Tuesday, April 18, 2017

പെണ്ണും ലക്ഷമണ രേഖയും

പത്താം ക്ലാസ്കാരി  പ്രസവിച്ചു ,
വയറ് വേദനയായി ആശുപത്രിയിലെത്തിയ 15 വയസ്കാരി പെൺകുട്ടി പൂർണഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ആശുപത്രിക്കാർ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകാൻ നിർദ്ദേശിച്ചെന്നും പക്ഷേ വീട്ടിലേക്ക് തിരിച്ച് പോയ പെൺകുട്ടി വീട്ടിലെ കുളിമുറിയിൽ പ്രസവിച്ചെന്നും അന്വേഷണത്തിൽ ഗർഭത്തിന് ഉത്തരവാദി  അയല്പക്കത്തെ ഏഴാംക്ലാസ്കാരനെന്ന് വെളിപ്പെട്ടു എന്നും  പത്രവാർത്ത. വിദേശത്തൊന്നുമല്ല ഇത് നടന്നത് ,  കൊല്ലം ജില്ലയിൽ  പത്തനാപുരത്താണ് ഇത് സംഭവിച്ചത്. സമാനമായ മറ്റൊരു സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പ്  നടന്ന കാര്യവും അന്ന്  പത്രത്തിൽ വായിച്ചതായി  ഓർക്കുന്നു.  രോഗം പകർന്ന് പിടിക്കുന്നത് പോലെ  നാട്ടിൽ ഇപ്രകാരം സംഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഈ വാർത്തകളിൽ നിന്നും വെളിവാകുന്നത് .
ലൈംഗിക വിദ്യാഭ്യാസവും  ബോധവത്കരണവും മുറക്ക്  നടത്തിയാൽ തന്നെയും ആൺ-പെൺ സൗഹൃദത്തിന് ഒരു ലക്ഷ്മണ രേഖ  അത്യാവശ്യമായി വന്നിരിക്കുന്നു. കാരണം ഈ പംക്തിയിൽ ഞാൻ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളത് പോലെ  ജീവികളിൽ അന്തർലീനമായിരിക്കുന്ന  വംശവർദ്ധനക്കുള്ള  വാഞ്ച  ഏത് സമയത്താണ് കടിഞ്ഞാൺ പൊട്ടിക്കുന്നതെന്ന്  പ്രവചിക്കാൻ കഴിയില്ലല്ലോ. ആൺ പെൺ സൗഹൃദം  നില നിൽക്കുമ്പോൾ തന്നെ ഒരു അതിര് ഒരു പോയിന്റിലെത്തുമ്പോൾ  പടുത്തുയർത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു.
സമൂഹം നിർബന്ധമാക്കിയ നിയമങ്ങളും  അപമാന ഭയവും സ്വന്തം കുടുംബത്തെ പറ്റിയുള്ള  ചിന്തയും ഭവിഷ്യത്തിനെ പറ്റിയുള്ള  ആശങ്കയും പലപ്പോഴും  ഏത് ദുരാസക്തിയെയും തടഞ്ഞ് നിർത്താൻ പക്വതയുള്ള മനുഷ്യനെ സഹായിക്കുമെങ്കിലും   കുഞ്ഞുങ്ങളിൽ  എത്ര ബോധനം നടത്തിയാലും  സന്ദർഭം കിട്ടിയാൽ  അവർ  അരുതാത്തതിലേക്ക് പോകുന്നുവെന്നത്  ഒരു വസ്തുത തന്നെയാണ്.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിലെ പെൺകുട്ടികൾക്കാണ് പ്രായ കൂടു തലുള്ളതെന്നും ആൺകുട്ടി വളരെ ചെറുപ്പവുമാണെന്നുള്ളതും നിരീക്ഷിക്കുക.
പൂവൻ ഇണചേരുവാനുള്ള ത്വരയോടെ ഓടി പാഞ്ഞെത്തുമ്പോൾ  ഒഴിഞ്ഞ് മാറി പോകുവാനുള്ള ത്വര പിട വർഗത്തിന്  പ്രകൃതി തന്നെ കൊടുത്തിട്ടുള്ളത്  അമിത വംശവർദ്ധന  തടയുന്നതിന് വേണ്ടി തന്നെയാണ്.ഇവിടെ പന്ത്രണ്ട് വയസ്കാരൻ  മുന്നോട്ട് വന്നപ്പോൾ ഒഴിഞ്ഞ് മാറേണ്ട  15 വയസ്കാരി  സഹകരിക്കാൻ  താല്പര്യപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയാണ്  കണക്കിലെടുക്കേണ്ടത്.
 അതായത് പന്ത്രണ്ട് വയസ്കാരനായാലും വീടുകളിൽ ഒരു ലക്ഷ്മണ രേഖ അത്യാവശ്യമായി വന്നിരിക്കുന്നു എന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു എന്ന്.

No comments:

Post a Comment