Saturday, December 30, 2017

ധനുമാസ പുലരിയില്‍ പ്രിയപ്പെട്ടതിന്റെ മുമ്പില്‍.

ഏറ്റവും  പ്രിയയായിരുന്ന കൂട്ടുകാരി   കൈവിട്ടു പോവുകയും പിന്നീട്  മറ്റൊരാളുടെ   ഉടമസ്ഥതയില്‍  ജീവിക്കുകയും ചെയ്യുന്നത്  കാണുമ്പോള്‍  പഴയ കൂട്ടുകാരന്റെ  മനസ്സില്‍ ഉണ്ടാകുന്ന  വേദനയാണ്  നാം കളിച്ചു  വളര്‍ന്ന  വീട്  കൈ വിട്ടു പോവുകയും  പിന്നീടൊരിക്കല്‍ നാം ആ വീടിന്റെ  മുമ്പില്‍ നിന്ന് ആ വീട് കാണുകയും ചെയ്യുമ്പോള്‍   മനസ്സില്‍ ഉണ്ടാകുന്നത്.
ആലപ്പുഴയിലെ   വട്ടപ്പള്ളിയില്‍  എന്റെ  ബാല്യ കൌമാര കാല  സ്മരണകള്‍   നിറഞ്ഞു നില്‍ക്കുന്ന  ആ വീടിന്റെ മുമ്പില്‍ കഴിഞ്ഞ  ദിവസം  പുലര്‍കാലത്ത്‌ ഞാന്‍  വന്നപ്പോള്‍   എന്തെല്ലാം ഓര്‍മ്മകളാണ്  മനസിലൂടെ കടന്നു പോയത്. ഇപ്പോള്‍ എന്റെതല്ലാത്ത എന്റെ ആ  വീടിനെ ധനുമാസ കുളിരില്‍  നിര്‍ന്നിമേഷനായി നോക്കി നിന്നപ്പോള്‍  ഒരിക്കല്‍ കൂടി  അവിടെ എവിടെ എങ്കിലും  ചടഞ്ഞിരിക്കാനും  ഉമ്മായുടെ  ശകാരം കേള്‍ക്കാനും  അതിയായ കൊതി തോന്നി. വേലിക്കപ്പുറത്ത്  വളകിലുക്കം  കേള്‍ക്കുന്നുണ്ടോഎന്നും എന്നെ കാത്തു ഒരാള്‍  അവിടെ നില്‍പ്പുണ്ടോ എന്ന് കണ്ണും കാതും കൂര്‍പ്പിച്ച്  ശ്രദ്ധിക്കാനും   ഉള്ളില്‍ മോഹം  നുര പൊന്തി.  മാനത്തെ കുളിര്‍ നിലാവിനെ നോക്കി കിടന്നു കൊണ്ട്  കടന്നു പോയ ആ നല്ല  കാലത്തിലെ  മധുര സ്മരണകള്‍  അയവിറക്കി  ശിഷ്ടജീവിതം ഈ മണ്ണില്‍ കഴിച്ചു കൂട്ടണമെന്ന്  എത്രയോ  കൊതിക്കുന്നു . പക്ഷെ ഈ മണ്ണും ആ വീടും എല്ലാ പ്രിയമുള്ളതും  കൈ വിട്ടു പോയി. ഒരിക്കലും എനിക്കത് തിരികെ പിടിക്കാന്‍ സാധിക്കില്ല  എന്നും,   ആകസ്മികമായി  വിലപ്പെട്ട നിധി കൈവശത്തിലെത്തിയ മോണ്ടിക്രിസ്ടോ  പ്രഭുവല്ല  ഞാനെന്നും  അതുകൊണ്ട് തന്നെ എനിക്ക്  ഈ വീട് വിലക്ക് തിരികെ വാങ്ങാന്‍  സാധിക്കുകയുമില്ലാ എന്നുമുള്ള  തിരിച്ചറിവ്  എന്നെ  നിരാശനാക്കുന്നു.എങ്കില്‍ തന്നെയും  ഇപ്പോള്‍ താമസിക്കുന്നിടത്ത് നിന്നും  നൂറു കിലോമീറ്റര്‍ താണ്ടി വല്ലപ്പോഴും  ഈ നാട്ടിലെത്തുമ്പോള്‍ എന്റെ പ്രിയപ്പെട്ട സ്മരണകള്‍ ഉറങ്ങുന്ന ഈ  വീട്  കാണുവാന്‍     അന്തേവാസികള്‍  ഉണരുന്നതിനു മുമ്പ്  പുലര്‍കാലത്ത്‌ വന്നു ഈ മണ്ണില്‍ ചവിട്ടി നിന്ന്  പ്രിയപ്പെട്ട വീടിനെ നോക്കി നില്‍ക്കുന്നത് എന്നില്‍ എന്തും മാത്രം അനുഭൂതിയാണ്  ഉളവാക്കുന്നതെന്ന് എനിക്കല്ലേ അറിയൂ. 

No comments:

Post a Comment