Monday, December 31, 2018

അനുരാഗം പാഷാണമായി തീരുമ്പോൾ

 അനുരാഗം പരിപാവനമാണ്. ദിവ്യമായ അനുഭൂതി  പ്രദാനം ചെയ്യുന്ന വികാരമാണ്. അങ്ങിനെ പലതുമാണ്. പക്ഷേ ആ അനുരാഗം തന്നെ മറ്റുള്ളവർക്ക്  കൊടും വിഷമായി മാറുന്ന ചില സന്ദർഭങ്ങളുണ്ട്. പരസ്പരം സ്നേഹിക്കുകയും  ഒന്ന് ചേർന്ന് ജീവിക്കുന്നതിന് വേണ്ടി ആഗ്രഹിക്കുകയും അപ്പോൾ  തടസ്സങ്ങൾ ഉണ്ടാവുകയും  എതിർപ്പ് ശക്തമാവുകയും ചെയ്യുമ്പോൾ  തടസ്സങ്ങൾ അതിജീവിക്കാൻ  കമിതാക്കൾ  ഒളിച്ചോടുന്നത്   പതിവ് സംഭവങ്ങൾ  മാത്രം. പക്ഷേ  ആ ഒളിച്ചോട്ടത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങൾക്കും  അതിന്റേതായ മര്യാദകൾ ഉണ്ടെന്ന് മാത്രം. മറ്റൊരാളുമായുള്ള വിവാഹത്തിനായി   വിവാഹത്തിന് മുമ്പുള്ള എല്ലാ ചടങ്ങുകൾക്കും   ഒരു മടിയുമില്ലാതെ പങ്കെടുക്കുകയും തന്റെ ഉള്ളിലിരിപ്പ് മനപൂർവം  മറച്ച് വെച്ച് ഭാവി  വരനുമായി  ഫോട്ടോ വരെ എടുക്കുകയും ചെയ്തിട്ട്   രക്ഷിതാക്കൾ കടം കയറി വാങ്ങി വെച്ച സ്വർണം  കയ്യിലാകുന്നത് വരെ കാത്ത് നിന്ന്  വിവാഹ ദിനം   അതിരാവിലെ  കമിതാവുമായി  ഒളിച്ചോടുന്നതിന്റെ പേര്  അനുരാഗമെന്നല്ല  പോക്രിത്തരം എന്നാണ്.  അത് ആണായാലും പെണ്ണായാലും  ആര് കാണിച്ചാലും ആ രക്ഷിതാക്കളെയും  ആരുമായാണോ  വിവാഹം ഉറപ്പിച്ച് വെച്ചിരുന്നത് ആവ്യക്തിയോടും കാണിക്കുന്ന കൊടും വഞ്ചനയും  നീച പ്രവർത്തിയുമാണെന്ന് തുറന്ന് പറയേണ്ടിയിരിക്കുന്നു. ആ രക്ഷിതാക്കളും  പ്രതിശ്രുത വരനും  അനുഭവിക്കുന്ന മാനസിക വ്യഥ  അത്  അളക്കാൻ  ഒരു അളവ് പാത്രവും ഈ ഭൂമിയിലില്ല. തലേ ദിവസം  വിവാഹ പാർട്ടിയിലും അനുബന്ധ ചടങ്ങുകളിലും  യാതൊരു മടിയും കൂടാതെ പങ്കെടുക്കുകയും  ആയതിന്റെ ഫോട്ടോയും മറ്റും  വാട്ട്സ് അപ്പിലും ഫെയ്സ് ബുക്കിലും വ്യാപകമായി പ്രചരിക്കുകയും  ചെയ്തിട്ട് നേരം വെളുക്കുമ്പോൾ പെണ്ണ് ഒളീച്ചോടി പോയെന്ന്  പറയുമ്പോൾ  ഉണ്ടാകുന്ന  ഞെട്ടലിന്റെ ഭീകരത ആ രക്ഷിതാക്കൾക്കും വിവാഹിതനാകാൻ തയാറായി വന്ന  വരനും മാത്രമേ മനസിലാകൂ. ആ വീട് മരണ വീട് പോലെ മൂകമാകും. കല്യാണ വിരുന്നിനായി ലക്ഷങ്ങൾ മുടക്കി തയാറാക്കിയ ആഹാര സാധങ്ങൾ  കൊണ്ട് നടന്ന്  അനാഥ മന്ദിരങ്ങളിലും മറ്റും എത്തിക്കാനായി  പെടുന്ന  പാട്  ശ്രമകരമാകും.  കാര്യമറിയാതെ എത്തി ചേരുന്ന  ക്ഷണിതാക്കളോട് പെണ്ണ് ഒളിച്ചോടി എന്ന് പറയുന്നതിലുള്ള നാണക്കേട് അത് വേറെ. ഇനി ഇതെല്ലാം കഴിഞ്ഞ് ആ വരനോ രക്ഷിതാക്കളൊ പൊതു സ്ഥാപനങ്ങളിലെ ജീവനക്കാർ ആണെങ്കിൽ ആ സ്ഥാപനങ്ങളിൽ അവർ തിരികെ എത്തുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന നാണക്കേട് എന്തും മാത്രമായിരിക്കാം.
പ്രണയ സാഫല്യം നേടുന്നതിന്  ഈ ഒളിച്ചോട്ടം  കുറേ നേരത്തെ ആക്കി കൂടെ? വിവാഹ ദിനം വരെ എന്തിന്  കാത്തിരിക്കണം?

ഈ പോസ്റ്റ്  ഒരു പ്രത്യേക സംഭവത്തോട്  അനുബന്ധിച്ച്  എഴുതിയതല്ല,  നാല് ചുറ്റും  നടക്കുന്നത്  നോക്കി കാണൂമ്പോഴുള്ള വികാര വിചാരങ്ങൾ മാത്രമാണ് ഇതിന് പ്രചോദ്നമായത്..  അത് കൊണ്ട് തന്നെ ഇത് ഇന്ന ആളെ പറ്റിയല്ലേ  ഇത് അവരെ സംബന്ധിച്ചല്ലേ  എന്നൊന്നും  ആരും കമന്റുകളിലൂടെ ദയവ് ചെയ്ത്  ചോദിക്കരുത്. ഇത് ആരെയും പറ്റിയല്ല  എന്നാൽ എല്ലായിടത്തും സംഭവിക്കുന്നത് മാത്രം.
 സ്വന്തം വികാരങ്ങൾക്ക് മാത്രം ഊന്നൽ കൊടുത്ത്  ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും   മറ്റുള്ളവരുടെ വേദനകളും  കഷ്ടതകളും കൂടി മനസിലാക്കാൻ  ശ്രമിച്ചാൽ എത്ര നന്നായിരുന്നു എന്ന് അറിയിക്കാൻ വേണ്ടി മാത്രം. അല്ലെങ്കിൽ പരിപാവനമായ  പ്രണയം പാഷാണമായി മറ്റുള്ളവർക്കു  അനുഭവപ്പെടും.

Friday, December 28, 2018

ഇഡ്ഡിലി കുട്ടിയുടെ കൂടുമാറ്റം

ഞങ്ങൾ അയാളെ ഇഡിലി കുട്ടി എന്നാണ് വിളിച്ചിരുന്നത്.  ആ വിളിപ്പേരിന്റെ പൂർവ കഥ എന്താണെന്നറിയില്ല. . വെറും നിരുപദ്രവി ആയിരുന്ന  കഥാപുരുഷൻ  സമയം  ചെലവഴിക്കുന്നത് സ്ത്രീ നിരീക്ഷണത്തിലൂടെയാണ്. അതായത്  റോഡിൽ കൂടി പോകുന്ന  ഏതൊരു സ്ത്രീയുടെയും പുറകെ  ആ ചലന സൗന്ദര്യം വീക്ഷിച്ച്  പതുക്കെ പോകും. കുറേ ദൂരം നടന്നിട്ട് തിരികെ വരും, ഉടനെ തന്നെ അടുത്ത  ഒരെണ്ണത്തിനെ കണ്ടാൽ അതിന്റെ പുറകെ ഗമിക്കും. ഇതാണ് അദ്ദേഹത്തിന്റെ സമയം പോക്കൽ പരിപാടി. അങ്ങിനെ ഇരിക്കെ ഞങ്ങൾ  കൂട്ടുകാർ ഒരു ദിവസം റോഡരുകിലെ പീടിക വരാന്തയിൽ വട്ടം കൂടിയിരുന്ന്  സംസാരിക്കുമ്പോൾ ഇഡിലി കുട്ടി ഒരെണ്ണത്തിന് അകമ്പടി സേവിച്ച്  കിഴക്കോട്ട് വെച്ചടിക്കുന്നത് കണ്ടു. അപ്പോൾ പടിഞ്ഞാറ് നിന്ന്  മറ്റൊരെണ്ണം നടന്ന് വരുന്നു. ഞങ്ങളുടെ മുമ്പിലെത്തിയപ്പോൾ രണ്ടെണ്ണവും പരസ്പരം കടന്ന് പോയി. പാവം ഇഡ്ഡിലി കുട്ടി  ആകെ കുഴക്കിലായി. അയാൾ രണ്ടെണ്ണത്തിനെയും സൂക്ഷമ നിരീക്ഷണം നടത്തി ; എന്നിട്ടും ഒരു തീരുമാനത്തിലെത്താൻ സാധിക്കാത്തതിനാൽ  പോക്കറ്റിൽ നിന്നും ഒരു നാണയം എടുത്ത് പൊക്കി ഇട്ട്  തലയോ പുലിയോ  നോക്കി തീരുമാനം എടുക്കുന്നതും അവസാനം കിഴക്ക് നിന്നും വന്നതിന്റെ പുറകെ വെച്ചടിച്ച് പോകുന്നതുമാണ് പിന്നെ ഞങ്ങൾ കണ്ടത്.

ഇപ്പോൾ ഈ കഥ  ഓർമ്മിക്കാൻ കാരണം  ആ മുന്നണിയിൽ നിന്നും ഈ മുന്നണിയിലേക്കും  ഈ മുന്നണിയിൽ നിന്നും ആ മുന്നണിയിലേക്കും തരാതരം    നോക്കി  പുറകെ കൂടി നടക്കുന്ന ചില ഇഡിലി കുട്ടികളെ  കണ്ടത് കൊണ്ടാണ്.

Friday, December 21, 2018

തന്റേതല്ലാത്ത കാരണത്താൽ.......

“തന്റേതല്ലാത്ത കാരണത്താൽ  വിവാഹ മോചനം ചെയ്യപ്പെട്ട....“

ഈ വാചകം പത്രങ്ങളിലെ  വിവാഹ പരസ്യ കാളത്തിൽ കാണപ്പെടുമ്പോൾ  വാചകത്തിന്റെ അഗാധതയിലേക്ക് സാധാരണയായി പോകാറില്ലായിരുന്നു. എന്നാൽ  കഴിഞ്ഞ ദിവസം  ദാമ്പത്യ ബന്ധ  കേസുകളിൽ ചിലതിന് സാക്ഷ്യം വഹിക്കേണ്ടി വന്നപ്പോൾ  തന്റേതല്ലാത്ത കാരണങ്ങളുടെ  വേദന ഉളവാക്കുന്ന കാഠിന്യം മനസിലാക്കേണ്ടി വന്നു.

വിവാഹ മോചന ഉടമ്പടിയിൽ ഒപ്പിടുമ്പോൾ  ആ പെൺകുട്ടിയുടെ കണ്ണിൽ നിന്നും അക്ഷരാർത്ഥത്തിൽ തന്നെ  ആലിപ്പഴം പോലെ കണ്ണീർ താഴെ  വീണുകൊണ്ടിരുന്നു. നോട്ടറി അഭിഭാഷകന്റെയും  കണ്ട് നിന്ന മറ്റുള്ളവരുടെയും മനസിനെ പിടിച്ചുലക്കുന്ന കാഴ്ചയായിരുന്നു അത്. ഇരു ഭാഗക്കാരുടെ പരസ്പര സമ്മത പ്രകാരമുള്ള വിവാഹ മോചനമായിരുന്നത്. അവൾ വളരെ മെലിഞ്ഞ് ഒട്ടും ആകർഷണീയത  ഇല്ലാത്ത ഒരുവളായിരുന്നു.  എന്ത് പറഞ്ഞാലും  ഒട്ടും പ്രതികരണ ശേഷി ഇല്ലാതെ മൗനം  പൂണ്ടിരിക്കുന്ന പ്രകൃതവും ഉണ്ടവൾക്ക്  . കേവലം ദിവസങ്ങൾ  മാത്രം നില നിന്ന വിവാഹ ബന്ധം.  അത് കഴിഞ്ഞ് പരസ്പരം വേർ പിരിഞ്ഞ് 3 കൊല്ലമായി അകന്ന് കഴിയുകയുമാണ്. ആദ്യമെല്ലാം  അവളുടെ ബന്ധുക്കൾ  വിവാഹ മോചനത്തിന്  എതിര് നിന്നെങ്കിലും അയാൾ കോടതിയിൽ  പോയാൽ അതിനെ നേരിടാൻ തക്ക  മനോബലമില്ലവൾക്കെന്ന് ഏറ്റവും അറിയാമായിരുന്നത്  ഉറ്റവർക്കായിരുന്നു. പരസ്പര ധാരണ പ്രകാരമുള്ള  ജീവനാശം വാങ്ങി പിരിയുന്നതാണ് അവൾക്ക് ഉത്തമമെന്ന് അവർ തിരിച്ചറിഞ്ഞു.കാര്യം അവളോട് പറഞ്ഞപ്പോൾ “അയാൾക്ക് വേണ്ടെങ്കിൽ ഞാനെന്ത് ചെയ്യാനാണ്“  എന്ന് പതുക്കെ പറഞ്ഞുവത്രേ!.മറ്റ് പരിഹാരമൊന്നുമില്ലാത്തിടത്ത്  വലിഞ്ഞ് കയറി കഴിയുന്നതിനേക്കാളും വിവാഹ മോചനമാണ് നല്ലതെന്ന് ആ പാവം കരുതി കാണും. ഇതെല്ലാമാണെങ്കിൽ തന്നെയും മോചന കരാറിൽ ഒപ്പിടുമ്പോൾ സ്വന്തം  നിസ്സഹായാവസ്ഥ ഓർത്ത്  അവളുടെ മനസ്സ്  നീറിയതായിരിക്കണം കണ്ണിൽ നിന്നും ആലിപ്പഴം പൊലിഞ്ഞത്. അവളങ്ങനെ ആയത്  അവളുടെ കുഴപ്പം കൊണ്ടല്ലായിരുന്നല്ലോ.

മറ്റൊരു കേസിൽ ഒഴിവാക്കപ്പെട്ടത്  പുരുഷനായിരുന്നു. ദാമ്പത്യ ബന്ധം തുടർന്ന് ഒരു കുട്ടിയും ജനിച്ചതിന് ശേഷം കുറേ നാൾ കഴിഞ്ഞ് അയാൾക്ക് പാർക്കിൻസൻ രോഗം പിടി പെട്ട്, നേരെ നിൽക്കാൻ പോലും കഴിയാതായി. ചികിൽസിച്ച് ഭേദമാക്കാൻ കഴിയില്ല എന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ഭാര്യ കുട്ടിയെയും എടുത്ത് തടി സലാമത്താക്കി സ്വന്തം നാട്ടിലേക്ക് പോയി. പിന്നീട്       ആധികാരമായ വഴിയിലൂടെ    വിവാഹ മോചനത്തിന്റെ ആവശ്യമാണ് പുറകെ വന്നത്. എതിർത്ത് നിന്ന് കോടതിയിൽ പോയി കേസിൽ ഇനി ജയം ഉണ്ടായാൽ തന്നെ ആ ബന്ധം നരകമായിരിക്കുമല്ലോ എന്ന് അയാൾ കരുതി  സമ്മതിക്കാതെ മറ്റെന്ത് വഴി എന്ന് അയാൾ ചിന്തിച്ച് കാണും. അയാളുടെ ദു:ഖം  മനസിലായി വന്നപ്പോൾ  മനസിലേക്ക് കടന്ന് വന്ന ചിന്ത രോഗം അയാൾ  ആഗ്രഹിച്ച് വന്നതല്ലായിരുന്നല്ലോ എന്നായിരുന്നു. തന്റേതല്ലാത്ത കാരണത്താൽ അയാളും വിവാഹ മോചനം ചെയ്യപ്പെടും.

സ്വാർത്ഥത കൂടുകയും    ഇണയുടെ മാനസിക പ്രയാസവും ദു:ഖവും അപമാനവും  മനസിലാക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അവരെ നിഷ്ക്കരുണം ഉപേക്ഷിക്കാൻ  മനുഷ്യർ ഒരുമ്പെടുന്നത്.

