Sunday, September 10, 2017

പശുവും സ്ത്രീയാണ്

കോടതിയിലെ  ബെഞ്ച് ക്ലർക്കുമാരുടെ ജീവിതം  തിരക്ക് നിറഞ്ഞതാണ്. എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂർ മതിയെങ്കിലും  അവർക്ക് 48 മണിക്കൂർ ലഭിച്ചാലും ബെഞ്ചിലെ ജോലി ചെയ്ത് തീർക്കാൻ  സാവകാശം ലഭിക്കാറില്ല.  വീട്ടിൽ ചെന്നാലും  കോടതിയിലെ കാര്യങ്ങളായിരിക്കും മനസിൽ.   നിൽക്കുമ്പോഴും നടക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും  ഏത് സമയത്തും ആ കേസ് എന്ത് ചെയ്യണം ഈ കേസിൽ എന്താ അടുത്ത നടപടി ഇങ്ങിനെ ചിന്തിച് ചിന്തിച്ച്  ജീവിതം ഒരു പരുവത്തിലാകും. രാത്രിയിൽ ഉറക്കത്തിൽ കേസ് നംബറും കക്ഷികളുടെ പേരും വിളിക്കുന്ന     ബെഞ്ച് ക്ലർക്കുമാരും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
രാഘവൻ പിള്ളയും (പേര് യഥാർത്ഥമല്ല)  അപ്രകാരമൊരു ബെഞ്ച് ക്ലാർക്കായിരുന്നു. താമസിക്കുന്ന ഗ്രാമത്തിൽ നിന്നും നഗരത്തിലെ കോടതിയിൽ പൊതിയും കെട്ടി  രാവിലെ എത്തി ചേരുന്ന ശ്രീമാൻ പിന്നെ വീടെത്തുന്നത് സന്ധ്യയോടടുത്ത സമയത്താണ്. പേനയും താക്കോലും ചോറ് പൊതിയും  വാച്ചും വീട്ടിലിരുന്ന് രാത്രി ജോലി ചെയ്യേണ്ട കേസ് കെട്ടടങ്ങിയ ബാഗും ഭാര്യയാണ് മറക്കാതെ രാവിലെ അദ്ദേഹത്തെ ഏൽപ്പിച്ച് യാത്രയാക്കുന്നത്.
ഒരു ദിവസം രാവിലെ  ബസിലെ ജനകീയ വടിയിൽ തൂങ്ങി നിന്ന് കോടതിയിലെത്തി രാഘവൻ പിള്ള  ക്ഷീണം തീർക്കാൻ തന്റെ കസേരയിൽ ഇരുന്നപ്പോൾ  അരക്ക് താഴെ ഒരു തണുപ്പ് അനുഭവപ്പെട്ടു. മൂലയിൽ മാറി നിന്ന് പരിശോധിച്ചതിൽ  കുളി മുറിയിൽ നിന്നും തോർത്തുമുടുത്ത് വന്ന്  മുണ്ടുടുത്തപ്പോൾ  കുളി മുറിയിൽ ധരിച്ചിരുന്ന തോർത്ത്  ഉരിഞ്ഞ് കളയാൻ മറന്നതാണെന്ന് മനസിലായി.  ഈ മറവി മിക്കവർക്കും ഉണ്ടാകുന്നതാണെന്ന് അനുഭവസ്തർ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും മറ്റൊരു സംഭവം രാഘവൻ പിള്ളയുടേതെന്ന് പറഞ്ഞ് രേഖപ്പെടുത്തിയിട്ടുള്ളത് അൽപ്പം അതിശയോക്തി നിറഞ്ഞതാകയാൽ  അത് കൂടി പറഞ്ഞാലേ ബെഞ്ച് ക്ലാർക്കുമാരുടെ ജീവിതത്തെ പറ്റി സാധാരണക്കാർക്ക് മനസിലാകൂ.
  രാഘവൻ പിള്ള തന്റെ ഗ്രാമീണ വസതിയിൽ തിരികെ വരുമ്പോൾ ആദ്യം ചെയ്യുന്ന പ്രവർത്തി  എരുത്തിലിലെ പശുവിന് ഒരു പിടി വൈക്കോൽ കൊണ്ടിടുക  എന്നതാണ്. പിള്ള പടി വാതിൽ കടക്കുമ്പോൾ പശു ഒന്നമറും. അപ്പോൾ വീട്ടുകാരി മനസിലാക്കും  ശ്രീമാൻ വന്നിട്ടുണ്ടെന്ന്.   അന്നൊരു പ്രമാദപ്പെട്ട കേസിന്റെ വിസ്താരമായതിനാൽ നല്ല തിരക്ക് പിടിച്ച ദിവസമായിരുന്നു. തലയിൽ തീയുമായി വന്ന പിള്ള വീട്ടിൽ കയറി ബാഗ് വലിച്ചെറിഞ്ഞ്  വസ്ത്രങ്ങൾ അഴിച്ച് കളഞ്ഞപ്പോഴേക്കും  പശുവിന്റെ അമറൽ വർദ്ധിച്ചു.
"ഞാൻ വരുന്നു  മോളേ..." എന്ന് പറഞ്ഞ് കൊണ്ട് പിള്ള എരുത്തിലിലേക്ക് ഓടി പോയി.
ജനലിൽ കൂടി നോക്കി നിന്ന ഭാര്യ അപ്പോഴേക്കും വിളിച്ച് കൂവി.
"ആ  പശുവും  ഒരു സ്ത്രീയാണ്..  അതിനും നാണം വരും.നിങ്ങൾ തുണി  ഉടുത്തേച്ച് പോ  മനുഷ്യാ...." രാഘവൻ പിള്ള കുനിഞ്ഞ് നോക്കിയപ്പോഴാണ് ആഫീസ് വസ്ത്രം ഉരിഞ്ഞ് കളഞ്ഞപ്പോൾ പകരം കൈലിയോ തോർത്തോ ധരിച്ചിട്ടില്ലെന്നും താൻ നിർവാണ അവസ്ഥയിലാണെന്നും മനസിലായത്.
ഒരു ബെഞ്ച് ക്ലാർക്കിന്റെ ജീവിതം  ഇങ്ങിനെയൊക്കെയാണെന്ന്  ഇപ്പോൾ മനസിലായി കാണുമല്ലോ!

No comments:

Post a Comment