Friday, January 12, 2018

യക്ഷിയും ചുണ്ണാമ്പും

ധനു മാസം അവസാനിക്കാറായി.  മകരം ഉടനെ പിറക്കും.  മകരമാസ നിലാവ്  മഞ്ഞിന്‍  കണങ്ങളിലൂടെ തെന്നി നീങ്ങും . ഈ  അന്തരീക്ഷത്തില്‍ പാലപ്പൂവിന്റെ     മണം  അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കും . യക്ഷികള്‍ ഈ  നിലാവില്‍    ചോരയും നീരുമുള്ള ചെറുപ്പക്കാരെ തിരക്കി ഇറങ്ങുമെന്നാണ്  പഴംകഥകള്‍  പറഞ്ഞു തരുന്നത്.  വിജനമായ വീഥി. നിലാവില്‍ മുങ്ങിയ പരിസരം. ഏകാന്ത പഥികനായി  നടന്നു പോകുന്ന നമ്മുടെ പിമ്പില്‍  പാദസരങ്ങളുടെ കിലുക്കം, കൂട്ടത്തില്‍ ഒരു ചോദ്യവും "ചുണ്ണാമ്പു  ഉണ്ടോ " നമ്മള്‍ തിരിഞ്ഞു നോക്കിയാല്‍  തീര്‍ന്നു കാര്യം നമ്മുടെ കട്ടയും പടവും മടക്കി  പനയുടെ മുകളിലേക്ക്  കൊണ്ട് പോകും.
 കഥ  ഇവിടം വരെ എത്തിയപ്പോള്‍  സംശയം ഉള്ളില്‍  തലപൊക്കുന്നു. പണ്ട് മുറുക്കാന്‍ പൊതി സര്‍വ സാധാരണമായിരുന്നു   ഇപ്പോള്‍ മുറുക്കാന്‍ ചവക്കുന്ന  ചെറുപ്പക്കാരില്ല,  അത് കൊണ്ട് തന്നെ ചുണ്ണാമ്പു  കൊണ്ട് നടക്കാറുമില്ല.  അപ്പോള്‍ യക്ഷി എന്ത് ചെയ്യും? എന്ത് ചോദിച്ചു  നമ്മളെ  തിരിച്ചു നടത്തും. ഒരൊറ്റ വഴിയെ ഉള്ളൂ  യക്ഷിയുടെ മുമ്പില്‍. "യുവാവേ മോബൈലുണ്ടോ കയ്യില്‍........ ഒന്ന് വിളിക്കാനാ...." എന്ന് ചോദിക്കുക ,  അതല്ലാതെ മറ്റെന്തെങ്കിലും  മാര്‍ഗമുണ്ടോ യക്ഷിക്ക് പറഞ്ഞു കൊടുക്കാന്‍..പാവം പട്ടിണി കിടക്കാതിരിക്കാനാ.....

No comments:

Post a Comment