Tuesday, December 18, 2018

സിനിമയും കുറേ ഓർമ്മകളും

 സിനിമ  ബാല്യത്തിൽ എനിക്ക്  ഹരമായിരുന്നു

തിരിച്ചറിവ് ഉണ്ടായിട്ടില്ലാത്ത പ്രായത്തിൽ  ഞാൻ ധരിച്ച് വെച്ചിരുന്നത്  സ്ക്രീനിൽ വരുന്നവർ  ജീവനുള്ളവരാ ണെന്നായിരുന്നു. പ്രേം നസീറായിരുന്നു എന്റെ പ്രിയ നായകൻ. നസീറിനെ പറ്റി എന്തെങ്കിലും മോശമായി പറയുന്നത് ഞാൻ ഒട്ടും സഹിക്കുമായിരുന്നില്ല. ആലപ്പുഴ വട്ടപ്പള്ളിയിലെ മസ്ജിദിൽ ഓതി കൊണ്ടിരുന്നപ്പോൾ   സിനിമാ കഥ പറയുകയായിരുന്നല്ലോ ഞങ്ങളുടെ ഹോബി. കിതാബിലേക്ക് മുഖം താഴ്ത്തി  ഞങ്ങൾ പരസ്പരം കഥകൾ പറഞ്ഞു.  ദൂരെ നിന്ന് നിരീക്ഷിക്കുന്ന ഉസ്താദ് ഞങ്ങളുടെ ചുണ്ടുകൾ അനങ്ങുന്നത്  കണ്ട് അവന്മാർ  ആഞ്ഞ് പഠിക്കുകയാണെന്ന്  ധരിച്ചു. തടിയൻ ഷുക്കൂറും അലിക്കോയിക്കായുടെ മകൻ  മമ്മായും ഞാനുമായിരുന്നു കമ്പനി.
സ്ക്രീനിലെ രൂപങ്ങൾ  വെറും പോട്ടങ്ങളാണെന്നും  ജീവനില്ലാത്തതാണെന്നുമുള്ള തടിയന്റെ വാദഗതി  എനിക്കെങ്ങിനെ സമ്മതിക്കാനൊക്കും.  എന്റെ നസീർ വെറും പോട്ടമോ? നീ പോടാ തടിയാ....ഞാൻ തർക്കിച്ചു.
അങ്ങിനെയിരിക്കവേ  തടിയൻ ഷുക്കൂറിന്റെ വാദഗതി ശരിയാണെന്ന് തെളിയിക്കുന്ന തെളിവ്  അന്ന് ഉണ്ടായി.  ആലപ്പുഴയിലെ തീയേറ്ററുകളായ ശീമാട്ടിയിലും കോസ്റ്റലിലും നസീറിന്റെ രണ്ട് സിനിമകൾ ഒരുമിച്ച് വന്നു.
തടിയൻ ആർത്ത് വിളീച്ച് എന്നെ കളിയാക്കി. ഒരേ സമയം രണ്ട് തീയേറ്ററിലും കൂടി നസീർ എങ്ങിനെ അഭിനയിക്കും.  “പോട്ടമാണെടാ വെറും പോട്ടം നിന്റെ നസീർ വെറും പോട്ടം“  എനിക്ക് സഹിക്കാനാവാത്ത ദു:ഖം വന്നു. സിനിമാ നടനവും  അതിന്റെ അണിയറകളും ഒന്നുമറിയാതെ സ്ക്രീനിൽ  കാണുന്നത് സത്യമെന്ന് ധരിക്കുന്ന ആ പ്രായത്തിൽ  ഒന്നും മറുപടി പറയാനാവാതെ ഞാൻ മിഴിച്ച് നിന്നു. പക്ഷേ ആ സത്യം പുറത്ത് കൊണ്ട് വന്ന തടിയൻ ഷുക്കൂറിനോട് എനിക്ക് അടക്കാനാവാത്ത പക ഉണ്ടായി. നേരിൽ അവനെ ഒന്നും ചെയ്യാനൊക്കില്ല,  തടിയൻ എന്റെ മുകളിൽ മറിഞ്ഞ് വീണാൽ  ഞാൻ മയ്യത്താകും. എങ്കിലും പക ഒടുങ്ങിയില്ല.  അങ്ങിനെയിരിക്കവേ തടിയൻ പള്ളിയിൽ നമസ്കരിക്കുന്നത് ഞാൻ കണ്ടു. അവൻ സുജൂദിൽ (സാംഷ്ടാംഗ നമസ്കാരത്തിനായി നെറ്റി തറയിൽ മുട്ടിച്ച്  പ്രാർത്ഥിക്കുക) എത്തിയപ്പോൾ ഞാൻ പുറകിൽ കൂടി ചെന്ന് അവന്റെ മുതുകിൽ ആഞ്ഞൊരു ഇടി കൊടുത്തു. നമസ്കാരത്തിൽ എന്ത് സംഭവിച്ചാലും നമസ്കരിക്കുന്ന ആൾ പ്രതികരിക്കില്ല എന്നെനിക്കറിയാമായിരുന്നല്ലോ. ഇടി കൊടുത്ത ശേഷം ഞാൻ പാഞ്ഞ് കളഞ്ഞു. നമസ്കാരം പൂർത്തിയാക്കി കഴിഞ്ഞ് സംഹാര രുദ്രനായി വരുന്ന തടിയൻ എന്നെ പഞ്ഞിക്കിടുമെന്ന് എനിക്കറിയാമായിരുന്നു.
കുറേ ദിവസം  അവന്റെ മുമ്പിൽ പെടാതെ  ഞാൻ മുൻ കരുതൽ എടുത്തു. അവൻ എന്നെ അടിക്കാൻ  എന്റെ അടുത്ത് വരുമ്പോൾ  ഞാൻ ഉസ്താദിന്റെ അടുത്ത് പോയി നിൽക്കും. അവൻ തിരികെ പോകും. പിന്നെ കുറേ ദിവസങ്ങൾ കഴിഞ്ഞ് അവൻ അത് മറന്നു.  അവന് എന്റെ കമ്പനി വേണമായിരുന്നു. ഞങ്ങൾ കൗമാരത്തിലെത്തിയപ്പോഴും അവനായിരുന്നു എന്റെ കൂട്ട്. കമ്പി വാദ്യമായ ബുൾ ബുൾ  ഞാനും അവനും ഒരുമിച്ച് പഠിച്ചു. അവൻ ആ വാദ്യം നല്ലവണ്ണം വായിക്കുമായിരുന്നു.
കാലം കടന്ന് പോയപ്പോൾ മമ്മാ ആഫ്രിക്കയിലെവിടെയോ പോയെന്നാരോ പറഞ്ഞു.  തടിയന് എക്സൈസിൽ  ജോലി കിട്ടി. അവൻ കൊച്ചിയിൽ സ്ഥിര താമസമാക്കി. പിന്നീട് മഞ്ഞ് വീഴുന്ന ഏതോ ഒരു  ഡിസംബറിൽ  മുല്ലക്കൽ ഉൽസവം കാണാൻ ആലപ്പുഴയിലെത്തിയ  എന്നോട് എന്റെ സ്നേഹിതൻ അബ്ദുൽ കാദർ  പറഞ്ഞു.  എടാ തടിയൻ മരിച്ച് പോയി..  ഞാൻ ഞെട്ടി പോയി. പള്ളുരുത്തിയിൽ നിന്നും വീട്ടിലെ ഫാൻ നന്നാക്കാൻ നടന്ന് പോയ അവൻ റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു. എനിക്ക് വിശ്വസിക്കാനായില്ല. എന്റെ തടിയൻ എന്റെ പ്രിയ   തടിയൻ അവൻ പോയി. വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ ഞാൻ പോയപ്പോൽ അവനും അന്ന് അവിടെ ഉണ്ടായിരുന്നു.  അത് അവസാന കാഴ്ചയായിരുന്നു. ഡിസമ്പറിൽ നാലഞ്ച്ച് ദിവസം ആലപ്പുഴയിൽ തങ്ങാറുള്ള ഞാൻ ആ തവണ ഒരു ദിവസം പോലും നിൽക്കാതെ തിരികെ പോയി.
എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മമ്മാ എവിടെ ആണാവോ?  തടിയന്റെ  കുട്ടികൾ വളർന്ന് കാണും. അവർക്കും കുട്ടികൾ ഉണ്ടായിരിക്കാം. അവർ ആരും എന്നെ അറിയില്ലല്ലോ. ഈ ഭൂമിയിലെ ബന്ധങ്ങൾ അങ്ങിനെയാണ്. ചെറുപ്പത്തിൽ ഇരു മെയ്യാണെങ്കിലും ഒറ്റ കരളായി കഴിയുന്ന പലരും  പിൽ കാലത്ത് എന്നെന്നേക്കുമായി പിരിയുന്നു. ചിലപ്പോൾ  ആ വേർപാടിന്റെ വേദന നമ്മെ വല്ലാതെ ദു:ഖിപ്പിക്കും. തടിയന്റെയും എന്റെ മറ്റ് കൂട്ടുകാരുടെയും വേർപാട് എനിക്ക് എന്നും വേദന തന്നെയാണ്.

Friday, December 14, 2018

ബ്ളോഗ് മീറ്റ് വിശേഷങ്ങൾ

അങ്ങിനെ ഒരു ബ്ളോഗ് മീറ്റ് കൂടി കഴിഞ്ഞു. 8-12-2018 ശനിയാഴ്ച കൊട്ടാരക്കരയിൽ വെച്ച്.

ഉത്തര കേരളത്തിലുള്ളവർക്ക്  വിദൂരമായി സ്ഥിതി ചെയ്യുന്നതായി  അനുഭവപ്പെടുന്ന കൊട്ടാരക്കരയിൽ  മലപ്പുറത്ത് നിന്നും സാബു കൊട്ടോട്ടിയും  വളാഞ്ചേരി ഭാഗത്ത് നിന്നും  ഹാഷിമും  (കൂതറ എന്ന് സ്വയം  ഈ നല്ലവനായ ചെറുപ്പക്കാരൻ  നെറ്റിപ്പട്ടം ചാർത്തിയതെന്തെന്ന്  പങ്കെടുത്തവരിൽ പലരും ഇപ്പോഴും ചോദിച്ച് കൊണ്ടിരിക്കുന്നു) ) അരൂരിൽ നിന്നും രമേശ് അരൂരും,  തൊടുപുഴയിൽ നിന്നും ദേവനും കിളിമാനൂർ നിന്നും  സജിം തട്ടത്ത്മലയും  പഴയ ബ്ളോഗറന്മാരിൽ നിന്നും  എത്തിച്ചേർന്നപ്പോൾ പുതിയ തലമുറയിൽ നിന്നും ഫെയ്സ്ബുക്കിലെ സ്ഥിര സാന്നിദ്ധ്യങ്ങളായ   ഷമീം നിയോൺ,ഷിജു പടിഞ്ഞാറ്റിങ്കര, സവാദ്,  നിസാർ, കലതിവിള, അൽ അമീൻ, സാബു ചിറയിൽ ,   ബിജു പത്തനാപുരം (അഡ്വൊക്കേറ്റ് ക്ളർക്ക്)   സിറാജ് അബ്ദുൽ ഖാദർ (ബാബു എറുണാകുളം) മുജീബ് (കടക്കൽ)  , ബെയ്സിൻ (കടക്കൽ) ഷം നാദ് കൊച്ചുപിള്ള,  തുടങ്ങിയവരും പങ്കെടുത്തു. രസകരമായ സംഗതി മീറ്റ് സമയത്തെ പറ്റി അജ്ഞരായിരുന്ന  ചിലർ 3 മണി കഴിഞ്ഞ്  എന്നെ ഫോണിൽ വിളിച്ച്  ഞങ്ങൾ അങ്ങോട്ട് വരട്ടെ സർ, എന്ന് ചോദിച്ചതായിരുന്നു. എന്തായാലും മനസ്സിൽ സംതൃപ്തി തോന്നി ഇത്രയും  പേർ  എത്തിച്ചേർന്നതിലും മീറ്റ് അവസാനിക്കുന്നത് വരെ എല്ലാ കാര്യത്തിലും പങ്കെടുത്തതിലും.
 പരിചയപ്പെടുത്തൽ കഴിഞ്ഞതോടെ  മീറ്റ് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗ്മായി ബ്ളോഗ് ഇന്നലെ ... ഇന്ന്..നാളെ  എന്ന  വിഷയം ആസ്പദമാക്കി  ക്ളാസ്സും ചർച്ചകളും നടത്തി. ക്ളാസ്സ് ശ്രീ രമേശ് അരൂർ തുടങ്ങി വെച്ചു, എല്ലാവർക്കും മനസിലാകുന്ന വിധം ലഘുവായി വിഷയം അവതരിപ്പിച്ചു രമേശ്. രമേശ് നിർത്തിയിടത്ത്   ഹാഷിം ഏറ്റെടുത്തു,  അത് കഴിഞ്ഞപ്പോൾ സാബു കൊട്ടോട്ടിയുടെ ഊഴമായി, പിന്നീട് സജിം തട്ടത്തുമലയിലെത്തി അവസാനിച്ചു.  ബ്ളോഗ് ലോകത്തെ പറ്റി  അജ്ഞരായിരുന്നവർക്ക് പ്രയോജനപ്പെടുന്ന വിധം എളുപ്പമായിരുന്നു പ്രഭാഷണ രീതി.  ഏതായാലും  പലരും പുതിയ ബ്ളോഗറന്മാരായി വരുമെന്നുറപ്പ്.
ഉച്ച ഭക്ഷണം കഴിഞ്ഞതോടെ  ദൂരെ നിന്നും വന്നവർ തിരികെ പോരാൻ തുടങ്ങിയപ്പോൽ  പുതിയ ആൾക്കാർ ബ്ളോഗ്ഗ്  ക്രിയേറ്റ്  ചെയ്യുന്ന വിധം ലാപ്പ് ടൊപ്പിലൂടെ  ഹാഷിമും കൊട്ടോട്ടിയും കൂടി നടത്തുന്ന  പ്രാക്റ്റിക്കൽ  ക്ളാസിലായിരുന്നു. പിന്നീട് കൊട്ടോട്ടിയും ഹാഷിമും കൂടി  കൊച്ച് കുട്ടികൾക്ക്  ക്ളാസ്സെടുത്തു. പങ്കെടുത്ത ആ കുട്ടികൾ ഇനിയും ഇപ്രകാരമുള്ള ക്ളാസ്സ് ഉണ്ടാകുമ്പോൾ ഞങ്ങളെ അറിയിക്കണേ  എന്ന് അപേക്ഷ ഇന്നും എന്നെ അറിയിച്ചു.
  കൂട്ടത്തിൽ ഒന്നു കൂടി. ബ്ളോഗ് ലോഗത്ത്  സജീവമായുണ്ടായിരുന്ന  ഡാക്ടർ  രതീഷ് കുമാർ  തിരൂരിൽ നിന്നും ബ്ളോഗ് മീറ്റ് കഴിഞ്ഞ്  ദിവസങ്ങൾക്ക് ശേഷമാണെങ്കിൽ പോലും എന്നെ വിളീച്ച് മീറ്റ് വിശേഷങ്ങൾ തിരക്കി. അതായത് പഴയ ബ്ളോഗറന്മാരുടെ മനസ്സിൽ ഇന്നും ബ്ളോഗ് പൂത്തുലഞ്ഞ് നിൽക്കുന്നുവെന്ന് വ്യക്തം.

എന്തായാലും ഇതിൽ പങ്കെടുത്തവർക്ക്  ഒരു കാര്യം ഉറപ്പായി. ബൂലോഗം ഇനിയും മടങ്ങി വരും  താൽക്കാലികമായുണ്ടായ മൗനത്തിന് ശേഷം എന്ന്.

നമുക്ക് ഇനിയും ഒത്ത് കൂടാം ചങ്ങാതിമാരേ! നിങ്ങൾ കൂടി സഹകരിക്കുമെങ്കിൽ,  കാരണം നമ്മൾ പണ്ട് ഒരുമിച്ചിരുന്നത്,  ബ്ളോഗിലൂടെയായിരുനല്ലോ.

Sunday, December 2, 2018

ബ്ളോഗ് മീറ്റ് കൊട്ടാരക്കരയിൽ

8-12-2018  ശനിയാഴ്ച രാവിലെ 10 മണിക്ക് കൊട്ടാരക്കരയിൽ വെച്ച്  ഓൺലൈൻ സൗഹൃദങ്ങളുടെ ഒരു കൂട്ടായ്മ  നടത്തുവാനുള്ള ആലോചന  പലരുമായി പങ്ക് വെക്കുകയും  അതിനെ സംബന്ധിച്ച് ബ്ളോഗിലും എഫ്.ബി.യിലും പോസ്റ്റുകൾ ഇടുകയും ചെയ്തു.  ആശാവഹമായ പ്രതികരണമാണ് ആ പോസ്റ്റുകൾക്ക് കിട്ടിയത്.  ബന്ധപ്പെടുവാനായി ഞാൻ നൽകിയ 9744345476 എന്ന ഫോൺ നമ്പറിൽ ധാരാളം സുഹൃത്തുക്കൾ  വിളിക്കുകയും വിവരങ്ങൾ  ആരായുകയും  പലരും മീറ്റിൽ  പങ്കെടുക്കുവാൻ താല്പര്യപ്പെടുകയും ചെയ്തു എന്ന വസ്തുത സന്തോഷത്തോടെ അറിയിക്കട്ടെ.
ബ്ളോഗ് ലോകത്തെ പഴയ പുലികളിൽ പലരും   മീറ്റിലെത്താമെന്ന് അറിയിച്ചിരിക്കുന്നു. എല്ലാവരുടെയും പേരുകൾ ഞാൻ ഇവിടെ സൂചിപ്പിക്കാത്തത്  മറവിയാലോ നോട്ടപിശകിനാലോ ആരുടെയെങ്കിലും പേരുകൾ വിട്ടു പോവുകയും അത് ഒരു  കരടായി വരുകയും വേണ്ടാ എന്ന് കരുതിയാണ്. പുതിയ ആൾക്കാർ കൂടുതലും ഫെയ്സ് ബുക്കിലെ  സ്ഥിരം  സാന്നിദ്ധ്യം ആണ് അവരിൽ   ധാരാളം പേർ മീറ്റിന് വരാനുള്ള സന്നദ്ധത അറിയി ച്ചിട്ടുണ്ട്.   ഞാൻ  അവരെയും ഓൺ ലൈൻ സൗഹൃദം  ഇഷ്ടപ്പെടുന്ന  ബൂലോഗത്തെ  തഴക്കവും പഴക്കവും ഉള്ള പഴയ ബ്ളോഗേഴ്സിനെയും   ഹാർദ്ദമായി ഈ മീറ്റിലേക്ക് സ്വാഗതം ചെ യ്തു കൊള്ളുന്നു.
പരസ്പരം  പരിചയപ്പെടാനും  ആശയങ്ങൾ പങ്ക് വെക്കാനും  ലഭിക്കുന്ന ഈ  സന്ദർഭം പരമാവധി ഉപയോഗപ്പെടുത്തുവാൻ  ശ്രമിക്കുക. പെട്ടെന്ന് തന്നെ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ഫോൺ നംബറിൽ ബന്ധപ്പെടുമല്ലോ. എത്ര പേർ വരുമെന്ന്  മുൻ കൂട്ടി അറിഞ്ഞാലല്ലേ  അന്നത്തെ ദിവസത്തെ മറ്റ് ക്രമീകരണങ്ങൾ  തയാറാക്കാൻ കഴിയൂ.  തലേ ദിവസം വരുന്നവർ ആ വിവരവും അറിയിക്കുക. കൊട്ടാരക്കരയിൽ കേരളത്തിലേ ഏത് ഭാഗത്ത് നിന്നെത്താനും ബസ്സും ട്രൈനും  ധാരാളം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ.       മലപ്പുറത്ത് നിന്നും തൃശൂർ നിന്നും  തൊടുപുഴ നിന്നും  അരൂർ നിന്നും കിളിമാനൂർ നിന്നും പുനലൂർ നിന്നും  അങ്ങിനെ വിവിധ സ്ഥലങ്ങളിൽ നിന്നുംസുഹൃത്തുക്കൾ വരുന്നുണ്ട്.
 കൊട്ടാരക്കര വരുന്ന വിവരം      നിങ്ങളും ഉടനെ തന്നെ  അറിയിക്കുക.   കൊട്ടാരക്കര  വന്ന് എന്നെ ഫോണിൽ വിളിക്കുക അത്രമാത്രമേ നിങ്ങൾ ചെയ്യേണ്ടൂ.
അപ്പോൾ  മറക്കരുത്  8-12-2018  രാവിലെ 10 മണി. കൊട്ടാരക്കര വെച്ച് ബ്ളോഗ് മീറ്റ്/ ഫെയ്സ് ബുക്ക്/ വാട്ട്സ് അപ് /  ഓൺലൈൻ സൗഹൃദ കൂട്ടായ്മ.

Friday, November 23, 2018

44 വർഷങ്ങൾ ദീപ്ത സ്മരണകൾ...

