Friday, June 16, 2017

അച്ചൻ കുഞ്ഞിന്റെ മകൻ

  മഴ ഒഴിഞ്ഞ് നിന്ന   ഇടവപ്പാതി സായാഹ്നത്തിൽ  തിരക്ക് നിറഞ്ഞ തെരുവിലൂടെ ഞാൻ  നടന്ന് പോകുകയായിരുന്നു. എന്നെ കടന്ന് പോയ ഒരു  മുന്തിയ ഇനം കാർ  പെട്ടെന്ന് അരിക് ഒതുക്കി  നിർത്തി അതിനുള്ളിൽ നിന്നും  ഒരു ആജാനുബാഹുവായ മനുഷ്യൻ ഇറങ്ങി എന്റെ നേരെ വന്നു. സിൽക്ക് ജൂബായുടെ തുറന്ന് കിടന്ന് കിടന്നിരുന്ന  കഴുത്ത് ഭാഗത്ത് ഒരു തടിയൻ സ്വർണ മാല  അണിഞ്ഞിരുന്നത് കാണാമായിരുന്നു. ഘനത്തിലുള്ള കറുത്ത മീശ  ആ മുഖത്തിന് ഗംഭീര ഭാവം നൽകി. കറുത്ത മുഖത്ത് വെളുത്ത പല്ലുകൾ കാണിച്ചുള്ള തുറന്ന ചിരിയുമായി അയാൾ എന്റെ നേരെ കൈ കൂപ്പി,
"സാറിന് എന്നെ മനസിലായോ?' അയാളുടെ ചോദ്യത്തിന് ഉത്തരം നൽകാനാവാതെ ഞാൻ എന്റെ സ്മരണ മണ്ഡലത്തിലൂടെ ഊളിയിട്ടെങ്കിലും  ഒരു പിടിയും കിട്ടിയില്ല. ഏതെങ്കിലും കേസിലെ കക്ഷിയോ പണ്ട് ഏതെങ്കിലും  പെറ്റി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയോ ആയിരിക്കുമെന്ന് കരുതിയെങ്കിലും ഒന്നിനും ഒരു തീർച്ച ഉണ്ടാകാതെ മൗനം അവലംബിച്ച് സൈക്കിളിൽ നിന്ന് വീണവന്റെ ചിരിയുമായി നിന്നപ്പോൾ അയാൾ പറഞ്ഞു " സാർ ഒരിക്കലും  എന്നെ ഓർമ്മിക്കാൻ സാദ്ധ്യതയില്ല, ഞാൻ പണ്ടത്തെ  ആ, അച്ചൻ കുഞ്ഞിന്റെ മകനാണ്, സാറിന്റെ ഇലയിൽ നിന്നും ബാക്കി ആഹാരം വാങ്ങി കഴിച്ചു കൊണ്ടിരുന്നവൻ...."
പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാൻ അയാളെ  അന്തം വിട്ട് നോക്കി നിന്നപ്പോൾ അയാൾ പറഞ്ഞു " സാറിന്റെ  നടപ്പ് ശൈലി കണ്ടാണ് ഞാൻ സാറിനെ തിരിച്ചറിഞ്ഞത്, കുറച്ച് മുടി പോയിരിക്കുന്നു, അല്ലാതെ ആൾക്ക് മാറ്റമൊന്നുമില്ല"
