Thursday, February 22, 2018

വിവാഹ മോചനം കേരളത്തില്‍

വിവാഹ മോചനത്തിന്റെ   തലസ്ഥാനം പണ്ട് അമേരിക്കയായിരുന്നു. ഭര്‍ത്താവ് അടുത്ത് കിടന്നു കൂര്‍ക്കം വലിച്ചതിന് വരെ അമേരിക്കയില്‍  വിവാഹ മോചനം നടന്നുവെന്ന് എവിടെയോ വായിച്ചിട്ടുമുണ്ട്. പക്ഷെ ഇന്ന് ആ യോഗ്യത കേരളത്തിനു ലഭിക്കുമോ എന്ന സ്ഥിതിയിലേക്കാണ്  വിവാഹ മോചന കേസുകളുടെ  എണ്ണത്തിലെ  വര്‍ദ്ധന  ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.ഈ അടുത്ത കാലത്ത്  മദ്ധ്യസ്ഥതാ  ശ്രമം നടത്തേണ്ടി വന്ന  ചില കേസുകളില്‍  വിവാഹ മോചനത്തിനായി കക്ഷികള്‍ ഉന്നയിച്ച കാരണങ്ങള്‍ രസാവഹമാണ്.
ഒരു കേസിലെ ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു  സ്വന്തം വീട്ടിലേക്കു പോകാന്‍ ഉന്നയിച്ച കാരണങ്ങളില്‍ ഒന്ന്  ഭര്‍ത്താവ് മുണ്ടുടുക്കുന്നു, പാന്റ്സ് ഇടുന്നില്ലാ എന്നായിരുന്നു    വേറെ  പല കാരണങ്ങള്‍ അവള്‍  പറഞ്ഞുവെങ്കിലും  ഈ കാരണവും അവയിലൊന്നായിരുന്നു. ഒരു ചെറിയ  മമ്മൂട്ടിയെയോ  ഷാരൂഖ് ഖാനെയോ  പെരുമാറ്റത്തില്‍ പ്രതീക്ഷിച്ചിരുന്ന പെണ്‍കുട്ടിക്ക് കാഴ്ചയില്‍  മോഹന്‍ ലാലിനെ പോലോരുത്തനെ കിട്ടിയെങ്കിലും  പെരുമാറ്റത്തില്‍ ഒരു ഉഷിരനെ  ലഭിചില്ലായിരിക്കാം. കൂട്ടത്തില്‍ മറ്റു    പല കാരണങ്ങളും വിവാഹ മോചനത്തിനായി പറഞ്ഞ   പെണ്ണ് എങ്ങിനെയോ  തടി സൂട്ടാക്കി ഇപ്പോള്‍ പിരിഞ്ഞു ജീവിക്കുന്നു.
കല്യാണ  പന്തലില്‍  വെച്ച് വരന്റെ കൂട്ടുകാരില്‍ ഒരാള്‍  വധുവിന്റെ നേരെ  "ഹലോ" പറഞ്ഞു കൈ നീട്ടിയപ്പോള്‍  വധു തിരിച്ചു ഹലോ പറയാതെ  കൈ കൂപ്പലില്‍ ഒതുങ്ങി നിന്നതിനു  പട്ടിക്കാടീ  എന്ന് വിളിച്ച  വരന്‍  വേറെ പല കാരണങ്ങളും  തപ്പി എടുത്തു വിവാഹ മോചനം ഇരന്നു വാങ്ങിച്ചു.  എന്നിട്ട് ഇപ്പോള്‍  മറ്റൊരുത്തിയെ  കെട്ടി അവളുടെ മുമ്പില്‍ സുക്കൂത്തായി  അനുസരണയുള്ള  ഭര്‍ത്താവായി  ജീവിക്കുന്നു.
ഭാര്യയക്ക്‌ തന്നെക്കാളും വിദ്യാഭ്യാസ യോഗ്യത കൂടിയതിനാല്‍  കിട്ടുന്നിടത്തെല്ലാം വെച്ചു  അവളെ  താഴ്ത്തിക്കെട്ടാനും ഭര്‍ത്താവിന്റെ    വീട്ടുകാര്‍ക്ക് അടിമ പണി ചെയ്തു ജീവിക്കാനും  നിര്‍ദ്ദേശിച്ച  ഒരുത്തന്‍   (അഞ്ചാം ക്ലാസ്സും ഗുസ്തിയും മാത്രമാണ് അവന്റെ യോഗ്യത) തന്റെ ഉപദ്രവം ഒരു തുടര്‍ക്കഥ ആക്കി മാറ്റിയപ്പോള്‍   പെണ്‍കുട്ടിക്ക്  വിവാഹ മോചനമല്ലാതെ   മറ്റെന്തു  ഗതി എന്നായി അവസ്ഥ.
ഇതിലും വിചിത്രമായതും  എത്ര ഉപദേശം കൊടുത്താലും കാര്യങ്ങള്‍  പറഞ്ഞു  മനസിലാക്കാന്‍ ശ്രമിച്ചാലും വഴങ്ങാത്തതുമായ  അനേകം കേസുകളില്‍ പ്രധാന വില്ലന്‍ പിടി  വാശി മാത്രമാണ്. പിടി വാശി കൊണ്ട് മാത്രം ജീവിതം തുലക്കുന്ന യുവതകള്‍ ഇന്നത്തെ ലോകത്തിലെ  നിത്യ കാഴ്ചയാണ്. എടുത്തു പറയത്തക്ക മറ്റൊരു  പ്രത്യേകത  ബന്ധുക്കള്‍ നിഷ്പക്ഷരല്ലാതായി തീരുക എന്നതാണ്.  അവരുടെ കുട്ടിയുടെ ഭാഗം അവര്‍ ന്യായീകരിച്ചു സംസാരിക്കും. നിസ്സാര കാരണത്തിന് പോലും  ഭര്‍ത്താവുമായി പിണങ്ങി വന്ന  പെണ്ണിനെ വീട്ടില്‍ തന്നെ നിര്‍ത്താനാണ്  ഇപ്പോഴുള്ള മാതാക്കള്‍ ശ്രമിക്കുന്നത്. പിതാവ് അതിനു പിന്‍ തുണയും നല്‍കും. പണ്ട് രണ്ടു ദിവസം നിന്നാല്‍ അമ്മയും അച്ഛനും കൂടി  പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടാക്കി  വേണ്ടി വന്നാല്‍ മാപ്പും പറയും (തെറ്റ് പെണ്ണിന്റെ ഭാഗത്താണെങ്കില്‍) ഇന്ന്  അതല്ല സ്ഥിതി.

ഏറ്റവും വിഷമം ഉണ്ടാക്കുന്ന വസ്തുത വിവാഹ മോചനം  80 ശതമാനവും  മുപ്പതു വയസിനു താഴെ ഉള്ളവരിലാണ്  കാണപ്പെടുന്നത്  എന്നിടത്താണ്. 

No comments:

Post a Comment