Friday, October 28, 2016

പെണ്ണും ഒളിച്ചോട്ടവും

മാതാപിതാക്കൾ പെൺകുഞ്ഞിനെ  പൊൻ കുഞ്ഞായി തന്നെ വളർത്തുന്നു. ചെറുപ്പത്തിൽ കുളിപ്പിച്ച് കണ്ണെഴുതി പൊട്ട് തൊട്ട്, കയ്യോ കാലോ വളരുന്നത് എന്ന് ആകാംക്ഷയോടെ നിരീക്ഷിച്ച്  ബാല്യവും കൗമാരവും കഴിഞ്ഞ് യൗവനം എത്തുമ്പോൾ  അവളുടെ ഭാവി ജീവിതത്തെ പറ്റി സ്വപ്നം കാണാൻ ആരംഭിക്കും. എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങൾ ആ മകളെ പറ്റി നെയ്തു കൂട്ടുന്നു. സ്നേഹവും വാൽസല്യവും കൊണ്ട് അവളെ വീർപ്പ് മുട്ടിക്കുമ്പോഴൊക്കെ അവൾക്ക് മാതാപിതാക്കൾ കൺ കണ്ട ദൈവങ്ങൾ തന്നെയാണ്. അങ്ങിനെ ഇരിക്കവേ ഒരു ദിവസം ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ അവൾ മാതാപിതാക്കളെയും കൂടപ്പിറവികളെയും ഉപേക്ഷിച്ച്  ഇറങ്ങി പോകുമ്പോൾ ആ മാതാപിതാക്കൾക്ക്  അവൾ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന സത്യം ഉൾക്കൊള്ളാനാവാതെ വിറങ്ങലിച്ചു നിൽക്കാനേ കഴിയൂ. 
അവളുടെ ഭാവിയും ആരുടെ കൂടെയാണ് അവൾ ജീവിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതും അവളാണ് എന്നൊക്കെയുള്ള  ആ വെറും വാക്കുകളെ  അവഗണിച്ച് അവൾ ഇന്നലെ വരെ സഹകരിച്ച് കഴിഞ്ഞ ആ മനുഷ്യാത്മാക്കളെ പറ്റി ഒരു നിമിഷം ചിന്തിക്കേണ്ടതല്ലേ? അനുഭവവും ലോകപരിചയവും പള്ളിക്കൂടത്തിൽ നിന്നും ലഭിച്ച വിദ്യാഭ്യാസത്തേക്കാളും നമുക്ക് മാർഗദർശനം നൽകും. അത് കൊണ്ടായിരിക്കാം മാതാപിതാക്കൾ ഒരു പക്ഷേ    അവളുടെ ആഗ്രഹത്തിന് എതിര് നിന്നത്. അവന്റെ കൂടെ പോയാൽ അവളുടെ ജീവിതം ഇരുളടയും എന്ന് അവർ ഭയക്കുന്നുണ്ടാവാം. പക്ഷേ അതിലെല്ലാമുപരി ഒരു പനി വന്നാൽ പോലും ഉണ്ണാതെ ഉറങ്ങാതെ അവൾക്ക് കാവലിരുന്ന് " ഹൃദയം കൊടുത്ത് ഞാൻ സ്നേഹിച്ച മകൾക്ക് എങ്ങിനെ  എന്നെ ഒഴിവാക്കാൻ കഴിയുന്നു" എന്ന ചിന്ത ആയിരിക്കാം  അവരെ കൂടുതൽ വേദനിപ്പിക്കുന്നത്.  ഇതിത്രയും എഴുതുന്നത് ഞാൻ താമസിക്കുന്ന  പ്രദേശത്ത് നിന്നും ഈ മാസത്തിൽ ചില  പെൺകുട്ടികൾ  അവരുടെ ഹിതാനുസരണമുള്ള യുവാക്കളോടൊപ്പം ഇറങ്ങി പോയപ്പോൾ ആ മാതാപിതാക്കൾ അനുഭവിച്ച  വേദനയും നാണക്കേടും കണ്ടത് കൊണ്ടാണ്. ആ മാതാപിതാക്കൾ അവളോട് ഒരു തെറ്റും ചെയ്തിരുന്നില്ലല്ലോ. ഇവിടെ മാത്രമല്ല ഒരു പക്ഷേ നാട്ടിൽ പരക്കെ ഇങ്ങിനെ ഒക്കെ സംഭവിക്കുന്നുണ്ടാവാം. പണ്ട് അപൂർവമായി സംഭവിച്ചിരുന്നത് ഇന്ന് പരക്കെ സംഭവിക്കുന്നു.
പ്രണയം പരിപാവനമാണ്. ജീവിതത്തിൽ ഒരു തവണയെങ്കിലും പ്രണയിക്കാത്തവർ ചുരുക്കം. ജീവൻ കൊടുത്തും പ്രണയിച്ചവർ  തന്റെ മാതാപിതാക്കളുടെ കണ്ണീർ കണ്ട് പിൻ തിരിഞ്ഞ കഥകൾ ധാരാളം നമുക്ക് ചുറ്റുമുണ്ട്. ദിവ്യമായ പ്രണയം  ദിവ്യമായ സ്നേഹവും തിരിച്ചറിയും. മാതാപിതാക്കളോടുള്ള ദിവ്യമായ  സ്നേഹത്താൽ ദിവ്യമായ പ്രണയത്താൽ താൻ ആരാധിച്ചിരുന്ന  കമിതാവിനെ ഉപേക്ഷിക്കാൻ തയാറെടുക്കുമ്പോഴാണ് നമ്മുടെ ഔന്നിത്യം  വർദ്ധിക്കുന്നത്. പക്ഷേ ഇന്നത്തെ തലമുറ അത് മനസിലാക്കുന്നില്ല.ഇന്ന് കണ്ടവന്റെ  പുറകെ ഇറങ്ങി തിരിക്കുമ്പോൾ  അവരുടെ കാലിനെ നനച്ചത്  സ്വന്തം മാതാപിതാക്കളുടെ കണ്ണീർ ചാലായിരുന്നു എന്ന സത്യം അവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ.

No comments:

Post a Comment