Thursday, May 5, 2016

ഒരു ബലാൽസംഗവും ചില ചിന്തകളും

   നിന്ദ്യവും    ക്രൂരവുമായിരുന്നു ആ പാതകം. ജനനേന്ദ്രിയത്തിലുൾപ്പടെ 38 മുറിവുകൾ പച്ച ജീവനോടെ ഏറ്റു വാങ്ങി  നരകിച്ച് നരകിച്ച് ആ പെൺകുട്ടി മരിച്ചു.കൊല്ലപ്പെട്ട ജിഷ  ഏകാന്തമായ സ്ഥലത്തല്ല, ആൾക്കൂട്ടത്തിന്റെ മദ്ധ്യത്തിൽ തന്നെയായിരുന്നല്ലോ താമസിച്ചിരുന്നത്.  എന്നാൽ തന്നെയുംആ വീട്ടിൽ ഒരു ബോംബ് പൊട്ടിയാൽ പോലും അയൽ വാസികളോ നാട്ടുകാരോ എത്തി നോക്കാറില്ലയിരുന്നു  എന്നാണ്  അറിഞ്ഞത്. ഒറ്റ മുറി വീട്ടിൽ ഒരു കക്കൂസ് പണിയാൻ പോലും അനുവദിക്കാതെ അതിന് സഹായിക്കാൻ വന്ന സംഘടനക്കാരെ കൂടി  മുമ്പൊരിക്കൽ അവിടെ നിന്ന് ഓടിച്ചിരുന്ന കഥകൾ മറച്ച് വെച്ചാണ്  ദാരുണമാം വിധം കൊല്ലപ്പെട്ടതിന് ശേഷം  കക്ഷി ഭേദമന്യേ  പ്രദേശ വാസികൾ അഞ്ചാം ദിവസം  പ്രതിഷേധിക്കാൻ ഇറങ്ങിയത്. സോഷ്യൽ  മീഡിയാകൾ ഇടപെട്ടതിന് ശേഷമാണ് അവർക്ക് രോഷം  മുളച്ച് വന്നത്.
അത് അവിടെ നിൽക്കട്ടെ സംഭവത്തിന് ശേഷം പ്രതിഷേധം അങ്ങിനെ മാധ്യമങ്ങളിലൂടെ  പതഞ്ഞൊഴുകി വന്നു അതിൽ പലരും ബലാൽസംഗത്തിനും പീഡനത്തിനും നൽകുന്ന  നിയമത്തിന്റെ ലാഘവത്തെക്കുറിച്ചും ഗോവിന്ദച്ചാമി സുഖിച്ച് വാഴുന്നതിനെ പറ്റിയും ഉദ്ഘോഷിച്ചു. ഡെൽഹി നിർഭയ കേസിന് ശേഷം  സ്ത്രീകളൂടെ നേരെയുള്ള  ഉപദ്രവങ്ങൾക്ക് കൊടുക്കാവുന്ന ശിക്ഷ പരമാവധി വർദ്ധിപ്പിച്ച്  വധ ശിക്ഷ വരെ  നിയമത്തിൽ ഏർപ്പെടുത്തി. ഒരു പെണ്ണിന് നേരെ ആംഗ്യം കാട്ടിയാൽ പോലും ആംഗ്യം കാട്ടുന്നവന് കഠിന ശിക്ഷ കിട്ടുന്ന വകുപ്പുകൾ  ഇൻഡ്യൻ പീനൽ കോഡിൽ തുന്നി ചേർത്തു. ശിക്ഷ വിധിച്ച വാർത്തകൾ പലതും പുറത്ത് വന്നു. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഈ ശിക്ഷകൾ കൊച്ച് കുട്ടികൾക്ക് പോലും അറിവ് കിട്ടത്തക്ക വിധം  പ്രചരിച്ചു. ചുരുക്കത്തിൽ ഒരു പെണ്ണിന് നേരെ  കൈ ഉയർത്തിയാൽ അവനെ സമൂഹം നീചനും നിന്ദ്യനും ഹിംസ്ര ജന്തുവുമായി കാണുന്നതിന് പുറമേ  അവ്നും അവന്റെ കുടുംബവും  അനുഭവിക്കുന്ന മാനക്കേടും പോലീസിന്റെ  ചോദ്യം  ചെയ്യലും അവസാനം ലഭിക്കുന്ന ശിക്ഷയും  ഇന്ന് ഏവർക്കും സുപരിചിതവും  അത് കൊണ്ട് തന്നെ ഒരുത്തനും രണ്ട് തവണ ആലോചിക്കാതെ ഈ മാതിരി കുറ്റത്തിന് ഇറങ്ങി തിരിക്കില്ലാ എന്നുറപ്പ് തരുന്ന വിധമാണ്   ഈ  കുറ്റത്തെ ഇപ്പോൾ  സമൂഹം കാണുന്നത്   എന്നാണ് നമ്മൾ ധരിച്ചിരിക്കുന്നത്.
എന്നാൽ സത്യം മറ്റൊന്നാണ്. പെരുമ്പാവൂർ ജിഷയുടെ കൊലപാതകം ഇന്നും ലൈവായി  പത്രത്തിലും ചാനലിലും നില നിൽക്കുകയും സംഭവത്തെ തുടർന്ന് നാട്ടിൽ അലയടിക്കുന്ന പ്രതിഷേധവും, ആഭ്യന്തരമന്ത്രി മുഖ്യ മന്ത്രി എന്നിവർക്ക് പോലും പോലീസ് സഹായമില്ലാതെ തല പുറത്ത് കാണിക്കാൻ കഴിയാതെ വരുന്ന വാർത്തകൾ നാട്ടിൽ പരന്നിരിക്കെയും, ഒരു പെണ്ണിന് നേരെ കണ്ണ്  പോലും  ഉയർത്താൻ സാമാന്യ ബുദ്ധി യുള്ളവർ രണ്ട് തവണ ചിന്തിക്കുകയും   ചെയ്യുമെന്ന്   കരുതപ്പെടേണ്ട്  ഇന്നത്തെ ദിവസം കയ്യിൽ കിട്ടിയ പത്രത്തിലെ  പീഡന വാർത്തകൾ താഴെ പറയുന്നവയാണ്.