44 വർഷം ഇന്ന് തികയുന്നു വാപ്പാ കടന്ന് പോയിട്ട്. 44 വർഷം ദീർഘമായ കാലഘട്ടമാണെങ്കിലും ഇന്നലെ നടന്ന പോലെ  ആ വിട വാങ്ങൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ പൂഴിമണലിൽ തീർത്ത ആ  കബറിടത്തിൽ വാപ്പായുടെ  ഭൗതിക ശരീരം താഴ്ത്തി വെക്കുമ്പോൾ  ആ വേർപാടിന്റെ വേദന  എന്നും  നിലനിൽക്കുന്നതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലല്ലോ. സമ്പൽസമൃദ്ധിയിൽ ജനിച്ച്   കാലത്തിന്റെ  മറിമായങ്ങളാൽ മുഴുപട്ടിണിക്കാരനായി മരിക്കുമ്പോഴും ഞങ്ങളോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിരുന്നില്ല എന്ന് മാത്രമല്ല ഞങ്ങൾ ആഹാരം കഴിക്കാൻ വേണ്ടി പട്ടിണി കിടക്കാനും  വാപ്പാ തയാറായി. ഫലം  ശരീരത്തെ കാർന്ന് തിന്നുന്ന ക്ഷയരോഗത്തിലേക്ക് കാലെടുത്ത് വെക്കുക എന്നതായിരുന്നു.  അന്ന് പാവപ്പെട്ടവരുടെ കൂട്ടുകാരനായിരുന്നല്ലോ ആ മാരക രോഗം..  ഇതിനെല്ലാമിടയിലും വായനക്ക് അദ്ദേഹം സമയം കണ്ടെത്തി.  മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ രാത്രി ഏറെ ചെന്നും  വായനയിൽ മുഴുകിയിരുന്ന വാപ്പായുടെ ഓർമ്മകളണല്ലോ എന്നെയും വായനക്കാരനാക്കിയത്. 15 വയസ്സിൽ എന്റെ ആദ്യ കഥ  മലയാളി വാരാന്ത്യ പതിപ്പിൽ അച്ചടിച്ച് വന്നത് വായിച്ച് ഉമ്മായോട് പറഞ്ഞ  “ഇത് അവനെഴുതിയതാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല “എന്ന അഭിപ്രായമായിരുന്നു കഥ എഴുത്തിൽ  എനിക്ക് ആദ്യം കിട്ടിയ അഭിനന്ദനം.
ഇന്ന് ഇഷ്ടമുള്ള ആഹാരം ഏതും കഴിക്കാൻ തക്കവിധം  പരമകാരുണികൻ എന്നോട്  ദയവ് കാട്ടുമ്പോൾ  ഈ ആഹാരത്തിന്റെ പങ്ക്  ഞങ്ങൾക്ക് വേണ്ടി  മുഴു പട്ടിണി  കിടന്ന ആ വലിയ മനുഷ്യന്  നൽകാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന ചിന്തയാണ് ഇപ്പോഴും മനസിൽ. അദ്ദേഹത്തിന് ഈ ലോകത്തിൽ കിട്ടാതിരുന്ന  ആഹാരം  സ്വർഗത്തിൽ അദ്ദേഹത്തിന് സുലഭമായി കിട്ടാൻ മനസിൽ തട്ടി പ്രാർത്ഥിക്കുന്നു.

Thursday, November 22, 2018

ബ്ളോഗ് മീറ്റ് കൊട്ടാരക്കരയിൽ 8-12-2018 ൽ

ഓൺ ലൈൻ സൗഹൃദങ്ങൾ  ഒരു ദിവസം ഒരിടത്ത് കൂടിചേരുന്നതിനായി ഒരു മീറ്റ് നടത്തിയാലെന്തെന്ന് ആലോചിക്കുന്നു. അത് കൊട്ടാരക്കരയിലായാൽ  സാമ്പത്തിക ചെലവില്ലാതെ  നടത്തുകയും ചെയ്യാം. മലയാളത്തിലെ ഓൺ ലൈൻ  കൂട്ടുകാർ,   ബ്ളോഗ്,  ഫെയ്സ്ബുക്ക്, വാട്ട്സ് അപ് തുടങ്ങിയവയിലൂടെ പരിചിതരായവർ  ഒരു ദിവസം കുറേ നേരം ഒരുമിച്ചിരുന്ന് സൗഹൃദം  പങ്കിടുന്നത് നല്ലതായിരിക്കുമെന്ന്  കരുതുന്നു.  മുമ്പ്  ഞങ്ങൾ ബ്ളോഗെഴുത്ത്കാർ, ബ്ളോഗ് മീറ്റ് എന്ന പേരിൽ  തൊടുപുഴ, ചെറായി, എറുണാകുളം, കണ്ണൂർ, തുഞ്ചൻ പറമ്പ് കോഴിക്കോട്, കൊണ്ടോട്ടി,തിരുവനന്തപുരം        തുടങ്ങിയ സ്ഥലങ്ങളിൽ പല തവണകളിൽ മീറ്റ് നടത്തിയിരുന്നതും  പ്രഗൽഭരും പ്രശസ്തരുമായ ബ്ളോഗെഴുത്തുകാർ അവിടെ  പങ്കെടുത്തിരുന്നതും ഓർമ്മ വരുന്നു. ആ ഓർമ്മ നില നിർത്തിക്കൊണ്ടാണ്  കൊട്ടാരക്കരയിൽ  നമുക്ക് എല്ലാവർക്കും കൂടി ഒരു ദിവസം  കൂടാം എന്ന് കരുതുന്നത്. ഫോൺ നമ്പർ ലഭ്യമായ  എന്റെ ചില സുഹൃത്തുക്കളുമായി  ഈ ചിന്ത പങ്ക് വെക്കുകയും  പലരും അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബർ  എട്ടാം തീയതി  രണ്ടാം ശനിയാഴ്ച കൊട്ടാരക്കരയിൽ സൗകര്യപ്രദമായ  സ്ഥലവും  മറ്റ് സൗകര്യങ്ങളും  ഒരുക്കാൻ  കഴിയുമെന്ന് ഞാൻ കരുതുന്നു. കൊട്ടാരക്കര വരെ എത്തി ചേരാനുള്ള  ശ്രമം മാത്രമേ  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉണ്ടാവുകയുള്ളൂ. കഴിയുന്നിടത്തോളം സുഹൃത്തുക്കൾ ഈ മീറ്റിൽ  പങ്കെടുക്കാൻ ക്ഷണിക്കുകയാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
വരാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ  ഇവിടെ കമന്റിൽ രേച്ചപ്പെടുത്തുകയോ അല്ലെങ്കിൽ എന്റെ ഫോൺ നമ്പറായ 9744345476 ൽ എന്നെ വിളിക്കുകയോ ചെയ്യുക.

വടക്ക് നിന്ന് വരുന്നവർ കൊല്ലത്ത് എത്തി കൊട്ടാരക്കരയിൽ  ബസ്, ട്രെയിൻ  തുടങ്ങിയവയിലൂടെ എത്താം.   തെക്ക് നിന്നുള്ളവർ, എം.സി റോഡിലൂടെ  കൊട്ടാരക്കരയിലെത്താം. കോട്ടയം റൂട്ടിലുള്ളവരും തെക്കോട്ട് എം.സി. റോഡിലൂടെ  കൊട്ടാരക്കരയിലെത്താം. എന്തെങ്കിലും സംശയം ഉള്ളവർ എന്റെ ഫോൺ നമ്പറിൽ വിളിക്കാം. കൊട്ടാരക്കര  ചന്ത മുക്കിൽ നിന്നും പുത്തൂർ റോഡിലൂടെ  റെയിൽ വേ ഓവർ ബ്രിഡ്ജിന് സമീപം എത്തി  എം.ഇ.എസ്. സ്കൂളിന് സമീപം എത്തിയാൽ മതി, അവിടെ  എല്ലാ  സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  തലേ ദിവസം വരുന്നവർ നേരത്തെ വിളിച്ചറിയിച്ചാൽ  താമസിക്കാനുള്ള സൗകര്യവും ഉണ്ട്.  സ്ത്രീകൾക്ക് പ്രത്യേകിച്ചും.
 എല്ലാ ഓൺ ലൈൻ   സുഹൃത്തുക്കളെയും സാദരം ഈ മീറ്റിലേക്ക് ക്ഷണിക്കുകയാണ്. ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ,  8--12--2018 ശനിയാഴ്ച.

എന്റെ ഈ പോസ്റ്റ്  ഷെയർ ചെയ്യണമെന്ന  അപേക്ഷയോടെ

                                                                                          ഷരീഫ് കൊട്ടാരക്കര.
                                                                                       sheriffkottarakara.blogpost.in

Saturday, November 10, 2018

ഒരു ബ്ളോഗ് മീറ്റിന്റെ ഓർമ്മക്ക് മുമ്പിൽ

ഇന്ന് 2018 നവംബർ 10.

മലയാളം ബ്ളോഗ് ലോകം വീണ്ടും സജീവമാക്കുന്നതിന്റെ ശ്രമം എന്ന നിലയിൽ  ഇന്ന് പഴയ ബ്ളോഗറന്മാർ പലരും  അവരവരുടെ ബ്ളോഗിൽ  പോസ്റ്റുകൾ  വിക്ഷേപിക്കുന്നു. അതിന്റെ ഭാഗമായി  എന്റെ വക ഒരെണ്ണം. പക്ഷേ  ഇത് 2010  ആഗസ്റ്റ് എട്ടാം തീയതി പോസ്റ്റ് ചെയ്തതാണ്.  ഇപ്പോൾ  ഇത് പുന:പ്രസിദ്ധീകരണം ചെയ്യുന്നത്, അന്ന് നടന്ന  ഒരു ബ്ളോഗ് മീറ്റ് വിവരണത്തിൽ  പഴയ ബ്ളോഗറന്മാർ ആരെല്ലാമെന്ന് സൂചിപ്പിക്കുന്നുണ്ട്. അവരെ ഓർമ്മിപ്പിക്കുന്നതിന്  കൂടിയാണ് ഈ  പോസ്റ്റ്.




Showing posts with label അനുഭവംShow all posts

Sunday, August 8, 2010


എറുണാകുളം മീറ്റില്‍ കണ്ടത്

എറുണാകുളത്തു നിന്നും ഇതാ ഇപ്പോൾ എത്തിയതേയുള്ളൂ.
പേരുകൾ ഓർമയിൽ നിന്നും പെട്ടെന്നു മാഞ്ഞു പോകുന്ന ഒരു സ്ഥിതി വിശേഷം ഇപ്പോൾ എനിക്കുള്ളതിനാൽ തലയിൽ ശേഖരിച്ചു വെച്ച വസ്തുതകൾ ഉടൻ തന്നെ രേഖപ്പെടുത്താനുള്ള തത്രപ്പാടിൽ ഒരു ദീർഘ ദൂര യാത്രക്കു ശേഷം അത്യന്താപേക്ഷിതമായ ഒരു വിശ്രമത്തിനു മുതിരാതെ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഞാൻ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.

വീട്ടിൽ എല്ലാവരും ഉറക്കം പിടിച്ച ഈ രാത്രിയിൽ ഞാൻ കീബോർഡിൽ വിരൽ അമർത്തിക്കൊണ്ടേ ഇരിക്കുകയാണു.

ചെറായി മീറ്റ്‌ ഒരു ലഹരി ആയി മനസ്സിൽ ഉണ്ടായിരുന്നതിനാൽ അതിയായ പ്രതീക്ഷയോട്യും സന്തോഷത്തോടെയുമാണു ഞാൻ രാവിലെ ഒൻപതു മണിക്കു എറുണാകുളം -ഇടപ്പള്ളി ബ്ലോഗ്‌ മീറ്റിനു എത്തി ചേർന്നതു.

പാലാരിവട്ടം ബൈപാസ്സ്‌ ജംഗ്ഷനു സമീപം ഹൈ വേ പാലസ്‌ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.

മീറ്റ്‌ സ്ഥലത്തു എത്തി ചേർന്നപ്പോൾ ചിരിക്കുന്ന മുഖവുമായി "ഇക്കാ" എന്നു വിളിച്ചു ജുനൈദ്‌ എത്തി.പുറകേ മുള്ളൂക്കരനും.മുള്ളൂക്കാരന്റെ പേരു ഈ തവണ മറക്കാതിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ചിരിച്ചു കൊണ്ടു എനിക്കു കൈ നീട്ടിയ ചെറുപ്പക്കാരന്റെ പേരു നാക്കിൻ തുമ്പത്തു ഇരിക്കുന്നതേ ഉള്ളൂ. പുറത്തേക്കു വരുന്നില്ല.കൂട്ടത്തിൽ പാലൊളി പോലെ ചിരി തൂകി ജോയും ഉണ്ടു.

ശുഷ്കമായ ആഡിറ്റോറിയം കണ്ടപ്പോൾ മനസ്സു ആളി. ഇതെന്തു പറ്റി? ഈ ബ്ലോഗ്‌ മീറ്റിൽ വരാതെ എല്ലാവരും ഒഴിഞ്ഞു മാറിയോ?

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ദൂരെ നിന്നു അപ്പൂട്ടന്റെ രൂപം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജുനൈദ്‌ ഉച്ചത്തിൽ വിളിച്ചു"അപ്പൂട്ടോ" അപ്പൂട്ടൻ ചിരിയോടെ കൈ ഉയർത്തി കാട്ടി.

യൂസുഫ്‌ ഭായി രജിസ്റ്റ്രേഷൻ കൗണ്ടറിൽ ഇരുന്നു തകൃതിയായി ജോലി തുടരുകയാണു.

പിന്നീടു ബ്ലോഗ്‌ മീറ്റിന്റെ ജീവാത്മാവും പരമാത്മാവുമായ രണ്ട്‌ വ്യക്തിത്വങ്ങൾ എത്തി ചേർന്നു.ഹരീഷും പാവപ്പെട്ടവനും.രണ്ടു പേരും ഇന്നലെ മുതൽ ഇവിടെ ക്യാമ്പ്‌ ചെയ്യുകയാണെന്നു തോന്നുന്നു.

പതുക്കെ പതുക്കെ ആൾക്കാർ വന്നു തുടങ്ങി.

സുന്ദരനും സുശീലനുമായ ഇസ്മായിൽ കുറുമ്പാടി തൊപ്പിയുമായി തന്നെ വന്നു.കൂട്ടത്തിൽ കൊട്ടോടി ഉസ്താദും ഉണ്ടു.(കൊട്ടോടി എനിക്ക് ഉസ്താദാണു.ബ്ലോഗ്‌ നിർമാണം പലതും ഫോണിൽ കൂടി കൊട്ടോടിയാണു എന്നെ പഠിപ്പിച്ചിരുന്നതു.)രണ്ടു പേരും വരുന്ന കാര്യം അതി രാവിലെ തന്നെ എന്നെ അവർ അറിയിച്ചിരുന്നു.

മനസ്സിനു സന്തോഷം തരുന്ന ഒരു കാഴ്ച്ചയാണു പിന്നീടു ഞാൻ കണ്ടതു.

നടക്കാൻ കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സാദിഖ്‌ (കായം കുളം)സാഹസികമായി ഹാളിൽ എത്തി ചേർന്നിരിക്കുന്നു;വീൽ ചെയറിൽ.

കണ്ണു നിറഞ്ഞു പോയി.

വീൽ ചെയറിലെ സഞ്ചാരം ആയിരുന്നിട്ടു പോലും ആ നല്ല മനുഷ്യൻ മീറ്റിൽ പങ്കെടുത്തു സഹ ബ്ലോഗറന്മാരെ പരിചയപ്പെടാൻ മുതിർന്നതിൽ എത്രമാത്രം അഭിനന്ദിച്ചാലാണു മതി വരുക.

തുടർന്നു ക്യാമറയിൽ ഒതുങ്ങാത്ത പ്രിയ സജീവേട്ടൻ (കാർട്ടൂണിസ്റ്റ്‌) പ്രത്യക്ഷൻ ആയി, ആ മധുരം നിറഞ്ഞ ചിരിയുമായി.എന്നിട്ടു ഒരു മൂലയിൽ മാറി ഇരുന്നു ഓരോ ബ്ലോഗറന്മാരുടെയും കാരിക്കേച്ചർ വരക്കാനുള്ള തയാറെടുപ്പു തുടങ്ങി.

അടുത്തതു ഹാഷിം(കൂതറ എന്നു ഞാൻ പറയില്ല)രംഗ പ്രവേശനം ചെയ്യുന്നു ദുർ നടപ്പുമായി.(ഒരു ആക്സിഡന്റിൽ കാലും കയ്യും ഒടിഞ്ഞു കമ്പി ഇട്ട ഹാഷിം നടക്കുമ്പോൾ ഇപ്പോഴും അൽപ്പം മുടന്തു കാണിക്കുന്നതിനാലാണൂ ദുർ നടപ്പു എന്നു വിശേഷിപ്പിച്ചതു)

ഡോക്റ്റർ ജയൻ ഏവൂരും തുടർന്നു എത്തി എല്ലയിടത്തും പാഞ്ഞു നടന്നു ആത്മാർത്ഥമായി കാര്യങ്ങൾ കൈകാര്യം ചെയ്തു.

കുമാരൻ കണ്ണൂരിൽ നിന്നും കുമാരസംഭവുമായാണു എത്തി ചേർന്നതു. കുമാരൻ ഞങ്ങളുടെ കുമാരനല്ലേ.അതിനാൽ പലരും കുമാരസംഭവം പുസ്തകം വാങ്ങി.

എടപ്പാൾ നിന്നും ജാബിറും കൂറ്റനാടു നിന്നും....ശ്ശെടാ....കൂറ്റാ...ആ പയ്യന്റെ പേരും മറന്നു പോയി..എത്തി.

സാക്ഷാൽ കാപ്പിലാനും കൂടി പ്രത്യക്ഷമായപ്പോൾ മീറ്റ്‌ കൊഴുത്തു.

സജിം തട്ടത്തു മല(പേരു തെറ്റിയെങ്കിൽ പൊറുക്കുക) മണി കണ്ഠൻ, നന്ദൻ,തോന്ന്യാസി(ആൾ പഴയതു പോലെ ഉഷാറിൽ ആയിരുന്നു) മുരളിക, തബാറക്‌ തുടങ്ങി എല്ലാവരും ഹാജർ(ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക)
സ്ത്രീകളായി ലക്ഷ്മി മുതൽ പേർ.പൗർണ്ണമി താമസിച്ചാണു ഉദിച്ചതു.

ടൈപിസ്റ്റ്‌/എഴുത്തുകാരി വരാതിരുന്നതിന്റെ കാര്യം അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നി.

ചടങ്ങുകൾ ആരംഭിച്ചപ്പോൾ സാമാന്യം തെറ്റില്ലത്ത ആൾക്കൂട്ടമായി മാറിക്കഴിഞ്ഞിരുനു എറുണാകുളം ബ്ലോഗ്‌ മീറ്റ്‌.

കർക്കിടകത്തിലെ കാലാവസ്ഥ ബ്ലോഗറന്മാരെനിരുത്സാഹപ്പെടുത്തിയിരിക്കാം.തൊടുപുഴയിൽ നിന്നുള്ള സ്ഥലം മാറ്റവും പലരിലും ആശയ കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കാം.ഈ കാരണത്താലാകാം ചെറായി മീറ്റിലെ എണ്ണം എറുണാകുളത്തു കാണാതിരുന്നതു.

അനിൽ​‍്‌ @ബ്ലോഗ്‌ ,അരുൺ കായംകുളം, രമണിക, നിരക്ഷരൻ, നാട്ടുകാരൻ, ലതിക, ചാർവ്വാകൻ, അങ്കിൾ, കേരളാ ഫാർമർ, ചാണക്യൻ, അരീകോടൻ മാഷ്‌, വാഴക്കോടൻ, സജിയച്ചായൻ,ശ്രീ, മുതലായവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടപ്പോൾ തന്നെ പുതിയ ബ്ലോഗറന്മരുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ട വസ്തുതയാണു.

