Monday, September 11, 2017

നടൻ ശ്രീ നിവാസനും കരിഓയിലും

നടൻ  ശ്രീനിവാസന്റെ  കൂത്ത്പറമ്പ് പൂക്കോട്ടെ വീടിന് നേരെ  കരി ഓയിൽ പ്രയോഗം.
നടൻ ദിലീപിനെ അനുകൂലിച്ച്  ശ്രീനിവാസൻ കഴിഞ്ഞ ദിവസം  പരാമർശം നടത്തിയിരുന്നു. അതിന്റെ പ്രതികരണമാകാം ഈ പ്രവർത്തിയെന്ന് സംശയിക്കുന്നു.
 ഇതും ഫാഷിസത്തിന്റെ  ഒരു വകഭേദമാണ്  . തന്റെ അഭിപ്രായം  സ്വതന്ത്രമായി പ്രകടിപ്പിച്ചാൽ  അതിന്റെ നേരെയുള്ള അസഹിഷ്ണതയും ഉപദ്രവവും.
ദിലീപ് പ്രശ്നം പലരും പലവിധത്തിൽ  പ്രതികരിച്ച് കഴിഞ്ഞിരിക്കുന്നു. ദിലീപ് കുറ്റം ചെയ്തിരിക്കാം ഇല്ലാതിരിക്കാം.  ഒരു രാജ്യത്തിന്റെ നിയമ വ്യവസ്ത പ്രകാരം പോലീസ്  ആരോപിക്കപ്പെട്ട കേസ് അന്വേഷിക്കുന്നു, അന്വേഷണം പൂർത്തിയായി കഴിഞ്ഞ് അവർ കോടതിയിൽ ചാർജ് ഷീറ്റ് നൽകുന്നു,  പിന്നീട് കോടതിയുടെ സമയവും കാലവും പ്രകാരം വിചാരണ എപ്പോഴെങ്കിലും നടത്തുന്നു.  കുറ്റക്കാരനെങ്കിൽ ശിക്ഷിക്കുന്നു, അല്ലായെങ്കിൽ വെറുതെ വിടുന്നു. ഇതാണ് സാധാരണ നടപടിക്രമം. ഈ നടപടി അനുസരിച്ച്  ദിവസവും  അനേക കോടതികളിൽ അനേകം കേസുകളിലെ വിചാരണ നടക്കുന്നു, വിധികൾ പുറപ്പെടുവിപ്പിക്കുന്നു.
ഇവിടെ കുറ്റാരോപിതൻ പ്രസിദ്ധി ഉള്ളവനാണ്, കേസിൽ ഇരയാക്കപ്പെട്ട വ്യക്തിയും പ്രസിദ്ധയാണ്. ഈ കോലാഹലങ്ങൾക്ക് പുറകിലെ കാരണം അത്  മാത്രമാണ്.
പുറത്ത് നിന്നും കേസിന് അനുകൂലമായോ പ്രതികൂലമായോ ഒരു പരാമർശവും ഉണ്ടാക്കുന്നത് ഒട്ടും അഭിലഷണീയമല്ല. പുറമേ നിന്നും മാധ്യമങ്ങളിലൂടെയും മറ്റും ഇപ്രകാരം അഭിപ്രായ പ്രകടനങ്ങളും മറ്റും നടത്തുന്നത് ശരിയല്ലാ എന്ന് ഉന്നത് കോടതികൾ പല തവണകളിലും അഭിപ്രായപ്പെട്ട് കഴിഞ്ഞിരിക്കുന്നു, എങ്കിലും ആ പ്രവർത്തി നിർബാധം തുടരുകയാണ്.
ഏറ്റവും രസാവഹകമായ വസ്തുത പ്രതിക്ക് ജാമ്യം ലഭിക്കാത്തത് പ്രതിയെ കുറ്റക്കാരനായി വിധി ഉണ്ടായത് പോലെയാണ് പല ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നത്. ഫെയ്സ്ബുക്കിലെ  ചില മഹാരഥന്മാരുടെ ചോദ്യങ്ങൾ ചിരിപ്പിക്കുന്ന തരത്തിലുള്ളതാണ്. എപ്പോഴും കാണപ്പെടുന്ന ചോദ്യം ഇപ്രകാരമാണ് : മജിസ്ട്രേട്ടും  രണ്ട് തവണ ഹൈക്കോർട്ട് ജഡ്ജും ജാമ്യാപേക്ഷ തള്ളിയതെന്ത് കൊണ്ട്? ദിലീപ് കുറ്റക്കാരനാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടത് കൊണ്ട് മാത്രമാണ് എന്ന് അവർ തന്നെ ഉത്തരം പറയുന്നു.
