Tuesday, December 5, 2017

സന്ധ്യാ രാഗം

വൃശ്ചിക സായാഹ്നത്തിന്റെ  അവസാനം  സന്ധ്യയോടു സംഗമിക്കുന്ന  ആ സമയം എവിടെ നിന്നോ ഒരു  പഴയ  ഹിന്ദി ഗാനം റാഫി സാഹിബിന്റെ മധുര സ്വരത്തില്‍ എന്നിലേക്ക്‌  ഒഴുകി വന്നു.  ചില പാട്ടുകള്‍  അത് ആദ്യം കേട്ട  സന്ദര്‍ഭം നമ്മുടെ ഉള്ളിലേക്ക്  ആവാഹിച്ചു കൊണ്ട് വരും.  ഇന്നും അതാണ്‌ സംഭവിച്ചത്.  പഴയ കാലം അന്നത്തെ കൌമാര സൌഹൃദങ്ങള്‍  എന്നിലേക്ക്‌  ഒന്നിന് പുറകെ  ഒന്നായി  അലയടിച്ചു എത്തി . അവരെല്ലാം എവിടെ ആയിരിക്കും ഇപ്പോള്‍? എനിക്കറിയില്ല,  ചിലരെ തേടി ഞാന്‍ ദിവസങ്ങള്‍ അലഞ്ഞു നടന്നിട്ടുണ്ട്. വെറുതെ ഒന്ന് കാണാന്‍ മാത്രം.
ഹൈസ്കൂള്‍  കാലത്തെ രാജേന്ദ്രന്‍ അവന്റെ പ്രണിയിനീ  വിടര്‍ന്ന കണ്ണുകളുള്ള  ഓമന , അവള്‍ എന്റെ സൌഹൃദമാണ്  ആഗ്രഹിചിരുന്നതെന്നത്  മറ്റൊരു  തമാശ.
 അവരെ തേടി രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്  ഞാനേറെ അലഞ്ഞു.  കണ്ടെത്തിയില്ല.
16 വയസ്സില്‍   കഥകളുടെയും കവിതകളുടെയും  എന്റെ പണി പ്പുരയായിരുന്ന ആലപ്പുഴ കടപ്പുറത്ത് എന്റെ സമീപം ദിവസവും വന്നിരുന്ന   കൊച്ചു കൂട്ടുകാരി  ഷേര്‍ളി .  അന്ന് അവള്‍ക്കു എട്ടു വയസുണ്ടായിരുന്നു,എന്ത് കൊണ്ടോ എന്നെ അവള്‍ക്കു വലിയ ബഹുമാനമായിരുന്നു. ഇന്ന് ഷേര്‍ളി  എവിടെ ആയിരിക്കും. കണ്ടാല്‍ തിരിച്ചറിയുമോ പഴയ സൗഹൃദം തിരിച്ചറിയുമോ?
തമിഴ് നാട്ടിലെ  ക്രോം പേട്ടില്‍ ഭൂവനെശ്വരി ആന്റ് കമ്പനിയിലെ എന്റെ സഹപ്രവര്‍ത്തകന്‍  കണ്ണൂര്‍ക്കാരന്‍  അലക്സാണ്ടര്‍. അന്നെനിക്ക് 21 വയസായിരുന്നു. അവന്റെ ചേട്ടന് താംബരത്ത്‌  മിലട്ടറി  ക്യാമ്പില്‍  ജോലി ഉണ്ടായിരുന്നു.  അവിടെന്നു പിരിഞ്ഞതിനു ശേഷം  അലക്സാണ്ടാറെ  ഞാന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ ജീവനോടെ കാണുമോ  ഉണ്ടെങ്കില്‍ എന്നെ ഓര്‍മ്മിക്കുമോ?
അങ്ങിനെ എത്രയെത സൌഹൃദങ്ങള്‍.  സൌഹ്രദം എന്റെ ദുര്‍ബലതയാണ് അന്നും  ഇന്നും.
പ്രിയ സുഹൃത്തുക്കളെ   നിങ്ങള്‍ ഇന്നുമെന്റെ  ഉള്ളില്‍ താമസിക്കുന്നു. ഒരു പഴയ ഗാനം  ഉള്ളിന്റെ ഉള്ളില്‍ നിന്നും ഈ സന്ധ്യാ വേളയില്‍  നിങ്ങളെ   വെളിച്ചത്തില്‍ കൊണ്ട് വന്നിരിക്കുന്നു.
ചേക്കേറാന്‍ പോകുന്ന പക്ഷികളുടെ  കരച്ചില്‍ പിന്നണിയാക്കി സന്ധ്യാ രാഗം  അന്തരീക്ഷത്തില്‍  നിറഞ്ഞു നില്‍ക്കുന്ന  ഈ വേളയില്‍  എന്നോട് ഞാന്‍ തന്നെ ചോദിക്കുകയാണ്  എന്നെങ്കിലും എന്റെ ജീവിതത്തില്‍ നിങ്ങളെ എനിക്ക്  കാണാന്‍ കഴിയുമോ?

No comments:

Post a Comment