ഇതിൽ പലരുടെയും പേരുകൾ വിട്ടു പോയതു മനപൂർവ്വമല്ലെന്നു മുൻ കൂർ ജാമ്യം എടുക്കുന്നു.

ബ്ലോഗറന്മാർ സ്വയം പരിചയപ്പെടുത്തി കഴിഞ്ഞതിനു ശേഷം പ്രത്യേക ക്ഷണിതാവായി വന്ന പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട നിമിഷ നേരങ്ങൾക്കുള്ളിൽ സദസ്സിനെ കയ്യിലെടുത്തു. താള ലയങ്ങളോടെ സ്വര ശുദ്ധിയിൽ അദ്ദേഹം കവിത ആലാപിച്ചതു സദസ്സു സശ്രദ്ധം ശ്രവിച്ചിരുന്നു.

ഇതിനിടയിൽ ബൂ ലോകം ഓൺ ലൈൻ അച്ചടിച്ച പത്രം എല്ലാവർക്കും വിതരണം ചെയ്തിരുന്നു.

വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം വീണ്ടും ബ്ലോഗറന്മാർ ഒത്തു കൂടി ശ്രുതി മധുരമായ ഗാനങ്ങൾ കേട്ടു .

ആദ്യം ഒരു കുട്ടി ബ്ലോഗറിന്റെ ഗാനമായിരുന്നു."വക്കാ വക്കാ" കുട്ടി ഗംഭീരമായി പാടി.നല്ല ഭാവി ഉള്ള പയ്യൻ.
പിന്നീടു സതീശൻ ബ്രഹ്മാനന്ദന്റെ ഒരു ഗാനം മധുരമായി ആലപിച്ചു.മണികണ്ഠൻ തന്റെ ചെറായി മാസ്റ്റർ പീസ്‌ "ഞമ്മന്റെ ബാപ്പാ അബ്ദുറസാക്കു" കുട്ടിയുടെ സ്വരത്തിൽ പാടി.

അതിനു ശേഷം ...ഹായ്‌!!! ഇപോഴും ആ ഗാനവും സ്വരവും മനസ്സിൽ നിന്നു പോകുന്നില്ല.അങ്ങാടിപ്പുറം സ്വദേശി ശ്രീ ആര്യൻ ആയിരുന്നു അതു. അദ്ദേഹവും ഭാര്യയും എത്തിചേർന്നിരുന്നു.

എനിക്കു ഏറ്റവും പ്രിയം കരമായ ആ ഗാനം "പണ്ടു പാടിയ പാട്ടിനൊരു ഈണം ചുണ്ടിൽ മൂളുമ്പോൾ, കൊണ്ടു പോകരുതേ ഈ മുരളിയും കൊണ്ടു പോകരുതേ" എന്ന ഗാനം ആര്യന്‍ ഹൃദ്യമായി ആലപിച്ചു. എന്തൊരു സ്വര മാധുരി ആയിരുന്നു അതു.ഗാനാലാപത്തിൽ ശ്രി ആര്യൻ അനുഗ്രഹിക്കപ്പെട്ട വ്യക്തി തന്നെ ആണു. ഒട്ടും സംശയമില്ല.

മീറ്റ്‌ അവസാനത്തിൽ കവി മുരുകൻ കാട്ടാക്കട വീണ്ടും നാടൻ പാട്ടുകളും തന്റെ പ്രസിദ്ധമയ കവിത ബാഗ്ദാദും ആലപിച്ചു.
മൂന്നു മണിക്കു ചായക്കു ശേഷം മീറ്റു പിരിയുന്നു എന്നു പാവപ്പെട്ടവന്‍ അറിയിച്ചപ്പോള്‍ മനസ്സിന്റെ കോണീൽ എവിടെയോ ഒരു നൊമ്പരം അനുഭവപ്പെട്ടുവോ?!

കൂട്ടരേ നമ്മൾ എന്നാണിനി കാണുക? എന്റെ മനസ്‌ ആരാഞ്ഞു.

ഘടികാരത്തിന്റെ സൂചി പോലെ കൃത്യമായി കറങ്ങി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ ഈ സ്നേഹമല്ലേ ബാക്കി ആയുള്ളൂ.

നാളെ മുതൽ വീണ്ടും പഴയ അന്തരീക്ഷത്തിലേക്കു ഉൾവലിയുന്നു.

എല്ലാവരുടെയും കൈ പിടിച്ചു കുലുക്കി ചിരിച്ചു കൊണ്ടു യാത്ര പറയുമ്പോൾ മനസ്സിൽ എനിക്കു ചിരിക്കു പകരം വേദനയാണുണ്ടായിരുന്നതു.

എന്നാണിനി നാം കാണുക? 
വീണ്ടും ആ ചോദ്യം തേങ്ങലോടെ മനസിൽ ഉയരുന്നു.

Wednesday, November 7, 2018

അണിഞ്ഞൊരുക്കം......

വരന്റെ  പാർട്ടിയോടൊപ്പം വധൂഗൃഹത്തിലേക്ക് പോകേണ്ട ഞങ്ങൾ സഞ്ചരിക്കാനുള്ള ബസ്സിന്റെ ജനൽ ഭാഗത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ധൃതി പിടിച്ച് പാഞ്ഞ് വരുന്ന സ്നേഹിതനെ കണ്ടത്. ഒഴിഞ്ഞ സീറ്റുള്ള ബസ്സ്  അന്വേഷിച്ച്  നടക്കുകയായിരുന്ന അയാളെ ഞാൻ കൈ കാണീച്ച് വിളിച്ചപ്പോൾ  വന്ന് ബസ്സിൽ കയറി എന്റെ അടുത്ത സീറ്റിലിരുന്ന്  കിതപ്പ് മാറ്റാനായി ദീർഘമായി ശ്വസിക്കുകയും  ടവ്വൽ കൊണ്ട് മുഖത്തെ വിയർപ്പ് തുടക്കുകയും ചെയ്തിട്ട്  ആരോടിന്നില്ലാതെ പറഞ്ഞു.“  ഞാൻ കരുതി  കല്യാണം കൂടാൻ ഒക്കുകയില്ലാ ന്ന്.“
“പത്ത് മണിക്ക്  പോകുമെന്ന് പറഞ്ഞിട്ട്  പതിനൊന്നായിട്ടും  പോയിട്ടില്ല,  മുസ്ലിങ്ങളുടെ  വിവാഹത്തിന്റെ   മുഹൂർത്തം ബിരിയാണി  പാകമാകുന്ന സമയമാണെന്നറിയില്ലേ? അതിരിക്കട്ടെ ഇത്രയും വൈകാൻ നിന്നതെന്തേ, അൽപ്പം നേരത്തെ ഇങ്ങ് പോകാമായിരുന്നില്ലേ?  ഞാൻ ചോദിച്ചു.
“ ഞാൻ അവളെ വെടി വെച്ച് കൊല്ലും“  സ്നേഹിതൻ കുപിതനായി പറഞ്ഞു.
“ആരെ?“
“എന്റെ ഭാര്യയെ.“
“ കൊലപാതകം കുറ്റകരമാണ് വകുപ്പ് 302, വധ ശിക്ഷ വരെ കിട്ടിയേക്കാം..“ ഞാൻ പറഞ്ഞു.
“എന്നെ തൂക്കി കൊല്ലട്ടെ, എന്നാലും സാരമില്ല“  അയാൾ കൂളായി പറഞ്ഞു, അത്രക്ക് സഹിക്കാൻ മേലാ സാറേ“ രോഷം കൊണ്ട് വിറക്കുകയായിരുന്നു  സ്നേഹിതൻ.
“ ആ പാവം പെണ്ണ് അത്രക്ക് എന്ത് കുറ്റം ചെയ്തെടോ“ ഞാൻ ആരാഞ്ഞു.
“ എന്റെ പൊന്ന് സാറേ!  അതിരാവിലെ  തുടങ്ങിയതാ അവളുടെ ഒരുക്കം,  പെണ്ണല്ലേ, പത്ത് പേർ കൂടുന്നിടത്ത് പോകുന്നതല്ലേ   നല്ലോണം ചമയങ്ങൾ അണിഞ്ഞോട്ടെ എന്ന് ഞാനും കരുതി, എന്റെ  പടച്ചോനെ !  അണിഞ്ഞൊരുങ്ങി, ഒരുങ്ങി, പത്തുമണിയായി,   പെട്ടെന്ന് വാ,  എന്ന് ഞാൻവിളിക്കുമ്പോൾ ദാ! വരുന്നു, ഒരു മിനിട്ട്, എന്നും പറഞ്ഞ് പിന്നെയും ഒരു മണിക്കൂറ്...  കഴിഞ്ഞു, ഞാൻ ദേഷ്യപ്പെട്ടപ്പോൾ ,  ഈ  സാരി കൊള്ളാമോ എന്നും പറഞ്ഞ് എന്റെ മുമ്പിൽ നിന്ന്  നാല് കറക്കവും അവളുടെ പുറക് വശത്തേക്ക് നോക്കി ഒരു കുലുക്കവും പിന്നെ നാല് ചുറ്റലും, എന്റെ കയ്യിൽ തോക്കുണ്ടായിരുന്നെങ്കിൽ ഞാൻ അപ്പോൽ തന്നെ ചായ്ച്ചേനെ......“
“ എടോ പെണ്ണല്ലേ, അവൾ അൽപ്പം ഒരുങ്ങി പൊയ്യ്ക്കോട്ടേ!  അതിന്  താനെന്തിന്  ഇത്രയും കോപിക്കുന്നത്......“ ഞാൻ അയാളെ സമാധാനപ്പെടുത്താൻ ശ്രമിച്ചു.
“ദേ  ഒരു മാതിരി മറ്റേ വർത്താനം പറയല്ലേ സാറേ!  ഞങ്ങളുടെ കല്യാണത്തിന്റന്നോ മറ്റോ അവൾ ഒരുങ്ങി എന്റെ മുമ്പിൽ വന്നിട്ടുണ്ട്,  പിന്നെ എപ്പോഴെങ്കിലും ഞാൻ കാണാൻ അവൾ ഒരുങ്ങിയിട്ടുണ്ടോ?  ഇല്ലാ...ഇല്ലാ...ഇല്ലാ....  അവളെ ജീവനെ പോലെ സ്നേഹിക്കുന്ന   എന്റെ മുമ്പിൽ ഒരുങ്ങി വരാതെ  പിന്നാര് കാണാനാ മനുഷ്യാ അവളുടെ ഈ ഒരുക്കം....ഹും  തിരിച്ച് വരട്ടെ...എന്നിട്ടാ...ബാക്കി.... അയാൾ അമർന്ന് ഇരുന്നപ്പോൾ  ബസ്സിലെ  ഓഡിയോ അലറി..“  ഡാഡി മമ്മി വീട്ടിലില്ലേ,  തട പോടാ നാരുമില്ലേ....വിളയാടാൻ.....   സ്പീക്കറിന്റെ ശബ്ദം കൊണ്ട് അയാൾ ബാക്കി പറഞ്ഞത് കേൾക്കാൻ കഴിഞ്ഞില്ല.

Saturday, November 3, 2018

ഇതാണ് ഇണ....

മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറുമായി ബന്ധപ്പെടാനായി അദ്ദേഹത്തിനെ  കൺസൽട്ടിംഗ്  റൂമിന് സമീപം ഊഴവും കാത്തിരിക്കുമ്പോഴാണ്  ആ സ്ത്രീയെ ഞാൻ കണ്ടത്. 72 വയസ്സോളം പ്രായമുള്ള  ഐശ്വര്യമുള്ള  ഒരു മുഖത്തിന്റെ ഉടമയായിരുന്നു അവർ. ഡോക്ടറുടെ  റൂമിന് നേരെ ഉൽക്കണ്ഠയോടെയുള്ള  അവരുടെ നോട്ടം കണ്ടപ്പോൾ ഞാൻ അവരോട്  ചോദിച്ചു “ ഭർത്താവാണോ അകത്തേക്ക് പോയത്.?   80 വയസ്സോളം പ്രായമുള്ള ഗൗരവത്തിൽ ആകെ പൊതിഞ്ഞ ദീർഘ കായനായ ഒരു വൃദ്ധൻ  മകന്റെ അകമ്പടിയോടെ  അകത്തേക്ക് പോയത് ഞാൻ അൽപ്പം മുമ്പ് കണ്ടിരുന്നുവല്ലോ.
“ അതേ! ഭർത്താവ് തന്നെ. അകത്തിനി എന്താണാവോ  നടക്കുന്നത്, മൂപ്പർക്ക് മൂക്കത്താണ് ശുണ്ഠി“
അവരുടെ  വെപ്രാളവും പരിഭ്രമവും കണ്ടപ്പോൾ ഞാൻ ചോദിച്ചു “പുള്ളിക്കാരന്റെ സ്വാഭാവം എപ്പോഴും അങ്ങിനെയാണോ? അതോ അസുഖം വന്നതിന് ശേഷമാണോ ഇങ്ങിനെയൊക്കെ...“
“ഹയ്യോ!  ദൈവമേ! ആള്  ഇത് തന്നെ സ്വഭാവം എപ്പോഴും....“
“ അപ്പോൾ അമ്മ ജീവിതം മുഴുവൻ  അനുഭവിച്ച് കാണൂമല്ലോ...“ ഞാൻ അതിശയം കൂറി. അവർ  അൽപ്പം ശങ്കിച്ചു. “ എന്നാലും....എന്നാലും...എന്നോട് ആൾക്ക് ഭയങ്കര സ്നേഹമാണ്...“ ആ മുഖത്തിന്റെ കോണിൽ ചുവപ്പ് പടരുന്നത് ഞാൻ സാകൂതം  നോക്കി.
അപ്പോൾ കതക് തുറന്ന് ഭർത്താവ് പുറത്തിറങ്ങി, പുറകെ മകനും. കയ്യിലിരുന്ന ആശുപത്രി രേഖകളും  മറ്റും  ഭാര്യയുടെ നേരെ നീട്ടിയപ്പോൾ മകൻ കൈ നീട്ടി.  “ ഞാൻ പിടിച്ചോളാം  അഛാ....“
“ വേണ്ടാ....അവൾ പിടിച്ചാൽ മതി.....നീയെല്ലാം എപ്പോഴും  പെണ്ണുമ്പിളയുടെ  മുറിക്കകത്തായിരിക്കും,  അവളേ എന്നോടൊപ്പം കാണൂ....“ വൃദ്ധന് വെട്ടി തുറന്ന് സംസാരിക്കാൻ   ഒരു കൂസലുമില്ല,  . മകൻ  നിന്ന് പരുങ്ങി. അമ്മ മകനെ നോക്കി കണ്ണിറുക്കി,  സാരമില്ലടാ...അഛനല്ലേടാ പോട്ടെ വിട്ടു കള...“  എന്നൊക്കെ അർത്ഥം  ആ കണ്ണിറുക്കത്തിലുണ്ടായിരുന്നു.
കാർന്നോര്  വൃദ്ധയുടെ തോളിൽ കയ്യിട്ട് പറഞ്ഞു,  ബാ,...നമുക്ക് പോകാം....എനിക്കൊരു കുഴപ്പവുമിലെന്ന് ഡോക്ടർ പറഞ്ഞു....“
വൃദ്ധ കിഴവനോട്  ചേർന്ന് നടന്നു, ഒരു അധിക പറ്റെന്ന പോലെ മകൻ പമ്മി പമ്മി പുറമേയും.

ആ പഴയ തലമുറയുടെ പരസ്പര സ്നേഹവും  അടുപ്പവും  കണ്ട് നിന്നപ്പോൾ മനസ്സിലെവിടെ നിന്ന് വല്ലാത്തൊരു അനുഭൂതി  പൊട്ടി ഒഴുകി.

Sunday, October 28, 2018

പണി കുറ്റം

വെളുത്ത് തടിച്ച് കൊഴുത്ത കുഞ്ഞുങ്ങളെ  തെരഞ്ഞെടുത്ത് പരസ്യ കമ്പനിക്കാർ ബേബീ ഫുഡ് വ്യാപാരികൾക്ക് വേണ്ടി  പരസ്യം തയാറാക്കി  ദൃശ്യ മാധ്യമങ്ങളിലൂടെ  പ്രദർശിപ്പിക്കുന്നു. ടിന്നിലടച്ച  അവരുടെ പൊടിയോ കുറുക്കോ  ആ കുട്ടിക്ക്   അമ്മ  കോരിക്കൊടുക്കുന്ന  ചിത്രമായിരിക്കും സാധാരണ പ്രദർശിപ്പിക്കുക. കുഞ്ഞിന്റെ ആസ്വദിച്ചുള്ള  കഴിപ്പും മുരളലും ചിണുങ്ങലും റ്റി.വി.യിൽ  കണ്ട്  ആകർഷിക്കപ്പെട്ട നാട്ടിലെ അമ്മമാർ ആ ബേബി ഫുഡ് വാങ്ങി  “ തിന്നു മോനേ..തിന്ന് കുഞ്ഞേ....“  എന്നും പറഞ്ഞ്  നരുന്ത് പോലിരിക്കുന്ന ആ കുഞ്ഞിന്റെ വായിൽ കുത്തി ചെലുത്താൻ ശ്രമിക്കുമ്പോൾ ഇഷ്ടപ്പെടാത്ത ആഹാരം വായിൽ ചെന്ന   കുഞ്ഞ് അലറി കരഞ്ഞ് ബഹളം  കൂട്ടുകയും പൊടി കഴിക്കാതിരിക്കുകയും ചെയ്തതിൽ   അരിശം മൂത്ത തള്ള  അതിന്റെ തുടയിൽ പൊത്തോ പൊത്തോ എന്ന് വീക്കുന്നിടത്ത് കാര്യങ്ങൾ എത്തി ചേരും .അതോടെ കുഞ്ഞ് കരച്ചിലിന്റെ വോളിയം  വർദ്ധി പ്പിക്കുമ്പോഴാണ് “ എന്തിനാടീ ആ കുഞ്ഞിനെ ഇങ്ങിനെ നീ തല്ലി കൊല്ലുന്നത്“ എന്ന് ചോദിച്ച് കൊണ്ട്  കുഞ്ഞിന്റെ പിതാ ശ്രീയുടെ വരവ് ഉണ്ടാകുന്നത്. റ്റി.വി. കുഞ്ഞിനെ പോലെ തന്റെ കുഞ്ഞ് തുടുത്ത് കൊഴുക്കാത്തതിലെ   എല്ലാ പകയും മനസിൽ വെച്ച് കൊണ്ട്  അയാളുടെ പണി കുറ്റത്താലാണ് ആ  കുഞ്ഞ് മെലിഞ്ഞിരിക്കുന്നതെന്ന  വിചാരത്തോടെ  അയാളുടെ നേരെ കുഞ്ഞിന്റെ അമ്മ ഒരു നോട്ടമുണ്ട്. ഹയ്യോ! ശിവന്റെ മൂന്നാം കണ്ണിനും ഇത്രയും  മൂർച്ച കാണില്ല.
റ്റി.വി.യിലെ പരസ്യങ്ങൾ  എല്ലാം യാത്ഥാർത്ഥ്യങ്ങളായിരുന്നെങ്കിൽ ഈ നാടെന്നേ  രക്ഷപെട്ടേനെ. ഇനിയെങ്കിലും സമൂഹം  ഈ സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ.....

