Saturday, January 6, 2018

ആത്മഹത്യ ചെയ്യാന്‍ പോകുന്നവന്‍ മഴയത്ത് കുട പിടിക്കുമോ?

റെയില്‍ വെ ട്രാക്കിന്  സമീപം വിജനമായ  സ്ഥലത്ത്    വെയിലത്ത് കുടയും പിടിച്ചു  ഒരു കലുങ്കിനു മുകളില്‍  നീരന്നിരിക്കുന്ന നാല് പെണ്‍കുട്ടികളെ കണ്ടപ്പോള്‍ എനിക്ക്  അപായ ശങ്ക തോന്നി. നാലും സ്കൂള്‍ കുട്ടികളാണെന്ന് യൂണിഫോമില്‍ നിന്നും വ്യക്തമായി.  ക്ലാസ് സമയത്ത് എന്തെങ്കിലും സംഘര്‍ഷത്തില്‍ പെട്ട് അരുതാത്തതെന്തിനെങ്കിലും ഒരുങ്ങി വന്നവരാണോ ഇവര്‍. പതിനൊന്നരയുടെ ട്രെയിന്‍ വരാറാകുന്നു. രണ്ടും കല്‍പ്പിച്ചു ചോദിച്ചു " എന്താ കുട്ടികളെ  നിങ്ങള്‍ ഈ ഒഴിഞ്ഞ  സ്ഥലത്ത് വന്നു  ഇരിക്കുന്നത്? "
"  ഇവിടെയാ  ഒഴിഞ്ഞ സ്ഥലമുള്ളത്  അത്  കൊണ്ടാ ഇവിടെ വന്നിരിക്കുന്നത്. " മുഖമടച്ചുള്ള മറുപടിയായിരുന്നു ഒരുത്തിയുടെത്. കൂട്ടത്തില്‍ മറ്റൊരുത്തി  ഒരു മടിയും കൂടാതെ പറഞ്ഞു. " ഞങ്ങള്‍ ചാകാനോന്നും വന്നതല്ലാ ചേട്ടാ....ചാകാനായിരുന്നെങ്കില്‍  വെയിലത്ത് കുട പിടിക്കുമോ?
അത് ശരിയാണല്ലോ വെയില്‍ കൊള്ളാതിരിക്കാന്‍ അവര്‍ കുട പിടിച്ചിരുന്നു. ഞാന്‍ പതുക്കെ അവിടെ നിന്നും  സ്ഥലം വിട്ടു. പക്ഷെ  ആ "കുട പിടി" ചോദ്യം  വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള   വിങ്ങല്‍ സൃഷ്ടിക്കുന്ന  ഒരു രംഗം  എന്റെ  ഉള്ളിലേക്ക്  കടത്തി  വിട്ടു.. പണ്ട്    ഇതേ വാചകം എന്റെ ബാപ്പ  മരണശയ്യയില്‍ വെച്ച് എന്നോട്പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ രോഗത്തിന്റെ അവസാന ഘട്ടത്തില്‍ മരണം സുനിശ്ചിതമായ  ദിവസങ്ങളില്‍  ബാപ്പയെ  കാണുന്നതിനു വേണ്ടി  മയിലുകള്‍ക്കപ്പുറത്ത്  നിന്നും ഞാന്‍  ഓടി  വരുമ്പോള്‍ അവശമായ ആ സ്ഥിതിയില്‍ ബാപ്പാ ചാരി ഇരുന്നു തന്റെ ഇഷ്ടപ്പെട്ട  ചാര്‍മിനാര്‍ സിഗരററ്  വലിക്കുന്നതാണ് കണ്ടത്.
"സിഗരറ്റ് എന്തിനാണ് വലിക്കുന്നത് "  എന്ന  ആകുലതയോടുള്ള എന്റെ  ചോദ്യത്തിനു വിളറിയ ഒരു ചിരിയോടെ ബാപ്പ പറഞ്ഞത്. " കടലില്‍ ചാടി മരിക്കാന്‍ ഒരുങ്ങി പുറപ്പെട്ടവന്‍ ജലദോഷം വരും എന്ന് കരുതി മഴയത്ത് കുട പിടിക്കുമോടാ.." എന്നാണു.  ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ പോകും എന്ന് ബാപ്പാക്കുറപ്പായിരുന്നു.    എന്നിട്ടും മരണഭീതി ഇല്ലാതെ  അദ്ദേഹം കഴിഞ്ഞു കൂടി.
പഴയ ഈ സംഭവം ഓര്‍മ്മിക്കാനായിരുന്നോ ആ പെണ്‍കുട്ടികള്‍ അവിടെ വന്നിരുന്നത്!

No comments:

Post a Comment