Wednesday, April 18, 2018

കുടുംബ കോടതിയിൽ നിന്നുമൊരു കാഴ്ച.

കുടുംബ കോടതിയുടെ വരാന്തയിലൂടെ  നടന്ന് പോകുമ്പോഴാണ് യാദൃശ്ചികമായി  എന്റെ  നോട്ടം ആ അമ്മയിലും  മകനിലും പതിഞ്ഞത്. അമ്മ ചെറുപ്പമാണ്, മകന് 5 വയസ്സ് പ്രായവും. അവൻ ചരിഞ്ഞ് ചരിഞ്ഞ്  നോക്കുന്നതാരെയെന്ന് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ  അൽപ്പമകലെ  ഒരു ചെറുപ്പക്കാരൻ അവനെ തന്നെ നോക്കി ഇരിക്കുന്നുണ്ട്, അയാളെയാണ്. ആ കുട്ടി  എത്തി നോക്കിക്കൊണ്ടിരുന്നത്. ആ നോട്ടത്തിലെ ആകാംക്ഷയും ദയനീയതയും കണ്ടതിനാൽ അവരുടെ സമീപം നിന്നിരുന്ന  എനിക്ക് പരിചയമുള്ള  വക്കീൽ ഗുമസ്തനെ വിളിച്ച് ഞാൻ കേസിന്റെ വിവരം തിരക്കി.  സാധാരണ കുടുംബ വഴക്ക് തന്നെ അവരുടേതും. വിവാഹ മോചനത്തിന്റെ വിളുമ്പിൽ വരെ എത്തിയിട്ടുണ്ട്. സന്തതി ആയി  ഒരു ആൺകുട്ടി മാത്രമാണുള്ളത്.  അവന് അഛൻ പ്രാണനാണ്. അഛന് മകനും പ്രിയപ്പെട്ടതാണ്. ശക്തമായ ഈഗോ ആ ഭാര്യാഭർത്താക്കന്മാരിൽ വേരൂന്നിയിരിക്കുന്നതിനാൽ രണ്ട് പേരിലും വാശിയുടെ ദുർഭൂതം ആവേശിച്ചിരിക്കുന്നു. വിട്ട് വീഴ്ച്ചക്ക് ആരും തയാറില്ല. അഛനും മകനും  കോടതി വരാന്തയിൽ ഇങ്ങിനെ തമ്മിൽ കാണാൻ കഴിയും. കുട്ടിയെ വിട്ട് കിട്ടാൻ അയാൾ വേറെ കേസ് കൊടുത്തിട്ടുമുണ്ട്. ഒത്ത് തീർപ്പു ചർച്ചകളും കൗൺസിലിംഗും രണ്ട് മൂന്നു തവണ കഴിഞ്ഞിരിക്കുന്നു.  രണ്ട് പേരും അവരവരുടെ കരയിൽ തന്നെ ഇപ്പോഴും  നിൽക്കുന്നു.
അവരെ കടന്ന് പോകുമ്പോഴും ആ കുട്ടിയുടെ നോട്ടം എന്റെ മനസിൽ നിന്നും മാഞ്ഞ് പോയിരുന്നില്ല.  ജീവിതകാലം മുഴുവൻ അവൻ  ഈ കോടതി വരാന്ത  ഓർമ്മിക്കും.  ഒരു പക്ഷേ അവന്റെ സ്വഭാവ രൂപീവത്കരണത്തിന് വരെ ഈ കോടതി  വരാന്തയിലെ ഇരിപ്പും അവന്റെ അഛന്റെ വാൽസല്യം  ലഭ്യമില്ലായ്കയും നിമിത്തമായേക്കാം. മറ്റ് കുട്ടികളെ തിരക്കി  അവരുടെ അഛന്മാർ സ്കൂളീൽ എത്തുമ്പോൾ തന്റെ അഛനെ കുറിച്ച് അവൻ ഏതൊരു വികാരത്തോടെയായിരിക്കും ചിന്തിക്കുക.
അവന്റെ വേദ്നയും നിരാശയും  ആ മാതാപിതാക്കൾക്ക് ബാധകമല്ലല്ലോ. അവരുടെ ഭാഗം കേസ് ജയിക്കണം.  അവളെ തോൽപ്പിക്കണമെന്ന് അയാളും,  അയാളെ തോൽപ്പിക്കണമെന്ന് അവളും.  രണ്ട് പേരും അവരുടെ ഭാഗം ജയിക്കുമായിരിക്കും.  പക്ഷേ തോൽക്കുന്നത് ആ കുഞ്ഞും  അവന്റെ  കുഞ്ഞ് സ്വപ്നങ്ങളും  മാത്രമായിരിക്കും.




ഇതൊന്നും ആ മാതാപിതാക്കൾക്ക് ചിന്താ വിഷയമല്ലല്ലോ.

No comments:

Post a Comment