Friday, December 15, 2017

സ്ത്രീധനം പി.ജി. അഡ്മിഷന്‍

പെണ്‍കുട്ടി  മെഡിക്കല്‍ ബിരുദ ധാരിണിയാണ്.  എം.ബി.ബി.എസു . കാരി.  പയ്യനും അതേ ബിരുദം.  മെഡിക്കല്‍ ബിരുദ ധാരിണിക്ക്  അതല്ലേ ചേരൂ.  സ്ത്രീധനം ഒന്നും വേണ്ടാ എന്ന് പയ്യന്റെ  രക്ഷകര്‍ത്താക്കള്‍ വിവാഹത്തിനു മുമ്പേ പറഞ്ഞു.. സ്വര്‍ണം നിങ്ങളുടെ ഹിതം പോലെ .എത്ര കിലോയും ആകാം. പിന്നെ ഒരു ചെറിയ കാര്യമുണ്ട്. ഇന്നത്തെ കാലത്ത് എം.ബി.ബിഎസ്സു കൊണ്ട് കാര്യമൊന്നുമില്ല.  പി.ജി .ക്ക് വിടണം. ഇപ്പോള്‍ പി.ജിക്ക്  വന്‍ തുകയാണ് വേണ്ടത്.  അഡ്മിഷന്‍ സമയത്ത് പയ്യന് പി.ജി. കിട്ടാന്‍ വേണ്ടത് ചെയ്യണം. ഇത്രയേയുള്ളൂ പയ്യന്റെ ഭാഗത്ത് നിന്നും ഡിമാണ്ട്  സമയം ആകുമ്പോള്‍ വേണ്ടത്  ചെയ്യാമെന്ന്  പെണ്‍കുട്ടിയുടെ പിതാവ് വാക്ക് കൊടുത്തു. അങ്ങിനെ അടി പൊളി കല്യാണം ഒന്ന് നടന്നു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍  ഹരിയാനയിലോ കുരുക്ഷേത്രത്തിലോ  പി.ജി. സീററ്  ഒന്ന് തരപ്പെട്ടു.  അഡ്മിഷന്  തുക കുറച്ചു മതി.  വെറും ഒരു കോടി രൂപാ. വിവരം മരുമകള്‍ മുഖേന അമ്മായി അപ്പന്‍ അച്ഛനെ അറിയിച്ചു. "ഒരു കോടി രൂപയോ"?! ആ പാവം അന്തം വിട്ടു.  ഒരു പെണ്‍കുട്ടി ജനിച്ചു പോയി എന്നതിന് ഇത്രയും വലിയ ഫൈനോ ?!. അവസാനം ആ തുകയില്‍ ഒരു വിഹിതം തരാം എന്നായി പാവം പിതാശ്രീ.   അച്ഛന്‍  പറഞ്ഞ  തുക പറയാന്‍ പറ്റാത്ത ഒരു  സ്ഥലത്ത് കൊണ്ട് പോയി  വെക്കാന്‍ മരുമകള്‍ കേള്‍ക്കെ അമ്മായി അപ്പന്‍ മൊഴിഞ്ഞു. രാത്രിയില്‍ ഭാര്യ ഭര്‍ത്താവിനോട് അമ്മായി അപ്പന്റെ സംസ്കാര രഹിതമായ വാക്കുകളെ  പറ്റി  രോഷത്തോടെ സംസാരിച്ചു. "നിന്റെ അച്ഛന്റെ  പിത്രുരാഹിത്യം അല്ലെ ഇതിനു കാരണം" എന്ന് ഭര്‍ത്താവും  പ്രതികരിച്ചു. വഴക്ക്കള്‍ എല്ലാ ദിവസവും സാധാരണമായി.പിന്നീട് എല്ലാവരും ശ്രേഷ്ഠ ഭാഷയിലായി സംസാരം. കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ എം.ബി.ബി.എസ്സുകാരി  ഭാര്യ,  ഭര്‍തൃ വീട്ടിലെ  പൊറുതി അവസാനിപ്പിച്ചു  മാതൃ പേടകത്തില്‍ തിരിച്ചെത്തി.
"നിന്റെ ജോലി ഇഷ്ടപ്പെട്ടു, ഇനി ഇവിടെ പണി യെണ്ടാ, ഇന്നത്തെ കൂലിയും വാങ്ങി   വേല മുണ്ടും എടുത്തു സ്ഥലം  വിട്ടോ" എന്ന്  പഴയ മോഡല്‍ മുതലാളി വര്‍ത്തമാനം അച്ഛനും മകനും കൂടി  പിന്നില്‍ നിന്നും പറഞ്ഞു. " ഇനി ഈ വീട്ടിലെക്കില്ലാ" എന്ന് ഭാര്യയും ഉറപ്പിച്ചു.
അച്ഛനെയും മകനെയും  ഒരു പാഠം പഠിപ്പിക്കണം" ഇതാണ് പെണ്‍കുട്ടിക്കും  ബന്ധുക്കള്‍ക്കും ആവശ്യം. ഈ അവസ്ഥയിലാണ് ഞങ്ങള്‍ അവരേ കാണുന്നത്.
കേസ് അവിടെ നില്‍ക്കട്ടെ.  ചിന്ത മറ്റൊരു  വഴിക്കാണ് പോയത്. മെഡിക്കല്‍ ബിരുദത്തിനു  ഇപ്പോള്‍ 70  ലക്ഷം.  പി.ജി.ക്ക് ഒരു കോടി .  എല്ലാം കൂടി രണ്ടു കോടിയോടടുത്ത് വേണം  ഡാക്കിട്ടരാകാന്‍. ഇത്രയും മുതല്‍ മുടക്കി ഇരിക്കുന്നവന്റെ മുമ്പിലാണ് നമ്മള്‍  ചികിത്സക്കായി  പോകേണ്ടത്.  അവന്‍ നമ്മളെ അറുത്തു മുറിച്ചു തിന്നും എല്ലും മുടിയുംനഖവും ബാക്കി കിട്ടിയാല്‍ ഭാഗ്യമായി.
പച്ചവെള്ളവും കുടിച്ചു പള്ളിക്കൂടത്തില്‍ പോയവരാണ് ഞങ്ങളുടെ തലമുറ. ഇത്രയും ആര്‍ത്തി അന്നില്ലായിരുന്നു. അതിനാല്‍ തന്നെ പരസ്പരം ബഹുമാനവും സ്നേഹവും നിലനിര്‍ത്തി പോന്നിരുന്നു. പട്ടിണി മാറിയാല്‍  ക്ഷേമം വരുമെന്ന് എല്ലാരും പറഞ്ഞു.  ഇന്ന് പട്ടിണി സര്‍വ സാധാരണമല്ല. ഭൌതികപരമായ നേട്ടം  എല്ലായിടത്തും ഉണ്ട്. പക്ഷെ  പട്ടിണിക്ക്  പകരം പൊങ്ങച്ചവും  ആളാകാന്‍ നോട്ടവും പണത്തോടുള്ള ആര്‍ത്തിയും  എവിടെയും കാണപ്പെടുന്നു. ഇത് ക്ഷേമം ആണെന്ന് പറയാന്‍ കഴിയുമോ?  ആത്യന്തികമായ ക്ഷേമം എങ്ങോ മറഞ്ഞു നില്‍ക്കുന്നു.

No comments:

Post a Comment