും നാട്ടിന്റെ കണ്ണിലുണ്ണിയുമായിരുന്ന അന്നത്തെ  രാജ്ഞിയെ പോലും അധിക്ഷേപിച്ച് പിൽകാലത്ത്  അവരെ അശ്ലീല വാക്കായി (പുലയാടി) മാറ്റാൻ തക്കവിധം  അഹങ്കാരവും ഗർവും നിറഞ്ഞവരായിരുന്നു ആ സവർണ പൂർവികർ.  ഗർവും അഹങ്കാരവും കമ്മ്യൂണിസ്റ്റ്കാരൻ  ആയിരുന്നിട്ട്  പോലും മാറ്റാതെ  ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുകയും  സ്വകാര്യ സംഭാഷണങ്ങളിൽ  അത് വെളിയിലെടുക്കുകയും ചെയ്യാൻ തക്കവിധം  പൂർവികരുടെ ജീൻ ഇന്നും  ഇവർ ഉള്ളിൽ വഹിക്കുന്നുണ്ട് അത് കൊ ണ്ടാണ് നേതാവിന്റെ ഉള്ളിൽ നിന്നും പുലയരെ കാണുമ്പോൾ ഓക്കാനം വരുന്ന വാക്കുകൾ പുറത്ത് വരുന്നത്
പാർട്ടി വിശദീകരണം  നേതാവിനോട് ആവശ്യപ്പെടുകയും തുടർന്ന് നേതാവിനെ സസ്പന്റ്  ചെയ്യുകയും ചെയ്തിട്ടുണ്ട്.  ദിവസങ്ങൾ കഴിയുമ്പോൾ തിരിച്ചെടുക്കുകയും ചെയ്യും.രാഷ്ട്രീയത്തിൽ സ്ഥിരം പക ഇല്ലല്ലോ!
ദിവസങ്ങൾക്ക് മുമ്പ്  നടന്ന ഈ സംഭവം ഇപ്പോൾ ഇവിടെഴുതാൻ കാരണം  കേരളത്തിലെ മാധ്യമങ്ങൾ  ഈ സംഭവത്തോട് കാണിച്ച ലാഘവത്വം  നിരീക്ഷിച്ചതിനാലാണ് .. പൾസർ സുനി നടിയെ അപമാനിക്കുന്നതിന് മുമ്പ് എവിടെയെല്ലാം തുപ്പി, മൂത്രം ഒഴിച്ചു  എന്നൊക്കെ അന്വേഷണാത്മക  റിപ്പോർട്ട്  എഴുതിയ  മാധ്യമ  ശിങ്കങ്ങൾ  ഈ സംഭവത്തെ കുറിച്ച് നൽകിയ ലാഘവത്വം  നാം കണ്ട് കഴിഞ്ഞു.  (മാധ്യമം പത്രം കെ.കെ. കൊച്ചിന്റെ ഒരു ലേഖനം ഈ സംഭവത്തിനെ പറ്റി  പ്രസിദ്ധപ്പെടുത്തിയത് വിസ്മരിക്കുന്നില്ല)  വർഗ വെറി  മനസിൽ കൊണ്ട് നടക്കുന്ന ഈ പ്രവണക്കെതിരെ  ശക്തമായ നിലപാടെടുക്കേണ്ട  മാധ്യമങ്ങൾ ഒരിക്കൽ കൂടി അവരുടെ ഉത്തരവാദിത്വം മറന്നിരിക്കുന്നു എന്ന് പറയാതെ വയ്യ.

No comments:

Post a Comment