Friday, May 11, 2018

തോട്ട വഴി ബോധിപ്പിക്കുന്ന കേസ്

കോടതി മുറിയിലെ രസാവഹമായ അനുഭവങ്ങൾ പലരും പറഞ്ഞും അഭിഭാഷകരും വിരമിച്ച ന്യായാധിപന്മാരും രചിച്ച പുസ്തകങ്ങളി ലൂടെയും നാം  ധാരാളം വായിച്ച് കഴിഞ്ഞിരിക്കുന്നു.
വാദിക്ക് വേണ്ടി വാദം നടത്തേണ്ട  വക്കീൽ  മദ്യപിച്ച് തല തിരിഞ്ഞ് വന്ന് പ്രതിക്ക് വേണ്ടി ശക്തിയുക്തം വാദിച്ചതും പുറകിൽ നിന്ന ഗുമസ്തൻ അബദ്ധം പറ്റിയത് തിരുത്തി കൊടുത്തപ്പോൾ  കോടതിയുടെ നേരെ തിരിഞ്ഞ് “ ഇതൊക്കെയാണ്  പ്രതി ഭാഗം  അവതരിപ്പിക്കാൻ പോകുന്ന പോയിന്റുകൾ,  എന്നാൽ   അതൊന്നും ശരിയല്ല,  വാദി ഭാഗം പോയിന്റുകൾ ദാ! കേട്ടോളൂ,  എന്നും പറഞ്ഞ് കടകം തിരിഞ്ഞ്  വാദിക്ക് വേണ്ടി വാദം നടത്തിയ   കഥ നാം കേട്ടു കഴിഞ്ഞു.
പശു കുത്തിയ കേസിൽ  നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിലെ സാക്ഷി  ആനാവട്ടം  പരമു പിള്ള (അദ്ദേഹം വക്കീൽ ഗുമസ്തൻ കൂടിയാണ്) പശു എങ്ങിനെയാണ് കുത്തിയത് എന്ന  ചോദ്യം കോടതിയിൽ നിന്നുണ്ടായപ്പോൾ  കോടതി മുറിയിൽ  പശു തലകുലുക്കി പായുന്നത് പോലെ മുമ്പോട്ട് ഓടി  വന്ന്  മജിസ്ട്രേട്ടിന്റെ  ഡയസിന്  താഴെ ഇരുന്ന ബെഞ്ച് ക്ളർക്കിനെ കസേരയോടൊപ്പം കുത്തി മറിച്ചിട്ടതും,  കുപിതനായ മജിസ്ട്രേട്ട്  “മേലിൽ ഈ കോടതി മുറിക്കകത്ത് കണ്ട് പോകരുത് എന്ന് സാക്ഷിയോട് കൽപ്പിച്ചതും  പിറ്റേ ദിവസം  ജനലിൽ കൂടി  ഒരു തോട്ടയും  അതിന്റെ അറ്റത്ത്  ഒരു ഹർജിയും   തൂക്കിയിട്ട്  വരുന്നത് കണ്ട മജിസ്ട്രേട്ട്  സാധനം കൈവശത്തിലാക്കി  വായിച്ചതിൽ  “ആനാവട്ടം പരമു പിള്ള തോട്ട വഴി ബോധിപ്പിക്കുന്ന അന്യായം“   എന്ന തലക്കെട്ട് കണ്ട് ടിയാനെ കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്തതിൽ   കോടതി മുറിയിൽ കണ്ട് പോകരുത്  എന്ന കൽപ്പന അനുസരിച്ചതാണെന്നും എന്നാൽ കേസ് ഫയൽ ചെയ്യേണ്ടിയതുള്ളതിനാൽ  ജനലിൽ കൂടി തോട്ടവഴി ബോധിപ്പിച്ചതാണെന്നുമുള്ള കഥയും നാം വായിച്ച് കഴിഞ്ഞു.
പക്ഷേ അടുത്ത ദിവസം  ഡൽഹിയിൽ സുപ്രീം കോടതിയിലെ വാർത്ത പത്രത്തിൽ വായിച്ചപ്പോൾ  പഴയ ആനാവട്ടം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം ഉടലെടുത്തിരിക്കുന്നു. അഞ്ച് പേരടങ്ങിയ ഫുൾ ബെഞ്ചിൽ വാദിക്കാൻ വന്ന ഒരു കേസ് (രാജ്യസഭയിൽ ചീഫ് ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാൻ വന്ന ഹർജി തിരസ്കരിച്ച നടപടിക്കെതിരെ ഫയൽ ചെയ്ത കേസാണെന്നാണ് ഓർമ്മ)  കോടതിയിലെ രജിസ്ട്രിയിൽ ചേർത്തിട്ടില്ല, നമ്പർ ഇട്ടിട്ടില്ല  എന്നൊക്കെ  ബന്ധപ്പെട്ട  അഭിഭാഷകൻ  വാദിച്ചപ്പോൾ 5 ന്യായാധിപന്മാർ  കുഴഞ്ഞ് പോയത്രേ! പിന്നെങ്ങിനെ ആ ഹർജി അഞ്ചംഗ ഫുൾബെഞ്ചിന്റെ മുമ്പിലെത്തി?  ആനാവട്ടം ഡെൽഹിയിൽ കറങ്ങി നടന്ന്  വക്കീലന്മാർക്ക് ക്ളാസ് എടുക്കുന്നുണ്ടോ ദൈവമേ!

No comments:

Post a Comment