Thursday, May 11, 2017

താരാട്ട് പാട്ടുകളും സിനിമയും

പാട്ടു പാടി ഉറക്കാം ഞാൻ താ മരപ്പൂം പൈതലേ
കേട്ടു കേട്ടു നീ ഉറങ്ങെൻ കരളിന്റെ കാതലേ!
 എത്രയോ വർഷങ്ങളായി ഈ ഗാനം നമ്മുടെ  മനസിൽ തളിരിട്ട് നിൽക്കുന്നു. ഉദയായുടെ സീത എന്ന ചിത്രത്തിൽ പി. സുശീല പാടിയ  ഈ താരാട്ട് പാട്ട് അന്നത്തെ അമ്മമാർ കുഞ്ഞുങ്ങളെ ഉറക്കാൻ എപ്പോഴും പാടിക്കൊണ്ടിരുന്നതിനാൽ ആ പാട്ട് തലമുറകളിലൂടെ  പകർന്ന് കിട്ടിക്കൊണ്ടിരുന്നു.  അതേ പോലെ സ്നേഹസീമ എന്ന ചിത്രത്തിൽ " കണ്ണും പൂട്ടി ഉറങ്ങുക നീയെൻ കണ്ണേ  പുന്നാര പൊന്നു മകളേ!" എന്ന ഗാനവും.
.
താരാട്ടു പാട്ടുകൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായതിനാൽ  മലയാളി അമ്മമാർ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുമ്പോൾ  സിനിമയിലെ ഈവക ഗാനങ്ങൾ ആലപിച്ച് നിർവൃതി കൊള്ളുന്നത് പതിവ് കാഴ്ചയായിരുന്നു.  വീട്ടിലെ മറ്റംഗങ്ങളും അത് കേൾക്കാനും സ്വയം മൂളാനും തല്പരരായിരുന്നു.
സുബൈദാ എന്ന ചിത്രത്തിലൂടെ  പുറത്ത് വന്ന  "ഹസ്ബീ റബ്ബീ  ജല്ലള്ളാ,  മാഫീ ഖൽബീ ഖൈറുള്ളാ നൂറു മുഹമ്മദ് സല്ലള്ളാ ഹഖ് ലാ ഇലാഹാ ഇല്ലള്ളാ..." എന്ന താരാട്ട്  മുസ്ലിമേതര  അമ്മമാരും മൂളുന്നത് കേൾക്കാനിടയായിട്ടുണ്ട്.  താരാട്ടു പാടുകൾക്ക് അന്ന് ജാതി ഇല്ലായിരുന്നു. പിൽക്കാലത്ത് വന്ന തുലാഭാരത്തിലെ  "ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമരക്കുമ്പിളിൽ കണ്ണ് നീര്"  എന്ന താരാട്ട് പാട്ട് പാടുമ്പോൾ കണ്ണ് നിറയുന്ന അമ്മമാർ ധാരളമുണ്ടായിരുന്നല്ലോ. അതേ പോലെ തമിഴ് ചിത്രമായ പാശമലരിലെ " മണന്ത് മലരാകെ പാതി മലർ ചൂടി ഉറങ്ങെൻ മണി തിങ്കളേ"  എന്ന ഗാനവും കണ്ണ് നിറക്കുന്നതാണ്
പിന്നീട് എന്ത് കൊണ്ടോ താരാട്ട് പാട്ടുകൾ സിനിമയിൽ നിന്നും അപ്രത്യക്ഷമാകാൻ തുടങ്ങി  . ശാന്തം സിനിമയിലെ " ആറ്റു നോറ്റുണ്ടായ ഉണ്ണീ " എന്ന  ഗാനവും സ്വാന്തനത്തിലെ  "ഉണ്ണീ വാവാവോ" എന്ന ഗാനവും  ഈ അപ്രത്യക്ഷപ്പെടലിന് അപവാദമായി പിന്നീടുണ്ടായ നല്ല താരാട്ട് പാട്ടുകളാണെങ്കിലും  താരാട്ടു പാട്ടുകളുടെ ആ പഴയ പ്രവാഹം നിലച്ച് പോയിരിക്കുന്നു .ന്യൂ ജനറേഷൻ  അമ്മമാർക്ക് താരാട്ട് പാട്ട് ഇഷ്ടമില്ലായിരിക്കാം  . അഥവാ അതിന് സമയം ലഭിക്കാത്തത് കൊണ്ടായിരിക്കാം  എന്തായാലും സിനിമാക്കാരും കാലത്തിനൊത്ത് കോലം കെട്ടി താരാട്ട് പാട്ടുകളെ   അവഗണിക്കുന്നു.
എങ്കിലും താരാട്ട് പാട്ടുകളാൽ  സമൃദ്ധമായ ആ കുട്ടിക്കാലത്തെ മധുരസ്മരണകൾ മറക്കാനാവില്ലല്ലോ. 

No comments:

Post a Comment