ഒരു നിമിഷം കൊണ്ട്  ഓർമ്മകൾ വളരെ വർഷങ്ങൾക്ക് മുമ്പുള്ള   കൊട്ടാരക്കര സബ് കോടതിയുടെ പുറക് വശത്തെ റൂമിന്റെ  പട്ഞ്ഞാറ് ജനൽ ഭാഗത്തേക്ക് എന്നെ കൊണ്ട് പോയി. ഉച്ചക്ക് ഞങ്ങൾ ആഹാരം അവിടെ ഇരുന്നാണ് കഴിക്കാറുണ്ടായിരുന്നത്. ഊണ് കഴിയുമ്പോൾ ഇലയും ഉച്ഛിഷ്ടങ്ങളും ജനലിൽ കൂടി പൂറത്തേക്കെറിയും. അവിടെ നായ്ക്കളും തെരുവ് പിള്ളാരും കാത്ത് നിന്ന് ആ ഇല പിടിച്ചെടുക്കും. അതിലുള്ള ഉച്ഛിഷ്ടം കഴിക്കും. ഒരു ദിവസം ഞാൻ ആഹാരം കഴിച്ച് ഇല പുറത്തേക്കെറിഞ്ഞപ്പോൾ  കിട്ടിയത് ഞങ്ങൾ അച്ചൻ കുഞ്ഞിന്റെ മകൻ എന്ന് വിളിക്കുന്ന പയ്യനായിരുന്നു.  അന്ന് അതിൽ ഒരു വറ്റു പോലുമില്ലായിരുന്നു.  ആഹാരം വെറുതെ കളയുന്നതിൽ വിമുഖനായിരുന്ന ഞാൻ ചോറ് അൽപ്പമായാണ് കൊണ്ട് വന്നിരുന്നത്. അവൻ ആ ഇല തുറന്ന് നോക്കിയപ്പോൾ അവന്റെ മുഖത്ത് കണ്ട നിരാശ എന്നെ വല്ലാതെ വേദനിപ്പിച്ചു. പിറ്റേ ദിവസം ഞാൻ അവനെ കരുതി ധാരാളം ചോറുമായി വന്നു, ഞാൻ കഴിച്ചതിന് ശേഷം അവന് വിളീച്ച് കൊടുത്തു. അന്ന് അവന്റെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പിന്നീട് അത് പതിവായി. ഇത് വർഷങ്ങളോളം നില നിന്നു. ഒരു ദിവസം അവനെ പെട്ടെന്ന് കാണാതായി , പിന്നീടറിഞ്ഞ് അവൻ കൊല്ലത്ത് വലിയ കടയിൽ ചുമട് എടുക്കുന്ന പണിയിലാണെന്ന്.  എല്ലാം മറന്ന കൂട്ടത്തിൽ അവനെയും മറന്നു. അവന്റെ പേരെന്തെന്ന് ഞങ്ങൾക്കറിയില്ല.  അച്ചൻ കുഞ്ഞ് ഞങ്ങളുടെ ജീവനക്കാരനായിരുന്നു.  ഒരു പാവത്താൻ .  ഈ പയ്യനും അച്ചൻ കുഞ്ഞിനെ പോലെ കറുത്ത നിറവും ഉണ്ണി കുട വയറും വലിയ  മൂക്കും ഉണ്ടായിരുന്നതിനാൽ ആരോ തമാശ പറഞ്ഞു  " ഇവൻ അച്ചൻ കുഞ്ഞിനെ പോലിരിക്കുന്നുവെന്നു "  അച്ചൻ കുഞ്ഞിന് ഇത് കേൾക്കുമ്പോൾ കലി വരും. അത് കാരണം എല്ലാവരും അവനെ അച്ചൻ കുഞ്ഞിന്റെ മോനേ! എന്ന് തന്നെ കളിയാക്കി വിളിച്ച് വന്നിരുന്നു. അവനും ആ പേര് അംഗീകരിച്ചത് പോലെ തോന്നി. അങ്ങിനെ വിളിച്ചാൽ അവൻ ഓടി വരുമായിരുന്നു. തെരുവിന്റെ ആ സന്തതിക്ക് ഒരു പക്ഷേ പേരില്ലാതിരുന്നിരിക്കാം.