Friday, October 19, 2018

ശബരിമല അയ്യപ്പനും കടുക്കാ കഷായവും

ദേവാലയങ്ങൾ  ദൈവാരാധനക്ക് വേണ്ടി മാത്രമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആരാധനയല്ലാതെ  നല്ലതല്ലാത്ത  മറ്റ്  ഉദ്ദേശവുമായി  ദേവാലയത്തിൽ  കടക്കുന്നത്  വിശ്വാസിയുടെ ആരാധനയെ പുശ്ചിക്കുന്നതിനും  അവഹേളിക്കുന്നതിനും തുല്യമാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പവിത്രമായി കണക്കാക്കുന്നിടത്ത് ആ സ്ഥലം  പവിത്രമായി കാണാത്തവർ  കടന്ന് വരേണ്ട  ആവശ്യമെന്ത്?
ചേർത്തല സ്വദേശി  ലിബി എന്ന സ്ത്രീ  അനേകായിരങ്ങൾ ആരാധനാ മൂർത്തിയായി കാണൂന്ന ശ്രീ  അയ്യപ്പനെയും അവിടത്തെ വിശ്വാസത്തെയും  പുശ്ചിച്ചും അപഹസിച്ചും ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടതിന് ശേഷം ഏത് വിധിയുടെ അടിസ്ഥാനത്തിലായാലും  അവിടെ പ്രവേശിക്കണമെന്ന് ശാഠ്യം പിടിക്കുന്നത്  വിരോധാഭാസം തന്നെയാണ്.
വിധി നടപ്പിലാക്കേണ്ടത്  സർക്കാരിന്റെ ചുമതലയാണ്. അത് അവർ വേണ്ട വിധത്തിൽ നിർവഹിച്ച് കൊള്ളൂം. അവിടെ  സ്വന്തമായി വിധി നടപ്പിലാക്കാൻ ഒരു വ്യക്തി  ഇറങ്ങി തിരിച്ചാൽ അത് കലാപത്തിന് കാരണമാവുകയേ ഉള്ളൂ.
എങ്കിൽ പിന്നെ പോലീസിന്റെയും സർക്കാരിന്റെയും ആവശ്യമില്ലല്ലോ.
മുകളിൽ പരാമർശിക്കപ്പെട്ട സ്ത്രീ  താൻ നിരീശ്വര വാദിയാണ് എന്ന് പരസ്യപ്പെടുത്തിയതിന് ശേഷം അയ്യപ്പ ദർശനത്തിന്  ഇറങ്ങി തിരിച്ചെങ്കിൽ അത് കലാപത്തിനല്ലാതെ മറ്റെന്തിനാണ്.
 അതിന് മുമ്പ് ആ സ്ത്രീ

“ യുവതികളായ സ്ത്രീകളെ കാണുന്ന മാത്രയിൽ അയ്യപ്പന്  കണ്ട്രോൾ പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ  കടുക്കാ കഷായം ഫലപ്രദമാണെന്നും അത് മൂന്ന് നേരം നിവേദ്യത്തിലും അരവണയിലും നിശ്ചിതമായ അളവിൽ ചേർത്താൽ മതി“
 എന്ന് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.  ഇത്രയും അയ്യപ്പനെ ആക്ഷേപിക്കുകയും  താൻ ദൈവ വിശ്വാസിയല്ലെന്നും പ്രഖ്യാപിക്കുകയും   “മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ“ എന്ന മുദ്രവാക്യവുമായി ജീവിക്കുകയും ചെയ്തിട്ട്  ശബരിമലയിൽ കയറണം  എന്ന് പറയുന്നത്  മറ്റെന്തോ ഗൂഡ ലക്ഷ്യത്താൽ മാത്രമാണ്.  അതിന്  എന്ത് ന്യായീകരണം പറഞ്ഞാലും  അത് ശരിയാവില്ല.
  അവർ നിരീശ്വര വാദി ആയിരിക്കുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്  അവർക്ക് ഇന്ത്യൻ ഭരണ ഘടന നൽകിയ    അവ കാശത്തിന്മേലാണ്. അതെ ഭരണഘടന  ഒരു വിശ്വാസിക്ക് അവന്റെ വിശ്വാസ സ്വാതന്ത്രിയത്തിനും പരിരക്ഷ നൽകുന്നുണ്ട്.
ദേവാലയം  ആരാധനക്ക് വേണ്ടിയാണ്  മറ്റൊന്നിനുമല്ല.

Tuesday, October 16, 2018

മദ്യ വിപത്ത്.

എറുണാകുളത്ത് നിന്നും വീട്ടിലേക്ക് എം.സി. റോഡ് വഴി  കാറിൽ സഞ്ചരിക്കുകയായിരുന്നു ഞാൻ.  തിരക്കുള്ള ഒരു പട്ടണത്തിന്റെ  കവലയിൽ  ഡ്രൈവർ     സിഗ്നൽ കാത്ത് വാഹനം നിർത്തിയപ്പോൾ  പുറത്തേക്ക് വെറുതെ നോക്കിയിരിക്കുകയായിരുന്നു.   അപ്പോൾ അവിടെ എത്തി ചേർന്ന ലോട്ടറിക്കാരൻ ചെറുപ്പക്കാരൻ എന്നോട്  ചോദിച്ചു,  “സർ, നാളത്തെ  ലോട്ടറിയാണ്  ഒരു ടിക്കറ്റ് തരട്ടെ“?.
ഞാൻ അയാളെ നോക്കി. അയാൾ എന്നെയും.  പരസ്പരം കണ്ട ഞങ്ങൾ രണ്ട് പേരും ഞെട്ടി. വല്ലാത്ത ഒരു ജാള്യത അയാളുടെ മുഖത്ത് പരന്നു.  അയാളെ ഈ അവസ്തയിൽ കണ്ട ഞാനും വല്ലാതായി.  ലോട്ടറി കച്ചവടം  മോശമാണെന്നല്ല ഞാൻ പറഞ്ഞ് വരുന്നത്. പക്ഷേ ആ ചെറുപ്പക്കാരൻ എന്റെ നാട്ടിൽ ഒരു രാജകുമാരനെ പോലെ കഴിഞ്ഞ് വന്നവനായിരുന്നു. അയാൾ ഒരിക്കലും ഈ  സ്ഥിതിയിൽ ആകാൻ പാടില്ലായിരുന്നു. സമ്പന്നമായ ജീവിതം നയിച്ച നഗരത്തിലെ വ്യാപാരി ആയിരുന്ന പിതാവ് ശരിക്കും കടക്കാരനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആകസ്മിക മരണത്തിന് ശേഷമാണ്  ജനങ്ങൾ തിരിച്ചറിഞ്ഞത്. പക്ഷേ ആ മകൻ കഠിനാധ്വാനം ചെയ്തും പലത് വിറ്റും  ഒരു വിധം കടങ്ങൾ വീട്ടി. ഇതിനിടയിൽ എങ്ങിനെയോ അയാൾ മദ്യത്തിന് അടിമയായി. നിരന്തരമുള്ള മദ്യപാനം അയാളെ നശിപ്പിച്ച് കൊണ്ടിരുന്നു. ആരുടെ  ഉദ്ബോദനവും അയാളെ തിരുത്തിയില്ല. ചെയ്തു കൊണ്ടിരുന്ന വ്യാപാരം തകർന്നു. കയ്യിൽ കാശില്ലാതെ വന്നപ്പോൾ കടം വാങ്ങി മദ്യപിച്ചു. അവസാനം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിൽ  കൊടും പട്ടിണിയിലായ അയാളെ  പിന്നെ കാണാതായി.  പിന്നെ ഇപ്പോഴാണ് അയാളെ ഞാൻ  കാണുന്നത്.അയാളുടെ ചെറുപ്പം മുതൽ എല്ലാ അവസ്തയും അറിയാവുന്ന എന്നോട് അയാൾക്ക് അതിയായ സ്നേഹവും ബഹുമാനവും  ഉണ്ടായിരുന്നു.
സിഗ്നൽ  കിട്ടിയപ്പോൾ വണ്ടി പെട്ടെന്ന് മുമ്പോട്ട് എടുത്തതിനാൽ ഒന്നും അയാളോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. മദ്യം നശിപ്പിച്ച ഒരു ജീവിതം.  ഒരു പക്ഷേ ഇപ്പോൾ അയാൾ മദ്യപാനം നിർത്തി കാണുമായിരിക്കും. എങ്കിൽ എത്രയോ നല്ലത്.
പുതുതായി  അനുവാദം കൊടുക്കാൻ തീരുമാനിച്ചുവെങ്കിലും  തുടർ ചിന്തയിൽ   ബ്രൂവറികളുടെ  പ്രവർത്തനം തടഞ്ഞ സർക്കാരിന്റെ  നടപടി എതയോ നല്ലതാണ്.
ഒരു ഉദ്ബോധനവും മദ്യപാന ശീലത്തെ  നിരുൽസാഹപ്പെടുത്തിയതായി ചരിത്രമില്ല.  സമൂഹത്തിന്  എന്നും ദുരിതം നൽകിയിട്ടുള്ള മദ്യം  ഉൾപ്പാദനം തടയുന്നത് എത്രയോ ശ്രേഷ്ടമാണ്.

Saturday, September 29, 2018

ശബരിമലയും സ്ത്രീ പ്രവേശനവും

ഒരു വിശ്വാസത്തിലധിഷ്ഠിതമായി   ആരാധനാലയം നിലനിൽക്കുമ്പോൾ  ആ  വിശ്വാസത്തിന്റെ കടക്കൽ തന്നെ കത്തി വെക്കുന്ന  കോടതി വിധി  അപ്രകാരമുള്ള ഒരു വിശ്വാസം നെഞ്ചിലേറ്റുന്നവരുടെ ആരാധനാ സ്വാന്ത്രിയത്തിന് ഭരണഘടന  25, 26  അനുഛേദങ്ങൾ നൽകുന്ന  അവകാശങ്ങൾ നിഷേധിക്കുക കൂടിയാണ്  ചെയ്യുന്നത്. അതോടൊപ്പം ആ ക്ഷേത്രത്തെ  ഇല്ലാതാക്കുക യും ചെയ്യുന്നു.  യുക്തിക്കനുസൃതമായല്ല വിശ്വാസത്തെ നിർവചിക്കേണ്ടത്.
സതി നിർത്തലാക്കിയത് അത്  ദുരാചാരമായത് കൊണ്ടാണ്. അത് ആചരിക്കുന്നതിനാൽ  നരഹത്യ  സംഭവിക്കുന്നു  എന്ന് മാത്രമല്ല, അത് സമൂഹത്തിന്  ദുരനുഭവങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അപ്രകാരമുള്ള ദുരനുഭവങ്ങൾ  നീക്കം ചെയ്തു വരുന്നത്  സമൂഹത്തിൽ അത് ചെയ്യുന്ന  ദ്രോഹങ്ങൾ  കൂടി കണക്കിലെടുത്താണ്. മാത്രമല്ല അത് ആരംഭിച്ചത് ആ മതത്തിന്റെ  വിശ്വാസ പ്രമാണങ്ങളുടെ  ആരംഭ ദിശയിലുമല്ല, പിൽക്കാലത്ത് കൂട്ടി ചേർത്തതുമാണ്. അത് കൊണ്ട് തന്നെ ആ ദുരാചാരം നീക്കം ചെയ്തപ്പോൾ  ശക്തമായ പ്രതിഷേധം ഒന്നുമുണ്ടാവുകയും ചെയ്തില്ല.

ശബരിമല സ്ത്രീ പ്രവേശന നിരോധനം   ധർമ്മ ശാസ്താവിന്റെ  പ്രതിഷ്ഠാ കാലം മുതൽ തന്നെ  ഉണ്ടായിരുന്ന അനുഷ്ഠാനമാണ് പിൽക്കാലത്ത് കൂട്ടി ചേർത്തതുമല്ല. ,  അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്ന വിശ്വാസത്തിലധിഷ്ഠിതമായി പടുത്തുയർത്തിയ ഒരു ക്ഷേത്രമാണ് ശ്രീ ശബരിമല അയ്യപ്പ ക്ഷേത്രം. ആ വിശ്വാസത്തിന്റെ  അന്തസത്തക്ക് തന്നെ വെള്ളം ചേർക്കുന്നവിധമായി പോയി സുപ്രീം കോടതി വിധി.  വിയോജന വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഃഓത്ര അവരുടെ വിധിയിൽ ചൂണ്ടിക്കാണീച്ചത് പോലെ കോടതി . ഈ കേസ് കേൽക്കുക പോലും ചെയ്യരുതായിരുന്നു,

ശബരിമല ക്ഷേത്രത്തിലേക്കുള്ള  തീർത്ഥാടനം  ആരംഭിച്ചതിൽ പിന്നെ ലഭ്യമാകുന്ന  ഏതെങ്കിലും രേഖകളിലോ  വായ് മൊഴികളിലോ  എവിടെയെങ്കിലും  സ്ത്രീകൾ  ശബരിമലയിൽ ക്ഷേത്ര സ്ഥാപന കാലത്ത് ദർശനത്തിന് പോയിരുന്നു എന്നോ പിൽക്കാലത്ത് അത് തടയപ്പെട്ടതായിരുന്നു എന്നോ  രേഖപ്പെടുത്തിയിട്ടുണ്ടോ.  സ്ത്രീകളും അയ്യപ്പൻ ബ്രഹ്മചാരിയാണ് എന്ന  വിശ്വാസം നെഞ്ചിലേറ്റി  ശബരിമല കയറ്റത്തിൽ നിന്നും പണ്ട് മുതലേ ഒഴിഞ്ഞ് നിന്നിരുന്നു.  അതായിരുന്നു ആ വിശ്വാസത്തിന്റെ ദാർഢ്യത.
മാളികപ്പുറത്തമ്മയും  അയ്യപ്പനുമായുള്ള  ബന്ധത്തെക്കുറിച്ച് അറിവുള്ള ഒരു സ്ത്രീയും ശബരിമല കയറാൻ ആഗ്രഹിക്കുകയില്ലാ എന്നത് കൂടി ഇവിടെ പറഞ്ഞ് വെക്കേണ്ടിയിരിക്കുന്നു. കോടതിയിൽ ഒരു വക്കീലും ഈ കഥ  ജഡ്ജിമാരെ പറഞ്ഞ് കേൾപ്പിച്ചിട്ടുണ്ടാവില്ല. എത്ര മനോഹരമായ  ആശയം ഉൾപ്പെടുത്തിയെടുത്ത കഥയാണതെന്ന്  ഏത് പൊട്ടനും തിരിച്ചറിയാൻ കഴിയും.എപ്പോഴെങ്കിലും കന്നി അയ്യപ്പന്മാർ മല ചവിട്ടാൻ വരാതിരിക്കുന്ന കാലത്ത് നിന്നെ ഞാൻ സ്വീകരിക്കാം എന്ന ആ കഥ. ഇപ്പോൾ കന്നി അയ്യപ്പന്മാർ ഇല്ലാതായി തീർന്നോ? അത് കൊണ്ടാണോ നവ മാളികപ്പുറങ്ങൾ ശബരിമല കയറാൻ വ്യഗ്രത കാണിക്കുന്നത്.
 എല്ലാറ്റിലുമുപരി  ശബരിമലയിൽ പോകാൻ  സാധിച്ചില്ല എന്ന  കാരണത്താൽ  യാതന അനുഭവിച്ച ഒരു സ്ത്രീയും കേരളത്തിലുണ്ടാവില്ല.  സ്ത്രീകളായ വിശ്വാസികൾക്ക് അറിയാം, എന്ത് വേണമെന്നും എന്ത് വേണ്ടാ എന്നും. സ്ത്രീകൾക്ക് മാത്രമായുള്ള ഏതെങ്കിലും ക്ഷേത്രം നിലവിലുണ്ടാവുകയും  അവിടെ പുരുഷന്മാർക്കും പ്രവേശനം നൽകണമെന്ന ആവശ്യം ഉണ്ടാവുകയും ചെയ്താൽ  അപ്പോഴും ഇത് തന്നെ  മറുപടി.

Tuesday, September 25, 2018

മുഖ പുസ്തക പ്രേമം

സ്ത്രീകൾ മുഖ പുസ്തക സൗഹൃദത്തിലൂടെ ചതിക്കപ്പെടുന്ന വാർത്ത ധാരാളമായി പത്രങ്ങളിലൂടെ വന്നിട്ടും അരുതാത്ത കാര്യങ്ങൾക്ക് മാത്രമായി അക്കൗണ്ടും തുറന്നിരിക്കുന്നവന്മാരുടെ വലയിൽ ഇപ്പോഴും സാധാരണക്കാരികളായ വീട്ടമ്മമാർ ചെന്ന് വീഴുന്ന സംഭവങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കുന്നു.
ഫെയ്സ് ബുക്ക് ആശയ സംവേദനത്തിനും അറിവ് പകർന്ന് നൽകാനും വിവരങ്ങൾ കൈമാറാനും മറ്റും ഉപയോഗിക്കുന്നതിലപ്പുറം ദുർബല വികാരങ്ങളെ ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണമായി മാറുയിരിക്കുന്ന കാഴയാണിന്നെവിടെയും. അപ്രകാരമുള്ള സംഭവങ്ങളും തുടർന്നുള്ള കേസുകളും പുതുമയല്ലാതായി മാറിയെങ്കിലും ഇന്നത്തെ ഒരു കേസ് വല്ലാതെ മനസിനെ സ്പർശിച്ചു.
ഭർത്താവ് നിഷ്കരുണം ഉപേക്ഷിച്ചു എന്ന് ആവലാതിപ്പെട്ട ഒരു വീട്ടമ്മയുടെ പരാതിയിൽ ആഴത്തിൽ കടന്നപ്പോൾ കണ്ടെത്തിയത് വീട്ടമ്മ ഒന്നും രണ്ടുമല്ല അഞ്ച് പേരുമായി ശരിയല്ലാത്ത സൗഹൃദത്തിൽ ഏർപ്പെട്ടതായി ഭർത്താവ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഫെയ്സ് ബുക്കിൽ അക്കൗണ്ട് ആരംഭിച്ച് സ്വന്തം ഫോട്ടോയും പ്രദർശിപ്പിച്ച് കഴിഞ്ഞതിന് ശേഷം സൗഹൃദത്തിന്റെ പെരുമഴയാണ് പോലും ഈ നാട്ടുമ്പുറത്ത്കാരി സ്ത്രീക്ക് അനുഭവപ്പെട്ടത്. ചാറ്റിംഗുകൾ ഡിലറ്റ് ചെയ്യാതെ നിധി പോലെ സൂക്ഷിച്ചു എന്ന മണ്ടത്തരവും ആ സ്ത്രീ കാണിച്ചിരുന്നു.എറിഞ്ഞ കല്ല് തിരികെ പിടിക്കാൻ കഴിയില്ലല്ലോ.
ഇനി അദ്ദേഹത്തിന്റെ ചൂട് കുറയാൻ കാത്തിരിക്കുക തന്നെ, അല്ലാതെ മറ്റ് പോം വഴികളൊന്നുമില്ല.
എല്ലാറ്റിലും ഗുണവും ദോഷവുമുണ്ട്. ഫെയ്സ് ബുക്കും അത് തന്നെ.