1വർക്കലയിൽ നഴ്സിംഗ് വിദ്യാർത്ഥിയെ മൂന്ന് പേർ ചേർന്ന്   പീഡിപ്പിച്ച്  പാലത്തിനടിയിൽ തള്ളി.
2.  68കാരിയെ വീട്ടിൽ കയറി  ഒരു മണിക്കൂറോളം  അക്രമി ക്രൂരമായി പീഡിപ്പിച്ചു.ആറ്റിങ്ങലാണ്  സംഭവ സ്ഥലം
     .
3. വെള്ളറടയിൽ 14 കാരി വിദ്യാർത്ഥിനിയെ  യുവാവു കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ശേഷം  വഴിയിൽ ഉപേക്ഷിച്ചു.
4. കഴക്കൂട്ടത്ത്  പത്താം ക്ലാസ്സ്കാരി വിദ്യാർത്ഥിനിയെ  പിതാവ്   പീഡിപ്പിച്ചു.മാതാവിനോട് പറഞ്ഞിട്ട് രക്ഷയില്ലാതെ ചേച്ചിയോട്  പറഞ്ഞ് പോലീസിൽ പരാതി കൊടുത്തു. പ്രതിക്ക് ആകെ 3 പെൺകുട്ടികളുണ്ട്. ഇളയവളാണ് ഇര.
  ഇനിയുമുണ്ട്  ഇന്നത്തെ മാത്രം പീഡന വാർത്തകൾ.  നാട്ടിൽ ഒരു പെൺകുട്ടിയുടെ പീഡനത്തെ തുടർന്ന്  ഇത്രയും പ്രതിഷേധങ്ങളും  ബഹളവും       നടക്കുമ്പോൾ തന്നെ ഒരു കൂസലും കൂടാതെ പെണ്ണിന് നേരെ കൈ പൊക്കാൻ പുരുഷനെ പ്രേരിപ്പിക്കുന്ന ചേതോ വികാരമെന്താണ്? സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ഉണർന്ന് ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ശിക്ഷയെ ഭയമില്ലാതെ മാനക്കേട് വകവെക്കാതെ എന്ത് വന്നാലും സാരമില്ല  എന്ന ഭാവത്തോടെ  പെണ്ണിനെ   കണ്ടാൽ പശുവിനെ കണ്ട കാളയെ പോലെ പാഞ്ഞ് ചെല്ലാൻ തക്കവിധം പുരുഷന്മാരുടെ ഉള്ളിൽ നടക്കുന്ന രാസ മാറ്റം എന്താണ്. പണ്ട്   അത്യപൂർവമായി മാത്രം  ഉണ്ടായിരുന്ന  ഈ കുറ്റം ഇപ്പോൾ സർവസാധാരണമായി  ഉണ്ടാകാൻ തക്കവിധം   സമൂഹത്തിൽ ഉണ്ടായ മാറ്റം  എന്തെന്ന്  ശരിക്കും പഠനം നടത്തേണ്ടതല്ലേ? 25 വർഷത്തിന് മുമ്പുള്ള സമൂഹവും ഇന്നത്തെ സമൂഹവും താരതമ്യം ചെയ്താൽ ശരിക്കുമുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിയും. അത് കണ്ട് പിടിച്ച് പരിഹാര മാർഗം തേടേണ്ടതിന് പകരം  ഏതെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രം പ്രതിഷേധ കൊടുംകാറ്റിളക്കി വിട്ടിട്ടൊ ശിക്ഷയിൽ ഒന്നുകൂടി  കാഠിന്യം വർദ്ധിപ്പിച്ചോ പരിഹാരം കണ്ടെത്താനാവില്ലല്ലോ. ചിതലിനെ കൊല്ലുക, ചിതൽ പുറ്റ് തകർത്തിട്ട് എന്ത് ഫലം. ചിതൽ ജീവനോടിരിക്കുന്നിടത്തോളം കാലം പുറ്റ് ഉണ്ടായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. കാരണം കണ്ടെത്തുക, അതിന് പരിഹാരം കണ്ടെത്തുക, ശിക്ഷയിൽ കാലോചിതമായി മാറ്റം വരുത്തി വിചാരണ ശീഘ്രത്തിൽ ചെയ്യുക. കുറ്റം ഇല്ലാതാക്കാം.

No comments:

Post a Comment