Wednesday, May 3, 2017

എച്ചിൽ പെട്ടിയും നമ്മളും

പപ്പടം വരെ  ഫ്രിഡ്ജിനകത്ത്  വെച്ചതിന് ശേഷം പുറത്തെട്ത്ത്  നമുക്ക് തരാൻ നമ്മുടെ ശ്രീമതിമാർ ഒരുമ്പെട്ടേക്കാം. അത്രത്തോളം ഫ്രിഡ്ജിനെ അവർ ബഹുമാനിക്കുന്നു. കാരണം  റ്റിവിയിലെ  തി രുവോന്തിരം മോഡൽ കൊച്ചമ്മമാരെ അവർ മാതൃകയാക്കുമ്പോൾ  ആ കൊച്ചമ്മമാർ ചെയ്യുന്ന  എല്ലാ പ്രവർത്തികളെയും അനുകരിക്കാൻ  അവർ വെമ്പൽ കൊള്ളുകയാണ്. റ്റി.വി.സീരിയലിലും  പരസ്യങ്ങളിലും കാണുന്ന,  അടുക്കളയിൽ പോലും പട്ട്സാരിയുടുത്ത് ആവശ്യത്തിനും അതിലധികവും ആഭരണങ്ങളുമണിഞ്ഞ്  എപ്പോഴും സോപ്പിന്റെയും സുഗന്ധ വസ്തുക്കളുടെയും  മുടി വളർത്തുന്ന എണ്ണയുടെയും മഹിമ വിളിച്ച് കൂവി, പല്ല് തേക്കുന്ന പേസ്റ്റ് മുതൽ കക്കൂസ് കഴുകുന്ന വാഷിംഗ്  ലോഷൻ വരെയുള്ള  വസ്തുക്കളെ പറ്റി വാചാലരാകുന്ന ഹൈ സൊസൈറ്റി വനിതാ രത്നങ്ങളെയാണല്ലോ വിഡ്ഡിപ്പെട്ടി തുറക്കുമ്പോൾ  സാധാരണക്കാരായ അവർ കണ്ട് കൊണ്ടിരിക്കുന്നത്. ഏതെങ്കിലും പരസ്യങ്ങളിലോ സീരിയലുകളിലോ സാധാരണക്കാർ മാതൃകയായി പ്രദർശിക്കപ്പെടുന്നില്ലാ  എന്നും  അനുകരണഭ്രാന്ത് പിടിച്ച സാധാരണക്കാരെ വലയിൽ പെടുത്താനാണ് ഈ ഹൈ സൊസൈറ്റി ലേഡീസിനെ രംഗത്തിറക്കുന്നതെന്നും  ആരും മനസിലാക്കുന്നില്ലല്ലോ.
റ്റിവിയിൽ കാണിക്കുന്ന ഗൃഹാ ന്തരീക്ഷത്തിൽ  ഫ്രിഡ്ജ് ഒരു അവശ്യ ഘടകമായതിനാൽ  നമ്മുടെ ശ്രീമതികളും  അത് അനുകരിക്കുകയും രണ്ട് മൂന്ന് ദിവസം പുറത്തിരുന്നാലും  ചീത്തയാകാത്ത പച്ചമുളക് പോലും അതിലടച്ച് വെച്ച് മുളകിന്റെ സ്വാഭാവികമായ രുചി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അത് പോലെ  മറ്റ് പച്ചക്കറികളുടെയും.  മൂന്ന് ദിവസത്തെക്കുള്ള ചോറ് ഒരുമിച്ച് വെച്ച് ഫ്രിഡ്ജിനുള്ളിൽ  കയറ്റി വെച്ച്  ഓരോ ദിവസം പുറത്തെടുത്ത് വീണ്ടും വീണ്ടും ചൂടാക്കി  ഉപയോഗിക്കുക  എന്നിങ്ങനെ പല കലാപരിപാടികളും ഫ്രിഡ്ജ് വഴി നടത്താം. ഏത് ആഹാര സാധനവും ഫ്രിഡ്ജിൽ കയറ്റി ഇറക്കിയാലേ  നമ്മുടെ ശ്രീമതിമാർക്ക് സമാധാനമാകൂ.
ഈ  സാധനത്തിൽ നിന്നും പുറത്തേക്ക് തള്ളുന്ന വാതകം അന്തരീക്ഷത്തെ എത്രമാത്രം മലിനമാക്കുന്നെന്നും ഒരിക്കൽ  ചൂടാക്കിയ ആഹാര സാധനം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെ  എത്രമാത്രം ബാധിക്കുന്നുവെന്നും നാം മനസിലാക്കിയിരുന്നെങ്കിൽ.

ഈ എച്ചിൽപ്പെട്ടി  അവശ്യ വസ്തുവല്ലാ എന്നും ആഡംബര വസ്തു മാത്രമാണെന്നും  തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ  അതിന്റെ ദുരുപയോഗം വളരെയധികം     കുറക്കാൻ കഴിയുമെന്ന് ഉറപ്പ്.

No comments:

Post a Comment