Wednesday, September 19, 2018

വടക്കാഞ്ചേരിയും ആശയങ്ങളും.

സൂര്യൻ ഭൂമിയെ ചുറ്റുകയാണെന്ന നിലവിലുള്ള വിശ്വാസത്തെ  തള്ളി ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്ന  ആശയം  വെളിപ്പെടുത്തിയ ശാസ്ത്രജ്ഞൻ       ഗലീലിയോയെ അന്നത്തെ സമൂഹം കുതിരവണ്ടിയുടെ പുറകിൽ കെട്ടിയിട്ട്  വണ്ടി ഓടിച്ച് യാതനക്കിരയാക്കി.  വിശ്വാസത്തിന്  വ്യത്യസ്തമായി  ആശയം കൊണ്ട് വന്നതിനെതിരെയുള്ള അസഹിഷ്ണതയാണ് ആ ശിക്ഷയിലൂടെ  അന്നത്തെ സമൂഹം പ്രകടിപ്പിച്ചത്.

പ്രകൃതി ചികിൽസകനായ  വടക്കാഞ്ചേരിയും ഗലീലിയെയും തമ്മിൽ അജ ഗജാന്തരമുണ്ട്. മഹാനായ ശാസ്ത്രജ്ഞൻ  ഗലീലിയോ അല്ല വടക്കാഞ്ചേരി.  വടക്കാഞ്ചേരിയുടെ  ആശയങ്ങളെയോ പ്രതിരോധ മരുന്നുകൾക്കെതിരെയുള്ള  അയാളുടെ ഗീർവാണങ്ങളെയോ ഈയുള്ളവൻ   പിൻ തുണക്കുന്നുമില്ല. പക്ഷേ അയാളുടേതായ അഭിപ്രായങ്ങൾ  വെളിപ്പെടുത്തിയതിന് അയാളെ ജയിലിൽ അടച്ചത് ഒട്ടും ശരിയല്ല. ഒരാളുടെ ആശയങ്ങൾ അത് എത്രത്തോളം വിഡ്ഡിത്തരം നിറഞ്ഞതായാലും  കയ്യൂക്ക് കൊണ്ടും നിയമത്തിന്റെ പിൻ തുണ ഉപയോഗിച്ചും  തടസ്സപ്പെടുത്തുന്നത്  ഫാഷിസം തന്നെയാണ്. അയാളുടെ തെറ്റായ വാദങ്ങളെ ശരിയായ വസ്തുതകൾ കൊണ്ട് നേരിടുന്നതല്ലേ  നീതി. അല്ലാതെ  ഞങ്ങളുടെ ആശയമാണ്  തികച്ചും  ശരി  അതിനെ വിമർശിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്ന മനോഭാവം ഭാവിയിൽ മറ്റ് നവീനാശയങ്ങൾ  വെളിപ്പെട്ട് വരുന്നതിന് തടസ്സമാകുവാൻ ഇടയാകും .

Saturday, September 15, 2018

ഗുസ്തി പ്രേമം

വർഷങ്ങൾക്ക് മുമ്പ്  കേരളത്തിൽ പരക്കെ ഉണ്ടായിരുന്ന പ്രവണത  ഗുസ്തി മൽസരമായിരുന്നു. മലയാള സിനിമയുടെ ആധിക്യം ആരംഭിക്കുന്നതിന് മുമ്പ് വരെ  ഈ ഗുസ്തി പ്രേമം നാട്ടിൽ തുടർന്നിരുന്നു. മിന്നൽ മെയ്തീൻ കുഞ്ഞു,  പോളച്ചിറ രാമചന്ദ്രൻ, നെട്ടൂർ വിശ്വംഭരൻ, ആസാം ബഷീർ തുടങ്ങിയ നാടൻ ഫയൽവാന്മാരുടെ  പ്രകടന ങ്ങൾ കൂടാതെ  ഇമാം ബക്സ്, കൽക്കത്താ അബ്ദുൽ രസാക്ക് ഫയൽവാൻ  ഗാമ,  തുടങ്ങിയ ഉത്തരേന്ത്യൻ  ഇടിവെട്ട്  താരങ്ങളും കേരളത്തിൽ  അങ്ങോളമിങ്ങോളം ഗുസ്തി ഷോകൾ നടത്തി നാട്ടുകാരെ ത്രസിപ്പിച്ചിരുന്നു.  എന്റെ കുഞ്ഞു ചെറുപ്പത്തിൽ ആലപ്പുഴ കടപ്പുറത്ത്  ധാരാസിംഗും  കിംഗ് കോങ്ങുമായുള്ള ഒരു ഗുസ്തി മൽസരം വെച്ച് ദിവസം ഉച്ച കഴിഞ്ഞ്  പട്ടണത്തിൽ ഹർത്താലിന്റെ പ്രതീതി ജനിപ്പിച്ച്  തെരുവുകൾ വിജനമായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾ  വാഹന ഭയമില്ലാതെ റോഡിലൂടെ നടന്നത് ഓർമ്മ വരുന്നു.  എല്ലാവരും ഗുസ്തി കാണാൻ കടപ്പുറത്ത് പോയി.
 ലങ്കോട്ടി കെട്ടിയ  ഫയൽ വാന്മാരുടെ  ചിത്രങ്ങൾ  അന്ന് കവലകൾ തോറും പ്രദർശിപ്പിക്കുകയും ചെയ്യും.
ഇപ്പോൾ ഗുസ്തി പ്രേമം നാട്ടിൽ ഇല്ലാതായി, ഫയൽ വാന്മാരും ഇല്ലാതായി.

Tuesday, September 11, 2018

നിയമം ദുരുപയോഗം ചെയ്യൽ

നിയമം മനുഷ്യന് വേണ്ടിയാണ് നിർമ്മിക്കപ്പെട്ടത്. മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. അത് കൊണ്ട് തന്നെ മനുഷ്യന് ഉപകാരപ്പെടത്തക്ക വിധം  നിയമം വ്യാഖ്യാനിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം.  എങ്ങിനെ  നിയമം കൊണ്ട് മനുഷ്യനെ ഉപദ്രവിക്കാൻ സാധിക്കുമെന്ന്  പരീക്ഷിക്കാൻ നിയമം  സൃഷ്ടിക്കുന്നതിന്റെ പേര്  ജനദ്രോഹം എന്നാണ്.

രവന്യൂ വരുമാനം വർദ്ധിപ്പിക്കാൻ  സർക്കാർ കണ്ടെത്തിയ നിയമമാണ് ഒറ്റത്തവണ  കെട്ടിട നികുതി. ഒരു നിശ്ചിത അളവിനു മേലുള്ള  കെട്ടിടത്തിന് ഒരിക്കൽ മാത്രം നികുതി നൽകണം. അതിന്റെ നടപടി ആരംഭിക്കുന്നത് വില്ലേജ് ആഫീസിൽ നിന്നുമാണ്. വില്ലേജ് ആഫീസ് ജീവനക്കാരൻ  നമ്മുടെ വീട് നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം സ്ഥലത്തെത്തി  വീട് അളന്ന്  നിശ്ചിത നികുതി ചുമത്തുന്നു.  ഈ നികുതി അടച്ച്  രസീത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷനിൽ  ഹാജരാക്കിയാലേ അവിടെ നിന്നും  പൂർത്തിയാക്കിയ  വീടിന് സർട്ടിഫിക്കറ്റും വീട്ടു നംബറും ലഭിക്കൂ.

പക്ഷേ 250 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീട്ന് വില്ലേജ് ആഫീസ് പരിശോധനക്ക് ശേഷം   താലൂക്ക് ഓഫീസിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ വന്ന് വീണ്ടും അളന്ന് പരിശോധിക്കണം. വില്ലേജ് ആഫീസർ  ആദ്യ അളവിൽ എന്തെങ്കിലും കുരുത്തക്കേടുകൾ കാണിച്ചിട്ടുണ്ടെങ്കിലോ? അളവ് ശരിയാണോ എന്ന് ഡെപ്പിടി പരിശോധിച്ച് കഴിഞ്ഞേ സർട്ടിഫിക്കറ്റ് ലഭിക്കൂ.

ഇവിടെയാണ് നിയമം ഉപദ്രവമാകുന്നത്. 250 സ്ക്വയർ മീറ്ററിന് മുകളിൽ   മേലുദ്യോഗസ്ഥൻ പരിശോധിച്ചാലേ ശരിയാകൂ എങ്കിൽ  ആദ്യമേ  അതങ്ങ് ചെയ്തൂടേ? പിന്നെന്തിന് ആദ്യം വില്ലേജാഫീസറുടെ വഴിപാട് വെടി?

ഒരു സാധാരണക്കാരൻ   അവന്റെ 7 ദിവസമെങ്കിലും വില്ലേജ് ആഫീസിൽ കയറി ഇറങ്ങിയാലേ    വില്ലേജ്  മുതലാളി  അളവ് കോലുമായി വരുകയുള്ളൂ. അതിന് ശേഷം ഡെപ്പിടി വരണമെങ്കിൽ കുറഞ്ഞത് 10 ദിവസം താലൂക്ക് ഓഫീസ് കയറി ഇറങ്ങാൻ  വേണ്ടി വരും.

ഈ നിയമം ലഘൂകരിച്ച്  ആദ്യമെ തന്നെ 250 ന് മുകളിൽ ഡെപ്പിടി എന്ന് തീരുമാനിച്ചൂടേ? കുറഞ്ഞത് 7 ദിവസം സമയം    പൗരന്റെ പോക്കറ്റിൽ കിടക്കുമല്ലോ.

ഇവിടെ മനുഷ്യന് വേണ്ടി നിയമം സൃഷ്ടിച്ചതല്ല,  നിയമത്തിന് വേണ്ടി മനുഷ്യനെ സൃഷ്ടിക്കുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ  ഈ നടപടിക്രമം ജനദ്രോഹവുമാണ്.

Monday, September 10, 2018

സ്വർഗ രതി പ്രകൃതി വിരുദ്ധം തന്നെ.

ലൈംഗിക വികാരം ജീവികളിൽ പ്രകൃതി  സൃഷ്ടിച്ചത്  അത് വഴി പ്രജനനം നടക്കാനും അങ്ങിനെ എന്നെന്നേക്കും ജീവന്റെ നില നിൽപ്പ് തുടരുവാനുമാണ്.    സ്വ വർഗ  രതിയിൽ പ്രജനനം ഇല്ല,  അത് കൊണ്ട് തന്നെ അത് പ്രകൃതി വിരുദ്ധ വു മാണ്.  പ്രകൃതി  വൈരുദ്ധ്യത്തോട് വെറുപ്പും അറപ്പും  ഒഴിഞ്ഞ് വെപ്പും  സ്വാഭാവികമായി തന്നെ ഉണ്ടാകുന്നു.  ആരിലെങ്കിലും  ആ വിരുദ്ധത ഉണ്ടാകുന്നത്  രോഗമായി തന്നെ കാണണം. അല്ലാതെ പരമോന്നത കോടതി അത്  പൗരന്റെ    മൗലികാവകാശമാണെന്നും ന്യൂന പക്ഷത്തിന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്നൊക്കെ പറഞ്ഞാൽ  പ്രകൃതി വിരുദ്ധതയോടുള്ള  വെറുപ്പ്  ഭൂരിപക്ഷത്തിന്റെ മനസിൽ നിന്നും ഒരിക്കലും  മാഞ്ഞ് പോവില്ല.

Monday, September 3, 2018

അച്ചായനും കാള വണ്ടിയും

കൊട്ടാരക്കരക്ക് സമീപമുള്ള നെല്ലിക്കുന്നം ഗ്രാമത്തിലെവിടെയോ    താമസിച്ചിരുന്ന അച്ചായൻ വീട്ടിലെത്തുമ്പോൾ രാത്രി പത്ത് മണി ആകുമെന്നുള്ള കഥ പണ്ട് ഞങ്ങൾ പറഞ്ഞ് ചിരിക്കുമായിരുന്നു. അച്ചായന് പൊതുമരാമത്ത് വകുപ്പിലെ ലാസ്റ്റ് ഗ്രേഡ്  ജോലി ഉണ്ടായിരുന്നു. വൈകുന്നേരം ആഫീസിൽ നിന്നുമിറങ്ങി  ചന്തയിൽ  പോയി  മീനും  വാങ്ങി വീട്ടിലേക്ക് തിരിക്കുന്ന അച്ചായൻ  അന്നത്തെ കാലത്തെ പതിവ്  ട്രാൻസ്പോർട്ടിംഗ് വാഹനമായ ഭാരം കയറ്റി വരുന്ന  കാള വണ്ടി കണ്ടാൽ വീട്ടിൽ പോകുന്ന കാര്യം മറന്ന്   പുറകിൽ നിന്ന്  വണ്ടി തള്ളി  കാളകളെ ഒരു കൈ സഹായിക്കും. കയറ്റം കയറുന്ന ആ  വണ്ടി  തള്ളി കടത്തി വിട്ട്  ഇറക്കത്തിലേക്ക് തിരിച്ച് വരുമ്പോഴാണ്  അടുത്ത വണ്ടിയും കാളകളെയും കാണുന്നത്. ഉടനെ ആ വണ്ടിയും തള്ളി കയറ്റം കടത്തി വിടുമത്രേ!. ഈ കാരണത്താലാണ് അച്ചായൻ  വീട്ടിൽ താമസിച്ച് ചെല്ലുന്നത് സഹജീവികളോട് കരുണകാട്ടുന്ന ഈ സർക്കാർ ജീവനക്കാരൻ  ആഫീസിൽ തന്നെ സമീപിക്കുന്ന പൊതു ജനങ്ങളോട് എത്ര കരുണയോടെ  പെരുമാറുമെന്ന് പറയേണ്ടതില്ലല്ലോ.
ഈ കഥ ഇപ്പോൾ പറയാൻ കാരണം കുറേ നാളുകളായി  ഞാനിപ്പോൾ  വിവിധ സർക്കാർ ആഫീസുകൾ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം എന്റെ  മകന് ഒരു വീട് വെക്കാൻ തോന്നി.പല ചിട്ടികൾ പിടിച്ചും വീട്ടിലുണ്ടായിരുന്ന  പൊട്ടും പൊടിയും ആഭരണങ്ങൾ വിറ്റും  പരിചയമുള്ള ചില കടകളിൽ നിന്നും കടമായി സാധനങ്ങൾ എടുത്തും പൈസയുടെ അഭാവത്താൽ  പലപ്പോഴും പണികൾ നിർത്തിയും പിന്നെ തുടങ്ങിയും ഇഴഞ്ഞിഴഞ്ഞ് ഒരു വർഷം കൊണ്ട് ഒരു വിധത്തിൽ പൂർത്തീകരിച്ച് ബന്ധപ്പെട്ട അധികാരികളെ കൊണ്ട്  സർക്കാർ രേഖകളിൽ വീട് ഉൾക്ക്ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ് വിവിധ സർക്കാർ ആഫീസുകളിൽ കയറി ഇറങ്ങേണ്ടി വന്നത്.  ആ അനുഭവങ്ങൾ പിന്നീടെഴുതാം. ഈ ആഫീസുകളിലെ കയറി ഇറക്കത്തിൽ  ഞാൻ അനുഭവിച്ച പലതും  ഒരു ജീവനക്കാരനായിരുന്ന അതും വിവിധ തസ്തികകളിൽ 35 കൊല്ലം അനുഭവ സമ്പത്തുള്ള  എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്ന്  പറയേണ്ടി  വരുന്നു.  ഉദാരമായി സഹായിച്ചവർ ഇല്ലാതില്ല, പക്ഷേ കൂടുതലും നിസ്സംഗതയും നിഷ്ക്രിയതവും പലപ്പോഴും യാന്ത്രികതയും ആയിരുന്നു എന്ന് തന്നെ പറയേണ്ടി യിരിക്കുന്നു. നേരായ കാര്യത്തിനായി എന്റെമുമ്പിൽ വന്നിരുന്നവരെ എല്ലാ തരത്തിലും സഹായിച്ചിരുന്നവനാണ് ഞാൻ, എന്റെ സഹജീവികളിൽ ഭൂരി പക്ഷവും അപ്രകാരം തന്നെ ആയിരുന്നു.പക്ഷേ ഇന്നു ആ സേവന സന്നദ്ധത  കാണാനില്ല, അൽപ്പം ചിലരിലൊഴികെ.
 ഇന്നത്തെ ദിവസം  രണ്ടര മണിക്കൂർ ഒരു സർക്കാർ ആഫീസിൽ  ഭിത്തിയിൽ ചാരി നിന്നപ്പോൾ (പല ദിവസങ്ങളിലും ഇത് തന്നെ ഗതി) ഞാൻ ഈ കുറിപ്പിൽ ആദ്യം പറഞ്ഞ അച്ചായനെ ഓർത്തു.
സഹ ജീവിയോട് കരുണ കാണിക്കാനാണ് ആദ്യം ജീവനക്കാർക്ക് പരിശീലനം  നൽകേണ്ടത്. അല്ലാതെ  മാനുവൽ ഓഫ് ഓഫീസ് പ്രൊസീഡറും, കേരളാ സർവീസ് റൂളും  ഫൈനാൻഷ്യൽ കോഡും പരീക്ഷക്കിരുത്തുകയല്ല വേണ്ടത്. നിയമം ജനത്തിന് ഉപകാരമായ രീതിയിൽ വ്യാഖ്യാനിക്കണം ,അല്ലാതെ ഉപദ്രവിക്കാനായി വളച്ചൊടിക്കരുത്.

Sunday, August 26, 2018

തുലാ വർഷം വരുന്നു......

തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ പ്രളയ ദുരന്തം നൽകിയതിന് ശേഷം  ഇപ്പോൾ വിട വാങ്ങിക്കൊണ്ടിരിക്കുന്നു, അണക്കെട്ടുകൾ നിറഞ്ഞാൽ  എന്തെല്ലാമാണ് മലയാള നാട്ടിൽ സംഭവിക്കുന്നതെന്ന്  ഏകദേശം ഒരു ധാരണ എല്ലാവരിലും ഉണ്ടായിട്ടുണ്ട്. അപ്രകാരം ഒരു അവസ്ഥ ഭാവിയിൽ ഉണ്ടായാൽ  എങ്ങിനെ നേരിടണമെന്ന് സർക്കാരിന് ബോദ്ധ്യമാവുകയും ചെയ്തു.
ഇനി  ഒക്ടോബറിൽ  വടക്ക്  നിന്നും  തുലാവർഷം എത്തും. സാധാരണയായി ഉരുൾ പൊട്ടലും അണ ക്കെട്ടുകൾ പെട്ടെന്ന് നിറയുന്നതും  തുലാ വർഷത്തിലാണ്   കണ്ട് വരുന്നത്.  കാല വർഷത്തിൽ സംഭവിച്ചത് പോലെ  അണക്കെട്ട് നിറയട്ടെ ...നിറയട്ടെ എന്നിട്ട് വെള്ളം പുറത്തേക്കൊഴുക്കാം  എന്ന ധാരണയിൽ ഇരുന്നിട്ട് അതിന്  സാവകാശം കിട്ടാതെ ഒന്നര മണിക്കൂർ മുമ്പ് പാതിരാത്രിയിൽ  മൈക്ക് അനൗൺസ്മെന്റ് നടത്തി  വെള്ളം തുറന്ന് വിട്ടാൽ സംഭവിക്കുന്നതും നാം കണ്ട് കഴിഞ്ഞു. അനുഭവങ്ങളാണ്  തിരിച്ചറിവ് നൽകുന്നത്. ആ അനുഭവങ്ങൾ ഉൾക്കൊണ്ട് കാലാവസ്ഥ  പ്രവചനത്തെ വിശ്വസിച്ച് ആവശ്യമെങ്കിൽ തുലാ വർഷ കാലത്ത് സമയാ സമയങ്ങളിൽ   അണക്കെട്ടുകളിലെ ജലം കുറേശ്ശെ പുറത്തേക്കൊഴുക്കാൻ  ബന്ധപ്പെട്ടവർ തയാറായാൽ  ദുരന്തത്തെ വഴി മാറ്റി വിടാൻ സാധിച്ചേക്കാം.
ഒഴുകി വരുന്ന ജലം എതിലെ പോകണം എന്ന് ജലത്തിന് ഇപ്പോഴും ഓർമ്മ ഉണ്ട്. അത് പണ്ടൊഴുകിയ ഇടത്തിൽ കൂടി തന്നെ ഇപ്പോഴും ഒഴുകും, കാരണം കേരളം കിഴക്ക് നിന്ന്പടിഞ്ഞാറേക്ക് ചരിഞ്ഞാണ്  സ്ഥിതി ചെയ്യുന്നത് എന്നതിനാലാണ്. അപ്പോൾ ജലം ഒഴുകി പോകേണ്ട ഇടം കയ്യേറിയാൽ കയ്യേറിയവരെ  ഒഴിപ്പിച്ചെടുത്ത് ജലം അതിന്റെ പാത സുഗമമാക്കും. അവിടെ എത്ര നിലകൾ കെട്ടിപ്പൊക്കിയാലും  ഒരു രക്ഷയുമില്ല, നിമിഷ നേരം കൊണ്ട് എല്ലാം കടപുഴുകുമെന്ന് നാം ലൈവായി  കണ്ട് കഴിഞ്ഞു.
ജനസംഖ്യ വർദ്ധിക്കുമ്പോൾ വസതികൾ ധാരാളമായി വേണ്ടി വരുമെന്നത് സ്വാഭാവികമാണ്. പക്ഷേ  ജല മാർഗത്തിൽ അല്ലെങ്കിൽ ഉരുൾ പൊട്ടൽ മേഖലയിൽ  വസതികൾ നിർമ്മിക്കുമ്പോൾ  വരാവുന്ന ഭീഷണി  മുൻ കൂട്ടി കണ്ട് കൊണ്ടുള്ള നിർമ്മാണമാണ് ആവശ്യം. ഭൂകമ്പ ഭീഷണി നിരന്തരം നേരിടുന്ന  ജപ്പാൻ ജനത ആ മേഖലയിൽ ദുരന്തം മുൻ കൂട്ടി കണ്ട് കൊണ്ടുള്ള വീടുകൾ  നിർമ്മിച്ച്  ഭീഷണിയെ അതി ജീവിക്കുന്നു. കേരളത്തിൽ  പ്രകൃതി ദുരന്തം സംഭവിക്കാവുന്ന മേഖലകളിൽ  അപ്രകാരമുള്ള വീട് നിർമ്മാണത്തിനെ പറ്റി  ചിന്തിക്കാൻ സമയമായി.

Friday, August 24, 2018

അമ്പല നടയിൽ മുസ്ലിം നമസ്കാരം

ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി കൊട്ടാരക്കര മുസ്ലിം ജമാ അത് പള്ളി ഇമാം നടത്തിയ പ്രഭാഷണത്തിൽ  കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രളയത്തെ പറ്റി പരാമർശിക്കുകയുണ്ടായി.
ഇമാം പറഞ്ഞു :-
“ മനുഷ്യൻ മനുഷ്യനെ കണ്ടെത്തിയ ദിവസങ്ങളായിരുന്നു  പ്രളയ ദിനങ്ങൾ. ശക്തമായ  വെള്ളപ്പൊക്കത്താൽ  വടക്ക് മാളയ്ക്കടുത്ത് ഒരു      മുസ്ലിം പള്ളിയിൽ നമസ്കരിക്കാൻ സാധിക്കാത്ത വിധം വെള്ളം കയറുകയും തുടർന്ന് സഹോദര മതസ്തരായ  നാട്ടുകാർ സ്ഥലത്തുള്ള     അമ്പലത്തോടനുബന്ധിച്ച ഹാളിൽ  നമസ്കരിക്കാൻ സൗകര്യം ചെയ്ത് കൊടുക്കുകയുമുണ്ടായി  മനസുകളിലെ നന്മ വെളിപ്പെടുത്തുന്ന സംഭവമായിരുന്നു ഇത്“
 അതേ! ഇമാം  പറഞ്ഞത് പോലെ ദുരന്തം വന്നപ്പോൾ മനുഷ്യ മനസുകൾ വിശാലമാവുകയും ദുരന്തത്തെ ഒറ്റക്കെട്ടായി നാം നേരിടുകയും ചെയ്തു.
അങ്ങിനെയായിരുന്നല്ലോ മലയാളി സമൂഹം പണ്ട് കാലത്ത്. എല്ലാ ജാതികളും നിലവിലുണ്ടാവുകയും എന്നാൽ  ജാതി സ്പർദ്ധ അശേഷം ഇല്ലാതിരിക്കുകയും ചെയ്ത കാലഘട്ടം. ഒരു പുര ഓല മേയുന്നത് നാനാ ജാതി മതസ്തരായ  അയ്ൽക്കാർ ഒരുമിച്ച് ചേർന്നായിരുന്നു എന്ന്  മുട്ടത്ത് വർക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവലിലെ ഒരു അദ്ധ്യായത്തിൽ  ചെറുപ്പത്തിൽ വായിച്ചത് ഓർമ്മ വരുന്നു. ആ നല്ല കാലം ഒരിക്കൽ കൂടി കേരളത്തിൽ ഒരു പ്രളയം കാരണത്താൽ പുനവതരിച്ചിരിക്കുന്ന കാഴ്ചയാണ്  ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്.

Sunday, August 12, 2018

റംസാനും ബക്രീദും പരസ്യത്തിൽ

ഇന്ന് രാവിലെ പത്രത്തിനുള്ളിൽ വെച്ച് കിട്ടിയ ഒരു നോട്ടീസാണിത്. അവസാന ഭാഗം ( തിരുവോണ --റംസാൻ ആശംസകൾ) വായിച്ചപ്പോൾ ചിരിച്ച് പോയി. കാരണം റംസാൻ കടന്ന് പോയിട്ട് മാസങ്ങൾ രണ്ട് കഴിഞ്ഞിരിക്കുന്നു. ( തിരുവോണത്തിനോടൊപ്പം 22 തീയതിയിൽ ആഘോഷിക്കുന്നത് ബക്രീദ് (ബലി പെരുന്നാൾ) ആണ്.
കുർബാനയും കുമ്പസാരവും രണ്ടും രണ്ടാണ്. ദീപാരാധനയും സൂര്യ നമസ്കാരവും രണ്ടാണ്. ബക്രീദും റംസാനും രണ്ടാണ്.
വർഷങ്ങൾക്ക് മുമ്പ് മനോരമ ലേഖകൻ മലപ്പുറത്തെ പറ്റി ഫീച്ചർ എഴുതാൻ അവിടെ കൂടി സഞ്ചരിച്ചതായി പറഞ്ഞിട്ട് ഇങ്ങിനെ എഴുതി “ സന്ധ്യാ സമയം പള്ളികളിൽ നിന്നും സന്ധ്യക്ക് ഖുതുബാ മന്ത്രണം ഈണത്തിൽ ഒഴുകി വന്നു“ ഖുതുബാ എന്നത് വെള്ളിയാഴ്ച മദ്ധ്യാഹ്നത്തിൽ ജുമാ നമസ്കാര വേളയിൽ നടത്തുന്ന ഇമാമിന്റെ പ്രസംഗം(ആഹ്വാനം) ആണെന്നും അത് വെള്ളീയാഴ്ചകളിൽ ഉച്ച സമയം മാത്രമേ ഉള്ളൂ എന്നും ആ പാവത്തിന് പുടി ഉണ്ടായിരുന്നില്ല. എങ്കിലും ഫീച്ചറിൽ ഖുതുബാ എന്ന വാക്ക് തട്ടി വിട്ടു.
. പറയും അതിന് വള്ളിയിട്ടാൽ കിട്ടുന്ന പറിയും രണ്ടും രണ്ടാണ്. പറ ധാന്യം അളക്കുന്ന അളവ് പാത്രവും “റ“ ക്ക് വള്ളിയിട്ട് വായിക്കുന്നത് പത്ര റിപ്പോർട്ടർ എന്ന വാക്കിന്റെ ചുരുക്കാക്ഷരവുമാണെന്ന് മാത്രം(അശ്ളീല വാക്ക് ഞാൻ ഒഴിഞ്ഞ് വെക്കുന്നു)
ഇതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റം പറയേണ്ടത് മുസ്ലിം സമൂഹത്തെയാണ്. കേരളത്തിലെ പൊതു സമൂഹവുമായി കൂടുതൽ കൂടുതൽ ഇടപഴകി ജീവിക്കേണ്ട ആവശ്യകതകയാണ് ഈ വക തെറ്റുകൾ പഠിപ്പിച്ച് തരുന്നത്. വിശ്വാസം നില നിർത്തിക്കൊണ്ട് തന്നെ വ്യക്തി ബന്ധം ഗാഢമാക്കണം.
ആഘോഷ ദിവസങ്ങളിൽ ബന്ധുക്കളോടൊപ്പം നിർബന്ധമായി സഹോദര സമുദായത്തിലെ അംഗങ്ങളെയും ക്ഷണിച്ച് അവരുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കണം. അവർ ആഘോഷ ദിവസങ്ങളിൽ ക്ഷണിക്കുമ്പോൾ നിർബന്ധമായി ക്ഷണം സ്വീകരിച്ച് അവരുടെ വീടുകളിൽ പോകണം. അങ്ങിനെ പൊതു ധാരയുമായി ഇട പഴകി കഴിയുമ്പോൾ മാത്രമേ തെറ്റിദ്ധാരണകൾ മാറ്റാനും കൂടുതൽ കൂടുതൽ അറിവുകൾ പങ്ക് വെക്കാനും കഴിയൂ എങ്കിൽമാത്രമേ സന്ധ്യാ നേരം ഖുതുബാ പാരായണം ചെയ്യലും ബലി പെരുന്നാളിന് പകരം റംസാൻ ആശംസിക്കലും അവസാനിക്കൂ.

Thursday, August 9, 2018

പൊതു വികാരവും നീതി ന്യായവും

നിയമ നിർമ്മാണം  നിയമ നടത്തിപ്പ്,  നീതി ന്യായം (ലെജിസ്ലേചർ, എക്സീക്യൂട്ടീവ് ജുഡീഷ്യറി)   ഈ മൂന്ന്  വിഭാഗവും അവരവരുടെ  കടമകൾ   സമർത്ഥമായി  നിർവഹിക്കുമ്പോൾ  രാഷ്ട്രം ക്ഷേമ രാഷ്ട്രമായി  മാറുന്നു.  അതിനോടൊപ്പം  ഒരു വിഭാഗം മറ്റുള്ളവരുടെ  അവകാശത്തിൽ കൈ കടത്താതിരിക്കുകയും വേണം.
പക്ഷേ നാലാമതായി ഒരു ഭാഗം അനൗദ്യോഗികമായി  രംഗപ്രവേശം നടത്തിയതോടെ ഫോർത്ത് എസ്റ്റേറ്റ്  എന്നറിയപ്പെടുന്ന ഈ വിഭാഗം  എല്ലാവരെയും  കടിഞ്ഞാണിട്ട് നിർത്തുന്നിടത്ത് വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ.  .   മർദ്ദിതരുടെയും പീഡിതരുടെയും  രോദനം  പുറത്ത് കൊണ്ട് വരുന്ന കാര്യത്തിൽ ഫോർത്ത് എസ്റ്റേറ്റ്  എന്ന   മാധ്യമ ലോകം  അതീവ ശുഷ്കാന്തി പുലർത്തിയതിനാൽ  തദനുസരണമായി  നിയമ നിർമ്മാണം , നിയമ നടത്തിപ്പ്  എന്നിവ അതീവ ജാഗ്രതയോടെ ഉണ്ടായി എന്നുള്ളത് ശരി തന്നെയാണ്.
 ജുഡീഷ്യറി  അപ്പോഴും സ്വതന്ത്രമായി നിന്നു.
 പക്ഷേ  കാലം ചെന്നപ്പോൾ അതിലും പുറത്ത് നിന്നുള്ള കൈ കടത്തൽ ഉണ്ടായി തുടങ്ങിയിരിക്കുന്നു . ഒരു കുറ്റാരോപിതൻ കോടതിയിൽ  വിചാരണക്ക് എത്തുന്നതിനു മുമ്പേ  തന്നെ അവനെ കുറ്റക്കാരനായി കണ്ട് കോടതിക്ക് പുറത്ത് പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും ഫെയ്സ് ബുക്കിലും വാട്ട്സ് അപ്പിലും മറ്റും  വിചാരണ  നടത്തുകയും “അവനെ ക്രൂശിക്കുക“ എന്ന മുറവിളി പൊതു വികാരമായി  രൂപം കൊള്ളുകയും ചെയ്യുന്ന  പ്രവണത ശക്തി പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥ   നിലവിൽ വന്നു. കോടതിയിൽ വിചാരണ നടത്തേണ്ട കേസിൽ വിധി വരുന്നതിനു മുമ്പ്  കോടതിക്ക് പുറത്തുള്ള അഭിപ്രായ പ്രകടനവും വിധിയും ശരിയായ പ്രവണതയല്ല   എന്ന നിരീക്ഷണം ഞാൻ എന്റെ മുൻ പോസ്റ്റിൽ ഇട്ടപ്പോൾ ഒരു പണ്ഡിത കേസരി  ( മഴ വന്നപ്പോൾ പോലും അയാൾ കോടതി വരാന്തയിൽ കയറി നിന്നിട്ടി ല്ല ) എന്റെ നേരെ കുരച്ച് ചാടിയതിന് ശേഷം   ഒരു ചോദ്യം തൊടുത്തു വിട്ടു  “ പത്രത്തിൽ  വായിച്ചും റ്റി.വി. കണ്ടും സോഷ്യൽ മീഡിയാ വായിച്ചുമാണോ   ഒരു ന്യായാ ധിപൻ വിധി ന്യായം എഴുതുന്നത്,  തെളിവുകൾ  നോക്കിയല്ലേ ജഡ്ജ്മെന്റ് എഴുതുന്നതെന്ന് “  ശരിയാണ് സുഹൃത്തേ!  താങ്കൾ  പറഞ്ഞത്  തികച്ചും ശരിയാണ്. പക്ഷേ  ആദ്യം തിരിച്ചറിയേണ്ടത്. ന്യായാധിപനും മനുഷ്യനാണ് എന്ന സത്യത്തെയാണ്, പുറത്തെ ഒരു കോലാഹലവും അദ്ദേഹത്തെ സ്വാധീനിച്ച് കൂടാ    ഒഴിഞ്ഞ തലച്ചോറുമായാണ് അദ്ദേഹം ആ കേസിനെ അഭി മുഖീകരിക്കേണ്ടത്.അപ്പോൾ വിചാരണ നടത്തേണ്ട ആൾ  ഒരു വാർത്തയും വായിക്കരുത് കാണരുത്, എന്ന അവസ്തയിൽ ജീവിക്കണം എന്നാണോ?.  അങ്ങിനെ പത്രം വായിച്ചാൽ റ്റി.വി. കണ്ടാൽ സോഷ്യൽ മീഡിയായിൽ ഇടപെട്ടാൽ  ഉടനെ സ്വാധീനിക്കപ്പെട്ടു പോകുമോ  എന്ന ചോദ്യങ്ങൾക്ക്  എനിക്ക് ഒന്നും പറയാനില്ലാ . പകരം ഒരു കഥ പറയാം, ഇപ്പോൾ കൊട്ടാരക്കരയിലെ  ബഹു: എം.എൽ.എ. ശ്രീമതി ഐഷാ പോറ്റി താമസിക്കുന്ന കെട്ടിടത്തിൽ  പണ്ടൊരു ജഡ്ജ് വാടകക്ക് താമസിച്ചിരുന്നു.  അദ്ദേഹത്തിന്റെ അടുത്ത അയൽ പക്ക വീടിലെ അംഗങ്ങളുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന  ജഡ്ജ് ആ വീട്ടിലെ ഗ്രഹനായകൻ (അദ്ദേഹം മാന്യനും മര്യാദക്കാരനും എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ  തലമൂത്ത നേതാവുമാണ്) ഒരു  കേസിൽ പ്രതി ആയപ്പോൾ ആ കേസ് കൊട്ടാരക്കരയിലെ     മേൽ പറഞ്ഞ ജഡ്ജിന്റെ    കോടതിയിൽ നിന്നും  മറ്റൊരു സ്ഥലത്തെ കോടതിയിലേക്ക് മാറ്റാൻ ജില്ലാ ജഡ്ജിന് കത്തെഴുതി. വിദൂരമായ പത്തനംതിട്ട കോടതിയിലേക്കാണ് കേസ് മാറ്റിയത്. ആ പാവം അദ്ധ്യാപകൻ (പ്രതി) പത്തനംതിട്ട പോയി കേസ് നത്തേണ്ടി വന്നു. അതിനെ പറ്റി നമ്മുടെ ജഡ്ജിനോട് ഒരവസരത്തിൽ  സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “ എനിക്ക് ഏറെ  ദുഖമുണ്ട്  ആ കാര്യത്തിൽ പക്ഷേ  നേരം വെളുത്ത് ഉറക്കം എഴുന്നേറ്റാൽ ആദ്യം കാണുന്ന മുഖം അയല്പക്കത്തെ  ആ മനുഷ്യന്റേതാണ്, അപ്പോൾ ആ കേസ് ഞാൻ കൈകാര്യം ചെയ്യുന്നത് ശരിയല്ലാ അത് കൊണ്ടാണ്  ഞാൻ ആ കേസ് മാറ്റാൻ കത്തെഴുതിയത് “ എന്നാണ്.
അന്ന് റ്റി.വിയും സോഷ്യൽ മീഡിയായും ഇല്ലാത്ത കാലവുമാണ്. ഒരു കേസ് കൈകാര്യം ചെയ്യുമ്പോൾ യാതൊരു വികാര വിചാരവും മുൻ ധാരണയും   അതിനെ പറ്റി  ഇല്ലാതിരിക്കണം എന്നതിന് ഉദാഹരണമായി  ഈ കഥ ഞാൻ പറഞ്ഞു എന്നേ ഉള്ളൂ.
ഒരു കേസിനെ പറ്റി വിചാരണക്ക് മുമ്പ് വിധി പറയുന്ന രീതിയെ പൊതു വികാരം എന്ന് പറയാം. പൊതു വികാരം അപകടമാണ് എന്നതിന് ഉദാഹരണമായി ചൂണ്ടി കാണിക്കാവുന്നത്  പാർലമന്റ് ആക്രമണ കേസിലെ വിധിന്യായത്തിലെ  ഒരു ഭാഗമാണ്.  അഫ്സൽഗുരുവിനെതിരെ ശക്തമായി തെളിവുകൾ ഇല്ലാതിരുന്നിട്ടും പൊതു വികാരം മുൻ നിർത്തിയാണ് ആ കേസിൽ  അയാൾ തൂക്ക് കയർ വാങ്ങിയതെന്ന് ആ ജഡ്ജ്മെന്റ് വായിച്ചാൽ മനസിലാകും. അതേ പോലെ വിചാരണക്ക് മുമ്പ് വിചാരണ കേസിനെ പറ്റി മാധ്യമങ്ങളിൽ       മുൻ വിധി ഉണ്ടാകുന്നതിനെതിരെ  ഉയർന്ന കോടതികൾ പലപ്പോഴും താക്കീത് ചെയ്തിട്ടുണ്ട് എന്ന വസ്തുതയും നിരീക്ഷിക്കുക.
.
ഇപ്പോൾ  കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന  ഒരു പ്രമാദമായ കേസിലെ മുഖ്യ പ്രതിക്കെതിരെ അയാൾ ശിക്ഷിക്കപ്പെടും അഥവാ ശിക്ഷിക്കണം  എന്ന വിധത്തിൽ അഭിപ്രായങ്ങൾ രൂപീകരിക്കപ്പെട്ടു വരുന്നു.  അയാളുടെ ശത്രുക്കൾ  വിഷയം സജീവമായി മാധ്യമങ്ങളിൽ നില നിർത്തുക എന്ന തന്ത്രമാണ് ആവിഷ്കരിച്ച് വരുന്നത്. ഇടക്ക് വെച്ച് ഈ കേസ് മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിന്നിരുന്നു, അപ്പോൾ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ ഒരു സഘടനാ പ്രശ്നമെന്ന രീതിയിൽ പിന്നെയും കേസിനാസ്പദമായ സംഭവം  സജീവമാക്കി നില നിത്താൻ ചിലർ പെടാ പാട് നടത്തുന്നു. ഞാൻ ഈ പോസ്റ്റിൽ ചൂണ്ടിക്കാണീച്ച  വിഷയം അവർ ശരിക്കും പഠിച്ചിട്ടാണ് പണി പയറ്റുന്നത്. കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടണം, പക്ഷേ ഒരു കൂട്ടരുടെ  ഹിതാനുസരണമുള്ള വിധി  പേന ന്യായാധിപന്റെ  കയ്യിൽ  ബലമായി പിടിപ്പിച്ച് എഴുതിപ്പിക്കുന്നത് ന്യായമല്ല,  അത് അന്യായമാണ്.