ഇപ്പോൾ ഇതാ അവൻ എന്റെ മുമ്പിൽ മുന്തിയ കാറിൽ  പ്രൗഡ ഗംഭീര വേഷത്തിൽ നിന്ന് ചിരിക്കുന്നു. എന്റെ അന്തം വിടൽ കണ്ടത് കൊണ്ടാവാം അവൻ പറഞ്ഞു" സാറേ! ഞാനൊന്നും മറന്നിട്ടില്ല ഇത് വരെയും, അതിൽ എനിക്ക് ഒരു നാണക്കേടുമില്ല, അത് കൊണ്ടല്ലേ സാറിന്റെ മുമ്പിൽ എന്റെ പഴയ പേര് ഞാൻ പറഞ്ഞ് തന്നത്. വലുതായപ്പോൾ  ഇവിടെ നിന്നാൽ രക്ഷപെടില്ലാ എന്ന് കണ്ട്ഞാൻ  ബോംബെയ്ക്ക് കള്ള വണ്ടി കയറി .അവിടെ കഠിനാദ്ധ്വാനം ചെയ്തു, ദൈവം ശരിക്കും കനിഞ്ഞ് തന്നു. വർഷങ്ങളിലൂടെ ഞാൻ ചെയ്ത അദ്ധ്വാനം എന്നെ സമ്പന്നനാക്കി, പണം വന്നപ്പോൾ എല്ലാം ഉണ്ടായി, കുടുംബം വരെ. ഇപ്പോൾ ഞാൻ  തൃപ്തനാണ്."
"ഇപ്പോൾ  ഇവിടെ?  ഞാൻ തിരക്കി.
അവൻ പൊട്ടി ചിരിച്ചു "സാറേ അതൊരു തമാശയാണ് ഞാൻ പണ്ട് ആഹാരം കഴിച്ചിരുന്ന  ആ ജനലിന്റെ ഭാഗവും മറ്റും  ഒന്ന് കാണണമെന്ന് തോന്നി...പിന്നെ...എന്റെ വീട്ടുകാരിയോടും കുട്ടികളോടും ഈ കഥകളൊക്കെ പറഞ്ഞപ്പോൾ അവർ അതൊന്നും വിശ്വസിച്ചില്ല, എങ്കിൽ അവരെ ആ സ്ഥലം കൊണ്ട് കാണിക്കാമെന്ന് കരുതി, തിരുവനന്തപുരം പോകുന്ന വഴി ഇതിലേ ഒന്ന് വന്നതാണ് പക്ഷേ അവിടം ആ കെട്ടിടമെല്ലാം പൊളീച്ച് മാറ്റിയിരിക്കുന്നു സബ് കോടതി അവിടില്ല, നിരാശയായി പോയി,  ഭാഗ്യത്തിന് സാറിനെ കാണാൻ സാധിച്ചു.. വാ സാറേ! എന്റെ കുടുംബത്തിനെ കാണേണ്ടേ..." അവൻ കാറിന് സമീപത്തേക്ക് നടന്ന് കാറിനകത്തേക്ക് തലയിട്ട് എന്തോ പറഞ്ഞു.  കാറിനുള്ളിൽ നിന്നും വെളുത്ത ഒരു സ്ത്രീയും കറുത്ത രണ്ട്  ആൺകുട്ടികളും ഇറങ്ങി നിന്നു.  ആ സ്ത്രീ എന്റെ നേരെ കൈ കൂപ്പി. ഞാൻ ആ കുട്ടികളെ നോക്കി, ദൈവമേ! ഒന്നല്ല രണ്ട് അച്ചൻ കുഞ്ഞ് മക്കൾ.  എന്റെ നോട്ടം കണ്ടത് കൊണ്ടാകാം അവൻ പറഞ്ഞു സാറേ! അച്ചൻ കുഞ്ഞിന്റെ മക്കൾ അല്ലേ? "
 ഞാൻ വല്ലാതായി. പക്ഷേ അവന് ഒരു കൂസലുമില്ല.  ഒരു പക്ഷേ അവന്റെ ഈ സത്യ സന്ധ്യതയും തുറന്ന് പറച്ചിലുമാകാം അവന്റെ ജീവിത വിജയത്തിനും ദൈവ കാരുണ്യത്തിനും ഇടയാക്കിയത്.
കാറിലേക്ക് കയറുമ്പോൾ  അവൻ കൈ കൂപ്പി  എന്നോട് ചോദിച്ചു " ഇനി എന്നെങ്കിലും നാം തമ്മിൽ കാണുമോ?"  അവന്റെ ശബ്ദം ഇടറിയിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്.  ഞാനും വല്ലാതായി .
വണ്ടി അകന്ന് പോയപ്പോൾ  അറിയാതെ പറഞ്ഞു പോയി "നിനക്കും കുടുംബത്തിനും  നല്ലത് വരട്ടെ"

No comments:

Post a Comment