ജാമ്യം നൽകുന്നത് ഒരു പ്രത്യേക നടപടിയാണെന്നും വിചാരണ അതല്ലെന്നും നിയമാധിഷ്ഠിതമായ  നടപടികൾ പൂർത്തിയാക്കിയാലേ ജാമ്യം പരിഗണിക്കാൻ മിക്ക കേസുകളിലും സാധിക്കൂ എന്നും ഈ നിയമ വിശാരദന്മാർക്ക് എത്ര  പറഞ്ഞ് കൊടുത്താലും മനസിലാകില്ല.  നിരപരാധിയെന്ന്  പിന്നീട് വിധിക്കപ്പെട്ട നമ്പി നാരായണൻ എത്ര കാലം ജാമ്യം ലഭിക്കാതെ ജയിലിൽ കിടന്നു എന്ന് നിരീക്ഷിക്കുക.
  ദിലീപ് കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം.  അത് വ്യവസ്താപിതമായ രീതിയിൽ  രാജ്യത്ത് സ്ഥാപിക്കപ്പെട്ട നീതി ന്യായ വ്യവസ്തയുടെ നടപടികളുടെ ഭാഗമായിട്ട് തന്നെ വേണം. അല്ലാതെ  അനുകൂലമായും പ്രതികൂലമായും ബാഹ്യമായ സമ്മർദ്ദ തന്ത്രങ്ങൾ ഉപയോഗിക്കുന്നത് അയാൾ എത്ര വലിയവനോ ചെറിയവനോ ആകട്ടെ ഒട്ടും അഭിലഷണീയമല്ല.
ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. ഇരയായ സ്ത്രീയുടെ വേദന അത് നമ്മൾ കാണുന്നില്ലേ എന്ന്..ഇത് സംബന്ധിച്ച് ഒരു മാന്യ സ്നേഹിത പോസ്റ്റിട്ടിരുന്നു, ആര് ശിക്ഷിക്കപ്പെടണമെന്നല്ല ഇരയായ സ്ത്രീ അനുഭവിച്ച പീഡനം അതാണ് നമ്മുടെ മുമ്പിലെ  ഏറ്റവും വലിയ ദുഖമെന്ന്. 100  ശതമാനം പിന്തുണ ഈ അഭിപ്രായത്തിന് ഇവിടെ നൽകുന്നു, ഒരു ചെറിയ ഭേദഗതിയോടെ.  ഈ ദു:ഖം ദൈനംദിനം രാജ്യത്ത് പീഡിക്കപ്പെടുന്ന നമ്മുടെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും കൂടി വേണം. പ്രധാനപ്പെട്ട നടിക്കും അത് പോലെ വരേണ്യ വർഗത്തിലെ  ഇരകൾക്കും മാത്രമായല്ല, അധസ്തിത സമുദായത്തിലെ ഇരകൾക്കും വേണ്ടി കൂടി ആകണം ഈ ദു:ഖം. താഴ്ന്ന ജാതിയിൽ ജനിച്ച് പോയി എന്ന ഒരേ ഒരു കുറ്റത്താൽ മഹാരാഷ്ട്രയിലെ  ദളിത് സ്ത്രീയായ സുരേ ബോധ്മംഗെയെയും പെണ്മക്കളെയും അവരുടെ പുത്രന്മാരെക്കൊണ്ട് ബലാൽസംഗം ചെയ്യിപ്പിക്കാൻ ശ്രമിക്കുകയും  വിസമ്മതിച്ചതിനാൽ അവരുടെ ലിംഗം ഛേദിക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്ത സംഭവങ്ങളിലും നമ്മൾ ഖേദിക്കണം, പോലീസ് ഇപ്പോൾ നടത്തുന്നത് പോലുള്ള ഉഷാറായ അന്വേഷണം അത് പോലുള്ള കേസുകളിലും നടത്തണം, എങ്കിൽ മാത്രമേ നമ്മുടെ രാജ്യത്തെ യഥാർത്ഥ ജനാധിപത്യ രാഷ്ട്രം എന്ന് വിളിക്കാനാകൂ.

No comments:

Post a Comment