Saturday, August 4, 2018

കുരങ്ങും അഭിനയവും

  നൈസർഗിക വാസനയാലും ചിലപ്പോൾ   പരിശീലനം കൊടുത്താലും  കുരങ്ങ് നാം ചെയ്യുന്നത് അഭിനയിച്ച് കാണിക്കും.. കുരങ്ങിനെ കൊണ്ട് പലതും അഭിനയിപ്പിച്ച് കാണിക്കുന്ന കളികൾ  നാം  ഏറെ കണ്ടിരിക്കുന്നു. മറ്റൊരർത്ഥത്തിൽ  കുരങ്ങ് ഒരു നടനാണ്. അഥവാ നടീ നടന്മാർ ചെയ്യുന്ന  പണികൾ  കുരങ്ങിന്റേതാണ്.

ഇന്ന് നഗരം അക്ഷരാർത്ഥത്തിൽ  മണിക്കൂറുകളോളം  സ്തംഭിച്ചു. കാരണം ഞാൻ കുറച്ച് നാളുകൾക്ക് മുമ്പ് മറ്റൊരു  പോസ്റ്റിൽ ചൂണ്ടിൽ കാണിച്ചത് പോലെയുള്ള   മറ്റൊരു  കടയുടെ ഉൽഘാടനമായിരുന്നു  ഇന്നത്തെ  ഗതാഗത സ്തംഭനത്തിന്റെ  ഹേതു.  അന്ന് സൗജന്യം  പ്രഖ്യാപിച്ച് ആളെ കൂട്ടിയെങ്കിൽ ഇന്നത്തെ മാൾ  ഉൽഘാടനത്തിന് ജനങ്ങൾ കൂട്ടത്തോടെ മൈലുകൾക്കപ്പുറത്ത് നിന്നും ഒഴുകിയെത്തിയത്  ഒരു സൂപ്പർ താരത്തിന്റെ മകൻ സൂപ്പർ താരത്തെ ഒരു നോക്ക് കാണാൻ വേണ്ടിയായിരുന്നു . തിരുമംഗലം ദേശീയ പാതയും എം.സി.റോഡും സന്ധിക്കുന്ന പുലമൺ ജംഗ്ഷനിൽ സാധാരണയായി തന്നെ ഗതാഗത  സ്തംഭനം പതിവ് ചടങ്ങാണ്. അതിനോടൊപ്പം യുവ നടന്റെ  സാന്നിദ്ധ്യം അറിഞ്ഞ് ജാഥയായി ഒഴുകി എത്തിയ ജനക്കൂട്ടം നഗരത്തിന്റെ  ഊടു വഴികളടക്കം എല്ലാ സ്ഞ്ചാരമാർഗങ്ങളിലും  തിങ്ങി നിറഞ്ഞ് നിന്നു. അത്യാവശ്യക്കാർ  ഈ തിരക്കിൽ വലഞ്ഞ് വശം കെട്ടു.  ഈ വഴി പോയ ദീർഘദൂര യാത്രക്കാർ, പിഞ്ച് കുഞ്ഞുങ്ങളടക്കം വെള്ളം പോലും  ലഭിക്കാതെ വാഹനങ്ങളിൽ കുരുങ്ങി കിടന്നു.  നടൻ ഉൽഘാടനം നടത്തി പിരിഞ്ഞ് പോയെങ്കിലും നീണ്ട മണിക്കൂറുകളെടുത്തു, ഗതാഗത സ്തംഭനം ഒഴിവായി കിട്ടാൻ.

ഒരു രാഷ്ട്രത്തിന് സ്വാതന്ത്രിയം വാങ്ങി തന്ന മഹാത്മാ ഗാന്ധിയല്ല  ഈ നടൻ.

ബാഹ്യാകാശ ശാസ്ത്രത്തിൽ  അഗ്രഗണ്യനും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ തലവനുമായ  എ.പി.ജെ. അബ്ദുൽക്കലാം അല്ല ഈ നടൻ.

 കണക്കിന്റെ മാന്ത്രിക ലോകത്തിലെ പണ്ഡിതനായ രാമാനുജവുമല്ല ഈ നടൻ.

റിംഗിൽ വിജയ ഭേരി മുഴക്കിയ മുഹമ്മദാലിയുമല്ല ഈ നടൻ.

 ഇംഗ്ളീഷ്കാരെ കിടുകിടാ വിറപ്പിച്ച ഭഗവത് സിംഗുമല്ല 

 ഇവരിൽ ആരെങ്കിലുമൊരാൾ  ഈ നിരത്തിൽ വന്നാൽ  അവരെ കാണാൻ  ഇപ്പോൾ വന്ന ജനക്കൂട്ടത്തിന്റെ  നൂറിലൊന്നു പോലും വരില്ല. അത്രത്തോളം  നാം  മാറി കഴിഞ്ഞിരിക്കുന്നു.

ഞാൻ ഈ പോസ്റ്റിന്റെ ആരംഭത്തിൽ കാണിച്ച പോലെ  കുരങ്ങിന്റെ  ജോലി ചെയ്യുന്ന   അഭിനയിച്ച് കാണിക്കുന്ന   ഒരു നടൻ.   അതും  മറ്റുള്ളവരെ  അഭിനയത്തിലൂടെ അവതരിപ്പിക്കുന്ന ഒരു കലാകാരൻ മാത്രംമാണ് ഈ വ്യക്തി. ഇങ്ങിനെയുള്ള ഒരാളെ കാണാൻ മാത്രമായാണ് ഈ ജനക്കൂട്ടം ആർത്തലച്ച് എത്തി ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്.
ഈ നാട്ടിൽ നിയമങ്ങളൂണ്ട്, ഗതാഗതം സ്തംഭിപ്പിച്ചാൽ നടപെടിയെടുക്കാൻ, പക്ഷേ ആ നിയമം പ്രാവർത്തികമാക്കാൻ  ചങ്കൂറ്റമുള്ള ഒരുത്തനുമില്ലാത്തതിന്റെ കുഴപ്പമാണ് മണിക്കൂറുകളോളം ഈ നഗരം അനുഭവിച്ചത്.
 പണ്ട് തമിഴനെ കുറ്റപ്പെടുത്തിയ നാം ഇപ്പോൾ ആ തമിഴനേക്കാളും സിനിമയും അഭിനേതാക്കളും എന്ന് പറഞ്ഞാൽ ഭ്രാന്ത് പിടിച്ച് നടക്കുന്നു എന്നത് തികച്ചും സത്യം മാത്രം.

Wednesday, August 1, 2018

മഴ പെയ്യുമ്പോൾ

മഴ ....ഒരു തുള്ളിക്കൊരു കുടം  പെയ്യുന്ന മഴ..

കറു കറുത്തൊരു പെണ്ണ് മാനത്ത് മുടിയഴിച്ചിട്ട് തുള്ളുന്ന  ദിവസങ്ങൾ.  കുളങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞ് കുളമേത്  കരയേത്  എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം എങ്ങും  നിറഞ്ഞ് കിടക്കുന്ന  വെള്ളം.
  വെള്ളത്തിൽ പൊങ്ങി കിടക്കുന്ന വള്ളങ്ങൾ പോലെ  വീടുകൾ കാണപ്പെട്ടു.

 കുട്ടനാടിലെ വെള്ളപൊക്കവും അവിടത്തെ കഷ്ടതകളും    ഇന്ന്  വാർത്തകളിൽ കാണുകയും വായിക്കുകയും ചെയ്തപ്പോൾ അതിന്റെ സമീപ പ്രദേശങ്ങളായ  ആലപ്പുഴയിലെ ലജനത്ത്, വട്ടപ്പള്ളി,   ബീച്ച് വാർഡ്  പ്രദേശങ്ങളിൽ   വർഷങ്ങൾക്കപ്പുറത്തെ  മഴക്കാല  ജീവിതം മനസിലേക്ക്  കടന്ന് വന്നു. അന്ന് കാണുകയും അനുഭവിക്കുകയും ചെയ്ത അവസ്ഥയാണ് 
  ആദ്യ വരികളിൽ ഞാൻ കുറിച്ചത്.  ഇന്ന് ആർക്കും   സങ്കൽപ്പിക്കാൻ പോലുമാവാത്ത  അവസ്ഥ.
   അപൂർവമായി മാത്രം കല്ല് കെട്ടിയതു ഒഴികെ ബാക്കി  ഭൂരിഭാഗവും പരമ്പ് ചെറ്റയാൽ  മറക്കപ്പെട്ട ഓല മേഞ്ഞ വീടൂകൾ ആയിരുന്നു അന്നുണ്ടായിരുന്നത്,  ആ വീടുകളിലൊന്നിലും കക്കൂസ് ഇല്ലായിരുന്നു. ഒന്നുകിൽ പ്രാഥിമിക ആവശ്യങ്ങൾക്കായി  തിരിച്ചിട്ടിരിക്കുന്ന വെളിം പറമ്പുകൾ, അല്ലെങ്കിൽ  കടപ്പുറം അതായിരുന്നു നിവർത്തി മാർഗം. . മിക്ക വീടുകളിലെയും സ്ത്രീകളും കുട്ടികളും  അവരുടെ വേലിക്കെട്ടിനുള്ളീലെ മറപ്പുരക്കകത്തെ  കുഴികളിൽ  കാര്യം നടത്തി. സുഗമ മായി മണലിൽ കുഴിക്കാവുന്ന ഒന്നര ആൾ  താഴ്ചയുള്ള  കുഴിയിലേക്ക് മനുഷ്യ വിസർജ്യങ്ങൾ  തള്ളും. മഴ വന്ന് കുളങ്ങളും കരകളും ഒന്നായി കിടക്കുന്ന കാലവർഷത്തിൽ ഈ കുഴികളിലും  വെള്ളം നിറയും കുഴികളിലെ  വിസർജ്യങ്ങൾ വെള്ളത്തിൽ പൊങ്ങി കിടന്ന് ഒഴുക്കിനനുസരിച്ച് എവിടെയെല്ലാമോ  പോയി അടിയും,  അത് വീടുകളുടെ ഉമ്മറത്താകാം, നടവഴിയിലാകാം,  കാരണം അവിടങ്ങളിലെല്ലാം  വെള്ളം നിറഞ്ഞ് കിടക്കുകയാണല്ലോ. വെള്ളം വീടുകളിലേക്ക്  നിറഞ്ഞ് വരുന്ന ദിവസങ്ങളിൽ മുനിസിപ്പാലിറ്റിയിൽ നിന്നും ജോലിക്കാരെ വിട്ട്, ചെറിയ ചാലുകൾ വെട്ടി അടുത്ത തോടുകളിലേക്കും മറ്റും ഒഴുക്കി വീടുകളിലേക്കുള്ള വെള്ളത്തിന്റെ കടന്ന് കയറ്റം കുറക്കും.   വെള്ളം താഴ്ന്ന് കഴിയുമ്പോൾ  നേരത്തെ ഒഴുകി നടന്നിരുന്നതിൽ  അവശേഷിക്കുന്ന വിസർജ്യങ്ങൾ എവിടെ തങ്ങിയോ അവിടെ കാണപ്പെടും. പിന്നെ വീട്ടുകാരന്ജോലിയാണ്, ഒന്നുകിൽ വെള്ളം ഒഴുകുന്നിടത്തേക്ക്  തള്ളി  വിടുക, വെള്ളം ഇല്ലാത്തിടമാണെങ്കിൽ  എവിടെ കാണപ്പെടുന്നോ അവിടെ വിസർജ്യങ്ങൾ മണ്ണിൽ വെട്ടി മൂടുക.അതായിരുന്നു മാലിന്യത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗം.
അന്ന് അടുപ്പ് കത്തിക്കുന്നത് പരസ്പരം സഹായിച്ച് വെള്ളം കയറാത്ത വീടുകളിലെ അടുക്കളയിലായിരിക്കും.  അതും രണ്ടും മൂന്നും ദിവസങ്ങൾ കൂടുമ്പോഴായിരുന്നല്ലോ വല്ലതും പാചകം ചെയ്യുക. പോർട്ട് അടച്ചിരിക്കും, കയർ ഉണക്കാൻ വെയിൽ ഇല്ലാതെ ഫാക്ടറികൾ വല്ലപ്പോഴും തുറക്കുകയുള്ളൂ. തൊഴിലില്ലാതെ കച്ചവടമില്ലാതെ പട്ടിണിയുടെ നാളുകളിൽ എവിടെന്നാണ് അരി വാങ്ങാൻ പൈസാ കിട്ടുക.വല്ലപ്പോഴും കിട്ടുന്ന റേഷൻ കടയിലെ സർക്കാർ സഹായം മാത്രം ഉള്ളപ്പോൾ രണ്ട് മൂന്ന് ദിവസത്തിലൊരിക്കൽ അടുപ്പ് കൂട്ടിയാൽ മതിയല്ലോ.
ചുരുക്കത്തിൽ ഇടവപ്പാതി ആ പ്രദേശത്തുള്ളവർക്ക് എപ്പോഴും പ്രയാസങ്ങൾ മാത്രം കൊണ്ട് വന്നിരുന്നു. എന്നിട്ടും ജനങ്ങൾ എങ്ങോട്ടും മാറി പോയില്ല. ഇതെല്ലാം സഹിച്ച് ആലപ്പുഴയിലെ ജന സാന്ദ്രതക്ക്  ഒരു കുറവും വരുത്താതെ അവർ അവിടെ തന്നെ തുടർന്നും കഴിഞ്ഞിരുന്നു. ഇന്നും ജന സാന്ദ്രതയിൽ ആലപ്പുഴക്ക് മുന്തിയ സ്ഥാനം തന്നെയാണല്ലോ. എന്താണ്  ഈ പ്രവണതയുടെ രഹസ്യം എന്ന് ഇന്നുമെനിക്കറിയില്ല.

വർഷങ്ങൾ കഴിഞ്ഞു, നാട്ടിലെ ദാരിദ്രിയം മാറി. വീടുകളിലെല്ലാം കക്കൂസുകൾ വന്നു, കുളങ്ങളെല്ലാം  മൂടപ്പെട്ടു, അവിടങ്ങളിൽ ഇരു നില മാളികകൾ വന്നു, വെള്ളം നിറഞ്ഞ മൈതാനങ്ങൾ  വീടുകളാൽ  നിറയപ്പെട്ടു. നാടിന്റെ വികസനം അവിടെയും കടന്ന് വന്നു. ഇന്ന് പഴയ വട്ടപ്പള്ളിയെ തിരിച്ചറിയില്ല. എങ്കിലും ബാല്യവും കൗമാരാരംഭവും  കഴിച്ച് കൂട്ടിയതും ഇപ്പോൾ അന്യ കൈവശത്തിലിരിക്കുന്നതുമായ  വീട് കാണാൻ ഞാൻ പലപ്പോഴും  പോകാറുണ്ട്. അവിടെ ഇപ്പോൾ ഒരു ഇരു നില മാളികയാണ് ഉള്ളത് . മറ്റൊരുത്തന്റെ കൂടെ പോയ  ഭാര്യയെ  മുൻ ഭർത്താവ് വേദനയോടെ നോക്കി നിൽക്കുന്നത് പോലെ ആ വീടും നോക്കി ചില നിമിഷങ്ങൾ  തള്ളി നീക്കും. കഷ്ടതകളുടെ   മഴ കാലം  പോയി പിന്നീട് വരുന്ന പൂ നിലാവും  വസന്തവും  അവിടെ തന്നെ ആയിരുന്നല്ലോവിരുന്ന് വന്നിരുന്നത്..  ആ വീടിനോടൊപ്പം ഉണ്ടായിരുന്നതും ഒരിക്കലും മരിക്കാത്തതുമായ മധുര സ്മരണകൾ  ഇന്നും മനസിൽ തന്നെയുണ്ടല്ലോ. ആ സ്മരണകളിൽ ഊളിയിടാനായി  എങ്ങിനെ ഞാൻ അവിടെ പോകാതിരിക്കും. മഴയായാലും വെള്ളപ്പൊക്കമായാലും ചിലതിനോടുള്ള  സ്നേഹങ്ങൾ അങ്ങിനെയാണ്  നമ്മെ സ്വാധീനിക്കുക.